സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമിൽ

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമിൽ

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചു. ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീം നായകന്‍. മറുനാടന്‍ മലയാളിയായ ശ്രേയസ്സ് അയ്യരാണ് ടീമിന്റെ ഉപനായകന്‍. സഞ്ജുവിന് പുറമേ വിക്കറ്റ് കീപ്പറായി യുവതാരം ഇഷാന്‍ കിഷനും ടീമിലുണ്ട്. 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട ആരും തന്നെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലില്ല.

ട്വന്റി20 ലോകകപ്പിനായി ഒക്ടോബര്‍ ആറിന് ഓസ്‌ട്രേലിയയിലേക്കു പോകും. ഈ സാഹചര്യത്തിലാണ് ഇന്ത്യ യുവനിരയെ കളത്തിലിറക്കുന്നത്. ഒക്ടോബര്‍ ആറിന് ലക്‌നൗവിലാണ് ആദ്യ ഏകദിനം. ഒമ്പതിന് റാഞ്ചിയില്‍ രണ്ടാം മത്സരവും 11ന് ഡല്‍ഹിയില്‍ മൂന്നാം ഏകദിനവും നടക്കും.

ഇന്ത്യൻ ടീം: ശിഖർ ധവാൻ(ക്യാപ്റ്റൻ), ശ്രേയസ് അയ്യർ(വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, രജത് പട്ടീദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷാൻ( വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ഷഹ്ബാസ് അഹമദ്, ശാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്ണോയി, മുകേഷ് കുമാർ, ആവേഷ് ഖാൻ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

ദുബായ്: അറ്റ്ലസ് ഗ്രൂപ്പ്‌ ചെയർമാൻ അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു. പ്രവാസി വ്യാപാരിയും ചലച്ചിത്ര നിര്‍മാതാവുമായ രാമചന്ദ്രന് 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് മരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റില്‍ ദുബായിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച വൈകീട്ട് ദുബായിൽ നടക്കും.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാക്കിലൂടെയാണ് അറ്റ്ലസ് രാമചന്ദ്രൻ മലയാളികളുടെ മനസിൽ ഇടം പിടിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയില്‍ സുപ്രസിദ്ധനായിരുന്നു എം എം രാമചന്ദ്രന്‍. എന്നാൽ അതിനിടെ കടക്കെണിയിൽപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിയത്. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനേത്തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ അറസ്റ്റിലായിരുന്നു. ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. പ്രവാസികള്‍ക്കിടയിലെ മികച്ച സാംസ്കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. വൈശാലി വസ്തുഹാര സുകൃതം തുടങ്ങിയ സിനിമകൾ നിർമിച്ചു. അറബിക്കഥ, ഹരിഹർന​ഗർ ഉൾപ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്.

കണ്ണൂരില്‍ നാലിടത്ത് ഇന്ന് ഹര്‍ത്താല്‍

കണ്ണൂരില്‍ നാലിടത്ത് ഇന്ന് ഹര്‍ത്താല്‍

കണ്ണൂര്‍: അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നടക്കുന്ന ഇന്ന് ആദരസൂചകമായി നാലിടത്ത് ഹര്‍ത്താല്‍ ആചരിക്കും. കണ്ണൂര്‍, തലശ്ശേരി, ധര്‍മ്മടം മണ്ഡലങ്ങളിലും, മാഹിയിലുമാണ് ഹര്‍ത്താല്‍ ആചരിക്കുക. വാഹനങ്ങളേയും ഹോട്ടലുകളേയും ഹര്‍ത്താല്‍ ബാധിക്കില്ല. ഇന്നു വൈകീട്ട് മൂന്നുമണിയ്ക്ക് പയ്യാമ്പലത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നടക്കുക. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിയടെ സംസ്‌കാരം. ഇവിടെ സ്മൃതിമണ്ഡപവും പണിയും.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തും. സംസ്‌കാരത്തിന്‌ ശേഷം നടക്കുന്ന അനുശോചനയോഗത്തിൽ സീതാറാം യെച്ചൂരി, പ്രകാശ്‌ കാരാട്ട്‌, പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.

ഗാന്ധിജയന്തി ദിനത്തില്‍ അനുസ്മരണം നടത്തി കോണ്‍ഗ്രസ് പെരുങ്ങുഴി

ഗാന്ധിജയന്തി ദിനത്തില്‍ അനുസ്മരണം നടത്തി കോണ്‍ഗ്രസ് പെരുങ്ങുഴി

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുങ്ങുഴിയില്‍ പുഷ്പാർച്ചനയും, അനുസ്മരണവും നടന്നു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എച്ച്. സജീവ്, നേതാക്കളായ വി.കെ.ശശിധരന്‍, എ. ആര്‍. നിസാര്‍, എസ്. ജി. അനില്‍കുമാര്‍, എസ്. മധു, എം. കെ. ഷാജഹാന്‍, എം. ഷാബുജാന്‍, ജയാ സജിത്ത്, അനു വി നാഥ്, രാജന്‍ കൃഷ്ണപുരം, അബ്ദുല്‍ റഷീദ്, ചന്ദ്ര ബാബു, പ്രശോഭനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ഡലത്തിലെ നാലുമുക്ക്, ഗാന്ധിസ്മാരകം, ചിലമ്പില്‍, കന്നുകാലിവനം എന്നിവിടങ്ങളില്‍ അനുസ്മരണ പരിപാടികള്‍ നടത്തി.

വഴിയോരങ്ങളിൽ പതിനായിരങ്ങൾ; കോടിയേരിയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി

വഴിയോരങ്ങളിൽ പതിനായിരങ്ങൾ; കോടിയേരിയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി

അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് നാടിന്റെ ഹൃദയാഞ്ജലി. ചെന്നൈയിൽ നിന്ന് എത്തിച്ച ഭൗതികശരീരവും വഹിച്ചു കൊണ്ടുള്ള
വിലാപയാത്ര തലശേരിയിലേക്ക്. വഴിയോരങ്ങളിൽ പതിനായിരങ്ങളാണ്
കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിൽക്കുന്നത്.

കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം നേതാക്കൾ ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, മുൻ പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള, മറ്റ് പ്രമുഖ നേതാക്കൾ മന്ത്രിമാർ എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങിയത്. കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാനും സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാനും മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും തലശ്ശേരിയിലേക്ക് തിരിച്ചു. കോടിയേരിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസും തലശ്ശേരിയിലേക്ക് തിരിച്ചു. സിപിഎം കേന്ദ്ര – സംസ്ഥാന നേതാക്കളും റെഡ് വോളന്റിയർമാരും പ്രവർത്തകരും അടങ്ങുന്ന വലിയ ജനാവലി ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്. വിലാപയാത്ര കടന്നുപോകുന്ന പാതയുടെ ഇരുവശങ്ങളിലുമുള്ള ആളുകൾക്ക് കോടിയേരിയുടെ മൃതദേഹം പുറത്തുനിന്ന് കാണാവുന്ന രീതിയിലാണ് ആംബുലൻസ് ക്രമീകരിച്ചിട്ടുള്ളത്.

തലശ്ശേരിയിൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്നതിന് മുൻപ് 14 കേന്ദ്രങ്ങളിൽ ആംബുലൻസ് നിർത്തും. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാം മൈൽ, വേറ്റുമ്മൽ, കതിരൂർ, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിർത്തുക.

ഗാന്ധി ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിച്ച് ഗാന്ധി ദര്‍ശന്‍ ക്ലബ്

ഗാന്ധി ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിച്ച് ഗാന്ധി ദര്‍ശന്‍ ക്ലബ്

തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഗാന്ധി ദര്‍ശന്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷങ്ങള്‍ നടന്നു. സ്കൂളിന്‍റെ മുന്നിലുള്ള ഗാന്ധി പ്രതിമയില്‍ പ്രിന്‍സിപ്പാള്‍ ജസിജലാല്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് പി.റ്റി.എ പ്രസിഡന്‍റ് നസീര്‍.ഇ യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ തോന്നയ്ക്കല്‍ രവി മണ്‍ചെരാത് തെളിയിക്കുകയും ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു.

എസ്.എം.സി ചെയര്‍മാന്‍ തോന്നയ്ക്കൽ രാജേന്ദ്രന്‍, എച്ച്.എം സുജിത്ത്.എസ്, സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍, ഗാന്ധി ദര്‍ശന്‍ ക്ലബ്ബ് കണ്‍വീനര്‍ ആശ.എസ്,കുമാരി ശ്രദ്ധ നായര്‍ എന്നിവര്‍ സംസാരിച്ചു. ഗാന്ധി ദര്‍ശന്‍ ക്ലബ് നിര്‍മ്മിച്ച ലോഷന്‍ വിറ്റ് വരവ് സ്കൂള്‍ ചികിത്സാ ഫണ്ടിലേക്ക് ഷാന്‍റ്റിയിൽ നിന്നും പ്രധാന അധ്യാപകന്‍ സുജിത്ത് സാര്‍ സ്വീകരിച്ചു.
പി.റ്റി.എ,എസ്.എം.സി.അംഗങ്ങള്‍,എന്‍.എസ്.എസ്,എസ്.പി.സി,എന്‍.സി.സി,ലിറ്റില്‍ കൈറ്റ്സ് കേഡറ്റുകള്‍,അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് മണ്‍ചിരാതുകള്‍ തെളിയിച്ചു.തുടര്‍ന്ന് കേഡറ്റുകളുടെ നേതൃത്വത്തില്‍ സ്കൂള്‍ ശുചീകരണവും നടന്നു.