സെമി ഫൈനല്‍ ഉള്‍പ്പടെ അഞ്ച് മത്സരങ്ങള്‍; ക്രിക്കറ്റ് ലോകകപ്പ് തിരുവനന്തപുരത്ത്

സെമി ഫൈനല്‍ ഉള്‍പ്പടെ അഞ്ച് മത്സരങ്ങള്‍; ക്രിക്കറ്റ് ലോകകപ്പ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: വനിതാ ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. സെമിഫൈനല്‍ ഉള്‍പ്പെടെ അഞ്ച് മത്സരങ്ങളാണ് ഇവിടെ നടക്കുക. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് തിരുവനന്തപുരത്തേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ബിസിസിഐ തീരുമാനമായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടോടെയുണ്ടാകും.

സെപ്റ്റംബര്‍ 25ന് ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും സെപ്റ്റംബര്‍ 27ന് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ സന്നാഹ മത്സരങ്ങള്‍ നടക്കും. ലോകകപ്പ് മത്സരത്തിന്റെ ഭാഗമായി ഒക്ടോബര്‍ മൂന്നിന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഒക്ടോബര്‍ 26ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് മത്സരം. ഒക്ടോബര്‍ 30ന് നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരവും തിരുവനന്തപുരത്താണ്. സെമിഫൈനല്‍ പോരാട്ടം ഉള്‍പ്പെടെയുള്ള പ്രധാന മത്സരങ്ങള്‍ തിരുവന്തപുരത്ത് നടക്കുന്നത് സംസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമാകും.

ആറ്റിങ്ങൽ ഉപജില്ലാതല സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനി

ആറ്റിങ്ങൽ ഉപജില്ലാതല സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനി

ആറ്റിങ്ങൽ ഉപജില്ലാതല സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം നേടി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ ജിയ. ആറ്റിങ്ങൽ കൊടുമൺ
ജി. എസ് നിവാസിൽ സജികുമാറിന്റെയും ഗായത്രി ഗോപിനാഥന്റെയും മകളാണ് ജിയ.

ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷം: സംഘാടക സമിതി യോഗം 14ന്

ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷം: സംഘാടക സമിതി യോഗം 14ന്

ആറ്റിങ്ങൽ നഗരസഭയും പൗരാവലിയും സംയുക്തമായി എല്ലാവർഷവും സംഘടിപ്പിച്ചുവരുന്ന ഓണാഘോഷവും ആറ്റിങ്ങൽ ഫെസ്റ്റും സംസ്ഥാന ടൂറിസം വാരാഘോഷവും ഈ വർഷവും കൂടുതൽ ആകർഷകവും ജനപങ്കാളിത്തത്തോടും സംഘടിപ്പിക്കുന്നതിന് നഗരസഭ തീരുമാനിച്ചിരിക്കുന്നു.

ഇതിനായുള്ള സംഘാടക സമിതി യോഗം (14/08/2025) വ്യാഴം ഉച്ചയ്ക്കുശേഷം 3 മണിക്ക് നഗരസഭ കൗൺസിൽ ഹാളിൽ ചേരുന്നു.

റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ്സ് ഇടിച്ചു; ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച് 62കാരിക്കു ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ്സ് ഇടിച്ചു; ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച് 62കാരിക്കു ദാരുണാന്ത്യം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് 62 കാരി മരിച്ചു. പേയാട് സ്വദേശി ഗീതയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. രാവിലെ പത്തേകാല്‍ ഓടെയാണ് സംഭവം.

ഭര്‍ത്താവ് പ്രദീപിനൊപ്പം ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ ബസ്സിറങ്ങിയതായിരുന്നു ഗീത. അതേബസ്സിന്റെ മുന്നിലൂടെ ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.ഉടന്‍ തന്നെ പൊലീസ് നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ശ്രദ്ധിക്കാതെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്.

തൃശ്ശൂരിൽ നടന്നത് ജനാധിപത്യ കശാപ്പ്!; സുരേഷ് ​ഗോപി രാജിവെച്ച് വോട്ടർമാരോട് മാപ്പു പറയണം: വി ശിവൻകുട്ടി

തൃശ്ശൂരിൽ നടന്നത് ജനാധിപത്യ കശാപ്പ്!; സുരേഷ് ​ഗോപി രാജിവെച്ച് വോട്ടർമാരോട് മാപ്പു പറയണം: വി ശിവൻകുട്ടി

തിരുവനന്തപുരം: തൃശ്ശൂരിൽ നടന്നത് ജനാധിപത്യ കശാപ്പാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീട്ടുടമസ്ഥർക്ക് പോലും അറിയാൻ കഴിയാത്ത രീതിയിൽ അവരുടെ മേൽവിലാസത്തിൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണ്. ഇത് നഗ്നമായ ജനാധിപത്യ കശാപ്പാണ്. ഇത്രയും വലിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സുരേഷ് ഗോപിക്ക് ഒരു നിമിഷം പോലും ലോക്സഭാ അംഗമായി തുടരാൻ അർഹതയില്ല.

നാണവും മാനവും ഉണ്ടെങ്കിൽ ഉടൻതന്നെ എംപി സ്ഥാനം രാജിവെച്ച് സുരേഷ് ​ഗോപി വോട്ടർമാരോട് മാപ്പ് പറയണം. കേന്ദ്ര മന്ത്രിയായിട്ടും ഈ വിഷയത്തിൽ ഒരു വാക്കുപോലും മിണ്ടാതെ സുരേഷ് ഗോപി ഒളിച്ചോടുകയാണ്. ഇത് അദ്ദേഹത്തിന്റെ ജാള്യത മറയ്ക്കാൻ വേണ്ടിയുള്ള ശ്രമമാണ്.

തൃശ്ശൂരിൽ നടന്ന ഈ തട്ടിപ്പ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ആവർത്തിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ആശങ്കയും ഉയരുന്നുണ്ട്. തിരുവനന്തപുരം നഗരസഭ അടക്കമുള്ള ചില തദ്ദേശ ഭരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇവർ സമാനമായ നീക്കങ്ങൾ നടത്താൻ സാധ്യതയുണ്ട്. നമ്മുടെ ജനാധിപത്യത്തെയും ജനവിധിയെയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിലകൊള്ളണം. വി ശിവൻകുട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തൃശൂരിൽ നടന്നത് ജനാധിപത്യ കശാപ്പ്!

തൃശൂർ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ബിജെപി ജനാധിപത്യത്തെ എത്ര നിസ്സാരമായാണ് കണ്ടിരിക്കുന്നതെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. വീട്ടുടമസ്ഥർക്ക് പോലും അറിയാൻ കഴിയാത്ത രീതിയിൽ അവരുടെ മേൽവിലാസത്തിൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണ്. ഇത് നഗ്നമായ ജനാധിപത്യ കശാപ്പാണ്.

ഇത്രയും വലിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സുരേഷ് ഗോപിക്ക് ഒരു നിമിഷം പോലും ലോക്സഭാ അംഗമായി തുടരാൻ അർഹതയില്ല. അദ്ദേഹത്തിന് നാണവും മാനവും ഉണ്ടെങ്കിൽ ഉടൻതന്നെ എംപി സ്ഥാനം രാജിവെച്ച് വോട്ടർമാരോട് മാപ്പ് പറയണം.കേന്ദ്ര മന്ത്രിയായിട്ടും ഈ വിഷയത്തിൽ ഒരു വാക്കുപോലും മിണ്ടാതെ സുരേഷ് ഗോപി ഒളിച്ചോടുകയാണ്. ഇത് അദ്ദേഹത്തിന്റെ ജാള്യത മറയ്ക്കാൻ വേണ്ടിയുള്ള ശ്രമമാണ്.

തൃശ്ശൂരിൽ നടന്ന ഈ തട്ടിപ്പ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും ആവർത്തിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ആശങ്കയും ഉയരുന്നുണ്ട്. തിരുവനന്തപുരം നഗരസഭ അടക്കമുള്ള ചില തദ്ദേശ ഭരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇവർ സമാനമായ നീക്കങ്ങൾ നടത്താൻ സാധ്യതയുണ്ട്.

ഓരോ വോട്ടറും ജാഗ്രത പാലിക്കേണ്ട സമയമാണിത്. നമ്മുടെ ജനാധിപത്യത്തെയും ജനവിധിയെയും സംരക്ഷിക്കാൻ നമ്മൾ ഒറ്റക്കെട്ടായി നിലകൊള്ളണം. ജനാധിപത്യം സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്.

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് മരണം. മത്സ്യത്തൊഴിലാളികളായ അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മത്സ്യബന്ധനത്തിന് പോയി മടങ്ങിയ കര്‍മല മാതാ എന്ന വള്ളമാണ് മറിഞ്ഞത്. അഴിമുഖത്തുവച്ചാണ് വള്ളം അപകടത്തില്‍പ്പെട്ടത്.

അഞ്ചുപേരാണ് അപകടത്തില്‍പ്പെട്ട വള്ളത്തില്‍ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.