പതിനൊന്ന് ശ്രീലങ്കക്കാരെ കൊല്ലത്ത് പോലീസ് അറസ്റ്റ് ചെയ്തു

പതിനൊന്ന് ശ്രീലങ്കക്കാരെ കൊല്ലത്ത് പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: ക്യൂ ബ്രാഞ്ചിന്റെ അറിയിപ്പ് പ്രകാരം കൊല്ലം പൊലീസ് നഗരത്തില്‍ നടത്തിയ റെയ്ഡിലാണ് ലോഡ്ജില്‍ നിന്നും 11 ശ്രീലങ്കക്കാരെ കണ്ടെത്തിയത്. കൊല്ലം നഗരത്തിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കൊല്ലം ഈസ്റ്റ് പൊലീസും ഇവരെ ചോദ്യം ചെയ്യുകയാണ്. ബോട്ടുമാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കുക ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയതെന്നാണ് സൂചന.

കഴിഞ്ഞ 19 ന് രണ്ടുപേര്‍ ശ്രീലങ്കയില്‍ നിന്നും ടൂറിസ്റ്റ് വിസയില്‍ ചെന്നൈയില്‍ എത്തിയിരുന്നു. പിന്നീട് ഇവരെ കാണാതായി. ഇവര്‍ക്കുവേണ്ടി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തമിഴ്‌നാട്ടിലും അയല്‍ സംസ്ഥാനങ്ങളിലും തിരച്ചില്‍ നടത്തിവരികയായിരുന്നു. സംസ്ഥാനത്തെ എല്ലാ സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ക്കും വിവരം കൈമാറിയിരുന്നു.

ഇതില്‍ രണ്ടുപേര്‍ ചെന്നെയിലെത്തിയവരും, ആറുപേര്‍ ട്രിച്ചിയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവരും, മൂന്നുപേര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്നവരുമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്ന ഏജന്റാണ് ഇവരെ കൊല്ലത്ത് എത്തിച്ചതെന്നാണ് സൂചന. കേരളത്തില്‍ തങ്ങള്‍ക്ക് ഒരു ഏജന്റുണ്ടെന്നും, അദ്ദേഹത്തെ ബന്ധപ്പെട്ടാല്‍ മതിയെന്നുമാണ് ഇവര്‍ക്ക് ലഭിച്ചിരുന്ന അറിയിപ്പ്. പിടിയിലായ 11 പേരില്‍ കൂടുതല്‍ എത്തിയതായും പൊലീസ് സംശയിക്കുന്നുണ്ട്. കൊല്ലത്തുള്ള ഏജന്റിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വീര കേരളപുരം എൻഎസ്എസ് കരയോഗം ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു

വീര കേരളപുരം എൻഎസ്എസ് കരയോഗം ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു

1382 ആം നമ്പർ വീര കേരളപുരം എൻഎസ്എസ് കരയോഗത്തിലെ ഓണാഘോഷ പരിപാടി കരയോഗം പ്രസിഡന്റ് മുരളീധരൻ നായരുടെ ആഭിമുഖ്യത്തിൽ കരയോഗം ഹാളിൽ വച്ച് നടന്നു. കരയോഗം വൈസ് പ്രസിഡന്റ് കണ്ണൻ നായർ, സെക്രട്ടറി രാജേന്ദ്രൻ നായർ, ഖജാൻജി മണികണ്ഠൻ പിള്ള മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ വനിതാ സമാജം പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കുട്ടികളും മുതിർന്നവരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വൈകിട്ട് 5 മണിക്ക് മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് കരയോഗം പ്രസിഡന്റ് സമ്മാനവും നൽകി.

ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ച് വിദ്യാധിരാജ ഹയർ സെക്കന്ററി സ്കൂൾ

ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ച് വിദ്യാധിരാജ ഹയർ സെക്കന്ററി സ്കൂൾ

ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ ഹയർ സെക്കന്ററി സ്കൂളിൽ വിവിധ കലാ കായിക മത്സരങ്ങളോടെ ഓണാഘോഷപരിപാടികൾ നടന്നു. സഫയർ, ആമ്പർ, ടോപ്പാസ് എന്നീ ഹൗസുകളുടെ അത്തപ്പൂക്കളം, കസേരകളി, സൂചിയിൽ നൂൽകോർക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, കുടമടി, വടംവലി, ലെമൻ & സ്പൂൺ കെ ജി & എൽ പി സെക്ഷൻ കുട്ടികളുടെ മലയാളി മങ്ക, മലയാളി മന്നൻ, മാവേലിയും വാമനനും, തിരുവാതിര എന്നീ മത്സരങ്ങൾക്കൊപ്പം സ്കൂൾ അധ്യാപകരും ഹയർ സെക്കന്ററി ആൺകുട്ടികളും തമ്മിലുള്ള വാശിയേറിയ വടംവലി മത്സരവും നടന്നു. ഒപ്പം സ്കൂൾ അധ്യാപികമാരും കുട്ടികളും ചേർന്നു മെഗാ തിരുവാതിര സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ചു. ഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികൾ സമാപിച്ചു.

ആറ്റിങ്ങൽ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയെ  ഇന്നലെ മുതൽ കാണ്മാനില്ല

ആറ്റിങ്ങൽ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയെ ഇന്നലെ മുതൽ കാണ്മാനില്ല

ആറ്റിങ്ങൽ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയെ ഇന്നലെ മുതൽ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിൽ വച്ച് കാണാതായി. ആറ്റിങ്ങൽ ആർ കെ വി ഷെഡിന് സമീപം ബഥേൽ ഭവനിൽ ഷാരോൺ 17 നെയാണ് ഇന്നലെ മുതൽ കാണാതായിട്ടുള്ളത്.

അഞ്ചടിയേറെ ഉയരവും, വെളുത്ത നിറവുമാണ്,
കാണാതാകുമ്പോൾ കറുപ്പിൽ മഞ്ഞ വരകളുള്ള ഷർട്ടും ഫാൻസും ആയിരുന്നു വേഷം. കുട്ടിയെ കുറിച്ച്
എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 94978 68953 / 8547088030 എന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.

പേ വിഷബാധ, അലംഭാവം തുടര്‍ന്ന് ആരോഗ്യവകുപ്പ്; വാക്സീന്‍ ഗുണനിലവാരത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയില്ല

പേ വിഷബാധ, അലംഭാവം തുടര്‍ന്ന് ആരോഗ്യവകുപ്പ്; വാക്സീന്‍ ഗുണനിലവാരത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയില്ല

തിരുവനന്തപുരം: പേവിഷബാധമൂലമുള്ള മരണങ്ങൾ കൂടുമ്പോഴും ആരോഗ്യവകുപ്പിന് അലംഭാവം. വാക്സിന്‍റെ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് തീരുമാനമെടുത്തില്ല. മരണങ്ങളെ പറ്റി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും വിദഗ്ധസമിതി ആയില്ല.

പട്ടികളുടെ ആക്രമണം കൂടുന്നതും പേവിഷ വാക്സിനെടുത്തിട്ടും ആളുകൾ മരിക്കുന്നതും പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയമായി ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയും ആശങ്കയേറ്റെടുത്തത്. വാക്സിനെ പിന്തുണച്ച് സംസാരിച്ച ആരോഗ്യമന്ത്രിയെ തിരുത്തിയ മുഖ്യമന്ത്രിയുടെ നടപടിയെ പ്രതിപക്ഷം അഭിനന്ദിച്ചിരുന്നു. പക്ഷെ മുഖ്യമന്ത്രി ആവശ്യപ്പെട്ട അന്വേഷണം ഇതുവരെ ആരോഗ്യവകുപ്പ് തുടങ്ങിയില്ല. വാക്സിനെക്കുറിച്ചുള്ള പരിശോധന ദുരൂഹസാഹചര്യത്തിലെ മരണങ്ങളുടെ അന്വേഷണത്തോടൊപ്പം നടത്തുമെന്നായിരുന്നു അന്ന് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. പക്ഷെ ആ അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടുപോലുമില്ല

കഴിഞ്ഞ 26നാണ് ആരോഗ്യമന്ത്രി വിദഗ്ദസമിതിയെ വെച്ചുള്ള അന്വേഷണം പ്രഖ്യാപിച്ചത്. രണ്ടാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ടെന്നായിരുന്നു നിർദേശം. പ്രഖ്യാപനം വന്നിട്ട് 9 ദിവസമാകുന്നു. സമിതിയിലാരൊക്കെ, അന്വേഷണ പരിധിയിൽ വരുന്നതെന്തൊക്കെ, അന്വേഷണമെങ്ങനെ. ഒന്നിനും രൂപമായിട്ടില്ല. വിദഗ്ദരെ കണ്ടെത്തി സമിതി ഉണ്ടാക്കി കുറ്റമറ്റ സംവിധാനമാക്കുവാനാണ് സമയമെടുക്കുന്നത് എന്നാണ് ന്യായീകരണം. പേവിഷ വാക്സിനെടുത്തിട്ടും 5 പേർ മരിച്ചതിൽ, വാക്സിൻ ഗുണനിലവാരം വില്ലനായിട്ടില്ലെന്നാണ് ഇപ്പോഴും സർക്കാർ വിശദീകരിക്കുന്നത്. വാക്സിൻ ഫലപ്രാപ്തിയെ തടയും വിധം മുഖത്തും കഴുത്തിലും ചുണ്ടുകളിലുമൊക്കെ കടിയേറ്റവരാണ് മിക്കവരുമെന്നാണ് വിശദീകരിക്കുന്നത്. വാക്സിനെടുത്തിട്ടും മരിച്ച പാലക്കാട്ടെ പെൺകുട്ടിയുടെ കേസിലടക്കം വ്യക്തമായ ചിത്രം നൽകി ജനത്തിന്‍റെ ആശങ്കയകറ്റേണ്ട വകുപ്പാണ് നിർണായക സമയത്തും ഉഴപ്പുന്നത്.

‘ഗോപാലന്‍ പുലിയെ വെട്ടിക്കൊന്നത് ആത്മരക്ഷാര്‍ത്ഥം’, കേസെടുക്കില്ലെന്ന് വനംവകുപ്പ്

‘ഗോപാലന്‍ പുലിയെ വെട്ടിക്കൊന്നത് ആത്മരക്ഷാര്‍ത്ഥം’, കേസെടുക്കില്ലെന്ന് വനംവകുപ്പ്

ഇടുക്കി: മാങ്കുളത്ത് ജനവാസകേന്ദ്രത്തിലിറങ്ങി ആക്രമണം നടത്തിയ പുലിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കേസെടുക്കില്ലെന്ന് വനംവകുപ്പ്. സ്വയരക്ഷക്കായ് പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം. ചിക്കണം കുടി ആദിവാസി കോളനിയിലെ ഗോപാലന് നേരെ ഇന്ന് രാവിലെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പുലി അക്രമിച്ചതോടെ പ്രതിരോധിക്കാനായി പുലിയെ വെട്ടിക്കൊല്ലുകയായിരുന്നു. പരിക്കേറ്റ ഗോപാലനെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ഒരുമാസമായി മാങ്കുളം മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. 20 തില്‍ അധികം വളര്‍ത്ത് മൃഗങ്ങളെ അക്രമിച്ചുകൊന്നതോടെ പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂടുവെച്ചു. പക്ഷെ പുലി കുടുങ്ങിയില്ല. ഇതിനിടയില്‍ ഇന്നലെ രാത്രിയും രണ്ട് ആടുകളെ പുലി ആക്രമിച്ചു കൊന്നു. പുലി ചത്തതോടെ വലിയോരു പേടി ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍. പുലിയെ വനംവകുപ്പ് മാങ്കുളത്തുനിന്നും മാറ്റി.