രാഷ്ട്രപതിയെ നേരിൽ കാണുവാൻ ഭിന്നശേഷിക്കുട്ടികൾ ഡൽഹിയിലേയ്ക്ക്

രാഷ്ട്രപതിയെ നേരിൽ കാണുവാൻ ഭിന്നശേഷിക്കുട്ടികൾ ഡൽഹിയിലേയ്ക്ക്

കഴക്കൂട്ടം: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിൽക്കാണുവാൻ ന്യൂഡൽഹിയിലേക്ക് പോകുന്ന കഴക്കൂട്ടം മാജിക് പ്ളാനറ്റ് ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾക്ക് മന്ത്രി ഡോ.ആർ. ബിന്ദു ഊഷ്മളമായ യാത്രഅയപ്പ് നൽകി. ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ എത്തി കുട്ടികൾക്ക് സമ്മാനപ്പൊതികളും മധുരവും വിതരണം ചെയ്താണ് മന്ത്രി യാത്ര അയപ്പ് നൽകിയത്.

ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ 27 ന് ഉച്ചയ്ക്ക് 12നാണ് സംഘം രാഷ്ട്രപതി ഭവനിലെത്തുന്നത്. കുട്ടികളുടെ കലാപരിപാടികൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുന്നിൽ അവതരിപ്പിക്കും. സന്ദർശനത്തിന് മുന്നോടിയായി കേന്ദ്രസാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ന് വൈകിട്ട് 6ന് ഡോ.അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ ഭിന്നശേഷിക്കുട്ടികളുടെ ഒന്നര മണിക്കൂർ നീളുന്ന എംപവറിംഗ് വിത്ത് ലൗ എന്ന ഇന്ദ്രജാല കലാവിരുന്ന് അരങ്ങേറും. റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് ആമുഖ പ്രഭാഷണം നടത്തും. കുട്ടികളുടെ പ്രകടനത്തിന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, നോബൽ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാർത്ഥി എന്നിവർ പങ്കെടുക്കും.

ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്ക് കമ്യൂണിറ്റി കോളേജിന് കീഴിലുള്ള ത്രിവത്സര വൊക്കേഷണൽ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം

ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക് കോളേജിൽ കമ്യൂണിറ്റി കോളേജിന് കീഴിലുള്ള ത്രിവത്സര വൊക്കേഷണൽ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓട്ടോ മൊബൈൽ സർവീസിങ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്റ് എന്നീ രണ്ടു കോഴ്‌സുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

വിദ്യാഭാസ യോഗ്യത: എസ് എസ് എൽ സി/തത്തുല്യം. അപേക്ഷ ഫോറവും വിശദ വിവരങ്ങളും www.polyadmision.org/dvoc എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷയോടൊപ്പം മതിയായ സർട്ടിഫിക്കറ്റുകളുടെ കോപ്പികളുമായി
കമ്യൂണിറ്റി കോളേജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 20/09/2022

അരനൂറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

അരനൂറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ഏറ്റവും മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി ദേശീയ നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവും രാജിക്കത്തിലുണ്ട്. അരനൂറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധമാണ് ഗുലാംനബി അസാദ് അവസാനിപ്പിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ഗുലാംനബി.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്ക് നേരിട്ടത്. പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുല്‍ തകര്‍ത്തു. പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടിച്ചു. മുതിര്‍ന്ന നേതാക്കളെയും പരിചയസമ്പന്നരെയും ഒതുക്കിയെന്നും ബിജെപിയ്ക്ക് രാഷ്ട്രീയ ഇടം നല്‍കുകയാണ് രാഹുലിന്റെ നേതൃത്വം നല്‍കിയതെന്നും രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്ന ഗുലാനബി ആസാദ് പാര്‍ട്ടിയെ വിമത പക്ഷമായി ജി 23ന് നേതൃത്വം നല്‍കിയ ആളായിരുന്നു. നേരത്തെ അഞ്ച് വിമതനേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനവും ഗുലാം നബി രാജിവച്ചിരുന്നു.

വീടിന്റെ കോണിപ്പടിയിൽ നിന്നും താഴേക്ക് വീണ് രണ്ട് വയസുകാരന് മരണം

വീടിന്റെ കോണിപ്പടിയിൽ നിന്നും താഴേക്ക് വീണ് രണ്ട് വയസുകാരന് മരണം

തൃശൂര്‍: വീടിന്റെ കോണിപ്പടിയിൽ നിന്നും വീണ് രണ്ട് വയസുകാരന്‍ മരിച്ചു. തൃശൂര്‍ പൂച്ചട്ടി ശിവഗിരി നഗറിലെ അയനിക്കുന്നൻ വീട്ടിൽ പ്രതീഷ് – വിനീത ദമ്പതിയുടെ മകൻ ശ്രീദേവൻ (2) ആണ് മരിച്ചത്. വീടിന്‍റെ ഒന്നാം നിലയിലെ കോണിപ്പടിയിൽ നിന്നും താഴേക്ക് വീണായിരുന്നു അപകടമുണ്ടായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീദേവൻ.

കേരള സമൂഹത്തിന്റെ നൊമ്പരമായ സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുതിയ ജീവിതത്തിലേയ്ക്ക്

കേരള സമൂഹത്തിന്റെ നൊമ്പരമായ സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുതിയ ജീവിതത്തിലേയ്ക്ക്

കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനാകുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെ സജീഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത് . “ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി മുതൽ അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം സജീഷ് ഫേസ്ബുക്കിൽ കുറിച്ചു. അധ്യാപികയായ കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയാണ് വധു.

നിപ മഹാമാരിക്കെതിരെ പോരാടി സിസ്റ്റർ ലിനി വിടവാങ്ങിയിട്ട് നാല് വർഷമായി. മക്കളുടെ കാര്യം നോക്കാൻ ഒരാൾ വേണമെന്ന ബോധ്യത്തെത്തുടർന്നാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് സജീഷിന്റെ ബന്ധുക്കൾ പറയുന്നു. വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുന്നത്. ഉറ്റബന്ധുക്കൾക്ക് പുറമെ അടുത്ത സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുക്കും. ലിനിയുടെ മരണശേഷം മക്കളായ റിതുൽ, സിദ്ധാർത്ഥ് എന്നിവർക്കൊപ്പം സജീഷ് ചെമ്പനോടയിലെ വീട്ടിലാണ് താമസം.

കന്യാസ്ത്രീ മഠത്തില്‍ കയറി പീഡനം; നാല് യുവാക്കള്‍ പിടിയിൽ

കന്യാസ്ത്രീ മഠത്തില്‍ കയറി പീഡനം; നാല് യുവാക്കള്‍ പിടിയിൽ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തില്‍ കയറി പീഡിപ്പിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. മദ്യം നല്‍കിയശേഷം പീഡിപ്പിച്ചു എന്നാണ് പരാതി.

കഴിഞ്ഞ ദിവസം രണ്ട് യുവാക്കള്‍ കന്യാസ്ത്രീ മഠത്തിന്റെ മതില്‍ ചാടി പുറത്തെത്തിയത് പെട്രോളിങ് നടത്തിയ പൊലീസ് സംഘത്തിന്റെ മുന്നിലാണ്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മഠത്തിനുള്ളില്‍ നടന്ന പീഡനത്തിന്റെ ചുരുളഴിയുന്നത്. മൂന്നുമാസം മുമ്പാണ് കന്യാസ്ത്രീ ആകുന്നതിനായി പെണ്‍കുട്ടികള്‍ മഠത്തിലെത്തിയത്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ സുഹൃത്ത് മതില്‍ ചാടി പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നു. ഇയാള്‍ മറ്റു രണ്ടു കൂട്ടുകാരുമായി പിന്നീട് ഇവിടെ എത്തുകയും പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം മതില്‍ചാടി പുരത്തുവരുമ്പോഴാണ് പൊലീസിന് മുന്നില്‍പ്പെടുന്നത്. വലിയതുറ സ്വദേശികളായ മേഴ്‌സണ്‍, രഞ്ജിത്ത്, അരുണ്‍ എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടികളുടെ മൊഴിയെടുത്തപ്പോള്‍, ഒരു പെണ്‍കുട്ടി നേരത്തെയും പീഡനത്തിന് ഇരയായതായി വ്യക്തമായി. ഈ കേസില്‍ പ്രതിയായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ കഠിനംകുളം പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.