by Midhun HP News | May 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു വാങ്ങിയെങ്കിലും എല്‍ഡിഎഫിന് തിരിച്ചുവരാന്‍ സിപിഎം നേതാവ് പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് പാര്‍ട്ടിയില്‍ ഭൂരിപക്ഷ അഭിപ്രായം. ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് സിപിഎമ്മിലെ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തോല്‍വിയുടെ പേരില്‍ നേതൃത്വം ഒഴിയേണ്ടതില്ലെന്നും തിരിച്ചുവരവിന് പിണറായി അനിവാര്യമാണെന്നുമാണ് നേതാക്കള്‍ പറയുന്നത്. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം പാര്‍ട്ടിയെ നയിച്ചത് പിണറായി വിജയന്‍ ആണ്. ഇതില്‍ പത്തു വര്‍ഷം മുഖ്യമന്ത്രിയായാണ് പാര്‍ട്ടിയെ നയിച്ചത്. ഇപ്പോള്‍ ഒരു തോല്‍വിയുടെ പേരില്‍ പിണറായി വിജയന്‍ മാറി നില്‍ക്കേണ്ടതില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. അത്തരത്തില്‍ മാറിനിന്നാല്‍ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും പിണറായിയുടെ മേല്‍ വരും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് ജയപരാജയങ്ങളെ സ്വാഭാവികമായി കാണുന്ന രീതിയാണ് ഉള്ളതെന്നും നേതാക്കള്‍ പറയുന്നു. നിലവില്‍ ഭരണപക്ഷം ശക്തമാണ്. ഒട്ടുമിക്ക യുഡിഎഫ് നേതാക്കളും സഭയിലെത്തിയിട്ടുണ്ട്. ഇവരെ നേരിടാന്‍ ശക്തമായ പ്രതിപക്ഷ നേതാവ് ആവശ്യമാണ്. കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാന്‍ അര്‍ഹനാണ്. എന്നാല്‍ ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയനെ പോലെ കരുത്തുള്ള നേതാവ് തന്നെ വേണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

by Midhun HP News | May 5, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.
ബുധനാഴ്ച എറണാകുളം, തൃശൂര്‍ ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ശനിയാഴ്ച തെക്കന്‍ കേരളത്തില്‍ ഉടനീളം ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

by Midhun HP News | May 5, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മാധ്യമങ്ങളെ കാണാതെ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. മട്ടന്നൂരിലും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷവും പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ പിണറായി വിജയന്റെ അരികിലേക്ക് എത്തിയെങ്കിലും ചെറു പുഞ്ചിരിയോടെ കൈവീശി അഭിവാദ്യം അര്‍പ്പിച്ചതല്ലാതെ ഒന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ഇന്ന് രാവിലെയാണ് പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തിയത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച പിണറായി വിജയന്‍ എകെജി സെന്ററില്‍ നിന്ന് എത്തിച്ച വാഹനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് പോയത്. പാര്‍ട്ടി ഓഫീസിലെ ഡ്രൈവറാണ് കാറുമായി എത്തിയത്. പൊലീസ് അകമ്പടിയും പിണറായി വേണ്ടെന്ന് വച്ചു. കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക വാഹനവും പൊലീസ് അകമ്പടിയും സ്വീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇവ രണ്ടും വേണ്ടെന്ന് പിണറായി വിജയന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കുടുംബത്തോടൊപ്പമാണ് പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തിയത്. സിപിഎം നേതാക്കളായ വി ശിവന്‍കുട്ടി, എ എ റഹീം, വി ജോയ് എന്നിവര്‍ പിണറായി വിജയനെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. അതിനിടെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ക്ലിഫ് ഹൗസില്‍ നിന്ന് ഒഴിയുന്ന പിണറായി വിജയന് താമസിക്കാന്‍ ചിന്താ ഫ്‌ലാറ്റില്‍ പാര്‍ട്ടി മുറി അനുവദിച്ചു. ചിന്താ ഫ്‌ലാറ്റിലെ 3എ, 3ബി ഫ്‌ലാറ്റുകളാണ് പിണറായിക്ക് അനുവദിച്ചത്.

by Midhun HP News | May 5, 2026 | Latest News, ജില്ലാ വാർത്ത
ചെന്നൈ: തമിഴ്‌നാട്, പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ കുടുംബത്തിലെ മൂന്നു പേരാണ് വിജയിച്ചത്. മൂന്നു വ്യത്യസ്ത പാര്‍ട്ടികളിലായിട്ടാണ് ഇവരുടെ വിജയമെന്നതാണ് മറ്റൊരു സവിശേഷത്. സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍, മകന്‍, മരുമകന്‍ എന്നിവരാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍ ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്നും എഐഎഡിഎംകെ ടിക്കറ്റിലാണ് മത്സരിച്ച് വിജയിച്ചത്. മകളുടെ ഭര്‍ത്താവ് ആദവ് അര്‍ജുന വിജയ് യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ സ്ഥാനാര്‍ത്ഥിയായി വില്ലിവാക്കത്തു നിന്നാണ് തമിഴ്‌നാട് നിയമസഭയിലെത്തുന്നത്. ഡിഎംകെയ്ക്ക് 500 കോടിയിലധികം രൂപ ഇലക്ടറല്‍ ബോണ്ടു നല്‍കിയ ആളാണ് സാന്റിയാഗോ മാര്‍ട്ടിന്‍.
അതേസമയം പുതുച്ചേരി നിയമസഭയിലേക്കാണ് സാന്റിയാഗോ മാര്‍ട്ടിന്റെ മകന്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍ വിജയിച്ചത്. കാമരാജ് നഗര്‍ സീറ്റില്‍ നിന്നും സ്വന്തം പാര്‍ട്ടിയായ ലച്ചിയ ജനനായക കക്ഷി സ്ഥാനാര്‍ത്ഥിയായാണ് ജോസ് ചാള്‍സ് വിജയിച്ചത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ( എന്‍ഡിഎ) സഖ്യകക്ഷിയാണ് ലച്ചിയ ജനനായക കക്ഷി.
ഡിഎംകെയുടെ ഉരുക്കുകോട്ടയായി കരുതപ്പെടുന്ന ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്നും സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് (എഐഎഡിഎംകെ) 2739 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ടിവികെയുടെ കു പാ കൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. ഡിഎംകെ സ്ഥാനാര്‍ത്ഥി പരിവള്ളാല്‍ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2006, 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ ഇവിടെ ഡിഎംകെയാണ് വിജയിച്ചിരുന്നത്.
ഡിഎംകെ ശക്തികേന്ദ്രമായ വില്ലിവാക്കത്തു നിന്നാണ് സാന്റിയാഗോ മാര്‍ട്ടിന്റെ മരുമകന്‍ ആദവ് അര്‍ജുന വിജയിച്ചത്. ഡിഎംകെയുടെ കാര്‍ത്തിക് മോഹനെ 17,302 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഈ സീറ്റ് ഡിഎംകെയാണ് നേടിയിരുന്നത്. പുതുച്ചേരിയില്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍ കാമരാജ് നഗര്‍ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി കെ ദേവദാസിനെതിരെ 10,205 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
മത്സരരംഗത്തുണ്ടായിരുന്ന ഏറ്റവും ധനികരായ സ്ഥാനാര്‍ത്ഥികളില്‍ ഈ മൂന്ന് പേരും ഉള്‍പ്പെടുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,041 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ച ലീമയായിരുന്നു ഏറ്റവും ധനികയായ സ്ഥാനാര്‍ത്ഥി. പുതുച്ചേരിയില്‍ 597 കോടി രൂപയുമായി ജോസ് ചാള്‍സ് മാര്‍ട്ടിന്‍ ഒന്നാമതെത്തിയപ്പോള്‍, ആദവ് അര്‍ജുന 442 കോടി രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

by Midhun HP News | May 4, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരന് വിജയം. 167 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൻഡിഎ സ്ഥാനാര്‍ഥി വിജയിച്ചത്.
ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം. എൽഡിഎഫും എൻഡിഎയും യുഡിഎഫും തമ്മിൽ വാശിയേറിയ മത്സരമാണ് പ്രചാരണവേളയില്‍ കാണാൻ കഴിഞ്ഞത്. 2016 മുതല്‍ തുടര്‍ച്ചയായി രണ്ടുവട്ടം കഴക്കൂട്ടത്ത് മത്സരിച്ച് വിജയിച്ച് എംഎൽഎയായ കടകംപള്ളി സുരേന്ദ്രനെ തന്നെ ഇക്കുറിയും മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് എടുത്ത തീരുമാനം പാളുമോ എന്ന ചര്‍ച്ചകള്‍ വോട്ടര്‍മാര്‍ക്കിടയില്‍ ശക്തമായിരുന്നു. ഒന്നാം പിണറായി സർക്കാരിൽ ദേവസ്വം-സഹകരണ വകുപ്പ് മന്ത്രിയായിരുന്നു കടകംപള്ളി സുരേന്ദ്രനെതിരായ ആരോപണങ്ങളായിരുന്നു ഇതിന് കാരണം.
ശബരിമല സ്വര്‍ണക്കൊള്ള വലിയ ചര്‍ച്ചാവിഷയമായ തെരഞ്ഞെടുപ്പാണിത്. എന്നാല്‍, ഇതൊന്നും തിരിച്ചടി ആവില്ലെന്ന ആത്മവിശ്വാസത്തില്‍ മുന്നോട്ടുപോവുകയായിരുന്നു എല്‍ഡിഎഫ് ക്യാംപ്. മുൻ കേന്ദ്രമന്ത്രി വി മുരളീധരനെ ഒരിടവേളയ്ക്ക് ശേഷം കഴക്കൂട്ടത്ത് മത്സരിക്കാന്‍ നിയോഗിച്ച എന്‍ഡിഎ അവര്‍ക്ക് ഉറച്ച സീറ്റുകളിലൊന്നായാണ് കഴക്കൂട്ടത്തെ കണക്കാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ശരത്ചന്ദ്രപ്രസാദ് കൂടി എത്തിയതോടെ ശരിയായ ത്രികോണ പോരിന്‍റെ ചൂട് കഴക്കൂട്ടത്ത് ഉയരുകയായിരുന്നു.
by Midhun HP News | May 4, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വിയര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ലീഡ് തിരിച്ചുപിടിച്ചു. ഒരുഘട്ടത്തില്‍ യുഡിഎഫിന്റെ അബ്ദുള്‍ റഷീദിനെതിരെ 2800ലധികം വോട്ടുകള്‍ക്ക് പിന്നില്‍ നിന്ന പിണറായി വിജയന്‍ എട്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 3659 വോട്ടുകള്‍ക്ക് മുന്നിലാണ്.
തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മുന്നില്‍ നിന്ന് നയിച്ച പിണറായി വിജയന് വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഉണ്ടായ തിരിച്ചടി എല്‍ഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചിരുന്നു. തുടര്‍ഭരണം ഉറപ്പാണെന്നാണ് വോട്ടെണ്ണലിന് തൊട്ടുമുന്‍പ് വരെ പിണറായി വിജയന്‍ പറഞ്ഞിരുന്നത്. 90ലധികം സീറ്റുകളില്‍ വിജയിച്ച് ഭരണം നിലനിര്‍ത്തുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ അവകാശവാദം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രഘുനാഥിനെയാണ് പിണറായി വിജയന്‍ പരാജയപ്പെടുത്തിയത്. അരലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടിയാണ് 2021ല്‍ പിണറായി വിജയന്‍ ജയിച്ച് വീണ്ടും മുഖ്യമന്ത്രിയായത്.
Recent Comments