by Midhun HP News | Sep 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ നവരാത്രിപൂജ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ നടക്കും. പൂജവെയ്പ് ഒക്ടോബർ 2 ഞായറാഴ്ച. ദുർഗ്ഗാഷ്ടമി ഒക്ടോബർ 3 തിങ്കളാഴ്ച. മഹാനവമി (ആയുധപൂജ) ഒക്ടോബർ 4 ചൊവ്വ. വിദ്യാരംഭം ഒക്ടോബർ 5 ബുധനാഴ്ച.

നവരാത്രിപൂജയോട് അനുബന്ധിച്ചു സരസ്വതിപൂജ, ഭഗവതിസേവ, വിദ്യാമന്ത്രാർച്ചന, ദേവിഭാഗവത പാരായണം, സാരസ്വതഘൃതം, കഞ്ഞി സദ്യ എന്നിവ വഴിപാട് നടത്താൻ ആഗ്രഹിക്കുന്നവർ ട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക.
വിദ്യാരംഭത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.
ഫോൺ: 9947619988, 9048457027
by Midhun HP News | Sep 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഒൻപത് വയസ്സുകാരി വിദ്യാർത്ഥിനിയെ ആവർത്തിച്ച് ലൈംഗിക പീഡനത്തിനു ഇരയാക്കിയ കുറ്റത്തിന് വിചാരണ നേരിട്ട വെയിലൂർ, മുണ്ടക്കൽ ലാലി ഭവനിൽ സതീശൻ എന്നയാളെയാണ് കുറ്റക്കാരനായി കണ്ടെത്തിയ പ്രകാരം ആറ്റിങ്ങൽ അതിവേഗകോടതി (പോക്സോ) ജഡ്ജ് ടി. പി പ്രഭാഷ് ലാൽ ശിക്ഷ വിധിച്ചത്.

24-11-2012 തീയതിയിലാണ് കേസിനാസ്‌പദമായ സംഭവം.
അതിജീവിത മാതാപിതാക്കൾക്കൊപ്പം കുടുംബമായി താമസിച്ചുവന്ന വീട്ടിൽ എത്തിയ പ്രതി പിതാവുമായി ചേർന്ന് മദ്യപിച്ചും, പിതാവ് അബോധാവസ്ഥയിലായ സമയം സഹോദരനെ മിഠായി വാങ്ങാൻ അയച്ച ശേഷം, പ്രതി വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്നുമാണ് പ്രോസീക്യൂഷൻ കേസ്.
ബഹളം കേട്ട് പിതാവ് എഴുന്നേറ്റു തുടങ്ങിയ സമയം പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് ഏഴ് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും, പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ മൂന്ന് മാസം കഠിനതടവും, ബലാൽസംഘ ശ്രമം നടത്തിയ കുറ്റത്തിന് ഏഴ് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും, പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ മൂന്ന് മാസം കഠിനതടവും, പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്ന കുറ്റത്തിനു പത്തുവർഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
പിഴത്തുക കെട്ടിവെക്കുന്ന സാഹചര്യത്തിൽ ഇരുപതിനായിരം രൂപ അതിക്രമത്തിന് ഇരയായ കുട്ടിക്ക് നൽകണണമെന്നും വിധി ഉത്തരവുണ്ട്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്നും ജയിലിൽ കിടന്ന കാലം ശിക്ഷ ഇളവിന് അർഹതയുണ്ടെന്നും വിധിന്യായത്തിലുണ്ട്. മംഗലാപുരം പോലീസ് രജിസ്റ്റർ ചെയ്തു മംഗലാപുരം എസ് ഐ ആയിരുന്ന ചന്ദ്രദാസ് രജിസ്റ്റർ ചെയ്‌തും ആറ്റിങ്ങൽ ഡി വൈ എസ് പി ആയിരുന്ന പ്രശാന്തൻ കാണി അന്വേഷണം നടത്തിയും, പ്രതാപൻ നായർ കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ പതിനഞ്ച് സാക്ഷികളെ വിസ്തരിക്കുകയും മുപ്പത്തൊൻപത് രേഖകൾ ആധാരമാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.
by Midhun HP News | Sep 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നാഷണൽ ഹൈവേ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിനും പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനുമായി കേന്ദ്ര കൃഷി വകുപ്പ് മന്ത്രി കല്ലമ്പലം ജംഗ്ഷനിൽ നേരിട്ടെത്തി. നാഷണൽ ഹൈവേ റീജിയണൽ ഓഫീസർ ആർ എൽ മീണ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി.

പൊതു ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ട മന്ത്രി, വ്യാപാരി വ്യവസായികൾക്കുള്ള പരാതികളും നിവേദനങ്ങളും പരിശോധിച്ചു. അവ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉദ്യോഗസ്ഥർക്ക് നൽകി. ജനങ്ങൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളുമില്ലാതെ വേഗത്തിൽ പണി പൂർത്തിയാക്കുന്നതിനുള്ള നിർദേശങ്ങളും മന്ത്രി നൽകി.
മന്ത്രിയ്ക്ക് കല്ലമ്പലം പൗരാവലി സ്വീകരണം നൽകി. ബി.ജെ പി നേതാക്കളായ തോട്ടക്കാട് ശശി, ആലംകോട് ദാനശീലൻ, രാജേഷ് മാധവൻ, കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് ജയകുമാർ, ബിജു പൈവേലിക്കോണം, വ്യാപാരി വ്യവസായി ഏകോപ നസമിതി ജോഷി ബാസു ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കരവാരം ഗ്രാമ പഞ്ചായത്തിൽ ചേർന്ന ഭരണസമിതി യോഗത്തിൽ പങ്കെടുത്ത മന്ത്രി, അഗ്രി പ്രൊഡ്യൂസർ കമ്പനിയുടെ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
by Midhun HP News | Sep 20, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്ലസ് വണ്‍ സ്‌കൂള്‍- കോംബിനേഷന്‍ മാറ്റത്തിനുള്ള അലോട്ടുമെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്നു കൂടിയുണ്ടാകും. മാറ്റം ലഭിച്ചവര്‍ രേഖകള്‍ സഹിതം പുതിയ അലോട്ടുമെന്റ് അനുസരിച്ചുള്ള പ്രവേശനം നേടണം. സ്‌കൂള്‍ മാറ്റം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം പ്രവേശനം നേടിയ സ്‌കൂളില്‍ അടച്ച ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ തിരികെ ലഭിക്കാന്‍ അപേക്ഷിക്കാം. പുതിയ സ്‌കൂളില്‍ ഇത് അടയ്ക്കണം.
ഫീസ് ആദ്യ സ്‌കൂളില്‍ അടച്ചതു മതിയാകും. ഇതിന്റെ രസീത് പുതിയ സ്‌കൂളില്‍ നല്‍കണം. പുതിയ പ്രവേശനം നേടുമ്പോള്‍ അധിക ഫീസ് ആവശ്യമുണ്ടെങ്കില്‍ അതും അടയ്ക്കണം. സ്‌കൂളുകളില്‍ ഒഴിവുള്ള സീറ്റുകളും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള നിര്‍ദേശങ്ങളും 22 ന് രാവിലെ ഒമ്പതിന് പ്രവേശന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ മാസം 30 ന് ഈ വര്‍ഷത്തെ പ്ലസ് വണ്‍ അഡ്മിഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
by Midhun HP News | Sep 19, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം : സെപ്തംബര്‍ 28ന് കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ ( ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം) നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം ഭരത് സുരേഷ് ഗോപി നിര്‍വഹിച്ചു . ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജിയണല്‍ ബിസിനസ് ഹെഡുമായ എ ഹരികൃഷ്ണന്‍ സുരേഷ് ഗോപിയില്‍ നിന്നും ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ഇന്ത്യാ- ദക്ഷിണാഫ്രിക്ക മാസ്റ്റര്‍ കാര്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരമാണിത്.
1500 രൂപയാണ് അപ്പര്‍ ടയര്‍ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. 750 രൂപയായിരിക്കും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. തിങ്കളാഴ്ച്ച രാത്രി 7.30 മണി മുതല്‍ ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. ജിഎസ്ടിയും വിനോദ നികുതിയും ഉള്‍പ്പടെയാണ് ടിക്കറ്റ് നിരക്ക്. ഒരു മെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ക്ക് 3 ടിക്കറ്റ് എടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങുന്നതിനായി അക്ഷയ കേന്ദ്രങ്ങളുമായി കെസിഎ ധാരണയിലെത്തി. ആവശ്യക്കാര്‍ക്ക് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ടിക്കറ്റ് എടുക്കാവുന്നതാണ്.
ഹോട്ടല്‍ താജ് വിവാന്തയില്‍ നടന്ന ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജന്‍ കെ വര്‍ഗീസ് അധ്യക്ഷനായി. ചടങ്ങില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസനെ ആദരിച്ചു. സഞ്ജുവിന്റെ സംഭാവനകളെക്കുറിച്ച് മുഖ്യാതിഥി മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍ സംസാരിച്ചു. പ്രസ്തുത ചടങ്ങില്‍ സഞ്ജുവിന്റെ കായിക ജീവിതത്തെക്കുറിച്ചുള്ള ലഘു ചിത്രം പുറത്തിറക്കി. കെസിഎ പ്രസിഡന്റ് സജന്‍ കെ. വര്‍ഗീസ്, കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍, ബിസിസിഐ ലെവല്‍ 3 കോച്ച് ബിജു ജോര്‍ജ്, തിരുവനന്തപുരം ചേംമ്പര്‍ ഓഫ് കോമേഴ്‌സ് വൈസ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍, എല്‍എന്‍സിപി സായി പ്രിന്‍സിപ്പല്‍ ജി. കിഷോര്‍ എന്നിവര്‍ സഞ്ജു സാംസനെ അനുമോദിച്ച് സംസാരിച്ചു.
മത്സരത്തിന്റെ ബാങ്കിങ് പാര്‍ട്ട്ണറായ ഫെഡറല്‍ ബാങ്കുമായും ടിക്കറ്റിങ് പാര്‍ട്ട്ണറായ പേടിഎം ഇന്‍സൈഡറുമായും (Paytminsider.in) മെഡിക്കല്‍ പാര്‍ട്ട്ണറായ അനന്തപുരി ഹോസ്പിറ്റലുമായും സ്‌കോറിങ് റൈറ്റ് പാര്‍ട്ട്ണറായ പെപ്‌സികോയുമായുള്ള ധാരണാ പത്രങ്ങള്‍ സഞ്ജു സാംസണ്‍ ചടങ്ങില്‍വച്ചു കൈമാറി. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ ശ്രീജിത്ത് വി നായര്‍, കെസിഎ വൈസ് പ്രസിഡന്റ് ജാഫര്‍ സേട്ട്, ജോയിന്റ് സെക്രട്ടറി അഡ്വ രജിത് രാജേന്ദ്രന്‍, ടി20 മത്സരത്തിന്റെ ജനറല്‍ കണ്‍വീനര്‍ വിനോദ് എസ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇരുടീമുകളും 26ന് തിരുവനന്തപുരത്തെത്തും. കോവളം ലീലാ റാവിസിലാണ് ടീമുകളുടെ താമസം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മത്സരം കാണാനെത്തുമെന്ന് കെസിഎ അറിയിച്ചു.
by Midhun HP News | Sep 19, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ (97) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലുള്ള വീട്ടിൽ വെച്ച് ആയിരുന്നു അന്ത്യം. പരേതനായ ഇടമണ്ണേൽ വി. സുഗുണാനന്ദനായിരുന്നു ദമയന്തിയമ്മയുടെ ഭർത്താവ്. കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ എന്നിവരായിരുന്നു ദമയന്തിയമ്മയുടെ മറ്റ് മക്കൾ.
ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ എന്നിവരാണ് മരുമക്കൾ. സംസ്‌കാരം അമൃതപുരി ആശ്രമത്തിൽ വെച്ച് നടക്കും.

Recent Comments