ശനിയാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശനിയാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കന്യാകുമാരി കടലിനു മുകളിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

കന്യാകുമാരി കടലിനു മുകളിലെ ന്യുനമര്‍ദ്ദം നിലവില്‍ ലക്ഷദ്വീപ്നും മാലിദ്വീപിനും മുകളില്‍ സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനിടെ, ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.

ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 24-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

വെളളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഡി എൻ ബി മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഡി എൻ ബി മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025-ലെ ഡി.എൻ.ബി (പോസ്റ്റ് എംബിബിഎസ് ) പ്രവേശനത്തിനായി അപേക്ഷിച്ച ഉദ്യോഗാർത്ഥികളുടെ മെറിറ്റ് ലിസ്റ്റ് പ്രവേശനപരീക്ഷാ കമ്മീഷണറേറ്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിലെ ഡി എൻ ബി സീറ്റുകൾക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചവരുടെ റാങ്ക് ക്രമത്തിലുള്ള പ്രൊവിഷണൽ ലിസ്റ്റ് cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷകർ അവരുടെ അപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് വ്യക്തിഗത റാങ്കും യോഗ്യതാ നിലയും പരിശോധിക്കാം. അലോട്ട്‌മെന്റ് നടപടികൾ, ഓപ്ഷൻ രജിസ്ട്രേഷൻ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ ഷെഡ്യൂൾ പ്രവേശനപരീക്ഷാ കമ്മീഷണർ പിന്നീട് പ്രസിദ്ധീകരിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ഉദ്യോഗാർത്ഥികൾ 0471-2332120, 0471-2338487, 0471-2525300 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

വി എം വിനുവിന് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

വി എം വിനുവിന് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍, കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് ക്കാനൊരുങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വി എം വിനുവിന് തിരിച്ചടി. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ല. സെലിബ്രിറ്റിക്കും സാധാരണ ജനങ്ങള്‍ക്കും രാജ്യത്ത് ഒരേ പരിഗണന മാത്രമേ ഉള്ളൂവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പട്ടികയില്‍ പേരില്ലാത്തതിനെതിരെയുള്ള വി എം വിനുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേയെന്ന് കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതും, അതിന്മേല്‍ എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ മാധ്യമങ്ങളിലൂടെയും മറ്റും അറിയിക്കുകയും ചെയ്തത് അറിഞ്ഞില്ലേ?. സെലിബ്രിറ്റി പത്രം വായിക്കാറില്ലേ എന്നും കോടതി ചോദിച്ചു. സെലിബ്രിറ്റി ആയതുകൊണ്ട് അനുകൂല ഉത്തരവ് നല്‍കാനാവില്ല. നിങ്ങളുടെ കഴിവുകേടിന് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തരുതെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട് കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായിട്ടാണ് വി എം വിനുവിനെ കോണ്‍ഗ്രസ് മത്സരിപ്പിക്കാനൊരുങ്ങിയത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയതോടെയാണ് വിനുവിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായത്. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് വി എം വിനു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സെലബ്രിറ്റി ആയതിനാല്‍ താന്‍ വിജയിക്കുമെന്നത് കണക്കിലെടുത്ത് ഭരണപക്ഷം തന്റെ പേര് ഒഴിവാക്കുകയായിരുന്നുവെന്നാണ് വിനു കോടതിയില്‍ അഭിപ്രായപ്പെട്ടത്. ഇതിനാണ് നിങ്ങളുടെ കഴിവുകേടിന് മറ്റുള്ളവരെ പഴിചാരരുതെന്ന് കോടതി പറഞ്ഞത്.

‘യുഡിഎഫ് 4189, പിണറായി സര്‍ക്കാര്‍ 4,71,442’; ലൈഫ് ഭവന പദ്ധതിയുടെ കണക്കുകള്‍, കുറിപ്പ്

‘യുഡിഎഫ് 4189, പിണറായി സര്‍ക്കാര്‍ 4,71,442’; ലൈഫ് ഭവന പദ്ധതിയുടെ കണക്കുകള്‍, കുറിപ്പ്

തിരുവനന്തപുരം: കേരളം ഭവന രഹിതരില്ലാത്ത സംസ്ഥാനം എന്ന നിലയിലേക്കുള്ള കുതിപ്പിന്റെ പാതയിലെന്ന് എ എ റഹീം എംപി. യുഡിഎഫ് (2011-16) ഭരണകാലത്തും ശേഷമുള്ള പിണറായി സര്‍ക്കാരിന്റെയും കാലത്ത് അനുവദിച്ചതും പുര്‍ത്തിയാക്കിയതുമായ വീടുകളുടെ കണക്കുകള്‍ നിരത്തിയാണ് രാജ്യസഭാ എംപിയുടെ പ്രതികരണം. പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ് പദ്ധതിയിലെ വീടുകളുടെ എണ്ണവും യുഡിഎഫ് ഭരണ കാലവും തമ്മിലുള്ള താരതമ്യമാണ് എംപി നടത്തുന്നത്.

യുഡിഎഫ് 2011-16 ഭരണകാലത്ത് 4189 വീടുകള്‍ മാത്രം നിര്‍മ്മിച്ചപ്പോള്‍ ലൈഫ് പദ്ധതി പ്രതാകാരം ഇതുവരെ 4,71,442 വീടുകള്‍ നിര്‍മിച്ച് കൈമാറി. എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവനപദ്ധതി രാജ്യചരിത്രത്തില്‍ സമാനതകളില്ലാത്തതാണെന്നും എഎ റഹീം അവകാശപ്പെടുന്നു.

എഎ റഫീമിന്റെ പോസ്റ്റ് പൂര്‍ണരൂപം-

രണ്ട് പിണറായി വിജയന്‍ സര്‍ക്കാരുകള്‍ ലൈഫ് പദ്ധതിയിലൂടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് 4,71,442 വീടുകള്‍. യുഡിഎഫ് 2011-16 ഭരണകാലത്ത് നിര്‍മിച്ചത് 4189 വീടുകള്‍ മാത്രം. എംഎന്‍ ലക്ഷം വീടുകളുടെ അറ്റകുറ്റപ്പണി ഉള്‍പ്പെടെ കണക്കാക്കിയാണ് യുഡിഎഫ് 4189 വീടുകളിലേയ്ക്ക് എത്തിയത്. സ. കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2016 ഫെബ്രുവരി 24ന് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് യുഡിഎഫ് നിര്‍മിച്ച വീടുകളുടെ കാര്യം വ്യക്തമാക്കുന്നത്. ലക്ഷം വീട് വികസനത്തിനായി പ്രത്യേക പദ്ധതികളൊന്നും നടപ്പിലാക്കുന്നില്ലെന്നും ഇൗ വീടുകളുടെ മേല്‍ക്കൂര പുതുക്കി പണിയാന്‍ 772 പേര്‍ക്ക് 10,000 രൂപ നല്‍കിയെന്നും മറുപടിയില്‍ പറയുന്നുണ്ട്. ലക്ഷം വീടുകളുടെ പുനര്‍നിര്‍മാണ പദ്ധതിയില്‍ 2191 വീട്, പത്രപ്രവര്‍ത്തക സബ്സിഡി അനുവദിച്ചത് 74 വീട്, സുരക്ഷ ഭവന പദ്ധതിയില്‍ 698 വീട്, സാഫല്യം ഭവന പദ്ധതിയില്‍ 48 ഫ്‌ലാറ്റ്, മറ്റു പദ്ധതികളിലായി 406 വീട് എന്നിവ നിര്‍മിച്ചതായാണ് മറുപടി.

പാര്‍പ്പിടമില്ലാത്ത കുടുംബങ്ങളെക്കുറിച്ച് ഭവന നിര്‍മാണ വകുപ്പ് വിവരശേഖരണം നടത്തിയിട്ടില്ലെന്നും 2013 നവംബര്‍ 26ലെ ലാന്‍ഡ് റവന്യൂ കമീഷണറുടെ റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത 4,70,606 കുടുംബങ്ങള്‍ ഉണ്ടെന്നും ഇതില്‍ പറയുന്നു.

2015ല്‍ യുഡിഎഫ് പ്രഖ്യാപിച്ച തദ്ദേശവാര്‍ഡുകളില്‍ ഒരു വീട് എന്ന പദ്ധതിയ്ക്കായി ഏത്ര രൂപ വകയിരുത്തിയെന്ന് കെ വി വിജയദാസ് എംഎല്‍എ നിയമസഭയില്‍ ചോദിച്ചിരുന്നു. അതിന് ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി തുകയൊന്നും വകയിരുത്തിയിട്ടില്ല എന്നാണ്. ഭവന നിര്‍മാണ പദ്ധതികള്‍ക്കായി തുകയൊന്നും പിന്‍വലിച്ചിട്ടില്ലെന്നും വീടുകളുടെ നിര്‍മാണമൊന്നും ആരംഭിച്ചിട്ടിലെന്നും മറുപടിയിലുണ്ട്.

എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവനപദ്ധതി രാജ്യചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. 4,71,442 വീടുകള്‍ നിര്‍മിച്ച് ഇതിനകം കൈമാറി. ഒന്നേകാല്‍ ലക്ഷത്തോളം വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. ഇൗ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും ആറ് ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയാക്കും. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന തുക ഭവനനിര്‍മാണത്തിന് നല്‍കുന്നത് കേരളത്തിലാണ്. അധികാരത്തിലെത്തിയാല്‍ ലൈഫ് പദ്ധതി നിര്‍ത്തുമെന്നാണ് 2021ല്‍ യുഡിഎഫ് പറഞ്ഞത്. യുഡിഎഫ് അധികാരത്തില്‍ വരാതിരുന്നതിനാല്‍ രണ്ടര ലക്ഷത്തോളം പേര്‍ക്കുകൂടി വീട് ലഭിച്ചു.

നിസാർ ഗൗസ് (64) അന്തരിച്ചു

നിസാർ ഗൗസ് (64) അന്തരിച്ചു

ആലംകോട്: തക്കല വിള വീട്ടിൽപരേതനായ മുഹമ്മദ് ഗൗസിന്റെയും ഐഷാബീവിയുടെ മകൻ നിസാർ ഗൗസ് (64) മരണപെട്ടു.

ഭാര്യ: ആജി.
മക്കൾ: ഷൈൻ, ഷിബിൻ, ആശിക്, അസർ, അഫ്സൽ
മരുമകൾ: സജിത.

പെരിങ്ങമ്മല സഹകരണ സംഘത്തിലെ ക്രമക്കേട്; ബിജെപി നേതാവ് എസ് സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കണം

പെരിങ്ങമ്മല സഹകരണ സംഘത്തിലെ ക്രമക്കേട്; ബിജെപി നേതാവ് എസ് സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കണം

തിരുവനന്തപുരം: പെരിങ്ങമ്മല ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിലെ ക്രമക്കേടില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കണ്ടെത്തലുമായി സഹകരണ വകുപ്പ് റിപ്പോര്‍ട്ട്. സഹകരണസംഘത്തിന് ബാധ്യതയായി വന്ന നാല് കോടി പതിനാറ് ലക്ഷം രൂപ ഭാരവാഹികളില്‍ നിന്നും ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി നിയന്ത്രണത്തിലുള്ളതായിരുന്നു സഹകരണസംഘം. അതേസമയം ക്രമക്കേടില്‍ പങ്കില്ലെന്നും താന്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തിട്ടില്ലെന്നും എസ് സുരേഷ് പറഞ്ഞു.

പതിനാറംഗ ഭരണസമിതിയുടെ വൈസ് പ്രസിഡന്റായിരുന്നു എസ് സുരേഷ് 43ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണം. പ്രസിഡന്റായിരുന്ന ജി പത്മകുമാര്‍ 46 ലക്ഷമാണ് തിരിച്ചടയ്ക്കേണ്ടത്. ഭരണസമിതിയിലെ 16ല്‍ ഏഴുപേര്‍ 46 ലക്ഷം വീതവും ഒന്പത് പേര്‍ 19 ലക്ഷവും വീതം തിരിച്ചടയ്ക്കണം. ഇൗ പണം 2013 മുതല്‍ 18 ശതമാനം പലിശസഹിതം നോട്ടീസ് കൈപ്പറ്റി ഒരു മാസത്തിനകം തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കില്‍ ജപ്തി നടപടികളിലേക്ക് കടക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭരണസമിതിയിലുള്ളവര്‍ നിയമംലംഘിച്ച് വായ്പയെടുത്തും ബിനാമി ഇടപാടുകള്‍ നടത്തിയതുമാണ് സഹകരണസംഘം നഷ്ടത്തിലാകാന്‍ കാരണം. അഴിമതി, ആസ്തിനഷ്ടം എന്നിവ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭരണസമിതിയംഗങ്ങള്‍ അതേ സംഘത്തില്‍നിന്ന് വായ്പ എടുക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് അംഗങ്ങള്‍ വായ്പയെടുത്തതെന്നും ആകെ 4,15,77, 249 രൂപയാണ് അഴിമതി മൂലം നഷ്ടമായതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.