by Midhun HP News | Jun 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള പൊലീസില്‍ ഡിവൈഎസ്പി തസ്തികയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. എസ് സി/എസ്ടി വിഭാഗത്തില്‍ നിന്നും നേരിട്ട് നിയമനം നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
പിഎസ് സി മുഖേയായിരിക്കും നിയമന നടപടികള്‍. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബിരുദം നേടിയ നിശ്ചിത ശാരീരിക യോഗ്യതകള്‍ ഉള്ളവര്‍ക്കാണ് അവസരം. 2025 ജനുവരി ഒന്നിന് 36 വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് അപേക്ഷിക്കാനാകും. ഒഴിവുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പിഎസ് സി വിജ്ഞാപനത്തിലൂടെ പുറത്തുവിടും എന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
സംസ്ഥാന പൊലീസ് സേനയില്‍ ഡിവൈഎസ്പി, എസ്പി റാങ്കില്‍ പട്ടിക ജാതി – പട്ടിക വകുപ്പ് വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കുറവാണെന്ന സാഹചര്യമാണ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന പൊലീസിലേക്ക് നേരിട്ട് നിയമനം നടക്കുന്നത്.
by Midhun HP News | Jun 6, 2025 | Accidents, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് അവിക്സിന് സമീപം ഇന്നലെ രാത്രി 12 മണിക്ക് ബൈക്കുകൾ കൂട്ടിയിടിച്ച് നടയറ മുസ്ലിം ജമാഅത്തിന് സമീപം താമസിക്കുന്ന അഹമ്മദ് (27) മരണപ്പെട്ടു. ആലംകോട് സഹറൽ മന്തി റസ്റ്റോറന്റിലെ സ്റ്റാഫുകൾ സഞ്ചരിച്ചിരുന്ന ബൈക്കും അഹമ്മദ് സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. മലപ്പുറം സ്വദേശി ശ്രീഹരി (22),
കോട്ടയം സ്വദേശി ആദിത്യൻ (22) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബക്രീദ് പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: ആര്‍.ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. അവധി ശനിയാഴ്ച മാത്രമാണെന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെയും അവധി തീരുമാനിച്ചതായുള്ള പ്രഖ്യാപനം.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: എ.സി.എ.സി നഗറിൽ ആർ നാണിക്കുട്ടി (80) അന്തരിച്ചു.
സഹോദരങ്ങൾ ആർ അമ്മു,ആർ കൃഷ്ണൻകുട്ടി.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി കോളജ് ഓഫ് എഞ്ചിനീയറിംഗ് ആറ്റിങ്ങലിൽ രാവിലെ 11.00 മണിക്ക് പ്രിൻസിപ്പാൾ ഡോ. സുമ എൽ എസ്, വാർഡ് കൗൺസിലർ ജി ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടുകയും തുടർന്ന് പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തെ പറ്റി അഗ്രികൾചറൽ അസിസ്റ്റന്റ് ഓഫീസർ എസ് കെ ഷിനു കോളേജിലെ കുട്ടികൾക്കു അവബോധം നൽകി.
പ്രകൃതിയോടുള്ള മനുഷ്യൻ്റെ ഉത്തരവാദിത്ത്വം ഓർമ്മപ്പെടുത്തുന്നതിനായിട്ടാണ് ജൂണ് 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. 2025 ലെ പരിസ്ഥിതി ദിനത്തിലെ പ്രധാന സന്ദേശം “പ്ലാസ്റ്റിക് മലിനീകരണം നിർത്തുക പുനരുപയോഗം പ്രോത്സാഹിപ്പിക്കുക” എന്നതാണ്.
ഇതിനു പുരമെ ഐ എച്ച് ആർ ഡി യുടെ തിരുവനന്തപുരം പി.എം ജി യിൽ പ്രവർത്തി ക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിൽ എൻ.എസ്.എസ് കുട്ടികളുടെ ഫ്‌ളാഷ്മോബ് പ്രോഗ്രാം സംഘടിപ്പിച്ചു. എൻ.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസർമാരായ വാണി ആർ, അരുൺ നാഥ് ആർ, അഭിലാഷ് വി എസ് എന്നിവർ നേതൃത്വം നൽകി.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം കിളിമാനൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണത്തില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കിളിമാനൂര്‍ ആര്‍ആര്‍വി സ്‌കൂളിലെ അധ്യാപിക ചന്ദ്രലേഖയെയാണ് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശ പ്രകാരം സസ്‌പെന്റ് ചെയ്തത്.
വിദ്യാര്‍ഥിനി നേരിട്ട ദുരനുഭവം വാര്‍ത്ത പുറത്തുവന്ന ഉടനെ അന്വേഷിച്ച് കടുത്ത നടപടി എടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കുറിച്ച് വ്യാജപ്രചാരണം നടത്തി. എതിര്‍ ചേരിയിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം. നാണക്കേട് കാരണം പഠനം ഉപേക്ഷിച്ചുവെന്നാണ് വിദ്യാര്‍ഥിനി പറഞ്ഞത്.അസുഖ ബാധിതയായ വിദ്യാര്‍ഥിനി നാല് മാസം അവധി എടുത്തപ്പോഴാണ് വ്യാജ പ്രചാരണം നടത്തിയത്.
സ്‌കൂളിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പടെ വിദ്യാര്‍ഥിനിയുടെ പേര് പറഞ്ഞു അധിക്ഷേപിച്ചു. സിഡബ്ല്യൂസിയിലും പൊലീസിലും അധ്യാപിക വ്യാജ പരാതി നല്‍കിയെന്നും കുടുംബം വ്യക്തമാക്കി. സിഡബ്ല്യൂസി അന്വേഷണത്തില്‍ ഉള്‍പ്പടെ വ്യാജ പ്രചാരണം എന്നു കണ്ടെത്തി. നാണക്കേടിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി പ്ലസ് വണ്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു.
അധ്യാപകന്‍ ഉപദ്രവിച്ചുവെന്ന് സ്‌കൂളിലെ അധ്യാപിക തന്നെയാണ് പ്രചരിപ്പിച്ചതെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. സ്‌കൂളിലെ അധ്യാപകനുമായി പരിചയം പോലും ഉണ്ടായിരുന്നില്ല. വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇല്ലാക്കഥകള്‍ വന്നപ്പോള്‍ പഠിക്കാന്‍ പോലും തോന്നിയില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. വ്യാജപ്രചാരണം അറിഞ്ഞ് മറ്റുള്ളവര്‍ അറിഞ്ഞു വലിയ നാണക്കേട് ഉണ്ടായി. നാണക്കേട് കാരണം മുടി മുറിച്ചു നടക്കേണ്ട അവസ്ഥ ഉണ്ടായെന്ന് പെണ്‍കുട്ടി പറയുന്നു.
Recent Comments