by Midhun HP News | Apr 3, 2025 | Latest News, ജില്ലാ വാർത്ത
ഡൽഹി: വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ എതിർത്ത് വോട്ട് ചെയ്തു. ബിൽ അവതരിപ്പിച്ച് ചർച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. 14 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് ബിൽ ലോക്സഭ കടന്നത്.
പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നിർദേശങ്ങളും വോട്ടിനിട്ട് തള്ളി. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ബിൽ പാസായത്. വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചത്. ബിൽ ഇന്നുതന്നെ രാജ്യസഭയിലും അവതരിപ്പിക്കും.
by Midhun HP News | Apr 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന ആരംഭിക്കുന്ന സഹകരണ വിഷു-ഈസ്റ്റര്‍ സബ്‌സിഡി ചന്ത അടുത്തയാഴ്ച മുതല്‍. ഏപ്രില്‍ 12 ശനിയാഴ്ച മുതല്‍ 21 വരെ തുടര്‍ച്ചയായി 10 ദിവസം വിഷു-ഈസ്റ്റര്‍ സബ്‌സിഡി ചന്തകള്‍ നടത്താനാണ് തീരുമാനം.
വിഷു-ഈസ്റ്റര്‍ ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം 11-ാം തീയതി രാവിലെ 9 മണിക്ക് മന്ത്രി വി എന്‍ വാസവന്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും, 14 ജില്ലാ കേന്ദ്രങ്ങളിലെ വില്‍പ്പന ശാലകളും ഉള്‍പ്പെടുത്തി 170 വിപണന കേന്ദ്രങ്ങള്‍ ആണ് സജ്ജമാകുന്നത്.
പൊതു മാര്‍ക്കറ്റിനേക്കാള്‍ 40% വരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാകും. ഇതിനുപുറമെ ആന്ധ്രാ ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ, എന്നീ 13 ഇനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോട് കൂടി ലഭിക്കും. ഓരോ കേന്ദ്രത്തിലും പ്രതിദിനം 75 ഉപഭോക്താക്കള്‍ക്കാണ് സബ്‌സിഡി സാധനങ്ങള്‍ വിതരണം ചെയ്യുക. ഇതോടൊപ്പം തന്നെ നോണ്‍ സബ്‌സിഡി വിഭാഗത്തില്‍ അവശ്യ നിത്യോപയോഗ സാധനങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറികള്‍, നോട്ട് ബുക്കുകള്‍ എന്നിവ 10% മുതല്‍ 35% വിലക്കുറവില്‍ ലഭ്യമാകും.
by Midhun HP News | Apr 2, 2025 | Latest News, ജില്ലാ വാർത്ത, മരണം
കല്ലമ്പലം: തോട്ടയ്ക്കാട് മണിമന്ദിരത്തിൽ പരേതനായ സരസപ്പൻ പിള്ളയുടെ ഭാര്യ തങ്കമണി (69) നിര്യാതയായി.
മക്കൾ: അമ്പിളി. എസ്. (അധ്യാപിക, ബ്ലു മൗണ്ട് സ്കൂൾ, തോന്നക്കൽ), അജിത് കുമാർ. എസ് (ദുബായ്), അരുണ. എസ്.
മരുമക്കൾ: പരേതനായ അജിത് കുമാർ, സ്മിത, ബിജു (ദുബായ്).
by Midhun HP News | Apr 2, 2025 | Latest News, ജില്ലാ വാർത്ത
ഡൽഹി: വിസ്മയയുടെ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ നോട്ടീസ്. സംസ്ഥാന സർക്കാരിനാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ എം എം സുന്ദരേഷ് രാജേഷ് ബിന്ദല്‍ എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
പത്ത് വർഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹർജി സുപ്രീംകോടതി പരിഗണിച്ചെങ്കിലും വിശദമായ വാദങ്ങളിലേക്ക് കടന്നില്ല. പ്രതി കിരൺ ഇതേ ആവിശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല എന്നാണ് വാദം. കേസിൽ കിരണിനായി അഭിഭാഷകൻ ദീപക് പ്രകാശ് ഹാജരായി.
ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ 2021 ജൂണില്‍ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്.
എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാർത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങൾ പറയുന്നു. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മമയയുടെ വീട്ടുകാർ നൽകിയതെന്ന് കുറ്റപ്പെടുത്തിയുളള ഫോൺ സംഭാഷണം അടക്കം പുറത്ത് വന്നിരുന്നു. ഹോണ്ട സിറ്റി കാറാണ് തനിക്ക് വേണ്ടിയിരുന്നതെന്ന് കിരൺ കുമാർ തന്നെ പറയുന്നുണ്ട്.
വാങ്ങി നൽകിയ കാറിന് പത്ത് ലക്ഷം രൂപ മൂല്യമില്ലെന്ന് പറഞ്ഞായിരുന്നു കിരണിന്‍റെ പീഡനം. ഇക്കാര്യം പറഞ്ഞ് കിരണ്‍ വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്. കിരണിന്റെ വീട്ടിൽ നിർത്തിയാൽ തന്നെ ഇനി കാണില്ലെന്ന് പൊട്ടി കരഞ്ഞ് പറയുന്ന ശബ്ദരേഖയും പുറത്തുവന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളേജിൽ നിന്നുമാണ് വീണ്ടും കിരൺ കൂട്ടിക്കൊണ്ട് പോയത്. ശേഷമായിരുന്നു ആത്മഹത്യ നടന്നത്.
by Midhun HP News | Apr 2, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച ജനപ്രതിനിധികള്‍ക്കായുളള കേരള പഞ്ചായത്ത് വാര്‍ത്താ ചാനല്‍ പുരസ്ക്കാരം ആറ്റിങ്ങല്‍ നഗരസഭ അമ്പലമുക്ക് വാര്‍ഡ് കൌണ്‍സിലര്‍ കെ.ജെ രവികുമാറിന്. നഗരസഭയുടെ പ്രവര്‍ത്തന മികവുകള്‍ പൂര്‍ണ്ണമായും ജനങ്ങളില്‍ എത്തിക്കുന്നതിലും, ജനകീയാസൂത്രണ പദ്ധതികള്‍ കാര്യക്ഷമമായി വാര്‍ഡില്‍ നടപ്പിലാക്കുന്നതിലും, കൌണ്‍സിലര്‍ എന്ന നിലയില്‍
വാര്‍ഡില്‍ നടപ്പിലാക്കി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, വാര്‍ഡിലെ ജനങ്ങളുടെ സേവനത്തിനായി തുടങ്ങിയ നഗരസഭയുടെ വാര്‍ഡ് ഒാഫീസിന്‍റെ കാര്യക്ഷമായ പ്രവര്‍ത്തനങ്ങളും, കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങലിലെ ജനപ്രതിനിധികള്‍ക്കായി കില നടത്തിയ പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയതും, കൂടാതെ ആറ്റിങ്ങല്‍ നഗരസഭയുടെ മാലിന്യസംസ്ക്കരണത്തെക്കുറിച്ചുളള പ്രോജക്ടിന് കേരളത്തിലെ മികച്ച പ്രോജക്ടിനുളള ഔട്ട്സ്റ്റാന്‍റിംഗ് പെർഫോമറായി തെരഞ്ഞെടുത്തതുമാണ് കെ.ജെ രവികുമാറിനെ മികച്ച തദ്ദേശ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുവാന്‍ കാരണമായത്.
തിരുവനന്തപുരം ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ നിന്ന് രവികുമാറിനെ മാത്രമാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
ഏപ്രല്‍ 16, 17 തീയതികളിൽ തൃശ്ശൂര്‍ ടൌണ്‍ ഹാളില്‍ വച്ചു നടക്കുന്ന സമഗ്ര 2024 ഇന്‍റര്‍ നാഷണല്‍ തദ്ദേശ ഡോക്യുമെന്‍ററി ഫെസ്റ്റില്‍ വച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് മികച്ച ജനപ്രതികൾക്ക് പുരസ്ക്കാരങ്ങൾ നല്‍കും. അവനവഞ്ചേരി കൊച്ചാലുംമൂട് കെ.ജെ ഭവനില്‍ എന്‍.കൃഷ്ണന്‍കുട്ടി നായരുടെയും എ. ജയന്തിയുടെയും മൂന്ന് മക്കളില്‍ മൂത്ത മകനാണ് കെ.ജെ രവികുമാര്‍. ഭാര്യ വിജലഉണ്ണി, മകന്‍ കൃഷ്ണജ്.ആര്‍.നായര്‍
by Midhun HP News | Apr 2, 2025 | Latest News, ജില്ലാ വാർത്ത
ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കെ പി എസ് ടി എ കിളിമാനൂർ ഉപ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കിളിമാനൂർ ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന യോഗത്തിൽ ഉപജില്ലാ പ്രസിഡന്റ് ആർ സി അജീഷ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എസ് എസ് അജീഷ് സ്വാഗതം ആശംസിച്ചു. മുൻ എംഎൽഎ കെ എസ് ശബരീനാഥൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എ ആർ ഷമീം, സെക്രട്ടറി എൻ സാബു, എസ് സബീർ, അനൂപ് എം ജെ, പി എ സാജൻ, മുഹമ്മദ് അൻസാർ എ എം, ജി എൽ ലാജി, എ നഹാസ്, വിഷ്ണു പി ജി, ബി ആർ ബിജു കുമാർ, ബീന ജി എസ്, എസ് അഹമ്മദ് കണ്ണ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി കെ സൂര്യകാന്തി നന്ദി രേഖപ്പെടുത്തി.
Recent Comments