മോദിയെ കാണാനുള്ള കൗണ്‍സിലര്‍മാരുടെ ഡല്‍ഹി യാത്രയില്‍ ആര്‍ ശ്രീലേഖയില്ല, യാത്ര തനിച്ച് വിമാനത്തില്‍

മോദിയെ കാണാനുള്ള കൗണ്‍സിലര്‍മാരുടെ ഡല്‍ഹി യാത്രയില്‍ ആര്‍ ശ്രീലേഖയില്ല, യാത്ര തനിച്ച് വിമാനത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ ഡല്‍ഹി യാത്രയില്‍ നിന്നും വിട്ട് നിന്ന് ആര്‍ ശ്രീലേഖ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായുള്ള മേയര്‍ വിവി രാജേഷ് ഉള്‍പ്പെടെയുള്ള തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരുടെ യാത്രയില്‍ നിന്നാണ് ആര്‍ ശ്രീലേഖ വിട്ടു നില്‍ക്കുന്നത്. എംആര്‍ ഗോപന്‍, ശ്രീലേഖ എന്നിവരാണ് യാത്രയില്‍ ട്രെയിന്‍ യാത്രാ സംഘത്തില്‍ ഇല്ലാത്തത്. അമ്മമാരുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ഇരുവരും ആസൗകര്യം അറിയിച്ചിരുന്നു എന്നാണ് ബിജെപി നേതൃത്വം പറയുന്നത്.

എന്നാല്‍, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ ആര്‍ ശ്രീലേഖ വിമാന മാര്‍ഗം ഡല്‍ഹിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. ഇന്നത്തെ കേരള എക്‌സ്പ്രസിലാണ് മേയറും സംഘവും ഡല്‍ഹിക്ക് തിരിക്കുന്നത്. ബിജെപി അംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒന്നിച്ചായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അതൃപ്തി പലഘട്ടത്തില്‍ പരസ്യമായിരിക്കെയാണ് യാത്ര സംഘത്തില്‍ നിന്നും ശ്രീലേഖ വിട്ടുനില്‍ക്കുന്നതും ചര്‍ച്ചയാകുന്നത്.

തിരുവനന്തപുരത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കുക എന്നകാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ പുരോഗതിയും പുതിയ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബിജെപി നേതൃത്വം പറയുന്നു.

കുതിക്കുന്ന സ്വര്‍ണവിലയില്‍ ജാഗ്രതൈ!; 18 നിര്‍ദേശങ്ങളുമായി പൊലീസ്

കുതിക്കുന്ന സ്വര്‍ണവിലയില്‍ ജാഗ്രതൈ!; 18 നിര്‍ദേശങ്ങളുമായി പൊലീസ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. സ്വര്‍ണവില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മോഷണത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. അയല്‍പക്കക്കാരുമായി നല്ല ബന്ധം പുലര്‍ത്തി ഫോണ്‍ നമ്പറുകള്‍ കൈമാറണം. അസ്വാഭാവികമായി ആരെയെങ്കിലും കണ്ടാല്‍ ഉടന്‍ വിവരം അറിയിക്കണമെന്നും കേരള പൊലീസിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

രാത്രിയില്‍ വീടിനു ചുറ്റും ലൈറ്റ് ഉറപ്പാക്കണം. അസാധാരണ ശബ്ദം കേട്ടാല്‍ കതക് തുറക്കാതെ അയല്‍ക്കാരെ വിവരം അറിയിക്കണം. സംശയകരമായ തരത്തില്‍ അപരിചിതരെ കണ്ടാല്‍ അവരുടെ ഫോട്ടോയെടുത്ത് പൊലീസിന്റെ 112 നമ്പറില്‍ വിളിച്ചറിയിക്കണം. പഴയ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ സംശയം തോന്നിയാല്‍ പൊലീസിനെ അറിയിക്കണം. രാത്രി 11 മുതല്‍ പുലര്‍ച്ചെ നാലുമണി വരെ പ്രത്യേകം ശ്രദ്ധിക്കണം. സംഘം ചേര്‍ന്നുള്ള നിരീക്ഷണത്തിന് ശ്രമിക്കണം. കഴിയുന്നത്ര നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം. മൊബൈലുമായി ബന്ധിപ്പിക്കുന്ന അലാം ഘടിപ്പിക്കുക. വീട് പൂട്ടി പുറത്തുപോകുന്നവര്‍ അയല്‍ക്കാരെയും പൊലീസിനെയും അറിയിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

വില പിടിപ്പുള്ള സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക, വിനോദയാത്ര പോകുന്നവര്‍ പൊലീസ് സ്റ്റേഷനിലെ ആപ്പില്‍ വിവരം രേഖപ്പെടുത്തുക, അവരുടെ ലൊക്കേഷനും മറ്റു വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താതിരിക്കുക, ബൈക്കുകളില്‍ ചീറിപ്പായുന്നവരുടെ നമ്പര്‍ പ്ലേറ്റിന്റെ പടം എടുത്ത് പൊലീസിന് കൈമാറുക, മൊബൈല്‍ ഫോണുകള്‍ അലക്ഷ്യമായി ഇടാതിരിക്കുക, സ്വര്‍ണം, പണം എന്നിവ ആരാധനാലയങ്ങളില്‍ സൂക്ഷിക്കാതിരിക്കുക, അമ്പലകമ്മിറ്റികളും പള്ളിക്കമ്മിറ്റികളും നിര്‍ബന്ധമായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊലീസ് നല്‍കുന്നത്.

തുല്യതാ പഠിതാക്കളുടെ സംഗമം ‘വിജയോൽസവം – 2026’ എന്ന പേരിൽ സംഘടിപ്പിച്ചു

തുല്യതാ പഠിതാക്കളുടെ സംഗമം ‘വിജയോൽസവം – 2026’ എന്ന പേരിൽ സംഘടിപ്പിച്ചു

സാക്ഷരതാ മിഷൻ പത്താം തരം തുല്യതാ 18-ാം ബാച്ചിലെയും ഹയർ സെക്കണ്ടറി തുല്യതാ 8-ാം ബാച്ചിലേയും വിജയികളെ അനുമോദിക്കുകയും പത്താംതരം തുല്യത 19-ാം ബാച്ചിന്റെയും ഹയർ സെക്കണ്ടറി തുല്യതാ 10-ാം ബാച്ചിന്റെയും ഉദ്ഘാടനവും ആറ്റിങ്ങൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അനൂപിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർ പേഴ്സൺ എം.പ്രദീപ് നിർവ്വഹിച്ചു.

ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ എം.പ്രദീപ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ അനൂപ്‌, അഡ്വ.സുരേഷ്, അഡ്വ. താഹ, ബിനു, വക്കം പഞ്ചായത്ത് പ്രസിഡന്റ് വക്കം സജീവ്, നഗരസഭാ കൗൺസിലർമാരായ സതി, മല്ലിക, ശ്യാം, ജില്ലാ സാക്ഷരതാ മിഷൻ കോ – ഓഡിനേറ്റർ നിർമ്മല റേച്ചൽ ജോയി, അദ്ധ്യാപകർ എന്നിവരെയും ആദരിച്ചു. ഹയർസെക്കണ്ടറി തുല്യത കഴിഞ്ഞ് ഡിഗ്രിയും പാസായി LLB യ്ക്ക് പഠിക്കുന്ന അനിതകുമാരിയെയും ന്യത്തകലയിൽ ദേശീയപുരസ്ക്കാര ജേതാവായ മധു ഗോപിനാഥിനെയും തുല്യതാ പരീക്ഷയിൽ വിജയിച്ച എല്ലാ പഠിതാക്കളെയും ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചു. തുടർന്ന് അജിൽ മണിമുത്തിന്റെ നാടൻ പാട്ടും ഉണ്ടായിരുന്നു.

മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചാൽ ഇന്ത്യക്കെതിരെ കളിക്കാം; ഐസിസിക്ക് മുന്നിൽ ഉപാധിയുമായി പാകിസ്ഥാന്‍

മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചാൽ ഇന്ത്യക്കെതിരെ കളിക്കാം; ഐസിസിക്ക് മുന്നിൽ ഉപാധിയുമായി പാകിസ്ഥാന്‍

ലാഹോർ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിൽ പങ്കെടുക്കുന്നതിന് ഐസിസിക്ക് മുൻപിൽ ഉപാധികൾ വെച്ച് പാകിസ്ഥാന്‍. മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചാൽ മത്സരം കളിക്കാൻ തയ്യാറാണെന്ന് ഐസിസിയുടെ പ്രത്യേക സംഘത്തെ അറിയിച്ചു. ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഫെബ്രുവരി 15-ന് കൊളംബോയിൽ നിശ്ചയിച്ച മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പാകിസ്ഥാൻ സർക്കാർ നേരത്തെ വ്യക്തമാക്കായിരുന്നു. ഐസിസി പ്രതിനിധികളായി ഇമ്രാന്‍ ഖവാജ, മുബഷിര്‍ ഉസ്മാനി എന്നിവര്‍ക്ക് മുന്നിലാണ് പാകിസ്ഥാൻ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ബംഗ്ലാദേശിന് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കുക. ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയിട്ടുണ്ടെങ്കിലും പങ്കാളിത്ത ഫീസ് ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന പണം നൽകുക. ഭാവിയിലെ ഒരു ഐസിസി ടൂർണമെന്റ് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാന് അവസരം നൽകുക എന്നിങ്ങനെയെന് മൂന്ന് ആവശ്യങ്ങൾ. ഇത് അംഗീകരിച്ചാൽ മത്സരം കളിക്കാമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ.

അതേ സമയം, വിഷയത്തിൽ ഔദ്യോഗികമായ പ്രതികരിക്കാൻ ഐസിസി തയ്യാറായിട്ടില്ല. ചർച്ചകൾക്കായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രതിനിധിയും പാകിസ്ഥാനിലുണ്ടെന്നാണ് സൂചന.

സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. നിലപാട് മാറാത്തതിനെ തുടര്‍ന്നു ഐസിസി ബംഗ്ലദേശിനെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താക്കി. പകരം സ്‌കോട്‌ലന്‍ഡിനു അവസരം കൊടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ ടൂര്‍ണമെന്റില്‍ കളിക്കാനും എന്നാല്‍ ഇന്ത്യക്കെതിരെ മത്സരിക്കില്ലെന്നും നിലപാടെടുത്തത്.

ബിജെപി വക്കം പഞ്ചായത്ത് സെമിനാറിന്റെ ഉദ്ഘാടനം നടന്നു

ബിജെപി വക്കം പഞ്ചായത്ത് സെമിനാറിന്റെ ഉദ്ഘാടനം നടന്നു

ബിജെപി വക്കം പഞ്ചായത്ത് സെമിനാർ അഡ്വ.സുധീർ ഉദ്ഘാടനം ചെയ്തു. വക്കം അജിത് (ബ്ലോക്ക് മെമ്പർ) അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാർ പദ്ധതികളും തൊഴിലവസരങ്ങളും എന്ന വിഷയത്തിൽ മോഡറേറ്ററായി വെങ്ങാനൂർ ഗോപകുമാർ വിഷയ അവതരണം നടത്തി. ബിജെപി ജില്ലാ പ്രസിഡൻറ് റെജികുമാർ, മണ്ഡലം പ്രസിഡൻറ് സ്വരാജ്, ജനറൽ സെക്രട്ടറിമാരായ ശിവദാസൻ, ജീവൻ ലാൽ, മണ്ഡലം സെക്രട്ടറി ഗിരിജ ജില്ലാ കമ്മിറ്റി അംഗം തങ്കരാജ് എന്നിവർ പങ്കെടുത്തു.

ചിറയിൻകീഴിൽ 56 കാരനെ ആക്രമിച്ചു പരിക്കേൽപ്പിച്ച മൂവർ സംഘം പോലീസ് പിടിയിൽ

ചിറയിൻകീഴിൽ 56 കാരനെ ആക്രമിച്ചു പരിക്കേൽപ്പിച്ച മൂവർ സംഘം പോലീസ് പിടിയിൽ

ചിറയിൻകീഴ് പുതുക്കരി ആറ്റുവിളുമ്പിൽ വീട്ടിൽ ദിനേഷ് (56)നെ കഴിഞ്ഞ ദിവസം രാത്രിയിൽ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സമീപം വെച്ച് കാർ പാർക്ക് ചെയ്‌ത്‌ സ്കൂ‌ട്ടർ എടുക്കാൻ പോയ ദിനേഷിനെ ആക്രമിച്ച മൂന്ന് പ്രതികളെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ് ചെയ്തത്. ദിനേഷിനെ ഇരുമ്പ് കമ്പി കൊണ്ട് തലയിൽ അടിക്കുകയും തറയിൽ വിണപ്പോൾ ചവിട്ടിയും മറ്റും ദേഹോപദ്രവം ഏൽപ്പിച്ചും ഷർട്ട് വലിച്ചുകീറുകയും ചെയ്തിരുന്നു.

കരവാരം വടവോട്ടുകാവ് ക്ഷേത്രത്തിനു സമീപം കിഴക്കേ കോവിലഴികത്ത് വീട്ടിൽ അഖിലേഷ് (കുക്കു) (25), ആറ്റിങ്ങൽ വേളാർക്കുടി കുന്നുംപുറത്ത് വീട്ടിൽ ജയരാജ് (രതീഷ്) (35), ചിറയിൻകീഴ് അടിക്കലം കാവുവിള വീട്ടിൽ തുളസി മകൻ വ്യാസൻ (പക്രു) (32) എന്നിവരെയാണ് സംഭവസ്ഥലത്ത് നിന്നും ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ വി.എസ്.അജീഷ്, സബ്ബ് ഇൻസ്പെക്‌ടർമാരായ ഷജീർ, ശ്രീകുമാർ.എ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനു, സുമേഷ് എന്നിവർ ഉൾപ്പെട്ട സംഘം അറസ്റ്റ് ചെയ്‌തത്.