സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കും. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള കളക്ടറുടെ ഉത്തരവ് വിവാദത്തിൽ

അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള കളക്ടറുടെ ഉത്തരവ് വിവാദത്തിൽ

കൊച്ചി: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ ഉത്തരവ് വിവാദത്തിൽ. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ രാവിലെ അവധി പ്രഖ്യാപിച്ചത്. എന്നാൽ അവധി പ്രഖ്യാപിച്ചപ്പോഴേക്കും ഭൂരിഭാഗം കുട്ടികളും സ്കൂളിൽ എത്തിയിരുന്നു.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൈകി അവധി പ്രഖ്യാപിച്ചത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. ഇന്ന് രാവിലെ 8.25നായിരുന്നു കളക്ടർ അവധി പ്രഖ്യാപിക്കുന്നത്. ഇതിനകം തന്നെ പല കുട്ടികളും സ്കൂളിൽ എത്തിയിരുന്നു. കുട്ടികൾ സ്കൂളിൽ എത്തിയ സാഹചര്യത്തിൽ തിരിച്ചു വിളിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കളക്ടറുടെ പോസ്റ്റിനടിയിൽ മാതാപിതാക്കൾ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഡെൽഹിയിൽ വീണ്ടും മങ്കിപോക്സ്: രോഗബാധ നൈജീരിയൻ സ്വദേശിക്ക്

ഡെൽഹിയിൽ വീണ്ടും മങ്കിപോക്സ്: രോഗബാധ നൈജീരിയൻ സ്വദേശിക്ക്

ഡെൽഹിയിൽ ഒരാൾക്ക് കൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചു. ദില്ലിയിൽ താമസിക്കുന്ന നൈജീരിയൻ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ മങ്കിപോക്സ് കേസാണിത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് ഒൻപത് മങ്കിപോക്സ് കേസുകളാണ്. അതേസമയം വയനാട് ജില്ലയില്‍ മങ്കി പോക്സ് സംശയത്തോടെ മാനന്തവാടി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴയിലെ വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗമില്ലെന്ന് കണ്ടെത്തിയത്. ഇതോടെ യുവതിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

പിങ്ക് പൊലീസ് അപമാനിച്ച സംഭവം; നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ വീണ്ടും കോടതിയിൽ

പിങ്ക് പൊലീസ് അപമാനിച്ച സംഭവം; നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ വീണ്ടും കോടതിയിൽ

ആറ്റിങ്ങലിൽ എട്ട് വയസ്സുകാരിയെയും പിതാവിനെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയിൽ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കി പെൺകുട്ടിക്ക് നൽകാൻ ആഭ്യന്തര വകുപ്പ് രണ്ടാഴ്ച്ച മുൻപ് ഉത്തരവിറക്കിയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25000 രൂപയും ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സർക്കാരിന് ബാധ്യതയേൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ .പരാതിക്കാരിയായ കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.

പോക്സോ കേസിൽ അധ്യാപകന് 79 വർഷം കഠിന തടവും പിഴയും

പോക്സോ കേസിൽ അധ്യാപകന് 79 വർഷം കഠിന തടവും പിഴയും

കണ്ണൂര്‍: പോക്സോ കേസിൽ അധ്യാപകന് 79 വർഷം കഠിന തടവും 2,75,000 രൂപ പിഴയും ശിക്ഷ. പെരുന്തട്ട നോർത്ത് എൽ പി സ്കൂളിലെ അധ്യാപകൻ പി ഇ ഗോവിന്ദൻ നമ്പൂതിരിക്കാണ് പല വകുപ്പുകളിലായി ശിക്ഷ ലഭിച്ചത്. തളിപ്പറമ്പ് പോക്സോ കോടതിയുടെതാണ് വിധി. ക്ലാസ് റൂമിൽ വച്ച് അഞ്ച് കുട്ടികളെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. 2014 ഫെബ്രുവരി 23 നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. പിന്നീട് സർവ്വീസിൽ നിന്ന് നീക്കം ചെയ്തു. സ്കൂളിലെ പ്രധാനാധ്യാപികയും ഹെൽപ്പ് ഡസ്ക് ടീച്ചറും കേസിലെ രണ്ടും മൂന്നും പ്രതികളായിരുന്നു. ഇവരെ കോടതി വെറുതെ വിട്ടു. 

നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു

നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു

നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 5 ന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു.

നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും നാളെ ഉണ്ടാകും. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി ആഗസ്റ്റ് 16ന് വൈകിട്ട് നട തുറക്കും.17 മുതൽ 21 വരെ നട തുറന്നിരിക്കും. 21 ന് രാത്രി ഹരിവരാസന സങ്കീർത്തനാലാപനത്തോടെ ശ്രീകോവിൽ നട അടയ്ക്കും. ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ, നടൻ ജയറാം, ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്, ചീഫ് എഞ്ചീനിയർ അജിത്ത് കുമാർ, വിജിലൻസ് എസ്.പി സുബ്രഹ്മണ്യം, തിരുവാഭരണം കമ്മീഷണർ ബൈജു എന്നിവർ നട തുറന്ന സമയത്ത് ദർശനത്തിനായി എത്തിയിരുന്നു.