‘ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് സ്ഫോടനം’; സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി

‘ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് സ്ഫോടനം’; സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ​ഗവർണറുടെ ഔദ്യോ​ഗിക വസതിയായ രാജ്ഭവനും ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും ഭീഷണിയുണ്ട്. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ലഹരിക്കെതിരായ നടപടിയിൽ നിന്നും മുഖ്യമന്ത്രി പിന്തിരിയണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

വഴുതക്കാട്ടെ ഗതാഗത കമ്മീഷണര്‍ ഓഫീസിലും സ്‌ഫോടനമുണ്ടാകുമെന്ന് സന്ദേശത്തില്‍ പറയുന്നു. ഇന്നുരാവിലെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയാണ്. തലസ്ഥാനത്ത് ഇതിനോടകം 17 ഓളം ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി ലഭിച്ചിരുന്നു. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍, ധനകാര്യ സെക്രട്ടറിയുടെ ഓഫീസ്, നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങിയവയിലും ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. നേരത്തെ വഞ്ചിയൂര്‍ കോടതിയിലും തിരുവനന്തപുരം കലക്ടറേറ്റിലും ബോംബ് ഭീഷണിയെത്തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു.

വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി തിരുവനന്തപുരം സന്ദര്‍ശിക്കാനിരിക്കെ തുടര്‍ച്ചായുണ്ടാകുന്ന ബോംബ് ഭീഷണിയെ സംസ്ഥാന ഇന്റലിജന്‍സ് അതീവ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പൊലീസ്. സന്ദേശങ്ങള്‍ വരുന്ന ഇ മെയില്‍ ഉറവിടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതില്‍ കേന്ദ്ര ഇന്റലിജന്‍സിനും അതൃപ്തിയുണ്ട്.

വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് കിളിമാനൂർ വെള്ളല്ലൂർ സ്വദേശി മരണപ്പെട്ടു

വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് കിളിമാനൂർ വെള്ളല്ലൂർ സ്വദേശി മരണപ്പെട്ടു

കിളിമാനൂർ: ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. വെള്ളല്ലൂർ വട്ടവിള സ്വദേശി സലിം (63) ആണ് മരിച്ചത്. ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിക്കുകയായിരുന്നു. ഉടൻ തന്നെ സലീമിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിളിമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. നിലവിൽ സി പി ഐ വട്ടവിള ബ്രാഞ്ച് സെക്രട്ടറിയാണ് മരണപ്പെട്ട സലിം.

‘തുടരും’ സിനിമയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ നന്ദ കുമാർ എപി രംഗത്ത്

‘തുടരും’ സിനിമയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ നന്ദ കുമാർ എപി രംഗത്ത്

അജു വർഗീസ് നായകനായെത്തിയ ‘ബ്ലാസ്റ്റേഴ്സ്’ എന്ന ചിത്രത്തിൻറെ സംവിധായകനാണ് നന്ദ കുമാർ. ‘തുടരും’ സിനിമയുടെ കഥയും കഥാസന്ദർഭവും 2000ത്തില്‍ താനെഴുതിയ രാമൻ എന്ന കഥയുടേതാണെന്നാണ് ആരോപണം. തന്റെ കയ്യില്‍ അതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും നന്ദ കുമാർ പറയുന്നു.

സിനിമയുടെ കഥാകൃത്ത് 12 കൊല്ലം മുൻപ് പൊലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന ഒരാളെ കണ്ട് എഴുതി തുടങ്ങിയ കഥയെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍, താൻ അതിലും എത്രയോ വർഷങ്ങള്‍ക്ക് മുൻപ് മുതല്‍ ഈ കഥ എഴുതി തുടങ്ങിയെന്നും നന്ദ കുമാർ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. കഴിഞ്ഞ 25 വർഷമായി തന്റെ മനസ്സില്‍ കിടന്നു നീറി എരിഞ്ഞ, താൻ സൃഷ്ടിച്ച കഥയും കഥാപാത്രങ്ങളും ആണ് അവർ കൊണ്ട് പോയത്. അതങ്ങനെ വിട്ടുകൊടുക്കാൻ കഴിയില്ലെന്നും ഇത് സംബന്ധിച്ച്‌ ചിത്രത്തിന്റെ നിർമാതാവിനും സംവിധായകനും എഴുത്തുകാരൻ കെ ആർ സുനിലിനും മോഹൻലാലിനും വക്കീല്‍ നോട്ടീസ് അയക്കുമെന്നും നന്ദ കുമാർ കുറിച്ചു.

2016 കാലഘട്ടത്തില്‍ തനിക്ക് ഒപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച സ്റ്റെബിൻ എന്ന പയ്യൻ ‘തുടരും’ സിനിമയില്‍ ഒരു പാട്ട് സീനില്‍ ഉണ്ടെന്നും അതോടെയാണ് തന്റെ സംശയം ഇരട്ടിയായതെന്നും നന്ദ കുമാർ പറയുന്നു. ‘തുടരും’ സിനിമയിലെ ആദ്യത്തെ കുറച്ച്‌ ലാഗ് സീനുകള്‍ കഴിഞ്ഞ് യഥാർത്ഥ കഥയിലേക്ക് കടക്കുന്ന സമയം മുതല്‍ തന്റെ കഥയാണ് സിനിമയില്‍ വരുന്നത്. താൻ എഴുതിയ രാമേട്ടൻ എന്ന കഥാപാത്രം ആണ് ഷണ്മുഖൻ ആയി മാറിയതെന്നും സംവിധായകൻ ആരോപിക്കുന്നു.

താൻ എഴുതിയ കഥയെ കുറിച്ച്‌ ആരെല്ലാമായി സംസാരിച്ചു, ആർക്കൊക്കെ കഥ അയച്ചു നല്‍കി, എപ്പോള്‍ നല്‍കി എന്നതെല്ലാം സംബന്ധിച്ച എല്ലാ തെളിവുകളും തന്റെ കൈവശം ഉണ്ട്. മോഷണം നടത്തിയ ആള്‍ക്കും മോഷ്ടിക്കാൻ പ്രേരിപ്പിച്ച ആളുകള്‍ക്കും എന്തായാലും കഥയുടെ ഉത്ഭവം അറിയാം എന്ന് വിശ്വസിക്കുന്നുവെന്നും നന്ദ കുമാർ കുറിച്ചു.

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ കിളിമാനൂർ വെള്ളല്ലൂർ സ്വദേശി അറസ്റ്റിൽ

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ കിളിമാനൂർ വെള്ളല്ലൂർ സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിജയിനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ്‌ ചെയ്തത്. എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറെ തമ്പാനൂരിലെ ലോഡ്ജിൽ കൊണ്ടു വന്നു പീഡിപ്പിച്ചെന്നാണ് കേസ്.

തിരുവനന്തപുരം സ്വദേശിയായ പൊലീസുകാരനും എറണാകുളം സ്വദേശിയായ വനിത ഡോക്ടറും ബംബിൾ എന്നൊരു ഡേറ്റിം​ഗ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്. തിരുവനന്തപുരം സിറ്റി എആർ ക്യാമ്പിലെ പോലീസുകാരനാണ് വിജയ്. ഡോക്ടറുടെ പരാതിയിൽ തമ്പാനൂർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ആപ്പിലൂടെ പരിചയപ്പെട്ടതിന് ശേഷം കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെ വനിത ഡോക്ടർ പരാതി നൽകിയിരിക്കുന്നത്

മദ്യം നൽകി സ്വർണ്ണമാലയും പണവും കവർന്ന കേസിലെ പ്രതികൾ ആറ്റിങ്ങലിൽ അറസ്റ്റിൽ

മദ്യം നൽകി സ്വർണ്ണമാലയും പണവും കവർന്ന കേസിലെ പ്രതികൾ ആറ്റിങ്ങലിൽ അറസ്റ്റിൽ

ആറ്റിങ്ങലിൽ യുവാവിന് മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വിവിധ സ്‌റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയായ കീഴാറ്റിങ്ങല്‍ തിനവിള സ്വദേശി എറണ്ട എന്ന രാജു (47)വും ചിറയിന്‍കീഴ് മേല്‍കുടയ്ക്കാവൂര്‍ സ്വദേശി പ്രദീപ് (40)മാണ് അറസ്റ്റിലായത്.

കഴിഞ്ഞ ആറിന് രാത്രിയാണ് സംഭവം. കടയ്ക്കാവൂര്‍ സ്വദേശിയായ യുവാവിനെ തിനവിളയില്‍ നിന്നും ബൈക്കില്‍ കയറ്റി ആറ്റിങ്ങലിലെ ബാറില്‍ കൊണ്ടുവന്നു മദ്യം നല്‍കി ബോധം കെടുത്തുകയായിരുന്നു. ശേഷം, യുവാവിനെ ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ പുറകുവശത്ത് കൊണ്ടുവന്നു മര്‍ദ്ദിച്ച് അവശനാക്കിയാണ് കഴുത്തില്‍ കിടന്ന മൂന്ന് പവന്‍റെ മാലയും 25000 രൂപയും കവര്‍ന്നത്.

ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് പൊലീസ് സ്‌റ്റേഷനുകളില്‍ കൊലപാതക ശ്രമം, കൂട്ടാകവര്‍ച്ച അടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ് രാജു. 1990 മുതലുള്ള കാലയളവില്‍ 30 ഓളം കേസുകളില്‍ പ്രതിയായ രാജു സംഭവത്തിന് ശേഷം തൃശൂര്‍ ചാവക്കാട് ഒളിവില്‍ പോയി. രാജുവിനെ ചാവക്കാട് നിന്നും, പ്രദീപിനെ കഠിനംകുളം ഭാഗത്ത് നിന്നും ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രേമരാജൻ അന്തരിച്ചു

പ്രേമരാജൻ അന്തരിച്ചു

ആറ്റിങ്ങൽ തോട്ടവാരം സജിത ഭവനിൽ പ്രേമരാജൻ മരണപ്പെട്ടു. സജീവ കോൺഗ്രസ്സ് പ്രവർത്തകയും മഹിളാ കോൺഗ്രസ്സ് ഭാരവാഹിയുമായ മഹേശ്വരിയുടെ സഹോദരൻ ആണ്.