വലിയകുന്ന് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ഫ്രണ്ട്സ് കമ്മിറ്റിയുടെ ഉരുൾ മഹാമഹം

വലിയകുന്ന് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ഫ്രണ്ട്സ് കമ്മിറ്റിയുടെ ഉരുൾ മഹാമഹം

അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ വലിയകുന്ന് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ഫ്രണ്ട്സ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉരുൾ മഹാമഹം. ഏപ്രിൽ 11 വെള്ളിയാഴ്ച ഗസ്റ്റ് ഹൗസ് ജംഗ്ഷനിൽ വലികുന്ന് സദ്യ ഉണ്ടായിരിക്കും. വൈകിട്ട് 6 മണി മുതൽ 25ഇൽ പരം കലാകാരന്മാർ അണിനിരക്കുന്ന ശിങ്കാരിമേളം. അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വയ്പ്പ് മഹോത്സവത്തിനോട് അനുബന്ധിച്ച് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ഫ്രണ്ട്സ് ഉരുൾ കമ്മിറ്റി തിരുമുൽ കാഴ്ചയും ഒരുക്കുന്നു. ഏപ്രിൽ 11 വെള്ളിയാഴ്ച രാത്രി 7 മണി മുതൽ നാഗർകോവിൽ നൈറ്റ്സ് ബേർഡ്സ് ഓർക്കസ്ട്രയുടെ മെഗാ ഗാനമേളയും നടക്കും. രാത്രി ഒരു മണിക്ക് ഉരുളാരംഭം. ചിറയിൻകീഴ് ശ്രുതിലയയുടെ ഗാനമേളയും ഉണ്ടാകും.

ആറ്റിങ്ങല്‍ ബ്രഹ്മാകുമാരീസ് സെന്‍ററിൽ വിനോദവിജ്ഞാന ക്ലാസ്സ് സംഘടിപ്പിക്കുന്നു

ആറ്റിങ്ങല്‍ ബ്രഹ്മാകുമാരീസ് സെന്‍ററിൽ വിനോദവിജ്ഞാന ക്ലാസ്സ് സംഘടിപ്പിക്കുന്നു

5 ആം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വിനോദവിജ്ഞാന ക്ലാസ്സ് ഏപ്രിൽ 13 ഞായറാഴ്ച രാവിലെ 9.45 മുതൽ 1 വരെ ആറ്റിങ്ങല്‍ ബ്രഹ്മാകുമാരീസ് സെന്‍ററിൽ സംഘടിപ്പിക്കുന്നു. സോഷ്യല്‍ മീഡിയകളിലൂടെ ശ്രദ്ധേയരായവരാണ് ക്ലാസുകൾ നയിക്കുന്നത്. ഡോ. സൗമ്യ കൃഷ്ണന്‍, ഡോ. ദീപു രവി, മേഘാരാജ്, ബി കെ സമ്പത്ത്, എയ്ഞ്ചൽ മുല്ല, ലിജു പള്ളിപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു. പ്രവേശനം പൂര്‍ണ്ണമായും സൗജന്യം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 കുട്ടികൾക്ക് പങ്കെടുക്കാം. അഡ്മിഷന് വേണ്ടി വിളിക്കേണ്ട നമ്പർ – 94976 89338

‘സ്മൈലക്സ് ദന്തൽ ക്ലിനിക്’ ഉദ്ഘാടനം വിഷു ദിനത്തിൽ

‘സ്മൈലക്സ് ദന്തൽ ക്ലിനിക്’ ഉദ്ഘാടനം വിഷു ദിനത്തിൽ

അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ ‘സ്മൈലക്സ് ദന്തൽ ക്ലിനിക്’ ആലംകോട് വഞ്ചിയൂർ പ്രവർത്തനമാരംഭിക്കുന്നു. ഏപ്രിൽ 14 വിഷുദിനത്തിൽ രാവിലെ 10 മണിയ്ക് ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം നിർവഹിക്കും. കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി ഭദ്രദീപം തെളിയിക്കും. പ്രൊസീജിയർ റൂമിന്റെ ഉദ്ഘാടനം അഡ്വ ബി സത്യനും നിർവഹിക്കും. ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി, മുൻ നഗര സഭ ചെയർമാൻ എം പ്രദീപ്, കെ സുഭാഷ്, ബി ഷിബുലാൽ, ദീപ പങ്കജാക്ഷൻ തുടങ്ങിയ പങ്കെടുക്കും.

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍; കെ സ്മാര്‍ട്ട് പദ്ധതി ഇന്ന് മുതല്‍

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍; കെ സ്മാര്‍ട്ട് പദ്ധതി ഇന്ന് മുതല്‍

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായി കൊണ്ട് ഇന്നുമുതല്‍ കെ-സ്മാര്‍ട്ട് സോഫ്റ്റ്വെയര്‍ നിലവില്‍ വരും. തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ (ഐകെഎം) രൂപകല്‍പ്പന ചെയ്ത പ്ലാറ്റ്‌ഫോമാണ് കെസ്മാര്‍ട്ട്.

മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപ്പിലാക്കിയതിനുശേഷം ആണ് പഞ്ചായത്തുകളില്‍ കൂടി കെ-സ്മാര്‍ട്ട് നിലവില്‍ വരുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സര്‍ക്കാരുകളുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കിനല്‍കുന്നത്. ജനന-മരണ-വിവാഹ റജിസ്‌ട്രേഷന്‍ മുതല്‍ വസ്തു നികുതിയും, കെട്ടിട നിര്‍മാണ പെര്‍മിറ്റും വരെ നിരവധിയായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങള്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കേണ്ടതുണ്ട്. വിവിധങ്ങളായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വിവിധ സോഫ്റ്റ്വെയറുകളെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിവിശേഷത്തെ മാറ്റിക്കൊണ്ട്, ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസിലെത്താതെ തന്നെ ഈ സേവനങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ കെ സ്മാര്‍ട്ടിലൂടെ കഴിയുന്നുവെന്നതാണ് പ്രത്യേകത.

മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയോ വെബ്‌സൈറ്റ് മുഖേനയോ ജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയുന്ന രീതിയിലാണ് കെ- സ്മാര്‍ട്ടിന്റെ ഘടന.

ത്രിതല പഞ്ചായത്തുകളിലെ കെ-സ്മാര്‍ട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10.30ന് തിരുവനന്തപുരം ഉദയാ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. നിലവില്‍ കെ സ്മാര്‍ട്ട് വിന്യസിച്ചിട്ടുള്ള 87 മുന്‍സിപ്പാലിറ്റികള്‍ക്കും 6 കോര്‍പറേഷനുകള്‍ക്കുമൊപ്പം 941 ഗ്രാമ പഞ്ചായത്തുകളിലും 152 ബ്ലോക്ക്, 14 ജില്ലാ പഞ്ചായത്തുകളിലും കെ സ്മാര്‍ട്ട് ലഭ്യമാവും.

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍: ഉത്തരവുകളും കുറിപ്പുകളും മലയാളത്തിലാകണമെന്ന് കര്‍ശന നിര്‍ദേശം

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍: ഉത്തരവുകളും കുറിപ്പുകളും മലയാളത്തിലാകണമെന്ന് കര്‍ശന നിര്‍ദേശം

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന് സര്‍ക്കുലര്‍. ഉത്തരവുകളും കുറിപ്പുകളും കത്തിടപാടുകളുമെല്ലാം മലയാളത്തിലാകണമെന്നാണ് കര്‍ശന നിര്‍ദേശം. ഇംഗ്ലീഷും മറ്റുഭാഷകളും ഉപയോഗിക്കുന്നത് പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമായിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഭരണഭാഷ മലയാളമാണെന്ന് 2017ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലായിട്ടില്ല. ഉത്തരവുകളൊക്കെയുണ്ടെങ്കിലും വകുപ്പിലെ പല സെക്ഷനുകളും ഇപ്പോഴും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ഉത്തരവുകളിറക്കുന്നതും കത്തിടപാടുകള്‍ നടത്തുന്നതും ഇംഗ്ലീഷിലാണ്.

വിഷയം വീണ്ടും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിലെ ഔദ്യോഗികഭാഷ വിഭാഗം ശ്രദ്ധയില്‍ പെടുത്തിയതിനെത്തുടര്‍ന്നാണ് കര്‍ശന നിര്‍ദേശമെന്ന രീതിയില്‍ ധനവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.വകുപ്പില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, അര്‍ധ ഔദ്യോഗിക കത്തുകള്‍, അനൗദ്യോഗിക കുറിപ്പ്, മറ്റ് കത്തിടപാടുകള്‍, റിപ്പോര്‍ട്ടുകള്‍, മറ്റ് വകുപ്പുകള്‍ക്കുള്ള മറുപടികള്‍ തുടങ്ങിയ എല്ലാത്തരം ആശയവിനിമയങ്ങളും മലയാളത്തില്‍ തന്നെയാകണമെന്നാണ് നിര്‍ദേശം.

കേന്ദ്രസര്‍ക്കാര്‍, ഇതര സംസ്ഥാനങ്ങള്‍, ഹൈക്കോടതി, സുപ്രീം കോടതി, മറ്റ് രാജ്യങ്ങള്‍, തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിട്ടുള്ള സാഹചര്യം, മറ്റ് ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള കത്തിടപാടുകള്‍, ഇംഗ്ലീഷ് തന്നെ ഉപയോഗിക്കണമെന്ന് വ്യവസ്ഥയുള്ള സംഗതികള്‍ എന്നീ എട്ട് സാഹചര്യങ്ങളില്‍ മാത്രമാണ് മലയാളം ഉപയോഗിക്കുന്നതില്‍ ഇളവ് ലഭിക്കുക.

സംശയ നിവാരണത്തിന് ‘വെര്‍ച്വല്‍ പിആര്‍ഒ’, ഹൈടെക് ആകാന്‍ മോട്ടോര്‍ വാഹന വകുപ്പ്

സംശയ നിവാരണത്തിന് ‘വെര്‍ച്വല്‍ പിആര്‍ഒ’, ഹൈടെക് ആകാന്‍ മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പം ലഭ്യമാക്കുക ലക്ഷ്യമിട്ട് വെര്‍ച്വല്‍ പിആര്‍ഒ സംവിധാനം അവതരിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ‘എംവിഡി വെര്‍ച്വല്‍ പിആര്‍ഒ’ എന്ന പേരില്‍ ഒരു പുതിയ ഡിജിറ്റല്‍ സര്‍വീസ് ഡയറക്ടറി കാര്‍ഡ് ആണ് അവതരിപ്പിച്ചിട്ടുള്ളത്. മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളെക്കുറിച്ചുള്ള അവശ്യ വിവരങ്ങള്‍, വിശദീകരണ വീഡിയോകള്‍, ഓഡിയോകള്‍, ഡോക്യുമെന്റുകള്‍, ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലേക്കുള്ള നേരിട്ടുള്ള ഹൈപ്പര്‍ലിങ്കുകള്‍ എന്നിവ വെര്‍ച്വല്‍ പിആര്‍ഒ കാര്‍ഡിലൂടെ ലഭിക്കുന്നു.

ഓഫീസുകളിലും പൊതു ഇടങ്ങളിലും സോഷ്യല്‍ മീഡിയയിലും ലഭ്യമായ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ, ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ പിആര്‍ഒ കാര്‍ഡ് പ്ലാറ്റ്‌ഫോമിലേക്ക് വേഗത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. ഓണ്‍ലൈന്‍ സേവനങ്ങളും ഇത് എങ്ങനെ ചെയ്യാമെന്നുള്ള ട്യൂട്ടോറിയലും ഉള്‍പ്പെടുന്നതാണ് വെര്‍ച്വര്‍ പിആര്‍ഒ. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.

പിഴകളും മറ്റ് ഫീസുകളും ഓണ്‍ലൈനായി അടക്കുന്നത് മുതല്‍ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ സംവിധാനത്തില്‍ സാധ്യമാകും. ‘പൊതുജനങ്ങള്‍ സാധാരണയായി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാര്‍ വഴിയാണ് ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നത്. എന്നാല്‍ ഭരണപരിഷ്‌കാരങ്ങളെ തുടര്‍ന്ന് ഉച്ചകഴിഞ്ഞ് എംവിഡി ഓഫീസില്‍ നിന്ന് ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നത് കുറവാണ്. സാധാരണയായി ഒരു പിആര്‍ഒ നല്‍കുന്ന എല്ലാ വിവരങ്ങളും ഈ വെര്‍ച്വല്‍ പിആര്‍ഒ വഴി ലഭിക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

കൂടാതെ ഇ-ചലാനുകള്‍ അടയ്ക്കുന്നതിനോ ലൈസന്‍സുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനോ ഉള്ള ട്യൂട്ടോറിയലുകള്‍ പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. ഭാവിയില്‍ നിര്‍ദ്ദിഷ്ട ഫയലുകളെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള സംവിധാനം കൂടി വെര്‍ച്വര്‍ പിആര്‍ഒയില്‍ ഉള്‍പ്പെടുത്തും. നിലവില്‍ ആര്‍ടിഒയാണ് വിവരങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. ഇക്കാര്യം പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്നതായും മന്ത്രി കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. റോഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും ഈ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തും.

ബിഎംഒ ഹ്യൂമന്‍ ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ‘ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ്’ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി സഹകരിച്ചാണ് വെര്‍ച്വല്‍ പിആര്‍ഒ വികസിപ്പിച്ചെടുത്തത്. ലൈസന്‍സ് ടെസ്റ്റ്, ഫിറ്റ്‌നെസ് പരിശോധന തുടങ്ങിയ ചില പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ഇതില്‍ ഓട്ടോമാറ്റിക് വാഹന പരിശോധന സംവിധാനം വൈകാതെ യഥാര്‍ഥ്യമാകും. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകളും ഡിജിറ്റലാക്കുന്നതിനുള്ള സംവിധാനങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ആലോചിച്ച് വരികയാണ്. ഇത് വൈകാതെ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

എംവിഡി സേവനങ്ങളില്‍ കൂടുതല്‍ ഡിജിറ്റലൈസേഷനുള്ള പദ്ധതികളും മന്ത്രി ഗണേഷ് കുമാര്‍ വിവരിച്ചു. െ്രെഡവിംഗ് ടെസ്റ്റുകളും വാഹന ഫിറ്റ്‌നസ് പരിശോധനകളും ഉടന്‍ തന്നെ പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആക്കും. ആളുകള്‍ക്ക് ഈ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ആക്‌സസ് ചെയ്യാന്‍ പ്രാപ്തമാക്കും. മാര്‍ച്ച് 18 മുതല്‍ എംവിഡിയില്‍ നടപ്പിലാക്കിയ ഫയല്‍ മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ വിജയവും മന്ത്രി ചടങ്ങില്‍ ചൂണ്ടിക്കാട്ടി.

ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് ഇല്ലാതാക്കുമെന്ന് മന്ത്രി അറിയിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഫലങ്ങള്‍ തത്സമയം അപ്‌ഡേറ്റ് ചെയ്യുന്നതിന് ടാബ്‌ലെറ്റുകള്‍ സജ്ജമാക്കും. ലൈസന്‍സ് പുതുക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ശേഷം പ്രിന്റ് ലഭിക്കുന്നതിനുള്ള ലൈസന്‍സ് കിയോസ്‌കുകള്‍ സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യം. ലൈസന്‍സ് പ്രിന്റിങ് സ്വകാര്യ കിയോസ്‌ക്കുകള്‍ക്ക് ഔട്ട്‌സോഴ്‌സ് ചെയ്യാനുള്ള സൗകര്യമൊരുക്കും. അവര്‍ക്ക് എംവിഡിയുടെ സെര്‍വറിലേക്ക് ഒരു ഫീസ് ഈടാക്കി പ്രവേശനം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘എംവിഡി വെര്‍ച്വല്‍ പ്രോ’ വഴി ലഭ്യമാകുന്ന സേവനങ്ങള്‍ ഇവയാണ് :

മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ്

വാഹന രജിസ്‌ട്രേഷന്‍

ഇ-ചലാന്‍

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്

പെര്‍മിറ്റ് ടാക്‌സ്

സര്‍ക്കുലര്‍/അറിയിപ്പ്

റോഡ് സുരക്ഷാ അവബോധം

112 എസ്ഒഎസ്