ഓഗസ്റ്റ് 5 മുതൽ 15 വരെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം

ഓഗസ്റ്റ് 5 മുതൽ 15 വരെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 5 മുതൽ 15 വരെ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. ആസാദി കാ അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് തീരുമാനം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇക്കാര്യം അറിയിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷൻ റെഡ്ഡി തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയും ഇക്കാര്യം അറിയിച്ചു.

ആഗസ്റ്റ് 2 മുതൽ 15 വരെ രാജ്യത്തെ പൗരന്മാർ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രമായി ‘ത്രിവർണ്ണ പതാക’ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിലാണ്’ പ്രധാനമന്ത്രിയുടെ ആഹ്വനം. ഓഗസ്റ്റ് 13 മുതൽ 15 വരെ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനിൽ പങ്കുചേർന്ന് വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്നും മോദി ഓർമിപ്പിച്ചു.

ഉറപ്പിച്ചു: ഷാരൂഖിന്റെ വില്ലൻ വിജയ് സേതുപതി തന്നെ

ഉറപ്പിച്ചു: ഷാരൂഖിന്റെ വില്ലൻ വിജയ് സേതുപതി തന്നെ

തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം നെഞ്ചിലേറ്റുന്ന താരമാണ് വിജയ് സേതുപതി. നായകൻ, പ്രതിനായകൻ, സഹനായകൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും നടന്റെ കൈകളിൽ ഭദ്രമാണ്. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‍ലി ഒരുക്കുന്ന ജവാനിൽ വിജയ് സേതുപതി വില്ലനായി എത്തുമെന്ന വാർത്തകളും അഭ്യുഹങ്ങളും ഏതാനും നാളുകളായി സോഷ്യൽ മീഡിയിയിൽ ഉണ്ടായിരുന്നു.

ഇപ്പോൾ, ഈ വാർത്ത ഉറപ്പിക്കുകയാണ് സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ സുമിത് കഡേൽ. ഷാരൂഖിന്റെ വില്ലനായി വിജയ് സേതുപതി തന്നെയാണ് ജവാനിൽ എത്തുക എന്നാണ് അദ്ദേഹം അറിയിച്ചത്. വിജയ് സേതുപതി ഷൂട്ടിങ്ങിന് വേണ്ടി അടുത്ത ആഴ്ച മുംബൈയിൽ എത്തുമെന്നാണ് വിവരം. റാണ ദഗുബാട്ടിയെയായിരുന്നു ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത്. സിനിമ തിരക്കുകൾ കാരണം നടന് ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞില്ല. പിന്നീട്, ആ വേഷം വിജയ് സേതുപതിയെ തേടി എത്തുകയുമായിരുന്നു.

ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ഭക്തിനിർഭരമായ നടന്നു

ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ഭക്തിനിർഭരമായ നടന്നു

ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിൽ കാർഷിക സമൃദ്ധിയുടേയും കർക്കിടക മാസത്തിലെ വറുതിയ്ക്കും പഞ്ഞമാസ നിവൃത്തിയുടേയും സങ്കൽപ്പമായുള്ള നിറപുത്തരി ചടങ്ങുകൾക്കു നൂറുക്കണക്കിനു ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ഭക്തിനിർഭരമായ തുടക്കം.

ഇന്നലെ പുലർച്ചെ അഞ്ചു മണിക്കു ക്ഷേത്രാങ്കണത്തിലെ പത്മതീർഥക്കുളത്തിനു സമീപത്തു നിന്നും പൂജാവിധികളുടേയും വിവിധ വാദ്യമേളങ്ങളുടേയും അകമ്പടിയോടെയാണു പ്രത്യേകം തയ്യാറാക്കി ആലിലകൾ കൊണ്ടു പവിത്രീകരിക്കപ്പെട്ട കതിർകറ്റ കെട്ടുകൾ ശ്രീകോവിലുമുന്നിലെ പൂജാ മണ്ഡപത്തിലേക്കു ഘോഷയാത്രയോടെ ആനയിച്ചത്. ശ്രീകോവിൽ ചുറ്റിയുള്ള പ്രദക്ഷിണ ചടങ്ങുകളിൽ ക്ഷേത്ര മേൽശാന്തി തോടയ്ക്കാട് കിഴക്കേമഠത്തിൽ കെ.പ്രകാശൻ നമ്പൂതിരി,

സഹപൂജാരിമാരായ കണ്ണൻ പോറ്റി, രാജേഷ് പോറ്റി, ഷാജി പോറ്റി തുടങ്ങിയവർ കതിർകറ്റകളേന്തി ക്ഷേത്രാചാര പൂജാവിധികൾക്കു ആചാരപരമായ കാർമികത്വം വഹിച്ചു.

ശാർക്കര ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി.ദിലീപ് കുമാർ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി, സെക്രട്ടറി അജയൻശാർക്കര, വൈസ് പ്രസിഡന്റ് മിഥുൻ ടി. ഭദ്രൻ, ക്ഷേത്ര ഭാരവാഹികളായ എസ്.വിജയകുമാർ, കിട്ടുഷിബു. എസ്.സുധീഷ്കുമാർ, മണികുമാർശാർക്കര, എം.ഭദ്രകുമാർ, എൻ.കെ.രാജശേഖരൻ നായർ, എസ്.ഷൈജു, ജി.ഗിരീഷ്കുമാർ, എൽ. അഭിൻലാൽ എന്നിവർ നേതൃത്വം നൽകി.

തുടർന്നു ക്ഷേത്രസന്നിധിയിൽ നിന്നു പൂജാരിമാരുടെ സംഘം ഭക്തജനങ്ങൾക്കു പൂജിച്ച കതിർകറ്റകൾ പ്രസാദമായി നൽകി. വയലേലകളിൽ ആദ്യമായി വിളക്കുന്ന നെൽമണികൾ ഐശ്വര്യത്തിന്റെ പ്രതീകമായി പത്തായപ്പുരകളിലും കതിർ കറ്റകൾ വീടുകളുടെ പൂമുഖത്തും തൂക്കിയിടുന്നതു വരുന്ന ഒരു വർഷക്കാലം ഐശ്വര്യവും സമ്പത്തും കുടുംബങ്ങളിൽ നിറയ്ക്കുമെന്നതാണു ഐതീഹ്യം.

നേമം ടെർമിനൽ പദ്ധതി റെയിൽവേ ഒളിച്ചുകളി നടത്തുന്നതായി അഡ്വ.അടൂർപ്രകാശ് എം.പി

നേമം ടെർമിനൽ പദ്ധതി റെയിൽവേ ഒളിച്ചുകളി നടത്തുന്നതായി അഡ്വ.അടൂർപ്രകാശ് എം.പി

നേമം റെയിൽവേ ടെർമിനൽ പദ്ധതിക്ക് കേന്ദ്ര അനുമതി സംബന്ധിച്ച് അടൂർ പ്രകാശ് എം. പിയുടെ ചോദ്യത്തിന് നേമത്ത് ടെർമിനലിന്റെ ആവശ്യകതയെ കുറിച്ച് റെയിൽവേ സമഗ്ര പഠനം നടത്തികൊണ്ടിരിക്കുകയാണെന്ന വിചിത്ര മറുപടിയാണ് ലഭിച്ചതെന്നു അഡ്വ. അടൂർ പ്രകാശ് എം. പി.
നേമത്തെ റെയിൽവേ കോച്ച് ടെർമിനൽ പദ്ധതി റദ്ദാക്കുവാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. അടൂർ പ്രകാശ് എം. പി നേരുത്തേ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തുനൽകിയിരുന്നു. 2019 നവംബർ മാസത്തിൽ നേമം കോച്ചിംഗ് ടെർമിനൽ പദ്ധതിക്കായി 117 കോടി രൂപയുടെ ഡി.പി.ആർ സമർപ്പിച്ചതാണ്. എന്നാൽ ഈ ഡി.പി.ആർ ഒരു കാരണവുമില്ലാതെ അംഗീകാരം നൽകാതെ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. 2021 ഡിസംബർ മാസത്തിൽ നടന്ന ലോക സഭാ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് ഡി.പി.ആർ പരിശോധിച്ചു വരികയാണ് എന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്.
എന്നാൽ യാതൊരു കാരണവുമില്ലാതെ ഈ പദ്ധതി ഉപേക്ഷിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുവാൻ കഴിയുന്നത്. പദ്ധതിക്കായി റെയിൽവേയുടെ കയ്യിൽ 50 ഏക്കറോളം ഭൂമി ഉള്ളപ്പോൾ അത് നടപ്പാക്കുന്നതിൽ നിന്നും റെയിൽവേ വകുപ്പ് പിന്നോക്കം പോകുന്നതിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നും എം.പി അഭിപ്രായപ്പെട്ടു. ആയതിനാൽ നേമത്തെ റെയിൽവേ കോച്ച് ടെർമിനൽ പദ്ധതി റദ്ദാക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിൻവാങ്ങണമെന്നും ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്നും എം.പി അഭിപ്രായപെട്ടു. തുടർ പഠനം നടത്തും എന്നാണ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോകസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ഉള്ളത്.

വിവാഹ വാ​ഗ്ദാനം ചെയ്ത് യുവതികളുടെ പണം പറ്റിക്കുന്ന പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി

വിവാഹ വാ​ഗ്ദാനം ചെയ്ത് യുവതികളുടെ പണം പറ്റിക്കുന്ന പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി

തിരുവനന്തപുരം: നിരവധി യുവതികളെ
വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിക്കുകയും, പണവും, സ്വർണ്ണവും തട്ടിയെടുക്കുന്ന സ്വകാര്യ ബസ് ഡ്രൈവർ ചിറയിൻകീഴ് ആൽത്തറമൂട് കൈനിക്കര വീട്ടിൽ അപ്പി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് (35) നെയാണ്
ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. തിരുവനന്തപുരം സെക്ഷൻസ് കോടതി റിമാൻഡ് ചെയ്ത പ്രതിയെയാണ് ആറ്റിങ്ങൽ പോലീസ് രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ കഴക്കൂട്ടത്തെ ഹോട്ടലിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. കഴക്കൂട്ടത്തെ ഹോട്ടൽ മുറിയിൽ വച്ചാണ് നിരവധി തവണ പെൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

കൂടാതെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞു. കൊല്ലം, തിരുവനന്തപുരം ജില്ലയിൽ നിരവധി സ്ഥലങ്ങളിൽ ഉള്ള വിവാ​ഹിതരും, വിദേശത്ത് ഭർത്താക്കൻമാരുള്ള സ്ത്രീകളുമാണ് ഇയാളുടെ ഇരകൾ. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാൾ ബസിൽ യാത്ര ചെയ്യുന്നവരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും, തുടർന്ന് പണവും, സ്വർണ്ണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തിൽ എട്ടോളം യുവതികളെ ഇയാൾ ചൂഷണം ചെയ്തുവെന്ന് പോലീസ് പറയുന്നു. ഇയാളുടെ അക്കൗണ്ടിൽ 22 ലക്ഷം രൂപയുള്ളത് പോലീസ് ഫ്രീസ് ചെയ്തിട്ടുണ്ട്.

ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമവും ഗർഭചിദ്രവും നടത്തിയ സംഭവത്തിലാണ് ഇയാളെ കോടതി റിമാൻഡ് ചെയ്തിരുന്നത്. പ്രവാസികളുടെ ഭാര്യമാർ ഉൾപ്പെടെ എട്ടോളം സ്ത്രീകളെ കബളിപ്പിച്ചതായും 22 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിട്ടും തിരികെ നൽകുന്നില്ലെന്നും പരാതിയിൽ പറഞ്ഞിതുന്നു. പണം തിരികെ ചോദിച്ചപ്പോൾ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും ഗർഭിണിയായ യുവതിയെ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സ്ത്രീ ആയതിനാലാണ് 5 ആഴ്ച വളർച്ചയുള്ള ഭ്രൂണത്തെ ഗർഭകാല പരിചരണത്തിനുള്ള മരുന്നുകൾക്കൊപ്പം ഗർഭചിദ്രത്തിനുള്ള മരുന്ന് കൂടി നൽകി അപ്പി രാജേഷ് ഇല്ലാതാക്കിയെന്നും ഭാരിച്ച കടബാധ്യത തനിക്കുണ്ടാക്കി ഉപേക്ഷിക്കുക ആയിരുന്നുമെന്നുമായിരുന്നു കേസ്.

എൻ. സി. പി.യുടെ പ്രതിഭാസംഗമം മാറ്റിവച്ചു

ആറ്റിങ്ങൽ: എൻ. സി. പി.യുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങലിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന
പ്രതിഭാസംഗമം പരിപാടി ഇപ്പോഴത്തെ പ്രളയസാധ്യത മുൻനിർത്തി മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുന്നു. മാറ്റിയ തീയതി പിന്നാലെ അറിയിക്കുന്നതാണ്.