ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ആശാ പരേഖിന്

ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ആശാ പരേഖിന്

ന്യൂഡല്‍ഹി: മുതിര്‍ന്ന ബോളിവുഡ് നടി ആശാ പരേഖിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്‌കാരം. പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന സമ്മാനം രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും. അഭിനയരംഗത്തുനിന്ന് പിന്‍മാറി ടെലിവിഷന്‍ സീരിയല്‍ നിര്‍മാണത്തിലേക്ക് തിരിഞ്ഞ ആശാ പരേഖ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയായ ആദ്യവനിതയാണ്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്. ഹം സായാ, ലവ് ഇന്‍ ടോക്കിയോ, കന്യാദാന്‍, ഗുന്‍ഘട്ട്, ജബ് പ്യാര്‍ കിസീ സേ ഹോതാ ഹേ, ദോ ബദന്‍, ചിരാഗ്, സിദ്ദി തുടങ്ങിയവാണ് പ്രധാന സിനിമകള്‍.

നൈനാംകോണം നാഗരാജദേവീ ക്ഷേത്രത്തിൽ സര്‍പ്പക്കളമെഴുത്തും പാട്ടും

ആറ്റിങ്ങല്‍: നൈനാംകോണം നാഗരാജദേവീക്ഷേത്രത്തിലെ ലക്ഷാര്‍ച്ചനയും സര്‍പ്പക്കളമെഴുത്തുംപാട്ടും ഒക്ടോബര്‍ നാലിന് നടക്കും. മൂന്നിന് വൈകീട്ട് 6 ന് പൂജവയ്പ്. നാലിന് രാവിലെ 8 മുതല്‍ ലക്ഷാര്‍ച്ചന, 10 ന് കഞ്ഞിസദ്യ, രാത്രി 7 ന് കളമെഴുത്തുംപാട്ടും. അഞ്ചിന് രാവിലെ 7.30 ന് പൂജയെടുപ്പ്, 7.40 ന് വിദ്യാരംഭം.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. ഇന്ന് ഗ്രാമിന് 40 രൂപയും, പവന് 320 രൂപയും കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിവില ഗ്രാമിന് 4580 രൂപയായി. പവന് 36640 രൂപയിലുമെത്തി. ഇന്നലെ സ്വര്‍ണ വിപണിയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ കൂടി 4620 രൂപയിലെത്തിയിരുന്നു. സ്വര്‍ണം പവന് 160 രൂപ കൂടി 36960 രൂപയായിരുന്നു ഇന്നലത്തെ വില.

ജോലി വാഗ്ദാനം ചെയ്ത് കോടികൾ കബളിപ്പിച്ച സംഭവം; അമ്മയും മകനും ഉൾപ്പെടെ 3 പേർ കൂടി അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് കോടികൾ കബളിപ്പിച്ച സംഭവം; അമ്മയും മകനും ഉൾപ്പെടെ 3 പേർ കൂടി അറസ്റ്റിൽ

മാവേലിക്കര: വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ കബളിപ്പിച്ച സംഭവത്തിൽ അമ്മയും മകനും ഉൾപ്പെടെ 3 പേർ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ചെട്ടികുളങ്ങര ഈരേഴ തെക്ക് അയ്യപ്പഭവനം കെ.ജെ.സിനി (സിനി എസ്.പിള്ള–47), മകൻ അനന്തകൃഷ്ണൻ (അനന്തു–23), കരുനാഗപ്പള്ളി കൊല്ലക വടക്കുംതല മൂന്ന് സെന്റ് കോളനി രുദ്രാക്ഷ് (കുക്കു–27) എന്നിവരെയാണ് അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. അനന്തകൃഷ്ണനു ജോലിക്കു വേണ്ടി സിനി പലപ്പോഴായി മൂന്നര ലക്ഷം രൂപ കേസിലെ മുഖ്യപ്രതി വി.വിനീഷ് രാജിനു നൽകിയിരുന്നു.

വിനീഷ് നല്‍കിയ വ്യാജ നിയമന ഉത്തരവ് കാട്ടി മറ്റ് പലരെയും ജോലി ലഭിക്കുമെന്നു സിനി വിശ്വസിപ്പിച്ചു. ഇപ്രകാരം 20 പേരില്‍ നിന്നായി ലക്ഷക്കണക്കിനു രൂപ അമ്മയും മകനും പിരിച്ചെടുത്തു വിനീഷിനു കൈമാറി കമ്മിഷന്‍ കൈപ്പറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കൊല്ലം സ്വദേശി വിഷ്ണു നല്‍കിയ പരാതിയില്‍ പേര് പരാമര്‍ശിക്കപ്പെട്ട ആളാണു രുദ്രാക്ഷ്. തട്ടിപ്പിന്റെ മുഖ്യ ഏജന്റ് കൊല്ലം സ്വദേശി ഫെബിന്‍ ചാള്‍സ്, മുഖ്യപ്രതി വിനീഷ് രാജ് എന്നിവരെ പരിചയപ്പെടുത്തിയത് രുദ്രാക്ഷ് ആണെന്നു വിഷ്ണു മൊഴി നല്‍കിയിരുന്നു.

ഇതെത്തുടര്‍ന്നാണ് രുദ്രാക്ഷിനെ അറസ്റ്റ് ചെയ്തത്. വി വിനീഷ് രാജ് (32), പി രാജേഷ് (34), വി അരുണ്‍ (24), അനീഷ് (24), എസ് ആദിത്യന്‍ (ആദി–22), സന്തോഷ് കുമാര്‍ (52), ബിന്ദു (43), വൈശാഖ് (24), സി ആര്‍ അഖില്‍ (കണ്ണന്‍–24), ഫെബിന്‍ ചാള്‍സ് (23) എന്നിവരാണു നേരത്തെ അറസ്റ്റിലായത്. ആറ് പേരില്‍ നിന്നായി 75 ലക്ഷം രൂപ രുദ്രാക്ഷ് കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത 52 കേസുകളിലായി മൊത്തം നാലരക്കോടി രൂപയുടെ തട്ടിപ്പാണു ഇതുവരെ പുറത്തു വന്നത്.

ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും

ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും

കൊച്ചി: ഓൺലൈൻ അവതാരകയെ സിനിമ പ്രൊമോഷനിടെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖ സമയത്ത്, നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. എന്നാൽ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചു എന്ന പരാതി, അഭിമുഖം നടത്തിയ പരാതിക്കാരിയിൽ നിന്നുണ്ടായിട്ടില്ല.

‘ചട്ടമ്പി’ എന്ന തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.

സംഭവത്തിൽ ഇന്നലെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊല്ലമ്പുഴ ബ്രിഡ്ജ് അപ്പ്രോച്ച് റോഡുകളുടെ നിർമാണ ഉദ്ഘാടനം മന്ത്രി പി. എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നാലു കോടി രൂപ ചെലവിൽ നവീകരിക്കുന്ന ആറ്റിങ്ങൽ – ചിറയിൻകീഴ് റോഡ്, കൊല്ലമ്പുഴ ബ്രിഡ്ജ് അപ്പ്രോച്ച് റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. ബി. എം. ബി. സി നിലവാരത്തിലാണ് റോഡുകൾ നിർമ്മിക്കുന്നത്. റോഡുകളുടെ നിലവാരം ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ചു മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്തുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിലോമീറ്ററിനു ഒരു കോടി രൂപ ചെലവഴിച്ചാണ് ആറ്റിങ്ങലിലെ രണ്ട് റോഡുകളും നവീകരിക്കുന്നത്. കൊടുമൺ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഒ. എസ് അംബിക എംഎൽഎ അധ്യക്ഷത വഹിച്ചു.

തിരുവനന്തപുരം ജില്ലയിലെ ദേശീയപാത 66 നെ തീരദേശ മേഖലയുമായി ബന്ധിപ്പിക്കുന്നതാണ് നവീകരിക്കുന്ന റോഡുകൾ. ശബരിമല പാക്കേജിന്റെ ഭാഗമായാണ് ഈ റോഡുകൾ നവീകരിക്കുന്നത്. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ എസ് കുമാരി, വൈസ് ചെയർമാൻ തുളസീധരൻ പിള്ള, സൂപ്രണ്ടിംഗ് എൻജിനീയർ ജയ പി. റ്റി, ജനപ്രതിനിധികൾ തുടങ്ങിയവരുംപങ്കെടുത്തു.