റെക്കോർഡ് താഴ്ചയിൽ രൂപ; ഡോളറിന് 82 രൂപ 33 പൈസ

ഡൽഹി: യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല താഴ്ചയില്‍. 82.33 ആണ് വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയുടെ മൂല്യം. വ്യാഴാഴ്ച, 55 പൈസ ഇടിഞ്ഞ് 82.17 എന്ന റെക്കോർഡ് താഴ്ചയിലെത്തിയിരുന്നു. ഈ വർഷം രൂപയുടെ മൂല്യം 10 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. വർധിച്ചുവരുന്ന എണ്ണ വിലയും കയറ്റുമതിയിലെ മാന്ദ്യവുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം. ഡോളര്‍ കരുത്താര്‍ജിച്ചതോടെ ലോകത്തെ ഒട്ടുമിക്ക കറന്‍സികളും ഇടിവിലാണ്.

വടക്കാഞ്ചേരി അപകടം; ഡ്രൈവർക്കെതിരെ നരഹത്യാ കുറ്റം ചുമത്തി; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

വടക്കാഞ്ചേരി അപകടം; ഡ്രൈവർക്കെതിരെ നരഹത്യാ കുറ്റം ചുമത്തി; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

പാലക്കാട്: വടക്കാഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോജോ പത്രോസിന് (ജോമോന്‍) എതിരെ നരഹത്യാ കുറ്റം ചുമത്തിയതായി പൊലീസ്. അറസ്റ്റിലായ ജോമോനെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ അശോകന്‍ പറഞ്ഞു. ജോമോന്‍ മദ്യപിച്ചിരുന്നോയെന്നറിയാന്‍ രക്തപരിശോധന നടത്തും. ജോമോനെതിരെ നേരത്തെയും കേസുകളുള്ളതു പരിശോധിക്കും. അപകടകരമായ വിധത്തില്‍ വണ്ടി ഓടിച്ച ജോമോനെ ഡ്രൈവര്‍ ആയി നിയോഗിച്ചതിന് ബസ് ഉടമ അരുണിനെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

അപകടസ്ഥലത്തുനിന്ന് ടൂര്‍ ഓപ്പറേറ്റര്‍ എന്ന വ്യാജേനയാണ് ജോമോന്‍ രക്ഷപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്നു പിഴവ് ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു. അതിനിടെ ജോമോന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു.

ബൈക്കിലെ ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ യുവാവിനെയും രണ്ടര വയസ്സുളള കുഞ്ഞിനേയും ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചതായി പരാതി

ബൈക്കിലെ ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ യുവാവിനെയും രണ്ടര വയസ്സുളള കുഞ്ഞിനേയും ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചതായി പരാതി

ആറ്റിങ്ങല്‍: ബൈക്കിലെ ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ യുവാവിനെയും രണ്ടര വയസ്സുളള മകളെയും ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചതായി പരാതി. ആറ്റിങ്ങള്‍ കോരാണി ദേവാമ്യതത്തില്‍ എസ്. ബിജു ആണ് പരാതി നല്‍കിയത്. പരാതി നല്‍കിയെങ്കിലും പൊലീസ് തെറ്റായി ആണ് കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് ആരോപിച്ച് ബിജു റൂറല്‍ എസ്പിക്ക് പരാതി നല്‍കി. കഴിഞ്ഞ മാസം 26 ന് വൈകിട്ട് നാലരയോടെ ആറ്റിങ്ങല്‍ പാലസ് റോഡില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. രണ്ടര വയസ്സുളള മകളെ സ്‌കൂളില്‍ നിന്നു ബൈക്കില്‍ കൊണ്ടു വരുമ്പോള്‍ ഹോണ്‍ അടിച്ചതിന്റെ പേരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വഴക്കുണ്ടാക്കിയെന്നും ബൈക്ക് ഇടിച്ചിടാന്‍ ശ്രമിച്ചെന്നുമാണ് പരാതി. അപകടമുണ്ടാകാതിരിക്കാന്‍ വഴിയരികില്‍ ബൈക്ക് നിര്‍ത്തി തൊട്ടു മുന്നില്‍ കൊണ്ടു നിര്‍ത്തിയ ഓട്ടോയില്‍ നിന്ന് ഡ്രൈവറും മറ്റൊരാളും ഇറങ്ങിവന്ന് മര്‍ദ്ദിക്കുകയായിരുന്നുവത്രേ.

ആക്രമണത്തില്‍ രണ്ടരവയസ്സുളള കുട്ടിക്ക് പരുക്കേറ്റു. മകള്‍ക്ക് അടി കൊണ്ടതോടെ ബൈക്കില്‍ നിന്ന് ഇറങ്ങി പ്രതിരോധിക്കാന്‍ ശ്രമിച്ചതായും ബൈക്കില്‍ നിന്നും താഴെ വീഴാന്‍ പോയ മകളെ കാല്‍നടയാത്രക്കാരിയായ പെണ്‍കുട്ടിയാണ് രക്ഷപ്പെടുത്തിയതെന്നും ബിജു എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന രണ്ടു വനിതാ പൊലീസുകാരെ വിവരം അറിയിച്ച ശേഷം കുട്ടിയുമായി ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും മോശം അനുഭവമാണുണ്ടായതെന്നും റൂറല്‍ എസ്പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
ഓട്ടോറിക്ഷ ഡ്രൈവറോടൊപ്പമെത്തിയ ആള്‍ സ്റ്റേഷനില്‍ വച്ച് ഭീഷണിപ്പെടുത്തുകയും പൊലീസുകാര്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്‌തെന്നും ബിജു പറഞ്ഞു.

താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയ ശേഷം ബൈക്കിന്റെ രേഖകളെല്ലാം വാങ്ങിയ ശേഷമാണ് വിട്ടയച്ചതെന്നും എന്നാല്‍ ഓട്ടോറിക്ഷയുടെ രേഖകളൊന്നും പരിശോധിക്കാന്‍ പൊലീസ് തയാറായില്ലെന്നും പരാതിയിലുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആറ്റിങ്ങല്‍ പൊലീസ് തയാറാകാത്തതിനാല്‍ ദൃശ്യങ്ങള്‍ സഹിതമാണ് എസ്പിക്കു പരാതി നല്‍കിയത്. വഴിയരികില്‍ അടിപിടിയുണ്ടാക്കിയതിനാണു പൊലീസ് കേസെടുത്തതെന്നും തന്നെയും മകളെയും മര്‍ദ്ദിച്ചതു സംബന്ധിച്ച പരാതിയില്‍ കേസെടുത്തിട്ടില്ലെന്നും ബിജു പറഞ്ഞു.
സംഭവത്തില്‍ ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.

നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പരിശോധിക്കാന്‍ ഗതാഗത കമ്മീഷണറിന്റെ നിർദ്ദേശം; ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് പൂട്ടിടും

നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പരിശോധിക്കാന്‍ ഗതാഗത കമ്മീഷണറിന്റെ നിർദ്ദേശം; ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് പൂട്ടിടും

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്നു മുതല്‍ വാഹനപരിശോധന കര്‍ശനമാക്കി. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്. നിയമലംഘനം നടത്തുന്ന ബസുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. അന്തര്‍ സംസ്ഥാന വാഹനങ്ങളും പരിശോധിക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളെ കണ്ടെത്താനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഹൈക്കോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടി.

കോട്ടയം ചിങ്ങവനത്ത് വിനോദ യാത്രക്കായി എത്തിയ അഞ്ച് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ വിലക്കി. ബസുകളില്‍ എയര്‍ഹോണും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ചിരുന്നു. വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ച നിലയിലും കണ്ടെത്തിതിനെ തുടര്‍ന്നാണ് വിലക്കിയത്. കൊല്ലം കൊട്ടാരക്കരയിലും ബസിനെതിരെ നടപടിയെടുത്തിട്ടുണ്ട്. വിനോദ യാത്രക്ക് സ്പിഡോ മീറ്റര്‍ ഇല്ലാത്ത ബസാണ് എത്തിച്ചത്. തലച്ചിറയിലെ സ്വകാര്യ കോളജിന്റെ വിനോദ യാത്രക്കായി എത്തിച്ച ബസാണ് തടഞ്ഞത്. ബസില്‍ നിരോധിത ലേസര്‍ ലൈറ്റും വലിയ ശബ്ദ സംവിധാനവും കണ്ടെത്തിയിരുന്നു.

മുതിർന്ന നടന്‍ അരുണ്‍ ബാലി അന്തരിച്ചു

മുതിർന്ന നടന്‍ അരുണ്‍ ബാലി അന്തരിച്ചു

പ്രമുഖ ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു. 79 വയസായിരുന്നു. മുംബൈയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മകന്‍ അന്‍കുഷ് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ടിവി സീരിയല്‍ സ്വാഭിമാനിലൂടെയാണ് അരുണ്‍ ബാലി ശ്രദ്ധനേടുന്നത്.
പ്രതിരോധശേഷി ഇല്ലാതാക്കുന്നത് മൈസ്തീനിയ ഗ്രാവിസ് ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ഈ വര്‍ഷം ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അരുണ്‍ ബാലി ചികിത്സയോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടായിരുന്നു എന്നാണ് അന്‍കുഷ് പറയുന്നത്. എന്നാല്‍ പുലര്‍ച്ചെ 4.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.

ചാണക്യ, സ്വാഭിമാന്‍, ദേശ് മേന്‍ നികല്ല ഹോഗാ ചാന്ദ് തുടങ്ങിയ നിരവധി സീരിയലുകളില്‍ വേഷമിട്ടു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ലേഖ് ടണ്ടന്റെ ടിവി ഷോ ദൂസ്ര കേവലിലൂടെ ഷാരുഖ് ഖാന്റെ അമ്മാവന്റെ വേഷത്തിലാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. സൗഗന്ധ്, ലഗേ രഹോ മുന്നാ ഭായ്, 3 ഇഡിയറ്റ്, റെഡി, ബര്‍ഫി, കേദാര്‍നാഥ്, സാമ്രാട്ട് പൃഥ്വിരാജ്, ലാല്‍ സിങ് ഛദ്ദ തുടങ്ങിയവയാണ് അഭിനയിച്ച സിനിമകള്‍. അമിതാഭ് ബച്ചനും രശ്മിക മന്ദാനയും അഭിനയിച്ച ഗുഡ്‌ബൈ ആണ് ഏറ്റവും അവസാനം അഭിനയിച്ച ചിത്രം. ഇന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇരുപത്തിയെട്ടാം ഓണം മുദാക്കൽ ബഡ്സ് സ്കൂളിൽ ആഘോഷിച്ച് കല്ലിൻമൂട് വാർഡ് സമിതി

ഇരുപത്തിയെട്ടാം ഓണം മുദാക്കൽ ബഡ്സ് സ്കൂളിൽ ആഘോഷിച്ച് കല്ലിൻമൂട് വാർഡ് സമിതി

ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായി കല്ലിൻമൂട് വാർഡ് സമിതിയുടെ ഓണാഘോഷം. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും മത്സരങ്ങൾ നടത്തിയും സമ്മാനങ്ങൾ നൽകിയും പാട്ടുപാടിയും ഡാൻസ് കളിച്ചും ഓണ സദ്യ നൽകിയും ഗംഭീരമാക്കി. ജനപ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ, വാർഡു സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.