മൂന്നാറിൽ വീണ്ടും കടുവയിറങ്ങി; വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം,

മൂന്നാറിൽ വീണ്ടും കടുവയിറങ്ങി; വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം,

ഇടുക്കി: മൂന്നാറിൽ വീണ്ടും കടുവയിറങ്ങിയതിന് പിന്നാലെ പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദേശം. കടുവ ആക്രമണകാരിയായതിനാൽ വീടിന് പുറത്തിറങ്ങരുത് എന്നാണ് പ്രദേശവാസികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കടുവയെ കണ്ടത്. കടുവയുടെ ദൃശ്യങ്ങൾ അതുവഴി കടന്നുപോയ വാഹനത്തിലെ യാത്രക്കാർ പകർത്തുകയായിരുന്നു. കഴിഞ്ഞ ദിവസം 10 പശുക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. വളർത്തുമൃഗങ്ങളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് മൂന്നു കിലോമീറ്റർ പരിധിയിലാണ് വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നത്. ‍മൂന്നാർ രാജമല നൈമക്കാട്ടെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയാണ് കഴിഞ്ഞ ദിവസം രാത്രി കടുവ വളര്‍ത്തു മൃഗങ്ങളെ അക്രമിച്ചു കൊന്നത്.

കടുവയെ പിടികൂടാൻ വനം വകുപ്പ് ഊർജിത ശ്രമം നടത്തുകയാണ്. ഇവയെ പിടികൂടാനായി നാല് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് കൺട്രോൾ റൂമും പ്രവർത്തനം തുടങ്ങി. ഇരവികുളം ദേശീയ പാർക്കിന്റെ മുന്നിലെ റോഡ് തോട്ടം തൊഴിലാളികൾ കഴിഞ്ഞ ദിവസം ഉപരോധിച്ചു. കടുവയെ ഉടന്‍ പിടികൂടണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം.

രണ്ടു വയസ്സുള്ള സഹോദരനെ കൊല്ലുമെന്ന് ഭീഷണി; 13 കാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍

രണ്ടു വയസ്സുള്ള സഹോദരനെ കൊല്ലുമെന്ന് ഭീഷണി; 13 കാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍

കോട്ടയം: രണ്ടു വയസ്സുള്ള സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 13 കാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. ഇതരസംസ്ഥാന തൊഴിലാളിയായ രഞ്ജിത് രജോയാര്‍ (28) ആണ് അറസ്റ്റിലായത്. പശ്ചിമബംഗാള്‍ നദിയ ജില്ലയിലെ ബല്ലാവാര സ്വദേശിയാണ് ഇയാള്‍. കോട്ടയം കുറവിലങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്. പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രതി, ആറുമാസം മുമ്പാണ് ആദ്യം പീഡിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ പണിക്കുപോയ സമയത്ത് ഇയാള്‍ വീട്ടിലെത്തി. എട്ടുവയസ്സുള്ള സഹോദരനെ സമീപമുള്ള കടയില്‍ ജ്യൂസ് വാങ്ങാന്‍ പറഞ്ഞയച്ചിട്ട് പെണ്‍കുട്ടിയെ കടന്നുപിടിച്ചു.

കുട്ടി ബഹളമുണ്ടാക്കിയപ്പോള്‍ കട്ടിലില്‍ ഉറങ്ങിക്കിടന്ന രണ്ടുവയസ്സുള്ള സഹോദരന്റെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി. ഭയന്നുപോയ പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ സഹോദരങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് പലതവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഭയംമൂലം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വയറുവേദനയെത്തുടര്‍ന്ന് അടുത്തിടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഇതോടെ കുട്ടി അമ്മയോട് വിവരങ്ങള്‍ തുറന്നുപറഞ്ഞു. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ മുങ്ങിയ പ്രതിയെ പൊലീസ് പശ്ചിമ ബംഗാളില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.

സ്കൂൾ കുട്ടികൾക്ക് ലഹരി ഉൽപ്പന്നങ്ങൾ വിറ്റിരുന്ന ബേക്കറിയുടമ പിടിയിൽ

സ്കൂൾ കുട്ടികൾക്ക് ലഹരി ഉൽപ്പന്നങ്ങൾ വിറ്റിരുന്ന ബേക്കറിയുടമ പിടിയിൽ

വർക്കല: വർക്കലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തിയ ബേക്കറിയുടമ അറസ്റ്റിൽ. പുന്നമൂട് കേന്ദ്രീകരിച്ചു സ്കൂൾ കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റിരുന്ന വർക്കല നടയറ പുല്ലാനിക്കോട് സ്വദേശി സജീവ് (54 )ആണ് അറസ്റ്റിലായത്. പുന്നമൂട് ജംഗ്ഷൻ സമീപം ഇയാളുടെ ബേക്കറിയിൽ നിന്നുമാണ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. കേരള പൊലീസിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ യോദ്ധാവിന്റെ ഭാഗമായി സ്കൂളുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ സ്റ്റുഡൻസ് ഫ്രണ്ട്‌ലി പ്രോഗ്രാമാണ് പുകയില ഉൽപന്ന വിപണനവുമായി ബന്ധപ്പെട്ട വിവരങ്ങളിലേക്ക് പോലീസിനെ നയിച്ചത്.

വർക്കല ഡിവൈഎസ്പി നിയാസ് പി യുടെ നിർദ്ദേശാനുസരണം വർക്കല എസ് എച്ച് ഒ സനോജ് എസ്, സബ്ഇൻസ്പെക്ടർമാരായ രാഹുൽ പി ആർ, ശരത് സി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ലിജോ ടോം ജോസ്, ഷാനവാസ്, എസ് സി പി ഓ മാരായ ഷിബു, ഷിജു, വിനോദ്, സിപിഒ സുധീർ. റാം ക്രിസ്ത്യൻ, സുജിത്ത്, ഹരികൃഷ്ണ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

യൂറോപ്പ് സന്ദര്‍ശനം മുഖ്യമന്ത്രിയും സംഘവും കൊച്ചിയില്‍ നിന്ന് പുലർച്ചെ യാത്ര തിരിച്ചു

യൂറോപ്പ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചു. പുലര്‍ച്ചെ 3:55 നുള്ള വിമാനത്തില്‍ നോര്‍വേയിലേക്കാണ് ആദ്യയാത്ര. ഇന്ത്യന്‍ സമയം വൈകീട്ട് ആറോടെ സംഘം നോര്‍വേയിലെത്തും. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനം ചിത്രീകരിക്കാന്‍ വീഡിയോ സംഘവും സംഘത്തോടൊപ്പമുണ്ട്.

രണ്ട് ദിവസം മുന്പ് നിശ്ചയിച്ച യാത്ര സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. നോര്‍വേയ്ക്ക് പിന്നാലെ യുകെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദര്‍ശന ലക്ഷ്യം. നേരത്തെ നിശ്ചയിച്ചതനുസരിച്ച്‌ ഈ മാസം 12വരെയാണ് സന്ദര്‍ശനം.

ദുബായ് ജബലാലിയിലെ ഹൈന്ദവ ക്ഷേത്രം ഇന്ന് ഭക്തർക്കായ് തുറന്നുകൊടുക്കും

ദുബായ് ജബലാലിയിലെ ഹൈന്ദവ ക്ഷേത്രം ഇന്ന് ഭക്തർക്കായ് തുറന്നുകൊടുക്കും

ദുബായ് ജബലാലിയിലെ ഹൈന്ദവ ക്ഷേത്രം ഇന്ന് ഭക്തർക്കായ് തുറന്നുകൊടുക്കും.
ചടങ്ങിലേയ്ക്കായി സര്‍വമത നേതാക്കളെയും നയതന്ത്രജ്ഞരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ക്ഷണിച്ചിട്ടുണ്ട്. ദസറ ഉത്സവ ദിനമായ ഒക്ടോബര്‍ അഞ്ച് ബുധനാഴ്ച മുതലാകും ഭക്തജനങ്ങൾക്ക് ഔദ്യോഗികമായുള്ള ദർശന സൗകര്യം ഉണ്ടാകുക. പതിനാറ് ദേവതകളേയും ക്ഷേത്ര സാമൂശ്ചയത്തിന്റെ കമനീയ ഇന്റീരിയര്‍ വര്‍ക്കുകളും കാണാന്‍ ഭക്തര്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും അവസരം ഉണ്ടാവും.

സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ഇന്‍ഡ്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഉള്‍പെടെ ഉള്ള അതിഥികളുടെ സാന്നിധ്യത്തിലാണ് ക്ഷേത്ര നടകള്‍ ഔദ്യോഗികമായി തുറക്കുന്നത്. ക്ഷേത്രത്തിൽ രാവിലെ 6.30 മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് ദർശനസമയം. ഒക്ടോബര്‍ അവസാനം വരെയുള്ള മിക്ക വാരാന്ത്യങ്ങളിലേയും ബുക്കിങ്ങുകൾ ഇതിനോടകം പൂർത്തിയായതായാണ് സൂചന.

കുഞ്ഞിനെ കരയിൽ നിർത്തി അമ്മ ആറ്റില്‍ ചാടി മരിച്ചു

കുഞ്ഞിനെ കരയിൽ നിർത്തി അമ്മ ആറ്റില്‍ ചാടി മരിച്ചു

മൺറോത്തുരുത്ത്: കുഞ്ഞിനെ കരയിൽ നിർത്തിയതിന് ശേഷം ആറ്റിലേക്ക് ചാടി യുവതി മരിച്ചു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വന്ന നാട്ടുകാർ നടത്തിയ തിരച്ചിലിൽ കല്ലടയാറ്റിൽ മൃതദേഹം കണ്ടെത്തി. കാഞ്ഞിരകോട് കാർമൽ ഹൗസിൽ ചെറുപുഷ്പം (46) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മൺറോത്തുരുത്ത് കൊച്ചുമാട്ടേൽ ജങ്ഷനുസമീപം നിന്നാണ് യുവതി ആറ്റിലേക്ക് ചാടിയത്. ഇളയമകൻ അഞ്ചുവയസ്സുകാരൻ ഇവാനാണ് ചെറുപുഷ്പത്തിനൊപ്പം ഉണ്ടായിരുന്നത്. കുട്ടിയെ ആറ്റുതീരത്ത് നിർത്തി ചെറുപുഷ്പം ആറ്റിലേക്ക് ചാടുകയായിരുന്നു. ചെറുപുഷ്പത്തിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കിഴക്കേ കല്ലട പോലീസ് മേൽനടപടി സ്വീകരിച്ചു.