ആറ്റിങ്ങൽ കൊല്ലമ്പുഴ ഓവർ ബ്രിഡ്ജിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ കൊല്ലമ്പുഴ ഓവർ ബ്രിഡ്ജിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

കടയ്ക്കാവൂർ ഭാഗത്തേക്കും ആറ്റിങ്ങൽ ഭാഗത്തേക്കും പോയ ബൈക്കുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ തകർന്നു. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.

മൈക്രോ ഫിനാൻസ് ലോൺ വിതരണം ചെയ്തു

മൈക്രോ ഫിനാൻസ് ലോൺ വിതരണം ചെയ്തു

മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം SNDP യൂണിയൻ പരിധിയിൽ വരുന്ന 819-)0 നമ്പർ വെഞ്ഞാറമൂട് ശാഖയിൽ പ്രവർത്തിക്കുന്ന ശ്രീഗുരു വനിതാ സ്വയം സഹായ സംഘത്തിനുള്ള മൈക്രോ ഫിനാൻസ് ലോൺ തുകയായ 20 ലക്ഷം രൂപയുടെ ചെക്ക് വാമനപുരം യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര വിതരണം ചെയ്തു.

യൂണിയൻ കൺവീനർ എസ്ആർ രജികുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ മൈലക്കുഴി, ചന്തു വെള്ളുമണ്ണടി, അർജുനൻ വയ്യേറ്റ്, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ അതുൽ, ഫെഡറൽ ബാങ്ക് റിലേഷൻഷിപ്പ് ഓഫീസർമ്മാരായ ആര്യ, ആശ, വൈശാഖ് ശ്രീഗുരു വനിത സ്വയം സഹായ സംഘം കൺവീനർ വിജിത. വി. എസ്, ജോയിന്റ് കൻവീനർ സിലി പ്രകാശ് മറ്റ് സംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

സര്‍ക്കാര്‍ വന്നിട്ട് നോക്കാം; ജെന്‍ഡര്‍ ടിക്കറ്റിങ് വിവര ശേഖരണം നിര്‍ത്തി കെഎസ്ആര്‍ടിസി

സര്‍ക്കാര്‍ വന്നിട്ട് നോക്കാം; ജെന്‍ഡര്‍ ടിക്കറ്റിങ് വിവര ശേഖരണം നിര്‍ത്തി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിന് മുന്നോടിയായി വനിതാ യാത്രക്കാരുടെ എണ്ണമടക്കമുളള വിവരം ശേഖരിക്കാനുള്ള നീക്കം കെഎസ്ആര്‍ടിസി തല്‍ക്കാലം നിര്‍ത്തിവച്ചു. ടിക്കറ്റ് മെഷീനുകളില്‍ ജെന്‍ഡര്‍ ടിക്കറ്റ് നടപ്പാക്കാനുള്ള സംവിധാനം പരീക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാകും തുടര്‍നടപടികളെന്നും സിഎംഡി പ്രമോദ് ശങ്കര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സംവിധാനം നിര്‍ത്തിയത്. വകുപ്പ് മന്ത്രിയില്ലാതെ ഡേറ്റ ശേഖരിക്കാനുള്ള നീക്കം സര്‍ക്കാരിനെതിരെയുളള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടതും ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി. ഏത് ആവശ്യത്തിനാണ് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് വ്യക്തമാക്കാത്ത സര്‍ക്കുലര്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാമെന്നതും തീരുമാനം പിന്‍വലിക്കാന്‍ കാരണമായി.

ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷ നിയമം അനുസരിച്ച് ഏതൊരു വിവരശേഖരണത്തിനും ഉദ്ദേശം, ഉപയോഗം, വിവരങ്ങള്‍ സൂക്ഷിക്കുന്ന കാലാവധി എന്നിവ വ്യക്തമാക്കേണ്ടതുണ്ട്. മേയ് എട്ടിലെ ഉത്തരവില്‍ ഇത്തരം വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

സ്‌ക്രീൻ ദൃശ്യങ്ങൾ സർഗാത്മകതയെ നശിപ്പിക്കും: വിസ്‌ഡം

സ്‌ക്രീൻ ദൃശ്യങ്ങൾ സർഗാത്മകതയെ നശിപ്പിക്കും: വിസ്‌ഡം

തിരുവനന്തപുരം: സ്ക്രീനിൽ ക്രൃതൃമമായി പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങൾ സ്ഥിരമായി കാണുന്നത് കുരുന്നുകളിലെ ചിന്താശേഷിയെയും സർഗാത്മകതയെയും നശിപ്പിക്കുമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് ‘ബഹ്ജ’ പ്രീ മദ്രസ അധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു.

ചെറിയ പ്രായത്തിലെ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കമ്പനികളിൽ സമ്മർദ്ദം ചെലുത്തണം. നിർദ്ദേശം പാലിക്കാത്തവർക്ക് വൻ പിഴയിട്ട് മാതൃകാപരമായി ശിക്ഷിക്കണമെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.

സർഗശേഷിയും നിർമാണാത്മകതയും ഗവേഷണത്വരയും കുട്ടികളിൽ വളർത്തിയെടുക്കും വിധം കരിക്കുലം പരിഷ്കരിക്കണം.

പാഠപുസ്തങ്ങളും കരിക്കുലവും പുറത്തിറക്കുന്നതിലെ കാലതാമസം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അധ്യാപക പരിശീന ക്യാമ്പ് അഭിപ്രായപ്പെട്ടു.

പാലാംകോണം അൽ ഫിത്ര ഇസ്‌ലാമിക് പ്രീ സ്‌കൂളിൽ നടക്കുന്ന 16 ദിവസം നീണ്ടുനിൽകുന്ന അധ്യാപക പരിശീലന ക്യാമ്പ് വിസ്‌ഡം എജ്യുക്കേഷൻ ബോർഡ് ‘ബഹ്ജത്തുൽ അത്ഫാൽ’ ഡയറക്ടർ ഡോ.ഷിയാസ് സ്വലാഹി ഉദ്ഘാടനം ചെയ്തു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് അധ്യക്ഷനായി. വിസ്‌ഡം വിദ്യാഭ്യാസ ബോർഡംഗം ജാഫർ സലഫി, വിസ്‌ഡം മദ്രസാ ബോർഡ് തിരുവനന്തപുരം ജില്ലാ കൺവീനർ സഫീർ കുളമുട്ടം, ജമീൽ പാലാംകോണം, നിസാർ കവലയൂർ എന്നിവർ സംസാരിച്ചു.

പുഴയിൽ കുളിക്കാനിറങ്ങവേ യുവാവ് മുങ്ങിമരിച്ചു.

പുഴയിൽ കുളിക്കാനിറങ്ങവേ യുവാവ് മുങ്ങിമരിച്ചു.

പുഴയിൽ കുളിക്കാനിറങ്ങവേ യുവാവ് മുങ്ങിമരിച്ചു.
ചെറുവള്ളിമുക്ക് പുരവൂർ കോട്ടിൻകര വീട്ടിൽ അനിഷ് (41) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം സുഹൃത്തുക്കളുമായി കുഴിമൺകാവ് ക്ഷേത്രത്തിനു സമീപമുള്ള കടവിൽ കുളിക്കാനിറങ്ങവേയായിരുന്നു അപകടം. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

കാലവര്‍ഷം ഈയാഴ്ച എത്തിയേക്കും; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കും; യെല്ലോ അലര്‍ട്ട്

കാലവര്‍ഷം ഈയാഴ്ച എത്തിയേക്കും; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കും; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഈ ആഴ്ച അവസാനത്തോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം നിലനില്‍ക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. മേയ് 14 മുതല്‍ 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.