പ്രകൃതിപാഠം ആശയവിനിമയ സദസ്സ് സംഘടിപ്പിച്ചു

പ്രകൃതിപാഠം ആശയവിനിമയ സദസ്സ് സംഘടിപ്പിച്ചു

ഭൂവിനിയോഗ വകുപ്പും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പ്രകൃതിപാഠം പ്രകൃതിക്കൊപ്പം ഭാവിയിലേക്ക് ഒരു കൃഷിപാഠം ആശയവിനിമയ സദസ്സ് സംഘടിപ്പിച്ചു. കിളിമാനൂർ കൊട്ടാര വളപ്പിലെ മുത്തശ്ശി പ്ലാവിൻ ചുവട്ടിൽ നടന്ന ആശയവിനിമയ സദസ്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപി മുരളി ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ബിനിൽ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കിളിമാനൂർ പാലസ് ട്രസ്റ്റ് ജനറൽ സെക്രട്ടറി രാമവർമ്മ തമ്പുരാന്റെ സാന്നിധ്യത്തിൽ കൊട്ടാരം വാർഡ് മെമ്പർ ബീന എം എൽ സ്വാഗതം ആശംസിച്ചു. ഭൂവിനിയോഗ കമ്മീഷണർ യാസ്മിൻ എൽ റഷീദ് പദ്ധതി അവതരണവും കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോക്ടർ കെ രാജേന്ദ്രൻ കൃഷി വിജ്ഞാനകേന്ദ്രം ഹോൾടികൾച്ചർ സ്പെഷ്യലിസ്റ്റ് മഞ്ജു തോമസ് എന്നിവർ വിഷയം അവതരണം നടത്തി. 8 പഞ്ചായത്തുകളിൽ നിന്നായി 150 അധികം കർഷകർ പങ്കെടുത്ത സദസ്സിന് ഭൂവിനിയോഗ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ സജീവ് ആർ എസ് നന്ദി രേഖപ്പെടുത്തി.

തിരുവനന്തപുരത്ത് കായിക മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് കായിക മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന കായികവകുപ്പ് മന്ത്രി വി അബ്‌ദുറഹിമാൻ്റെ ഓഫീസ് അസിസ്റ്റൻ്റ് വയനാട് സ്വദേശി ബിജുവാണ് മരിച്ചത്. തിരുവനന്തപുരം നളന്ദ എൻജിഒ ക്വാർട്ടേർ‍സിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യക്കൊപ്പമാണ് ഈ ക്വാർട്ടേ‍ർസിൽ ബിജു താമസിച്ചിരുന്നത്. ഇന്നലെ ഭാര്യ നാട്ടിൽ പോയിരുന്നു. ഇന്ന് രാവിലെ ബിജു ഓഫീസിൽ ചെല്ലാതിരുന്നതോടെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചു. എന്നാൽ ബിജു കോൾ എടുത്തില്ല. വിവരമറിഞ്ഞ് ഭാര്യയും വിളിച്ചെങ്കിലും ബിജുവിൻ്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ല. ഇതോടെയാണ് താമസസ്ഥലത്ത് പരിശോധന നടത്തിയത്.

അകത്ത് നിന്ന് പൂട്ടിയ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. മുറിയിൽ മ്യൂസിയം പൊലീസ് പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കേരള പൊലീസിൻ്റെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ ജെയ്സൺ അലക്സാണ് മരിച്ചത്. തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം അടക്കം പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അവതാരകനും യൂട്യൂബറുമായ കാർത്തിക് സൂര്യ വിവാഹിതനായി

അവതാരകനും യൂട്യൂബറുമായ കാർത്തിക് സൂര്യ വിവാഹിതനായി

യൂട്യൂബറും അവതാരകനുമായ കാർത്തിക് സൂര്യ വിവാഹിതനായി. കാര്‍ത്തികിന്റെ മുറപ്പെണ്ണായ വർഷയാണ് വധു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ നടന്ന ചടങ്ങിന്റെ വീഡിയോ കാർത്തിക് തന്നെയാണ് പങ്കുവച്ചത്. കാർത്തിക്കിന്റെ അമ്മാവന്റെ മകൾ ആണ് വർഷ. വളരെ സിംപിൾ ലുക്കിൽ എത്തിയ വർഷയെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ സംസാരം. ആർഭാടങ്ങൾ ഒന്നും അധികം ഇഷ്ടപ്പടാത്ത വർഷ തന്റെ വിവാഹലുക്കിലും ആ എളിമ കാണിച്ചു നിന്നു. അതിസുന്ദരി ആയെത്തിയ വർഷയുടെയും കാർത്തിക്കിന്റെയും വിവാഹം ഹൈന്ദവ ആചാരപ്രകാരം ആണ് നടന്നത്.

മഴ വീണ്ടും കനക്കുന്നു, നാളെ എട്ടു ജില്ലകളില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത

മഴ വീണ്ടും കനക്കുന്നു, നാളെ എട്ടു ജില്ലകളില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. നാളെയും മറ്റന്നാളും സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശനിയാഴ്ചയും ഞായറാഴ്ചയും യെല്ലോ അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

തിങ്കളാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ എറമാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിര്‍ദേശം

മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്കു പടിഞ്ഞാറന്‍ അറബിക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, വടക്കു പടിഞ്ഞാറന്‍ അറബിക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.

മധ്യ കിഴക്കന്‍- തെക്കു കിഴക്കന്‍- തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റ തെക്കന്‍ ഭാഗങ്ങള്‍ അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കന്‍ തമിഴ് നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.

‘ഒരു സിനിമയെടുക്കുന്നുണ്ട്, ആണ്‍ദൈവങ്ങളെത്ര? പെണ്‍ദൈവങ്ങളെത്ര?’; സെന്‍സര്‍ബോര്‍ഡിനോട് പട്ടിക ആവശ്യപ്പെട്ടൊരു വിവരാവകാശ രേഖ

‘ഒരു സിനിമയെടുക്കുന്നുണ്ട്, ആണ്‍ദൈവങ്ങളെത്ര? പെണ്‍ദൈവങ്ങളെത്ര?’; സെന്‍സര്‍ബോര്‍ഡിനോട് പട്ടിക ആവശ്യപ്പെട്ടൊരു വിവരാവകാശ രേഖ

തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡിന്റെ കൈയിലുള്ള ആണ്‍-പെണ്‍ ദൈവങ്ങളുടെ പട്ടിക ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ. അഡ്വ.ഹരീഷ് വാസുദേവനാണ് ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയത്. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരിനെ ചൊല്ലി സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തിയ തടസങ്ങള്‍ കോടതി കയറിയതിനു പിന്നാലെയാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്താണ് അപേക്ഷ നല്‍കിയത്.

ബോര്‍ഡിന്റെ പക്കലുള്ള ഇന്ത്യയിലെ ആണ്‍ ദൈവങ്ങളുടേയും പെണ്‍ ദൈവങ്ങളുടേയും പട്ടികയാണ് കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തുടങ്ങാനിരിക്കുന്ന തന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോള്‍ ജാഗ്രത പുലര്‍ത്താനാണ് ഈ വിവരം തേടുന്നതെന്ന കാര്യവും അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജാനകി എന്നത് ദൈവത്തിന്റെ പേരാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. ആ നിഗമനത്തിലേയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഉറവിടം വ്യക്തമാക്കണമെന്നും ഹരീഷ് ആവശ്യപ്പെടുന്നു.

തന്റെ സിനിമയില്‍ ലൈംഗിക ആക്രമണത്തിന് വിധേയരാകുന്ന സ്ത്രീ കഥാപാത്രത്തിന് ഉചിതമായ പേര് തെരഞ്ഞെടുക്കേണ്ടതുണ്ട്. കൂടാതെ അതിക്രമം നടത്തുന്ന വില്ലന്‍ കഥാപാത്രത്തിന് ഇടേണ്ട പേരും തീരുമാനിക്കണം. മതവികാരത്തിന് എതിരാകാതെയും നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകാതെയും ഇവ ചെയ്യാന്‍ ഉദ്ദേശിച്ചാണ് ഈ വിവരങ്ങള്‍ തേടുന്നതെന്നും അപേക്ഷയില്‍ വിശദീകരിക്കുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ കൈവശമുള്ള ദൈവങ്ങളുടെ പട്ടിക വേണമെന്നും ഹരീഷ് ആവശ്യപ്പെടുന്നു. ഇതില്‍ ആണ്‍ ദൈവങ്ങളെത്ര, പെണ്‍ ദൈവങ്ങളെത്ര എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ഹരീഷ് പറയുന്നു.

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തെ ചൊല്ലി സെന്‍സര്‍ ബോര്‍ഡ് പ്രശ്‌നങ്ങള്‍ തുടങ്ങിയതിനെത്തുടര്‍ന്ന് സിനിമയുടെ പേര് മാറ്റാന്‍ നിര്‍മാതാക്കള്‍ കഴിഞ്ഞ ദിവസം തയ്യാറായിരുന്നു. പേരിനൊപ്പം ഇനിഷ്യല്‍ കൂടി ചേര്‍ത്ത് ജാനകി വി എന്നാക്കി മാറ്റാമെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.