പാഠപുസ്തക വിതരണം അവതാളത്തിൽ ; കെപിഎസ്റ്റിഎ

പാഠപുസ്തക വിതരണം അവതാളത്തിൽ ; കെപിഎസ്റ്റിഎ

സ്കൂൾ തുറന്ന് രണ്ടാം ടേം ആരംഭിച്ചിട്ട് ആഴ്ചകൾ പിന്നിടുമ്പോൾ ജില്ലയിലെ സ്കൂളുകളിൽ പാഠപുസ്തക വിതരണം പൂർത്തിയാക്കാൻ കഴിയാത്തത് സ്കൂളുകളിലെ പഠനപ്രവർത്തനങ്ങൾ അവതാളത്തിലാക്കുമെന്ന് കെപിഎസ്ടിഎ ജില്ലാകമ്മിറ്റി ആരോപിച്ചു. കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിച്ച സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചിട്ടും പുതിയ തസ്തികകൾ അനുവദിക്കാത്തത് അത്തരം സ്കൂളുകളിൽ നിലവാരത്തകർച്ചക്ക് ഇടനൽകുമെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ പേരിൽ മേനി നടിക്കുന്ന സർക്കാർ ഈ വിഷയങ്ങളിൽ അടിയന്തിരമായി ഇടപെടണം എന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് നെയ്യാറ്റിൻകര പ്രിൻസ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡൻ്റ് വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ. രാജ്മോഹൻ, സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, പ്രദീപ് നാരായണൻ, ജിനിൽ ജോസ്, ബിജു തോമസ്, ജെ. സജീന, ആർ. ശ്രീകുമാർ, സി.ആർ ആത്മകുമാർ, ജില്ലാസെക്രട്ടറി എൻ.സാബു, ജില്ലാ ട്രഷറർ എ.ആർ. ഷമീം എന്നിവർ സംസാരിച്ചു.

ഓസോൺ ദിനാഘോഷം സംഘടിപ്പിച്ച് പേരൂർ എംഎംയുപി സ്കൂൾ

ഓസോൺ ദിനാഘോഷം സംഘടിപ്പിച്ച് പേരൂർ എംഎംയുപി സ്കൂൾ

പേരൂർ എം എം യു പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനാഘോഷം നടന്നു. അസംബ്ലിയിൽ കുട്ടികൾക്കായി ഓസോൺദിന സന്ദേശവും, പ്രതിജ്ഞയും, ബോധവൽക്കരണവും നടത്തി. “ഓസോൺ പാളി ഭൂമിയുടെ രക്ഷാകവചം” എന്ന വിഷയത്തിൽ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനവും, ഓസോൺ പാളിയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന വീഡിയോ പ്രദർശനവും നടന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പാക്കിസ്ഥാൻ അനുകൂല സമീപനം; കെ.സുരേന്ദ്രൻ

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പാക്കിസ്ഥാൻ അനുകൂല സമീപനം; കെ.സുരേന്ദ്രൻ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള “മോദി @20 ഡ്രീംസ് മീറ്റ് ഡെലിവെറി” എന്ന പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ലൈബ്രറിയിലെ ഡിസ്പ്ലേ ബോക്സിൽ നിന്നും നീക്കിയത് പാക്കിസ്ഥാൻ അനുകൂല സമീപനത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശവിരുദ്ധ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങിയ യൂണിവേഴ്സിറ്റി അധികൃതർ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയേയുമാണ് അപമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നരേന്ദ്രമോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ലെന്ന് യൂണിവേഴ്സിറ്റി അധികൃതർ മറന്നുപോകരുത്. ഭാരതത്തിലെ ജനങ്ങൾ വൻഭൂരിപക്ഷം നൽകി തുടർച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയാക്കിയ വ്യക്തിയാണ് അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകം പോലും ലൈബ്രറിയിൽ വെക്കാൻ പാടില്ലെന്ന താലിബാനിസം ബിജെപി അംഗീകരിച്ചു തരില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും ഇടത് സർക്കാർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും വലിയ അസഹിഷ്ണുത നടമാടുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.

നരേന്ദ്രമോദിയെ കുറിച്ച് രാജ്യത്തെ 20 പ്രമുഖ വ്യക്തിത്വങ്ങൾ എഴുതിയ മോദി @20ക്കെതിരായ വിലക്കിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തും. സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും പുസ്തക ഫെസ്റ്റ് സംഘടിപ്പിക്കും. യൂണിവേഴ്സിറ്റി അധികൃതർ വിലക്ക് പിൻവലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഓസോൺ ദിനത്തിൽ ഭൂമിക്ക് വർണ്ണ കുടകൾ ഒരുക്കി പെരുംകുളം എഎംഎൽപിഎസ്

ഓസോൺ ദിനത്തിൽ ഭൂമിക്ക് വർണ്ണ കുടകൾ ഒരുക്കി പെരുംകുളം എഎംഎൽപിഎസ്

പെരുംകുളം: ഓസോൺ ദിനാചരണത്തിന്റ ഭാഗമായി സ്കൂൾ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഭൂമി അമ്മയ്ക്കായി വർണ്ണ കുടകൾ ഒരുക്കി.
ഭൂമിയ്ക്കും ഓസോൺ പാളിക്കും നാശമുണ്ടാക്കുന്ന ഒരു പ്രവർത്തികളും ചെയ്യില്ലെന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു. ഓസോൺ ദിന ഓർമ്മമരം നട്ടു. പോസ്റ്റർ നിർമ്മാണം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. സ്കൂൾ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.
നമ്മുടെ ഭൂമിയെ സംരക്ഷിക്കുക എന്നതായിരുന്നു പരിപാടിയുടെ മുഖ്യ ലക്ഷ്യം.

ഫ്ലാറ്റിന്‍റെ അടുക്കളയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവും യുവതിയും പിടിയില്‍

ഫ്ലാറ്റിന്‍റെ അടുക്കളയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവും യുവതിയും പിടിയില്‍

കൊച്ചി: ഫ്ലാറ്റിന്‍റെ അടുക്കളയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവിനേയും യുവതിയേയും അറസ്റ്റ് ചെയ്തു. കൊച്ചിയിൽ ആണ് സംഭവം. പത്തനംതിട്ട സ്വദേശിയായ അലന്‍, ആലപ്പുഴ കായംകുളം സ്വദേശിയായ അപര്‍ണ്ണ എന്നിവരാണ് പിടിയിലായത്. നര്‍ക്കോട്ടിക്ക് പൊലീസ് അസിസ്റ്റന്‍റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് ഇവിടെ പിടികൂടിയത്.

മൂന്ന് നിലയുള്ള അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തിലെ ഫ്ലാറ്റിന്‍റെ അടുക്കളയിലാണ് കഞ്ചാവ് വളര്‍ത്തിയത്. എറണാകുളം കാക്കനാട് നിലംപതിഞ്ഞിമുകളിലെ ഫ്ലാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഈ ഫ്ലാറ്റിന് ഒരു റൂമും അടുക്കളയുമാണ് ഉള്ളത്. ഒന്നരമീറ്റര്‍ ഉയരവും നാല് മാസം പ്രായവുമുള്ള ചെടിയാണ് പൊലീസ് കണ്ടെത്തിയത്. ഈ ഫ്ലാറ്റില്‍ ലഹരി ഉപയോഗം നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവിടെ പരിശോധന നടത്തിയത്.

കഞ്ചാവ് ചെടിക്ക് തണുപ്പും വെളിച്ചവും കിട്ടാന്‍ എല്‍ഇഡി ലൈറ്റും, എക്സോസ്റ്റ് ഫാനുകളും ക്രമീകരിച്ചിരുന്നു. ഗൂഗിള്‍ നോക്കിയാണ് ഇവര്‍ കഞ്ചാവ് ചെടി വളര്‍ത്താന്‍ പരിശീലനം നേടിയത് എന്നാണ് പൊലീസ് പറയുന്നത്. പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. ശശിധരന്‍റെ നിര്‍ദേശപ്രകാരം ഇന്‍ഫോപാര്‍ക്ക് സി.ഐ. വിപിന്‍ ദാസ്, എസ്.ഐ. ജെയിംസ് ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

തെരുവ് നായകളിൽ നിന്നും രക്ഷ നേടാൻ മദ്രസ വിദ്യാര്‍ഥികൾക്കൊപ്പം തോക്കുമായി രക്ഷിതാവ്

തെരുവ് നായകളിൽ നിന്നും രക്ഷ നേടാൻ മദ്രസ വിദ്യാര്‍ഥികൾക്കൊപ്പം തോക്കുമായി രക്ഷിതാവ്

കാസർകോട്: തെരുവുനായകളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്ര. കാസർകോട് നിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറാണ് വിദ്യാർത്ഥികൾക്ക് തോക്കുമായി അകമ്പടി പോയത്. 13 ഓളം വിദ്യാര്‍ഥികള്‍ മദ്രസയിലേക്ക് പോകുമ്പോള്‍ മുന്നില്‍ തോക്കുമായി നീങ്ങുന്ന സമീറിനെ ദൃശ്യങ്ങളിൽ കാണാം.

ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവെച്ച്‌ കൊല്ലുമെന്ന് സമീർ പറയുന്നതും വീഡിയോയിലുണ്ട്. ഇയാളുടെ മകനാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. എയർഗണാണ് കയ്യിലുള്ളതെന്നും നായയെ വെടിവെച്ചിട്ടില്ലെന്നുമാണ് ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടതോടെ സമീർ പറയുന്നത്.