വിഷുക്കണി കിറ്റില്‍ 1250 രൂപയുടെ സാധനങ്ങള്‍, സപ്ലൈകോ ഈസ്റ്റര്‍-വിഷു ഫെയറുകള്‍ ഏപ്രില്‍ 1 മുതല്‍

വിഷുക്കണി കിറ്റില്‍ 1250 രൂപയുടെ സാധനങ്ങള്‍, സപ്ലൈകോ ഈസ്റ്റര്‍-വിഷു ഫെയറുകള്‍ ഏപ്രില്‍ 1 മുതല്‍

തിരുവനന്തപുരം: സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ സംഘടിപ്പിക്കും. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റര്‍ വിഷു ഫെയറുകളായി മാറുന്നത്. വിഷുക്കൈനീട്ടം, 16 അവശ്യസാധനങ്ങള്‍ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവ സപ്ലൈകോ വിഷുവിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ ബങ്കുകളും എല്‍പിജി ഔട്ട്‌ലെറ്റുകളും ഒഴികെയുള്ള വില്പനശാലകളില്‍ നിന്ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണ്‍ ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വില്പനശാലകളില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങിയാല്‍ റഡീം ചെയ്യാം.

1250 രൂപയുടെ 16 സാധനങ്ങളാണ് പ്രത്യേക വിഷുക്കണി കിറ്റില്‍ ഉള്‍പ്പെടുത്തി 1001 രൂപയ്ക്ക് സപ്ലൈകോ നല്‍കുന്നത്. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, ശര്‍ക്കര പൊടി, ശബരി (സേമിയ/ പാലട) പായസം മിക്‌സ്, പായസക്കൂട്ട്, മില്‍മ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോള്‍ഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കന്‍ മസാല, ഗരം മസാല എന്നിവ അടങ്ങിയതാണ് കിറ്റ്.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ( തിങ്കളാഴ്ചയും ചൊവ്വാഴ്ചയും) ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം പകല്‍ സമയത്ത് പൊതുവേ ചൂട് കൂടുതലായിരിക്കും. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ചാക്കോച്ചന് ‘തൊലിക്കട്ടി’ വന്നത് താന്‍ കാരണമെന്ന് ഷൈന്‍ ടോം; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

ചാക്കോച്ചന് ‘തൊലിക്കട്ടി’ വന്നത് താന്‍ കാരണമെന്ന് ഷൈന്‍ ടോം; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

നടന്‍ കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോ വൈറലായി മാറിയിരുന്നു. ഷര്‍ട്ടും പാന്റ്‌സുമിടാതെ മഞ്ഞില്‍ കിടന്നുരുളുന്ന വിഡിയോയാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്. കുടുംബത്തോടൊപ്പമുള്ള വിദേശ യാത്രയില്‍ നിന്നുമുള്ളതാണ് വിഡിയോ. സംഭവം വൈറലായതോടെ കമന്റുമായി നിരവധി പേരാണ് എത്തിയത്.

താരങ്ങളും കമന്റ് ബോക്‌സിലെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പങ്കുവച്ച കമന്റും കുഞ്ചാക്കോ ബോബന്റെ മറുപടിയും ചിരി പടര്‍ത്തുകയാണ്. ‘ഈയ്യടുത്ത് നമ്മള്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണെന്ന് തോന്നുന്നു’ എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ കമന്റ്.

‘ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടി തൊലിക്കട്ടിയില്‍’ എന്ന കുഞ്ചാക്കോ ബോബന്റെ ക്യാപ്ഷനോട് പ്രതികരിക്കുകയായിരുന്നു ഷൈന്‍. നടന്റെ കമന്റി പിന്നാലെ കുഞ്ചാക്കോ ബോബന്‍ മറുപടിയും നല്‍കുന്നുണ്ട്. ”ഹിഹി ചെറിയ വാസ്തവം ഇല്ലാതില്ല” എന്നായിരുന്നു ചാക്കോന്റെ മറുപടി. കമന്റും മറുപടിയുമെല്ലാം ചിരി പടര്‍ത്തുകയാണ്.

തന്റെ പുതിയ ചിത്രമായ ഒരു ദുരൂഹ സാഹചര്യത്തിലിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത്. നിക്കര്‍ മാത്രം ധരിച്ച്, മഞ്ഞിലേക്ക് ഓടി വരികയും നിലത്ത് മഞ്ഞില്‍ കിടന്നുരുളുകയും ചെയ്യുന്ന കുഞ്ചാക്കോ ബോബനാണ് വിഡിയോയിലുള്ളത്. ‘ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടിയ തൊലിക്കട്ടി’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ബോബന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

അതേസമയം, ഒരു ദുരൂഹ സാഹചര്യത്തില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സജിന്‍ ഗോപു തുടങ്ങിയവരുമുണ്ട്.

ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല; വികസനവും മതനിരപേക്ഷതയുമാണ് ഇടതു നിലപാട്: തോമസ് ഐസക്ക്

ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല; വികസനവും മതനിരപേക്ഷതയുമാണ് ഇടതു നിലപാട്: തോമസ് ഐസക്ക്

തിരുവനന്തപുരം: ആരുടെ വോട്ടും വേണ്ടെന്ന് പറയില്ലെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ഡോ. തോമസ് ഐസക്ക്. എന്തിന് വോട്ടു കൊടുക്കുന്നു എന്നു ചര്‍ച്ച ചെയ്യേണ്ടത് വോട്ടു ചെയ്യുന്നവരാണ്. വികസനവും മതനിരപേക്ഷതയുമാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ആ നിലപാടിന് ആരു പിന്തുണ നല്‍കിയാലും വേണ്ടെന്ന് പറയില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ആരെയും ചാപ്പ കുത്തി മാറ്റിനിര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വികസനവും എല്ലാത്തരം വര്‍ഗീയ ശക്തികള്‍ക്കുമെതിരെ മതനിരപേക്ഷ നിലപാടും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കും. ഈ രണ്ടു കാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് വോട്ടു ചോദിക്കുന്നത്. അതിനെ ആരു വേണമെങ്കിലും പിന്താങ്ങിയാലും ആ വോട്ടു വേണ്ടെന്ന് ഞങ്ങളാരും പറയില്ല. പക്ഷെ ആ വോട്ടിനു വേണ്ടി ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാടിനും നിലപാടിനും വ്യത്യസ്തമായ സംഘടനകളുമായി ചര്‍ച്ച, നീക്കുപോക്ക് ഉണ്ടാക്കുക തുടങ്ങിയ പണിക്കൊന്നും ഞങ്ങളാരും പോകില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. എസ്ഡിപിഐയുടെ കാര്യത്തില്‍ ആരാണ് ചര്‍ച്ച നടത്തിയത്?. മഞ്ചേശ്വരത്തു നിന്നും എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറിയത് യുഡിഎഫുമായുള്ള ചര്‍ച്ചയുടേയും നീക്കുപോക്കിന്റേയും അടിസ്ഥാനത്തിലാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫിന്റെ ഭാഗമായി എടുത്തിരിക്കുകയാണ്. അത്തരത്തിലുള്ള ഇടപാടുകള്‍ക്കൊന്നും എല്‍ഡിഎഫ് ഇല്ലെന്നും ഡോ. തോമസ് ഐസക്ക് വ്യക്തമാക്കി.

‘സ്ഥലവും സമയവും തീരുമാനിച്ചോളൂ, പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും’; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വിഡി സതീശൻ

‘സ്ഥലവും സമയവും തീരുമാനിച്ചോളൂ, പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും’; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വിഡി സതീശൻ

തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് വിഡി സതീശൻ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിഡി സതീശന്റെ പ്രതികരണം.

മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ. എന്നും പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചിരുന്നു. ഇതിനു മറുപടിയായാണ് സംവാദത്തിന് തയ്യാറാണെന്ന് പിണറായി വിജയൻ അറിയിച്ചത്. പത്ത് വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസനങ്ങളുടെ കണക്കുകൾ നിരത്തിയാണ് സംവാദത്തിന് തയാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. പത്ത് വർഷത്തിൽ സർക്കാർ വികസനം നടപ്പിലാക്കിയ ഓരോ മേഖലയും തരം തിരിച്ച് അതിന് എ പ്ലസ് ഗ്രേഡും നൽകിയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. എന്നാൽ വികസനം മാത്രമല്ല മറ്റുകാര്യങ്ങളും ചർച്ചയാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

‘സ്കൂൾ അടയ്ക്കുന്ന ദിവസം ആഘോഷം വേണ്ട’; പൊതു വിദ്യാഭ്യാസ ഡയറക്ടർ

‘സ്കൂൾ അടയ്ക്കുന്ന ദിവസം ആഘോഷം വേണ്ട’; പൊതു വിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വാർഷിക പരീക്ഷകൾ അവസാനിക്കുന്ന ദിവസവും മധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കുന്ന ദിവസവും ആഘോഷങ്ങളൊന്നും പാടില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. മുൻവർഷങ്ങളിൽ പരീക്ഷ ദിനങ്ങളിൽ നടന്ന ആഘോഷങ്ങൾ പലപ്പോഴും അതിരുകടന്നതായും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുൻകരുതൽ നടപടി.

ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷകൾ ശനിയാഴ്ച‌യും എസ് എസ് എൽ സി പരീക്ഷ 30നും അവസാനിക്കും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷകൾ പൂർത്തിയാക്കി 31നാണ് സ്കൂൾ അടയ്ക്കുന്നത്.

പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടികൾ അച്ചടക്കരഹിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് അധ്യാപകർ ഉറപ്പ് വരുത്തണം. കുട്ടികളെ സുരക്ഷിതമായി വീട്ടിൽ എത്തിക്കുന്നതിന് രക്ഷിതാക്കളുടെ സഹകരണം തേടണമെന്നും സ്കൂൾ പരിസരത്ത് ക്രമസമാധാന പാലനത്തിനായി ആവശ്യമെങ്കിൽ പൊലീസിൻ്റെ സഹായം തേടാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.