ഹാസ്യതാരം രാജു ശ്രീവാസ്തവ അന്തരിച്ചു

ഹാസ്യതാരം രാജു ശ്രീവാസ്തവ അന്തരിച്ചു

ഡല്‍ഹി: പ്രമുഖ സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ രാജു ശ്രീവാസ്തവ അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആറ് ആഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

ഓഗസ്റ്റ് 10ന് ജിമ്മില്‍ വച്ചാണ് രാജു ശ്രീവാസ്തവയ്ക്ക് നെഞ്ചുവേദനയുണ്ടായത്. ട്രേഡ്മില്ലില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. എയിംസില്‍ പ്രവേശിച്ച അദ്ദേഹത്തെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അബോധാവസ്ഥയിലായ രാജു അന്നുമുതല്‍ വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യത്തില്‍കാര്യമായ മാറ്റങ്ങളുണ്ടായിരുന്നു.

ദി ഗ്രേറ്റ് ഇന്ത്യന്‍ ലോഫര്‍ ചലഞ്ച് എന്ന റിയാലിറ്റിഷോയിലൂടെ സ്റ്റാന്‍ഡ് അപ് കോമഡിയില്‍ ശ്രദ്ധേയനായ അദ്ദേഹം പിന്നീട് സിനിമയിലേക്കും എത്തി. മേനെ പ്യാര്‍ കിയ, ബാസിഗര്‍, ബോംബെ ടു ഗോവ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയുമായിരുന്നു.

ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ച നിലയില്‍

ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ച നിലയില്‍

തിരുവനന്തപുരം: ഓട്ടോറിക്ഷാ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട വഴയില ശാസ്താ നഗറില്‍ വാടകയ്ക്കു താമസിച്ചിരുന്ന കന്യാകുമാരി സ്വദേശി സന്തോഷാണ് (50) മരിച്ചത്.

വഴയില ശാസ്താ നഗറില്‍ ക്രൈസ്റ്റ് നഗര്‍ ജങ്ഷനില്‍ നിന്നും പേരൂര്‍ക്കടയിലേക്കു പോകുന്ന ഇടറോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും പുറത്തേക്ക് വീണ നിലയില്‍ സന്തോഷിനെ ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ നാട്ടുകാരാണ് കണ്ടത്. സംഭവത്തിൽ പേരൂര്‍ക്കട പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾ ആരംഭിച്ചു.

ഭരണഘടനാ ബെഞ്ച് ഇനി മുതൽ ലൈവ്; ചൊവ്വാഴ്ച മുതൽ തത്സമയം

ഭരണഘടനാ ബെഞ്ച് ഇനി മുതൽ ലൈവ്; ചൊവ്വാഴ്ച മുതൽ തത്സമയം

ന്യൂഡൽഹി: സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇനി മുതൽ ലൈവ് സ്ട്രീം ചെയ്യും. ചൊവ്വാഴ്ച മുതൽ നടപടികൾ തത്സമയം കാണിക്കാനാണ് തീരുമാനം. ഇന്നലെ വൈകിട്ട് സുപ്രീംകോടതി ജഡ്ജിമാരുടെ യോഗം നടന്നിരുന്നു. ഈ യോഗത്തിലാണ് സുപ്രീംകോടതി നടപടികൾ ലൈവ്‌സ്ട്രീം ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. സുപ്രീംകോടതിയിലെ എല്ലാ നടപടികളും ലൈവ് സ്ട്രീം ചെയ്യുന്ന കാര്യം ആലോചിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇതിനു മുന്നോടിയായാണ് ഭരണഘടനാ ബെഞ്ചിലെ നടപടികൾ ലൈവ് സ്ട്രീം ചെയ്യാൻ തീരുമാനിച്ചത്. ഭരണഘടനാ ബെഞ്ചുകൾ ഇപ്പോൾ സുപ്രധാനമായ പല വിഷയങ്ങളിലും ചേരുന്നുണ്ട്. ദില്ലി സർക്കാരിന്റെ അധികാരം സംബന്ധിച്ച് ജസ്റ്റിസ്.ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായിട്ടുള്ള ബെഞ്ച് വാദം കേൾക്കുന്നുണ്ട്. ഈ വാദമായിരിക്കും ആദ്യമായി ലൈവ് സ്ട്രീം ചെയ്യുന്നത്.

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. നേരിയ വർദ്ധനയ്‌ക്ക് പിന്നാലെ ബുധനാഴ്ച വീണ്ടും സ്വർണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണത്തിന്റെ ഇന്നത്തെ വില 36,640 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലെ 36760 രൂപയായിരുന്നു ഒരു പവന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപയും കുറഞ്ഞിട്ടുണ്ട്. ഇന്നത്തെ വിപണി വില 4580 രൂപയാണ്.

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ അമ്മയെ തീ കൊളുത്തി

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ അമ്മയെ തീ കൊളുത്തി

തൃശൂര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ അമ്മയെ തീ കൊളുത്തി. തൃശൂര്‍ ചമ്മണ്ണൂരില്‍ ആണ് സംഭവം. 75കാരിയായ ചമ്മണ്ണൂര്‍ സ്വദേശിനിയെയാണ് മകന്‍ മനോജ് തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി എട്ടരയോടെയാണ് മനോജ് അമ്മയെ തീ കൊളുത്തിയത്. മദ്യത്തിന് പണം ചോദിച്ചപ്പോള്‍ നല്‍കാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് മനോജ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മനോജ് മദ്യത്തിന് അടിമയാണെന്നും ദീര്‍ഘകാലമായി മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.

സെപ്റ്റംബര്‍ 23 ന് പെട്രോളിയം ഡീലേഴ്സ് നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു

സെപ്റ്റംബര്‍ 23 ന് പെട്രോളിയം ഡീലേഴ്സ് നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു

സെപ്റ്റംബര്‍ 23 ന് പെട്രോളിയം ഡീലേഴ്സ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. മന്ത്രി ജി.ആര്‍. അനില്‍ പെട്രോളിയം കമ്പനികളും വ്യാപാരി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. അതുപ്രകാരമാണ് പണിമുടക്ക് വേണ്ടെന്നുവെച്ചത്.

വ്യാപാരികള്‍ ഉന്നയിച്ച മുഴുവന്‍ വിഷയങ്ങളിലും പരിഹാരം കാണാമെന്ന് മന്ത്രി അറിയിച്ചു. ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം ടെര്‍മിനലില്‍ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്നാണ് ഉടമകളുടെ പരാതി. സംസ്ഥാനത്തെ അറുന്നൂറ്റി അമ്പതോളം എച്ച് പി പമ്പുകളില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്.