ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണുവിന് സാഹിത്യനൊബേല്‍

ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണുവിന് സാഹിത്യനൊബേല്‍

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണുവിന്. മനുഷ്യാവസ്ഥകളെ സൂക്ഷ്മമായും ധീരമായും ആവിഷ്‌കരിച്ചതിനാണ് ബഹുമതിയെന്ന് നൊബേല്‍ പുരസ്‌കാര സമിതി അറിയിച്ചു. ആത്മകഥാംശമുള്ള രചനകളിലൂടെയാണ്, ലോകസാഹിത്യത്തില്‍ ആനി എര്‍ണു ശ്രദ്ധേയയായത്. നോര്‍മന്‍ഡിക്കടുത്ത ഗ്രാമത്തില്‍ ജനിച്ച ആനി ആ ഗ്രാമീണ പശ്ചാത്തലമാണ് എഴുത്തില്‍ ഏറെയും കൊണ്ടുവന്നത്. വ്യക്തിഗത ഓര്‍മകളുടെ വേരുകള്‍ ചികയുന്നതില്‍ അവര്‍ പ്രകടിപ്പിച്ച സൂക്ഷ്മത ശ്രദ്ധേയമാണെന്ന് നൊബേല്‍ സമിതി പറഞ്ഞു. ക്ലീന്‍ഡ് ഔട്ട്, എ മാന്‍സ് പ്ലേസ്, എ വുമണ്‍സ് സ്റ്റോറി, ഷെയിം, ഹാപ്പനിങ്, പൊസഷന്‍, ദി ഇയേഴ്‌സ്, എ ഗേള്‍സ് സ്റ്റോറി തുടങ്ങിയവയാണ് ആനി എര്‍ണുവിന്റെ പ്രധാന കൃതികള്‍.

വടക്കാഞ്ചേരി വാഹനാപകടം; സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നെന്ന് സംശയം

വടക്കാഞ്ചേരി വാഹനാപകടം; സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നെന്ന് സംശയം

പാലക്കാട്: വടക്കാഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നെന്ന് സംശയം. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് പരാമാവധി 80 കിലോമീറ്ററാണ് വേഗപരിധി. എന്നാൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് 97.7  കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ മിത്രയിലാണ് ഈ വേഗത രേഖപ്പെടുത്തിയത്. ഇതേ തുടർന്ന് ബസിലെ സ്പീഡ് ഗവർണർ ആർടിഒ പരിശോധിക്കും.

അതേസമയം അപകട കാരണമായ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാൻ കോട്ടയം ആർടിഒ നടപടി തുടങ്ങി. ബസിന്റെ ആർസി ഉടമ അരുണിനെ ആർ ടി ഒ വിളിച്ചു വരുത്തും. അപകടമുണ്ടാക്കിയ ലുമിനസ് ബസിനെതിരെ മുൻപ് കേസെടുത്തിരുന്നതായി വ്യക്തമായി. രണ്ട് തവണ നിയമം ലംഘിച്ച് ബസിൽ ലൈറ്റുകൾ ഘടിപ്പിച്ചതിന് കേസെടുത്തു. എന്നാൽ വാഹന ഉടമകൾ പിഴ അടച്ചില്ല. തുടർന്ന് ബസിനെ കരിമ്പട്ടികയിൽ പെടുത്തി. എന്നാൽ ബസിന് മറ്റ് സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മോട്ടോർ വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം അറിയിച്ചു.

അപകടമുണ്ടാക്കിയ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോജോ പത്രോസ് ചികിത്സ ഇകെ നായനാർ ആശുപത്രിയിലെത്തിയതായി തെളിഞ്ഞു. അപകടത്തിൽ പെട്ട ബസിലെ ഒരാൾ പുലർച്ചെ ചികിത്സ തേടിയിരുന്നുവെന്നും ജോജോ പത്രോസ് എന്നാണ് പേര് പറഞ്ഞതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആദ്യം അദ്ധ്യാപകൻ എന്നാണ് പറഞ്ഞത്. എന്നാൽ രാവിലെ ആറു മണിയോടെ എറണാകുളത്തു നിന്ന് ബസിന്റെ ഉടമകൾ എത്തി ഇയാളെ കൂട്ടികൊണ്ട് പോവുകയായിരുന്നു.

പരിസ്ഥിതി പ്രവര്‍ത്തക മീന ശാന്തിവനം അന്തരിച്ചു

പരിസ്ഥിതി പ്രവര്‍ത്തക മീന ശാന്തിവനം അന്തരിച്ചു

പിറന്നാൾ ദിനത്തിൽ പരിസ്ഥിതി പ്രവര്‍ത്തക മീന ശാന്തിവനം അന്തരിച്ചു. 52 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. എറണാകുളം നോര്‍ത്ത് പറവൂരിലെ വിവാദമായ ശാന്തിവനത്തിന്റെ സംരക്ഷണത്തിനായി വര്‍ഷങ്ങളോളം പ്രതിഷേധവും നിയമപോരാട്ടങ്ങളും നടത്തിയ വ്യക്തിയാണ് മീന മേനോന്‍.

പറവൂരിലെ വഴിക്കുളങ്ങരയിലാണ് രണ്ടേക്കറോളമുള്ള ശാന്തിവനം സ്ഥിതിചെയ്യുന്നത്. തുണ്ടപ്പറമ്പ് പരേതരായ രവീന്ദ്രന്റേയും സാവിത്രിയുടേയും മകളായ മീന അച്ഛൻ കാത്തുസൂക്ഷിച്ച ശാന്തിവനം പരിപാലിക്കാനാണ് ജീവിതം മാറ്റിവച്ചത്. നാലു കാവുകളും കുളങ്ങളും വൃക്ഷ‌ങ്ങളും നിറഞ്ഞതാണ് ശാന്തിവനം. കാടിന്റെ അന്തരീക്ഷമുള്ള ശാന്തിവനത്തിലെ പഴയ വീട്ടിൽ മകൾ ഉത്തരയ്ക്കൊപ്പമാണ് മീന താമസിച്ചിരുന്നത്. ആലുവ യുസി കോളജിൽ ഡി​ഗ്രി വിദ്യാർത്ഥിയാണ് ഉത്തര.

വഴിക്കുളങ്ങര ശാന്തിവനത്തിന് നടുവിൽ 110 കെവി ടവര്‍ നിര്‍മ്മിക്കാനുള്ള കെഎസ്ഇബിയുടെ നീക്കം വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. പ്രകൃതി സ്നേഹികൾ ഒത്തുചേർന്ന് ഒട്ടേറെ സമരങ്ങൾ നടത്തിയെങ്കിലും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കെഎസ്ഇബി മരങ്ങള്‍ മുറിച്ച് ടവർ സ്ഥാപിച്ചു. തന്റെ മുടി മുറിച്ചുകൊണ്ടായിരുന്നു മീന ഇതിനെതിരെ പ്രതിഷേധിച്ചത്.

വടക്കാഞ്ചേരിയിലെ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണെന്ന് ഗതാഗതമന്ത്രി

വടക്കാഞ്ചേരിയിലെ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണെന്ന് ഗതാഗതമന്ത്രി

പാലക്കാട്: വടക്കാഞ്ചേരിയിലെ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഗതാഗത കമ്മീഷണറോട് ആവശ്യപ്പെട്ടു. യാത്രയുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ഗതാഗത വകുപ്പിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അതിനിടെ അപകടത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോനെ കാണാനില്ല. ഇയാള്‍ മുങ്ങിയതായാണ് സംശയിക്കുന്നത്. പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലൊന്നും ഇയാളില്ലെന്നും, ഇയാള്‍ എവിടെയാണെന്ന് അറിയില്ലെന്നും വടക്കഞ്ചേരി പൊലീസ് പറഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ കള്ളപ്പേരാണ് നല്‍കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ജോജോ പത്രോസ് എന്നാണ് ഇയാള്‍ പേരു പറഞ്ഞതെന്നാണ് വടക്കഞ്ചേരിയിലെ ആശുപത്രി ജീവനക്കാര്‍ സൂചിപ്പിക്കുന്നത്. പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ബസില്‍ ഉണ്ടായിരുന്നയാളാണ് എന്നാണ് ഇയാള്‍ ആശുപത്രിയില്‍ പറഞ്ഞത്. ഇയാള്‍ക്ക് കാര്യമായ പരിക്കുകളുണ്ടായിരുന്നില്ലെന്നും, നടുവേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍ എക്‌സ്‌റേ എടുത്തു നോക്കിയെങ്കിലും കാര്യമായ പരിക്കുണ്ടായിരുന്നില്ലെന്ന് പ്രാഥമിക ചികിത്സ നല്‍കിയ ഡോക്ടര്‍ പറഞ്ഞു.

അപകടസമയത്ത് ബസിന്റെ വേഗത മണിക്കൂറില്‍ 97.72 കിലോമീറ്ററായിരുന്നുവെന്ന് വ്യക്തമായി. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞാണ് ബസ് ഊട്ടിയിലേക്ക് ടൂര്‍ പോകാനായി എത്തിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ബസ് അമിതവേ​ഗതയിലായിരുന്നുവെന്ന് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന കുട്ടികളും വ്യക്തമാക്കി. ബസില്‍ ജോമോനെക്കുടാതെ എല്‍ദോ എന്ന റിസര്‍വ് ഡ്രൈവറും ഉണ്ടായിരുന്നു. കാലിന് പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. താന്‍ ഉറങ്ങുകയായിരുന്നുവെന്നും, ജോമോനാണ് ബസ് ഓടിച്ചതെന്നുമാണ് എല്‍ദോ പറഞ്ഞത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഈട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘമാണ് വടക്കഞ്ചേരിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്.

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും വര്‍ധന

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും വര്‍ധന

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും വര്‍ധന. പവന് 8 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,280 രൂപ. ഗ്രാമിന് പത്തു രൂപ വര്‍ധിച്ച് 4785 ആയി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന്‍ വിലയില്‍ 720 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇന്നത്തോടെ വര്‍ധന 800ല്‍ എത്തി.

ഒരു വൈറലായ ബിരിയാണിക്കഥ

ഒരു വൈറലായ ബിരിയാണിക്കഥ

ചൂടും പുകയും കൊണ്ട് സ്വാദേറും ഭക്ഷണം പാചകം ചെയ്ത് തീൻ മീശയിൽ എത്തിച്ചു തരുന്ന മുന്നണിയിൽ കാണാത്ത പാചകക്കാരുടെ കഥ പറഞ്ഞ “മുഹബ്ബത്തിൻ ബിരിയാണി കിസ്സ” യൂട്യൂബിൽ വൈറലാകുന്നു. പാചകപ്പുരയിലും കല്യാണ വീടുകളിലും ഹോട്ടലിലും പാചക തൊഴിൽ മേഖലയിൽ കഷ്ടപ്പെടുന്നവരുടെ നൊമ്പരവും വേദനയും അവഹേളനവും അവരുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും സംഭവബഹുലമായ നിമിഷങ്ങളിലൂടെ പ്രേക്ഷകരിൽ എത്തിക്കുന്ന മുഹബ്ബത്തിൽ ബിരിയാണി കിസ്സയുടെ നിർമ്മാണം ഐ മാക്സ് ഗോൾഡാണ്. രചനയും, ചിത്ര സംയോജനവും, സംവിധാനവും നിർവഹിച്ചത് ഫൈസൽ ഹുസൈൻ ആണ്.
ഒരു കല്യാണ വീട്ടിൽ ബിരിയാണി വെയ്ക്കാൻ എത്തുന്ന പാചകക്കാരന്റെ ഒരു ദിനം പ്രേക്ഷകർക്ക് പുത്തൻ കാഴ്ച സമ്മാനിക്കും.കെട്ടുറുപ്പുള്ള തിരക്കഥയും സംവിധാന മികവും അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കും.

ചലച്ചിത്ര താരങ്ങളായ വിജയൻ കാരന്തൂർ, മുഹമ്മദ് പേരാബ്ര, കാശിനാഥൻ, റിഷാദ് മുഹമ്മദ്, ഉത്തര മനോജ്, സലാം ലെൻസ് വ്യൂ,രേഖ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.
മുഹമ്മദ് -എ ക്യാമറ ചലിപ്പിക്കുന്നു. സിമ്പു സുകുമാരൻ ആണ് പശ്ചാത്തല സംഗീതം.
മേക്കപ്പ് – അനീഷ് പാലോട്, ലൊക്കേഷൻ മാനേജർ -ബാസിത് ഐ മാക്സ് ഗോൾഡ്, സക്കീർ പുതിയപാലം. സംവിധാന സഹായി – ജാഫർ, വിഷ്ണു പ്രസാദ് , ക്യാമറ അസോസിയേറ്റ് – ചന്തു മേപ്പയ്യൂർ, ക്യാമറ അസിസ്റ്റന്റ് – വിപിൻ പ്രേരാമ്പ്ര, ആശയം – അബ്ദുൽ വാരിഷ്
കല- സുബൈർ, പോസ്റ്റർ – അഖിൽ ദാസ്, പ്രൊഡക്ഷൻ ഹൗസ് – ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറി ഫൈസൽ ഹുസൈ അസാമിന്റെ പശ്ചാത്തലത്തിൽ തദ്ദേശീയരെ വെച്ച് അസ്സാമി ഭാഷയിൽ അണിയിച്ചൊരുക്കിയ “ജ്യോതി” ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇരുവഴിഞ്ഞിപുഴയുടെ മണവാട്ടിയും പിന്നെ സുൽത്താന്മാരും, മെമ്മറി ഫുൾ, ടൈം ഓവർ, കൗമുദി ജബ്ബാർ, ഹൃദയത്തിൽ തൊട്ട് നാദാപുരം, മുളഞ്ചോലയിൽ ദാമോദരൻ, ചാലിയം കഥ പറയുമ്പോൾ, ക്ലാസ്സിഫൈഡ്സ്, മീസാൻ കല്ലുകൾ തളിർക്കുമ്പോൾ തുടങ്ങിയ പ്രോജക്ടുകളും ഏറെ ശ്രദ്ധേയമാണ്.

യു ട്യൂബ് ലിങ്ക് താഴെ കാണാം

https://youtu.be/pw6yp67jFM8