കോളജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കൂട്ടത്തോടെ കുഴഞ്ഞു വീണു; 10 പേർ ആശുപത്രിയിൽ

കോളജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കൂട്ടത്തോടെ കുഴഞ്ഞു വീണു; 10 പേർ ആശുപത്രിയിൽ

മലപ്പുറം: കോളേജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കുഴഞ്ഞുവീണു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിലെ ഫ്രഷേഴ്സ് ഡേയോടു അനുബന്ധിച്ചു നടത്തിയ ഡിജെ പാർട്ടിക്കിടെയാണ് സംഭവമുണ്ടായത്. കുഴഞ്ഞു വീണതിനെ തുടർന്ന് 10 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായത് പരിഭ്രാന്തി സൃഷ്ടിച്ചു.

സംഘം ചേർന്നുള്ള ആട്ടവും പാട്ടും നടക്കുന്നതിനിടെയാണ് വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് കോളേജിൽ ഡിജെ പാർട്ടി നടത്തിയത്. ആദ്യം ഒരു വിദ്യാർത്ഥിനി കുഴഞ്ഞു വീണതിനെ തുടർന്ന് ഈ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടാമത്തെ കുട്ടിയും കുഴഞ്ഞുവീണു. അധികം വൈകാതെ കൂടുതൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണു. ഒൻപത് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചശേഷം കൂടെ വന്ന ഒരു പെൺകുട്ടി കൂടി ആശുപത്രിയിൽ വച്ചു കുഴഞ്ഞു വീഴുകയായിരുന്നു.

എല്ലാവരുടെയും രക്ത പരിശോധന നടത്തി. ആരുടെയും നില ഗുരുതരമല്ലെന്ന് കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. കോളജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളെ വരവേൽക്കുന്നതിനാണ് ഫ്രഷേഴ്‌സ് ഡേ നടത്തിയത്. ഉച്ചയ്ക്ക് ശേഷമായിരുന്നു ഡി ജെ പാർട്ടി നടത്തിയത്. ടാർപോളിൻ ഉപയോഗിച്ച് പ്രത്യേക സൗകര്യം ഒരുക്കിയാണ് ഡി ജെ പാർട്ടിക്ക് സ്ഥലം സൗകര്യപ്പെടുത്തിയത്. ഇവിടെ വച്ചായിരുന്നു വിദ്യാർത്ഥികളുടെ പാട്ടും ഡാൻസും. ശബ്‍ദ ക്രമീകരണത്തിനു വേണ്ടിയാണ് ടാർപോളിൻ ഉപയോഗിച്ച് മറച്ചതെന്ന് അധ്യാപകർ പറയുന്നു. ഇതിനകത്ത് ചൂട് കൂടിയതും ഏറെസമയം നൃത്തം ചെയ്തതുമാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയതെന്നാണ് അധ്യാപകരുടെ അഭിപ്രായം.

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ്.
മധ്യ പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് മഴ കനക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം,എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീർത്ഥാടക സംഘം സഞ്ചരിച്ച ട്രാവലർ ട്രാൻസ്പോർട്ട് ബസും പാൽ ടാങ്കറുമായി കൂട്ടിയിടിച്ച് ഒൻപത് പേർക്ക് മരണം

തീർത്ഥാടക സംഘം സഞ്ചരിച്ച ട്രാവലർ ട്രാൻസ്പോർട്ട് ബസും പാൽ ടാങ്കറുമായി കൂട്ടിയിടിച്ച് ഒൻപത് പേർക്ക് മരണം

ബാംഗ്ലൂർ: കർണാടകയിലെ ഹസ്സൻ ജില്ലയിൽ ടെമ്പോ ട്രാവലർ കർണാടക ട്രാൻസ്പോർട്ട് ബസും പാൽ ടാങ്കറുമായി കൂട്ടിയിടിച്ച് ഒൻപത് പേർ മരിച്ചു. ​അരസികേര താലൂക്കി ​ഗാന്ധി ന​ഗറിലാണ് അപകടമുണ്ടായത്. ടെമ്പോ ട്രാവലറിൽ യാത്ര ചെയ്തവരാണ് മരിച്ച ഒൻപത് പേരും.

ഇന്നലെ രാത്രി 11മണിയോടെയാണ് അപകടം. മരിച്ചവരിൽ നാല് പേർ കുട്ടികളാണ്. ധർമസ്ഥല, സുബ്രഹ്മണ്യ, ഹാസനാംബ ക്ഷേത്രങ്ങളിൽ ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരാണ് മരിച്ചത്. കെഎസ്ആർടിസി ബസിലെ യാത്രക്കാർ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ശിവമോ​ഗ ഭാ​ഗത്തേക്ക് പോകുകയായിരുന്ന ബസ് ടെമ്പോ ട്രാവലറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ എതിരെ വന്ന പാൽ ടാങ്കറിൽ ടെമ്പോ ട്രാവലർ ഇടിച്ചു. ഇരു വാഹനങ്ങൾക്കും ഇടയിൽപ്പെ ട്ടാണ് ടെമ്പോ ട്രാവലർ തകർന്നത്. നാലുവരിപ്പാത നവീകരണത്തിനായി ഏറ്റെടുത്ത ഹൈവേയിലാണ് സംഭവം. പണി നടക്കുന്നതിനാൽ റോഡിൽ വഴി മാറി പോകുന്നതിനായുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇത് ശ്രദ്ധിക്കുന്നതിൽ വന്ന ആശയക്കുഴപ്പമായിരിക്കാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമികമായി വിലയിരുത്തുന്നത്.

13 വയസ്സുകാരായ രണ്ട് പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം; പ്രതിക്ക് 22 വർഷം കഠിന തടവും പിഴയും

13 വയസ്സുകാരായ രണ്ട് പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം; പ്രതിക്ക് 22 വർഷം കഠിന തടവും പിഴയും

13 വയസ്സുകാരായ രണ്ട് പെൺകുട്ടികളെ ലൈംഗിക പീഡണത്തിനിരയാക്കി. രണ്ട് വ്യത്യസ്ത കേസുകളിലായി പ്രതിക്ക് 22 വർഷം കഠിന തടവും 90,000/- രൂപ പിഴയും.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിൽ വിചാരണ നടത്തുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ടിപി പ്രഭാഷ് ലാൽ ആണ് കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചത്.

സമീപവാസിയും ബന്ധുവുമായ പെൺകുട്ടിയെ അശ്ലീലച്ചിത്രങ്ങൾ കാണിച്ചും ലൈംഗിക അതിക്രമം പ്രവർത്തിച്ചും, ലൈംഗിക പീഡനത്തിനിരയാക്കി എന്ന കുറ്റത്തിന്, പോക്സോ നിയമപ്രകാരം 12 വർഷം കഠിനതടവും 50,000/- രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി ഉത്തരവായി. പിഴ കെട്ടിവച്ചിട്ടില്ലായെങ്കിൽ 2 വർഷം കഠിന തടവും, അനുഭവിക്കണം. പ്രതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കുറ്റത്തിന് 3 വർഷം കഠിനതടവും 10,000 – രൂപ പിഴ ശിക്ഷയും, പിഴ കെട്ടിവച്ചിട്ടില്ലായെങ്കിൽ 3 മാസം തടവും, ലൈംഗിക പീഠനത്തിന് 1 വർഷം കഠിനതടവും 5,000/-രൂപ പിഴയും, പിഴ അടക്കാത്ത സാഹചര്യത്തിൽ 1 മാസം അധികതടവും അനുഭവിക്കണം. സ്ത്രീയോടുള്ള അതിക്രമങ്ങൾ സംബന്ധിച്ചുള്ള കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിൽ വിവരിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരം 3 വർഷം കഠിനതടവും അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന് 1 വർഷം തടവും വിധിന്യായത്തിൽ വ്യവസ്ഥയുണ്ട്. അതിക്രമത്തിന് വിധേയയാക്കപ്പെട്ട കുട്ടിയുടെ പുനരധിവാസത്തിന് മതിയായ തുക നൽകേണ്ട ബാധ്യതയുണ്ടെന്നു നിരീക്ഷിച്ച കോടതി, വിധിയുത്തരവായിട്ടുള്ള തുക ആപര്യാപ്തമെന്നും, മതിയായ നഷ്ടപരിഹാരത്തുക ലീഗൽ സർവീസ് അതോറിറ്റി മുഖേന നൽകണമെന്ന് ശുപാർശ നൽകിയും ഉത്തരവായി.
അച്ഛന് സുഖമില്ലാതെ വീട്ടിൽ കിടക്കുകയാണ് എന്ന് പറഞ്ഞു സമീപവാസിയായ 13 വയസ്സുകാരിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഡണത്തിനിരയാക്കി എന്ന കുറ്റത്തിന് പ്രതിക്ക് 2 വർഷം കഠിനതടവും 25,000/-രൂപ പിഴ ശിക്ഷയും ഉത്തരവായി. പിഴ തുക അതിജീവിതയ്ക്ക് നഷ്ടപരിഹാരമെന്ന നിലയിൽ നൽകണമെന്നും പിഴയടയ് ക്കാത്ത സാഹചര്യത്തിൽ 3 മാസം കൂടി അധികതടവ് അനുഭവിക്കണമെന്നും ഉത്തരവുണ്ട്.

വിചാരണ നേരിട്ട രണ്ട് കേസുകളിൽ ആണ് 36 വയസ്സുകാരനായ മേനംകുളം സ്വദേശി ഷിബുകുമാർ എന്ന ഷിബുവിനെ കോടതി ശിക്ഷ വിധിച്ചത്. ഒരു കേസിൽ
2016 -17 കാലഘട്ടത്തിലാണ് കേസിനാസ്പദമായ രണ്ടു സംഭവങ്ങളും.
അടുത്തടുത്ത തീയതികളിലാണ് കുട്ടികളെ ഉപദ്രവിച്ച സംഭവം നടന്നതെങ്കിലും ഒരു സംഭവത്തിൽ അതിക്രമം നടന്ന് ഉദ്ദേശം 2 വർഷക്കാലം കഴിഞ്ഞാണ് അതിക്രമം സംബന്ധിച്ച് വിവരങ്ങൾ സ്കൂളിൽ വച്ച് കുട്ടി അധികാരികളോട് വെളിപ്പെടുത്തിയത്.
രണ്ട് കേസുകളിലായി പ്രോസിക്യൂഷൻ 30 സാക്ഷികളെ വിസ്തരിക്കുകയും 44 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. കഴക്കുട്ടം പോലീസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.

അടൂര്‍പ്രകാശ് എം.പി യുടെ നേതൃത്വത്തിലുളള ആറ്റിങ്ങല്‍ കെയര്‍ സൗദിയിൽ ദുരിതം അനുഭവിച്ച അരുണിനെ നാട്ടിലെത്തിച്ചു

അടൂര്‍പ്രകാശ് എം.പി യുടെ നേതൃത്വത്തിലുളള ആറ്റിങ്ങല്‍ കെയര്‍ സൗദിയിൽ ദുരിതം അനുഭവിച്ച അരുണിനെ നാട്ടിലെത്തിച്ചു

ആറ്റിങ്ങല്‍: അവനവഞ്ചേരി അമ്പലമുക്ക് വാര്‍ഡില്‍ കൈലാസം വീട്ടില്‍ അരുണ്‍രവീന്ദ്രൻ ഒന്‍പതു മാസത്തോളമായി സൗദി അറേബ്യയിലെ അല്‍ഹസയിലെ ഉള്‍പ്രദേശമായ മുബാസയിലുളള ജോലി സ്ഥലത്ത് അകപ്പെട്ടു നിൽക്കുകയായിരുന്നു. നാട്ടില്‍ ഇലക്ട്രീഷ്യനായ അരുണിന് സൗദിയില്‍ ഏകദേശം മൂവായിരത്തി അഞ്ഞൂറോളം റിയാല്‍ ശമ്പളമുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് നാട്ടുകാരനും സൗദിയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു വ്യക്തിയാണ് ഏകദേശം രണ്ടുലക്ഷത്തോളം രൂപ വാങ്ങി സൗദിയിലെ അല്‍-ഹസയില്‍ അരുണിനെ എത്തിക്കുന്നത്.

അവിടെ എത്തിയ അരുണിനെകൊണ്ട് വിസ നല്‍കിയ വ്യക്തിയും, കമ്പനി അധികൃതരും ചേര്‍ന്ന്അറബില്‍ എഴുതിയ കമ്പനിയുടെ എഗ്രിമെന്‍റില്‍ അരുണിനെ കൊണ്ട് ഒപ്പിടിയിക്കുകയും അടുത്ത ദിവസം ജോലികയറുവാനും പറഞ്ഞു. എന്നാൽ താൻ കബളിപ്പിക്കപെടുകയായിരുന്നുവെന്നു തിരിച്ചറിഞ്ഞ അരുൺ കുടുംബങ്ങളെ വിവരം അറിയിക്കുകയായിരുന്നു. വാഗ്ദാനം ചെയ്ത ജോലി നൽകിയില്ലെന്നു മാത്രമല്ല മാനസിക പീഡനവും അനുഭവിക്കേണ്ടി വന്നു. നാട്ടിലെത്തിക്കാന്‍ സൗദിയിലെ വിവിധ മലയാളി സംഘടനകളെ അരുണിന്‍റെ കുടുംബം വിവരം അറിയിച്ചെങ്കിലും അരുണ്‍ കമ്പനി എഗ്രിമെന്‍റില്‍ ഒപ്പിട്ടതുമൂലം വിസാ കാലാവധി കഴിയുന്നതു വരെ അരുണിനെ നാട്ടിലേയ്ക്ക് വിടാന്‍ കഴിയില്ലാ എന്നായിരുന്നു സംഘടനകള്‍ക്ക് കമ്പനി കൊടുത്ത മറുപടി.

ഒടുവില്‍ ഈ വിവരം വാര്‍ഡ് കൗണ്‍സിലറായ കെ.ജെ.രവികുമാറിനോട് അരുണിന്‍റെ കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് കെ.ജെ.രവികുമാറും കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്‍റ് റ്റി.പി.അംബിരാജയും, വൈസ്പ്രസിഡന്‍റ് പി.ജയചന്ദ്രന്‍നായരും അരുണിന്‍റെ കുടുംബത്തോടൊപ്പം ആറ്റിങ്ങല്‍ എം.പി.അടൂര്‍പ്രകാശിനെ നേരിട്ടുകണ്ട് അരുണിന്‍റെ വിഷയം അവതരിപ്പിക്കുകയായിരുന്നു.

അന്നുതന്നെ സൗദിയിലെ ഇന്ത്യന്‍ എംബസിയെയും, വിദേശകാര്യ മന്ത്രിയുടെ ഓഫീസിനെയും സൌദിയിലെ ആറ്റിങ്ങല്‍ കെയര്‍ പ്രവര്‍ത്തകരെയും എം.പി യുടെ ഓഫീസിലും വിവരം അറിയിച്ചു. ആറ്റിങ്ങല്‍ കെയര്‍ പ്രവര്‍ത്തകര്‍ അല്‍ ഹസയിലെ അരുണിന്‍റെ കമ്പനിയില്‍ എത്തുകയും കമ്പനി അധികൃതരോടും, അരുണിന്‍റെ സ്പോന്‍സറോടും നടത്തിയ ചര്‍ച്ചകളുടെയും, ഇന്ത്യന്‍ എംബസിയുടെ ഇടപെടലുകളുടെയും ഭാഗമായി വെളളിയാഴ്ച രാത്രിയോടെ ഖത്തര്‍ എയര്‍വേഴ്സിന്‍റെ വിമാനത്തില്‍ അരുണിനെ ആറ്റിങ്ങല്‍ കെയര്‍ നാട്ടിലെത്തിച്ചു. .

കേരള സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഗവർണർ

കേരള സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഗവർണർ

തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിൻവലിച്ചു. ചാൻസലറെന്ന നിലയിൽ താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് ഗവർണർ പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. 

പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് ഇടത് അംഗങ്ങൾ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് അസാധാരണ നടപടിയിലേക്ക് ഗവർണർ നീങ്ങിയത്. വിട്ടുനിന്ന അംഗങ്ങളുടെ പേരുകളടക്കമുള്ള റിപ്പോർട്ട് ഗവർണർ തേടി. ഇത് ലഭിച്ചതോടെയാണ് അപൂർവ്വമായി മാത്രം ഉപയോഗിക്കുന്ന ‘അംഗങ്ങളെ പിൻവലിക്കൽ’ നടപടിയിലേക്ക് ചാൻസിലർ ആരിഫ് മുഹമ്മദ് ഖാൻ കടന്നത്.