ഭാരത് ജോഡോ യാത്രയിൽ അണിചേരാൻ ഇന്ന് പ്രിയങ്ക ഗാന്ധിയും എത്തും

ഭാരത് ജോഡോ യാത്രയിൽ അണിചേരാൻ ഇന്ന് പ്രിയങ്ക ഗാന്ധിയും എത്തും

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേരാൻ ഇന്ന് പ്രിയങ്ക ഗാന്ധിയും എത്തുന്നു. നേരത്തെ കേരളത്തിലെ യാത്രയിൽ പ്രിയങ്ക പങ്കെടുക്കുമെന്നായിരുന്നു വിവരം. എന്നാൽ പിന്നീടത് മാറ്റുകയായിരുന്നു.
യാത്രയ്ക്ക് ആവേശം പകർന്ന് സോണിയാ ഗാന്ധിയും പദയാത്രയിൽ പങ്കെടുത്തു. കർണാടകയിൽ നാലര കിലോമീറ്റർ ദൂരം സോണിയ പദയാത്ര നടത്തി. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിച്ചായിരുന്നു ഭാരത് ജോ‍‍ഡോ യാത്ര. തിങ്കളാഴ്ചയാണ് കോൺഗ്രസ് അധ്യക്ഷ മൈസൂരുവിൽ എത്തിയത്. രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം പദയാത്ര മാണ്ഡ്യയിൽ നിന്ന് ആരംഭിച്ചപ്പോൾ സോണിയയും അണിചേർന്നു. വൻ ജനക്കൂട്ടമാണ് സോണിയ പങ്കെടുക്കുന്ന യാത്രയിൽ എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോൺ​ഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തിൽ എത്തിയപ്പോൾ ആവേശം വാനോളമായി. കന്യാകുമാരി മുതൽ കശ്മീർ വരെ പാർട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോൾ രാജ്യമാകെ അതിന്റെ അലയൊലി ഉയർത്താനാണ് കോൺ​ഗ്രസ് ശ്രമിച്ചത്.

പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കഞ്ചാവ് കച്ചവടക്കാരൻ പിടിയിൽ

പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കഞ്ചാവ് കച്ചവടക്കാരൻ പിടിയിൽ

തിരുവനന്തപുരം: പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കഞ്ചാവ് കച്ചവടക്കാരൻ പിടിയിലായി. കഴക്കൂട്ടം വിളയിൽക്കുളം സ്വദേശി വാവാകൃഷ്ണ എന്ന കൃഷ്ണ എസ് ബാബു (32) ആണ് തുമ്പ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 30 ന് ഇയാളുടെ വിളയിൽകുളത്തെ വീട്ടിൽ കഞ്ചാവ് വിൽപന നടക്കുന്നതറിഞ്ഞ് തുമ്പ പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. ചില്ലറ വില്പനക്കായി ചെറിയ പാക്കറ്റുകളിലായി നിറയ്ക്കുകയായിരുന്ന രണ്ടു കിലോ കഞ്ചാവ് അന്ന് പോലീസ് കണ്ടെടുത്തിരുന്നു. ഒളിവിലായിരുന്ന ഇയാളെ ഇന്ന് വെളുപ്പിന് ആറ്റുകാൽ നിന്നാണ് തുമ്പ പോലീസ് പിടികൂടിയത്. മുൻപ് നിരവധി തവണ കഞ്ചാവ് കേസിൽ എക്സൈസും പോലീസും ഇയാളെ പിടികൂടിയിട്ടുണ്ട്.

വടക്കാഞ്ചേരി അപകടം; മരിച്ചവരില്‍ ദേശീയ ബാസ്‌കറ്റ് ബോള്‍ താരവും

വടക്കാഞ്ചേരി അപകടം; മരിച്ചവരില്‍ ദേശീയ ബാസ്‌കറ്റ് ബോള്‍ താരവും

പാലക്കാട്: വടക്കാഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ ദേശീയ ബാസ്‌കറ്റ് ബോള്‍ താരവും ഉള്‍പ്പെടുന്നു. തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി രോഹിത് രാജ് (24) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു രോഹിത്. രോഹിത് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം.

രോഹിതിന്റെ മൃതദേഹം ആലത്തൂര്‍ ആശുപത്രിയിലാണ്. ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് രോഹിതിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. വടക്കാഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരുമാണ് മരിച്ചത്. മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നു മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റും നിരോധിത ഹോണും പാടില്ല; അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഹൈക്കോടതി നിർദ്ദേശം

ഇന്നു മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റും നിരോധിത ഹോണും പാടില്ല; അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. കേസ് വീണ്ടും ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും.
വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ്സിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്ന് കോടതി ചോദിച്ചു. ടൂറിസ്റ്റ് ബസുകളിലെ ഫ്ലാഷ് ലൈറ്റുകളും ഹോണുകളും ശബ്ദസംവിധാനവും സംബന്ധിച്ച് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇതു ലംഘിച്ചെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. ഇന്നു മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ല. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് രൂപരേഖയായി

വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ഔട്ടർ റിങ് റോഡിന് അന്തിമരൂപരേഖയായി. അലൈൻമെന്റും സ്കെച്ചും ദേശീയപാത അതോറിട്ടിയുടെ കത്തും കലക്ടറേറ്റിലെ ഭൂമിയേറ്റെടുക്കൽ വിഭാഗത്തിന് ദേശീയപാത അധികൃതർ കൈമാറി. കിറ്റ്കോയാണ് അലൈൻമെന്റും സ്കെച്ചും തയ്യാറാക്കിയത്. ആദ്യം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ 47 വില്ലേജാണ് ഉണ്ടായിരുന്നതെങ്കിൽ പുതിയ രേഖയിൽ 31 വില്ലേജാണുള്ളത്. 31 വില്ലേജിലും കിറ്റ്കോയും റവന്യു ഡിവിഷനിലെ ഭൂമിയേറ്റെടുക്കൽ വിഭാ​ഗവും പരിശോധന നടത്തും.

തുടർന്ന് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കും. പദ്ധതി രേഖ തയ്യാറാക്കിയ കിറ്റ്കോയ്ക്ക് ദേശീയപാത അതോറിട്ടി 2.25 കോടി രൂപ നൽകും.
പാതകടന്നുപോകുന്ന വില്ലേജുകൾ നാവായിക്കുളം, കുടവൂർ, കരവാരം, വെള്ളല്ലൂർ, ന​ഗരൂർ, കൊടുവഴന്നൂർ, കിളിമാനൂർ, പുളിമാത്ത്, വാമനപുരം, പുല്ലമ്പാറ, മാണിക്കൽ, തേക്കട,വട്ടപ്പാറ, വെമ്പായം, കോലിയക്കോട്, നെടുമങ്ങാട്, കരകുളം, അരുവിക്കര, കീഴ്തോന്നയ്ക്കൽ, അണ്ടൂർക്കോണം, മേൽതോന്നയ്ക്കൽ, വെയിലൂർ, വിളപ്പിൽ, കുളത്തുംമേൽ, മാറനല്ലൂർ, മലയിൻകീഴ്, പള്ളിച്ചൽ, ബാലരാമപുരം,വെങ്ങാനൂർ, കോട്ടുകാൽ, വിഴിഞ്ഞം.

അധ്യാപനരംഗത്തെ അഞ്ചുതെങ്ങിന്റെ മുഖം ജെമ്മ ടീച്ചർക്ക് നാടിന്റെ യാത്രാമൊഴി

അധ്യാപനരംഗത്തെ അഞ്ചുതെങ്ങിന്റെ മുഖം ജെമ്മ ടീച്ചർക്ക് നാടിന്റെ യാത്രാമൊഴി

അധ്യാപനരംഗത്തെ അഞ്ചുതെങ്ങിന്റെ മുഖം ജെമ്മ ടീച്ചർക്ക് (76) (ജെമ്മ ജാക്സൺ ) നാടിന്റെ യാത്രാമൊഴി. അഞ്ചുതെങ്ങിന്റെ സാമൂഹ്യ പുരോഗതിയ്ക്ക് വേണ്ടി ശക്തമായ ഇടപെടലുകളും നിലപാടുകളും സ്വീകരിച്ച മാതൃകാ വ്യക്തിത്വമാണ് വിടവാങ്ങിയത്.
1946 ജൂലായ് 28 ലേവി ക്രിസ്റ്റിയന്റെയും സ്റ്റെല്ല ക്രിസ്റ്റിയന്റെയും മൂന്നു മക്കളില്‍ രണ്ടാമത്തെ മകളായ് അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ ജമ്മ ജാക്സന്റെ ജനം. അഞ്ചുതെങ്ങ് സേക്രട്ട് ഹാർട്ട് കോൺവെന്റ്, നെടുങ്ങണ്ട ശ്രീനാരായണവിലാസം ഹയർസെക്കണ്ടറി സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജമ്മാജാക്സൻ തുടർന്ന് കൊല്ലം ഫാത്തിമ കോളേജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദവും,അഞ്ചുതെങ്ങ് നെടുങ്ങണ്ട ബിഎഡ് കോളേജിൽ നിന്ന് ബിഎഡും ജമ്മ ജാക്സൻ കരസ്ഥമാക്കി. തുടർന്ന് അഞ്ചുതെങ്ങ് സെന്റ്‌ ജോസഫ് ഹയർ സെക്കണ്ടറി സ്കൂളില്‍ അദ്ധ്യാപികയായി നിയമനം ലഭിച്ചു.

തുടർന്ന് അഞ്ചുതെങ്ങിന്റെ സാമൂഹ്യ പുരോഗതിയ്ക്കായ് ശക്തമായ നിലപാടുകളിലൂന്നിയ പ്രവർത്തനങ്ങൾ നടത്തി. 1987 ലെ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് വേണ്ടിയും ജമ്മ ജാക്സൻ സമാന പ്രവർത്തനങ്ങളാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് തീരദേശ പ്രദേശങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചു നടത്തിയിട്ടുള്ളത്. മുപ്പതിലേറെ വർഷത്തെ മാതൃകാപരമായ അധ്യാപന ജീവിതത്തിന് ഒടുവിൽ അതേ സ്കൂളില്‍ നിന്നുതന്നെ 2001 ല്‍ പ്രിൻസിപ്പൾ തസ്തികയിൽ ജമ്മ ജാക്സൻ വിരമിച്ചു.

ബന്ധുക്കളും അറിയപ്പെടുന്നവരുമടക്കം അഞ്ചുതെങ്ങിൽ നിന്ന് വീടും സ്ഥലവും വിറ്റ് മറ്റ് സ്ഥലങ്ങളില്‍ താമസം മാറിയപ്പോഴും അതിനായ് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ നിർബന്ധിച്ചപ്പോഴും മരിക്കുന്നതു വരെ ഞാന്‍ ഈ അഞ്ചുതെങ്ങിലെ മക്കളോടൊപ്പം ഉണ്ടാകും എന്നു പറഞ്ഞുകൊണ്ട് സന്തോഷത്തോടെ നിരസിച്ച തീരദേശത്തിന്റെ സ്വന്തം മകളാണ് നാടിനെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയത്.