പേവിഷ ബാധയേറ്റ പശു ചത്തു

പേവിഷ ബാധയേറ്റ പശു ചത്തു

പാലക്കാട്: മേലാമുറിയില്‍ പേവിഷ ബാധയേറ്റ പശു ചത്തു. കഴിഞ്ഞ ദിവസമാണ് പശു പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. ഇന്ന് രാവിലെയാണ് മേലാമുറി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പശു ചത്തത്. ഇന്നലെ പശുവിനെ ഏറെ അക്രമാസക്തമായ നിലയിലാണ് കണ്ടത്.

പശുവിനെ ദയാവധത്തിന് വിധേയമാക്കണോ എന്നതിനെ സംബന്ധിച്ച് വെറ്റിനറി ഡോക്ടര്‍മാര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പേവിഷ ബാധയേറ്റ് രോഗലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ അധികം നാള്‍ പശു ജീവിച്ചിരിക്കില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അത് വേണ്ടെന്ന്
വയ്ക്കുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് പശു ചത്തത്. കറവയുള്ള പശുവായിരുന്നു. ഇതിന് മൂന്നര മാസം പ്രായമുള്ള കിടാവുണ്ട്. നിലവില്‍ ഇത് രോഗലക്ഷണങ്ങള്‍ ഒന്നും കാണിച്ചിട്ടില്ല. എന്നാല്‍ ഇതിനെ നിരീക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം.

കുന്നുവാരം യു.പി സ്കൂളിൽ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

കുന്നുവാരം യു.പി സ്കൂളിൽ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഡോ. സഫറുല്ലാസ് പോളിക്ലിനിക്കിന്റെയും കുന്നുവാരം യു.പി.സ്കൂൾ പി.റ്റി.എ.യുടെയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടികളുടെ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. ഡോ. സബിത സഫർ, ഷംല സുബൈർ, മഞ്ജു, ഹരികൃഷ്ണൻ, അർജുൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ആര്യനാട് പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാര്‍ തമ്മില്‍ വാക്കുതര്‍ക്കം

ആര്യനാട് പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാര്‍ തമ്മില്‍ വാക്കുതര്‍ക്കം

ആര്യനാട്: ആര്യനാട് പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാര്‍ തമ്മില്‍ വാക്കുതര്‍ക്കം. ഒളിച്ചോടിയവരെ കോടതിയിൽ ഹാജരാക്കാൻ പോകാൻ എസ്.ഐ ഷീന നിർദേശം നൽകിയതിന് പിന്നാലെയാണ് ഗിരിജ, സരിത എന്നീ വനിതാ പൊലീസുകാര്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായത്. വിവാഹിതനായ ആൾ 18 കാരിയുമായി ഒളിച്ചോടുകയും വീട്ടുകാരുടെ പരാതിയിൽ പൊലീസ് ഇവരെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കാൻ എസ്ഐ നിർദേശിച്ചു. ഇതിന് ശേഷമായിരുന്നു വനിതാ പോലിസുകാരുടെ തർക്കം.

ജോലി സമയത്തെച്ചൊല്ലിയുള്ള തർക്കമാണ് ബഹളത്തിന് ഇടയാക്കിയതെന്നാണ് വിവരം. എനിക്ക് പോകാന്‍ സൗകര്യമില്ല എന്നായിരുന്നു ഒരു പൊലീസുകാരിയുടെ മറുപടി. വനിതാ പൊലീസ് എസ്ഐയോട് കയർത്ത് സീറ്റിൽ നിന്ന് ഇറങ്ങി പോകുന്നതും ദൃശ്യത്തിൽ ഉണ്ട്. പരാതിക്കാരും മറ്റ് ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ മുന്നില്‍ വച്ചാണ് പൊലീസുകാര്‍ തമ്മില്‍ പരസ്പരം വാക്കേറ്റം നടത്തിയത്.

‘തഴയുന്നത് പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരമായി കാണുന്നു’; സഞ്ജു സാംസൺ

‘തഴയുന്നത് പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരമായി കാണുന്നു’; സഞ്ജു സാംസൺ

തിരുവനന്തപുരം: ഇന്ത്യൻ ടീമിൽ നിന്ന് തഴയുന്നതിനെ പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരമായാണ് കാണുന്നതെന്ന് ഇന്ത്യ എ ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ. സഞ്ജുവിനെ തഴയുന്ന സെലക്ടര്‍മാരെ മുൻ എംപി പന്ന്യൻ രവീന്ദ്രൻ വിമര്‍ശിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സഞ്ജുവിനെ ആദരിക്കുന്ന ചടങ്ങളിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

കഴിഞ്ഞ തവണ കാര്യവട്ടത്ത് സഞ്ജുവിനെ തഴഞ്ഞപ്പോഴുള്ള പ്രതിഷേധം സ്റ്റേഡിയത്തിൽ വച്ച് ഉണ്ടാകരുതെന്ന് ആരാധകരോട് താരം അപേക്ഷിച്ചു. ഇന്ത്യ എ ടീം ക്യാപ്റ്റനായി തെരഞ്ഞെടുത്ത സഞ്ജുവിനെ കെസിഎ ആദരിച്ചു. സഞ്ജുവിന്‍റെ കായിക ജീവതത്തെക്കുറിച്ചുള്ള ലഘുചിത്രവും ചടങ്ങില്‍ കെസിഎ പുറത്തിറക്കി.

ശ്രീചിത്ര പുവർ ഹോമിൽ 14കാരന് സഹപാഠികളുടെ ക്രൂരമർദനം

ശ്രീചിത്ര പുവർ ഹോമിൽ 14കാരന് സഹപാഠികളുടെ ക്രൂരമർദനം

തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിൽ 14കാരന് സഹപാഠികളുടെ ക്രൂരമർദനം.
അഞ്ച് സഹപാഠികൾ ചേർന്നാണ് കുട്ടിയെ അതിക്രൂരമായി മർദിച്ചത്. ഇരുമ്പുവടി കൊണ്ട് സഹപാഠികൾ അടിച്ചുവെന്നും ബൂട്ടിട്ട് മർദിച്ചുവെന്നും പരാതിയുണ്ട്. കുട്ടിയുടെ നടുവിനും കാലിനും സാരമായ പരുക്കേറ്റു. ആര്യനാട് സ്വദേശിയായ കുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പൊലീസിൽ പരാതി നൽകരുതെന്ന് അധികൃതർ പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു.

മുന്‍ എംഎല്‍എ കെ മുഹമ്മദലി അന്തരിച്ചു

മുന്‍ എംഎല്‍എ കെ മുഹമ്മദലി അന്തരിച്ചു

കൊച്ചി: ആലുവ മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുഹമ്മദലി(74) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ആലുവയെ 26 വര്‍ഷം നിയമസഭയില്‍ പ്രതിനിധാനം ചെയ്ത യുഡിഎഫ് എംഎല്‍എയായിരുന്നു കെ മുഹമ്മദലി. 2006ല്‍ എല്‍ഡിഎഫിലെ എ എം യൂസഫിനോട് പരാജയപ്പെട്ടതോടെ സംഘടനാ നേതൃത്വത്തില്‍ നിന്ന് പോലും പൂര്‍ണമായും ഒഴിവാക്കപ്പെട്ട കെ. മുഹമ്മദലി വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

കോണ്‍ഗ്രസിലെ ടി എച്ച്‌ മുസ്തഫയെ തോല്‍പിച്ച കെ മുഹമ്മദലി പിന്നീടുളള 5 തെരഞ്ഞെടുപ്പുകളിലും കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിച്ച്‌ വിജയിച്ചത്. 1980ല്‍ എ കെ ആന്റണിയോടൊപ്പം നിന്ന കെ മുഹമ്മദലി എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്.