സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ക്ഷാമബത്ത, ഉത്തരവിറങ്ങി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ക്ഷാമബത്ത, ഉത്തരവിറങ്ങി

തിരുവനനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡിആര്‍ കുടിശ്ശികയും ലഭിക്കും. നേരത്തെ അനുവദിച്ച ഡി എ, ഡി.ആര്‍ ഗഡുക്കള്‍ക്കെല്ലാം മുന്‍കാല പ്രാബല്യം നല്‍കി കൊണ്ടാണ് കുടിശിക അനുവദിച്ചത്. യുജിസി, എഐസിടിഇ, മെഡിക്കല്‍ എഡ്യുക്കേഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ക്ക് ഉള്‍പ്പെടെ കുടിശിക ലഭിക്കും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട മുഴുവന്‍ ഡിഎയും ഡിആറും ഇതിനകം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇങ്ങനെ അനുവദിച്ച ഡിഎയുടെയും ഡി.ആറിന്റെയും കുടിശ്ശിക ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

2026-27 സാമ്പത്തിക വര്‍ഷത്തില്‍ നിശ്ചയിച്ച കുടിശ്ശിക ഗഡുക്കളുടെ വിതരണത്തിനായുള്ള തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 7 ശതമാനം ക്ഷാമബത്ത 2021 ഏപ്രില്‍ മാസത്തിലെ ശമ്പളത്തിനൊപ്പമാണ് വിതരണം ചെയ്തത്. തുടര്‍ന്ന് അഞ്ച് തവണയായി ഓരോ ഗഡു വീതം ക്ഷാമബത്ത അനുവദിച്ചിരുന്നു. തത്തുല്യമായി ക്ഷാമാശ്വാസവും ലഭ്യമാക്കി. കുടിശ്ശികയായിരുന്ന 13 ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും ഈ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി അനുവദിച്ചു. മുഴുവന്‍ ഡി. എ, ഡി.അറിനും അനുവദിക്കേണ്ട യഥാര്‍ത്ഥ കാലാവധി കണക്കാക്കി മുന്‍കാല പ്രാബല്യം നല്‍കിയാണ് കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ എട്ട് ഗഡുക്കളായി വിതരണം ചെയ്യാനാണ് തീരുമാനം.

ബി.ജെ.പി. വക്കം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യ്തു

ബി.ജെ.പി. വക്കം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യ്തു

വക്കം: ബി.ജെ.പി. വക്കം പഞ്ചായത്ത് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. നോർത്ത് ജില്ല ജനറൽ സെക്രട്ടറി ഇലകമൺ സതീഷൻ ഉദ്ഘാടനം ചെയ്യ്തു. വക്കം അജിത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സാബു, മടവൂർ സന്തോഷ്, മണ്ഡലം പ്രസിഡൻ്റ് സ്വരാജ്, അനിൽ വക്കം, പുത്തൻ നട അംബി, ഭദ്രൻ, പാട്ടിക്കവിള ഷാജി, തങ്കരാജ്, ഗിരിജ മോഹനൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

നഗരൂരിൽ പോലീസ് ജീപ്പ് തടഞ്ഞ സംഭവം; രണ്ടാംപ്രതിയും അറസ്റ്റിൽ

നഗരൂരിൽ പോലീസ് ജീപ്പ് തടഞ്ഞ സംഭവം; രണ്ടാംപ്രതിയും അറസ്റ്റിൽ

നഗരൂരിൽ പോലീസ് ജീപ്പ് തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട ഒരാൾ കൂടി അറസ്റ്റിലായി. രണ്ടാംപ്രതിയും നഗരൂർ സ്വദേശിയുമായ ഫൈസലാണ് അറസ്റ്റിൽ ആയത്. ഇയാളെ ആറ്റിങ്ങൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

പ്രശസ്ത സാഹിത്യകാരി കെ.ആർ.മീരയുടെ ‘കലാച്ചി’ എന്ന നോവലിന്റെ ചർച്ച നടന്നു

പ്രശസ്ത സാഹിത്യകാരി കെ.ആർ.മീരയുടെ ‘കലാച്ചി’ എന്ന നോവലിന്റെ ചർച്ച നടന്നു

കല്ലമ്പലം: പുല്ലൂർ മുക്ക് ദേശീയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പ്രശസ്ത സാഹിത്യകാരി കെ.ആർ.മീരയുടെ കലാച്ചി എന്ന നോവൽ എഴുത്തുകാരിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. എം.കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ.ലിജ, അജയൻ പനയറ, മിനിമോൾ, സുധീർ.എം.സി, ബിലഹരി.ജി.ആർ, സി.വി.രാജീവ്, ഗ്രന്ഥശാല സെക്രട്ടറി ഇ.ഷാജഹാൻ, വൈസ് പ്രസിഡൻ്റ് വി.ലാലി എന്നിവർ സംസാരിച്ചു. കെ.ആർ.മീര വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.

വീട്ടിലേക്ക് വാഹനം ഇടിച്ചുകയറി, ഭിത്തി തകർന്ന് വീണ് ഗൃഹനാഥന് പരിക്കേറ്റു

വീട്ടിലേക്ക് വാഹനം ഇടിച്ചുകയറി, ഭിത്തി തകർന്ന് വീണ് ഗൃഹനാഥന് പരിക്കേറ്റു

ആറ്റിങ്ങൽ: അഞ്ചുതെങ്ങ് താഴമ്പള്ളിയിൽ വീട്ടിലേക്ക് വാഹനം ഇടിച്ചുകയറി. താഴമ്പള്ളി പുതുവൽ സ്വദേശിയായ ജോയ് ലോറൻസ്ന്റെ വീട്ടിലേക്കാണ് മഹേന്ദ്ര താർ വാഹനം ഇടിച്ചു കയറി അപകടമുണ്ടായത്.

ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. വർക്കല ഭാഗത്തുനിന്നും തീരദേശപാതയിലൂടെ തിരുവനന്തപുരത്തേക്ക് പോകുംവഴി താഴമ്പള്ളിയിൽ വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡനരികിലെ വീട്ടിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. അപകടത്തിൽ വീടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലിൽ ഉറങ്ങികിടന്നിരുന്ന ജോർജ്ജ് ലോറൻസിന് പരുക്ക് പറ്റി. ഇദ്ദേഹത്തെ ഉടൻതന്നെ സ്വകാര്യ വാഹനത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കാര്യമായ പരിക്കേറ്റിട്ടുണ്ട്.

ഇടിയുടെ ആഘാതത്തിൽ റൂമിന്റെ ചുവരുകൾ തകർന്ന് കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്ന ജോർജിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. തിരുവനന്തപുരം ആറ്റുകാൽ സ്വദേശികളുടെ ഉടമസ്തതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തീരദേശ പാതവഴി വാഹനങ്ങളുടെ അമിതവേഗത പ്രദേശവാസികളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാണ്. തലപരിമിതി ഉള്ളതിനാൽ റോഡിനോട് അടുത്തായാണ് മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങൾ സ്ഥിതിചെയ്യുന്നത്. അമിത വേഗതയിൽ കടന്നുവരുന്ന വാഹനങ്ങൾ തീരദേശപാതയിലെ കാൽനടയാത്രക്കാരെയും പലപ്പോഴും ഇടിച്ചു തെറിപ്പിക്കാറുണ്ട്. മദ്യലഹരിയിൽ തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന വാഹനങ്ങൾ ആണ് കൂടുതൽ അപകടകാരികൾ ആകുന്നത്.

അഞ്ചുതെങ്ങിൽ രണ്ടു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു

അഞ്ചുതെങ്ങിൽ രണ്ടു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു

ചിറയിൻകീഴ്: അഞ്ചുതെങ്ങിൽ വീട്ടുപടിക്കൽ ഇരുന്ന രണ്ടു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട്ടിൽ സുജിത ജോൺബോസ്കോ ദമ്പതികളുടെ മകൾ ഐറ ജോൺ (2) നാണ് പരുക്ക് പറ്റിയത്. ചൊവ്വാഴ്ച വൈകുന്നേരം 7നാണ് സംഭവം. വീടിൻ്റെ വാതിൽക്കൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഓടിവന്ന തെരുവ് നായ കടിച്ച് പരുക്ക് ഏൽപ്പിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ കടിച്ച് വലിച്ച് കൊണ്ട് പോകുവാൻ ശ്രമിക്കുന്നത് ആയിരുന്നു.

നാട്ടുകാരും വീട്ടുകാരും ബഹളം വെച്ച് നായയെ പിൻതിരിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും നായ തുടരെ തുടരെ കുട്ടിയെ കടിച്ചു. വടിയുമായി എത്തിയ അയൽവാസി നായയെ തല്ലി ഓടിച്ച് ആണ് കുട്ടിയെ രക്ഷിച്ചത്. ഉടൻ തന്നെ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ശരീരത്തിൽ ആറോളം മുറുവ്കൾ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ആഴ്ചകൾക്കിടെ അഞ്ചുതെങ്ങ് മേഖലയിലെ വിവിധ പ്രാദേശങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്ക്മുൾപ്പെടെ മുപ്പത്തോളം പേർക്കാണ് തെരുവ് നായ അക്രമത്തിൽ പരുക്ക് പറ്റിയിട്ടുള്ളത്.

പകലും രാത്രിയും തെരുവിലിറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയിലായിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തെ സംഭവത്തോടെ വീടുകൾക്കുള്ളിൽ ഇരിക്കുന്നവരെയും തെരുവിനായ്ക്കൾ ആക്രമിക്കുന്ന അവസ്ഥ എത്തിയിട്ടുണ്ട്. തെരുവ് നായ്ക്കൾ എടുത്ത് ചാടുന്നത് കൊണ്ട് ഇരുചക്രവാഹനം അടക്കമുള്ള വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെട്ട് യാത്രക്കാർക്ക് ഗുരുതരമായ പരിക്കേൽക്കുന്ന അവസ്ഥയുണ്ടാകുന്നു. എത്രയും പെട്ടെന്ന് തെരുവ് നായ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുവാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.