ലീഡ് തിരിച്ചുപിടിച്ച് പിണറായി

ലീഡ് തിരിച്ചുപിടിച്ച് പിണറായി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വിയര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ലീഡ് തിരിച്ചുപിടിച്ചു. ഒരുഘട്ടത്തില്‍ യുഡിഎഫിന്റെ അബ്ദുള്‍ റഷീദിനെതിരെ 2800ലധികം വോട്ടുകള്‍ക്ക് പിന്നില്‍ നിന്ന പിണറായി വിജയന്‍ എട്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 3659 വോട്ടുകള്‍ക്ക് മുന്നിലാണ്.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മുന്നില്‍ നിന്ന് നയിച്ച പിണറായി വിജയന് വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഉണ്ടായ തിരിച്ചടി എല്‍ഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചിരുന്നു. തുടര്‍ഭരണം ഉറപ്പാണെന്നാണ് വോട്ടെണ്ണലിന് തൊട്ടുമുന്‍പ് വരെ പിണറായി വിജയന്‍ പറഞ്ഞിരുന്നത്. 90ലധികം സീറ്റുകളില്‍ വിജയിച്ച് ഭരണം നിലനിര്‍ത്തുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ അവകാശവാദം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രഘുനാഥിനെയാണ് പിണറായി വിജയന്‍ പരാജയപ്പെടുത്തിയത്. അരലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടിയാണ് 2021ല്‍ പിണറായി വിജയന്‍ ജയിച്ച് വീണ്ടും മുഖ്യമന്ത്രിയായത്.

ഞെട്ടിച്ച് അബ്ദുള്‍ റഷീദിന്റെ മുന്നേറ്റം; ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നില്‍

ഞെട്ടിച്ച് അബ്ദുള്‍ റഷീദിന്റെ മുന്നേറ്റം; ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നില്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂറിലേക്ക് അടുത്തപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍പ്പോയി. സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും കോട്ടയായ കണ്ണൂരിലെ ധര്‍മ്മടത്ത് ആദ്യ രണ്ടു റൗണ്ടിലും മുന്നിലായിരുന്ന പിണറായി വിജയന്‍ മൂന്നാം റൗണ്ടിലാണ് പൊടുന്നനെ പിന്നില്‍പ്പോയത്.

യുഡിഎഫിന്റെ വി പി അബ്ദുള്‍ റഷീദാണ് മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിലാക്കിയത്. ചെമ്പിലോട് പഞ്ചായത്തിലെ വോട്ടെണ്ണുമ്പോഴാണ് പിണറായി വിജയന്‍ പിന്നിലേക്ക് പോയത്. 733 വോട്ടിന്റെ ലീഡാണ് അബ്ദുള്‍ റഷീദ് നേടിയത്. കഴിഞ്ഞ തവണ പിണറായി വിജയന്‍ 3500 ലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ആദ്യ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ബഹുഭൂരിപക്ഷം മന്ത്രിമാരും പിന്നിലാണ്.

മന്ത്രിമാരായ വി എന്‍ വാസവന്‍, വീണ ജോര്‍ജ്, എംബി രാജേഷ്, കെ ബി ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചിഞ്ചു റാണി, റോഷി അഗസ്റ്റിന്‍, ആര്‍ ബിന്ദു, വി ശിവന്‍കുട്ടി, പി പ്രസാദ്, തുടങ്ങിയവരെല്ലാം പിന്നിലാണ്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം ആദ്യ ഒരുമണിക്കൂര്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മുന്നിലാണ്. വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴേ മുതല്‍ എന്‍ഡിഎ മുന്നേറ്റം നടത്തിയിട്ടുണ്ട്.

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് 7 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഇങ്ങനെ

02/05/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം

03/05/2026 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

04/05/2026 : ഇടുക്കി, പാലക്കാട്

05/05/2026 : എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്

06/05/2026 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്

എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.