ഇനി പരിശോധനയ്ക്ക് കാത്തു നിൽക്കേണ്ട; വരുന്നു 19 ചെക്ക് പോസ്റ്റുകളിൽ എഐ കാമറ, സ്കാനർ

ഇനി പരിശോധനയ്ക്ക് കാത്തു നിൽക്കേണ്ട; വരുന്നു 19 ചെക്ക് പോസ്റ്റുകളിൽ എഐ കാമറ, സ്കാനർ

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്തെ 19 ചെക്ക് പോസ്റ്റുകളിൽ എഐ കാമറകളും സ്കാനറുകളും (വെർച്വൽ ചെക്ക് പോസ്റ്റ്) സ്ഥാപിക്കും. 150 കോടി രൂപ ചെലവിട്ടാണ് ഇവ സ്ഥാപിക്കുന്നത്. വാളയാറിലാണ് ആദ്യ വെർച്വൽ ചെക്ക് പോസ്റ്റ്.

വാഹനങ്ങൾ ഇനി പരിശോധനയ്ക്കായി നിർത്തിയിടേണ്ടതില്ല. അവ കടന്നു പോകുന്നതോടെ സ്കാനറിൽ നിന്നുള്ള വിവരങ്ങൾ കമ്പ്യൂട്ടറിൽ ലഭ്യമാകും. പല ചെക്ക് പോസ്റ്റുകളിലും വേ ബ്രിഡ്ജ് പ്രവർത്തിക്കാത്തത് അഴിമതിക്കു കളമൊരുക്കുന്നുണ്ട്. സ്കാനറുകൾ വരുന്നതോടെ കടന്നു പോകുന്ന വാഹനങ്ങളിലെ ഭാരം അനുവദനീയമായ പരിധിക്കുള്ളിലാണോയെന്നു സ്കാനർ വഴി അറിയാൻ സാധിക്കും. പിഴ സംബന്ധിച്ച വിവരങ്ങൾ വാഹന ഉടമയുടെ മൊബൈൽ നമ്പറിൽ ലഭ്യമാകും. പിഴ അടച്ചില്ലെങ്കിൽ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തും.

നിജസ്ഥിതി കണ്ടെത്തണം; ഗുളികയിൽ മൊട്ടുസൂചിയെന്ന പരാതിയിൽ കേസ്

നിജസ്ഥിതി കണ്ടെത്തണം; ഗുളികയിൽ മൊട്ടുസൂചിയെന്ന പരാതിയിൽ കേസ്

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്നു വിതരണം ചെയ്ത ​ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയിൽ കേസ്. വിഷയത്തിൽ നിജസ്ഥിതി കണ്ടെത്തണമെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവർത്തകൻ സത്യൻ എന്നയാളാണ് പരാതി നൽകിയത്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണം. മനുഷ്യ ജീവൻ അപായപ്പെടുത്താൻ ബോധപൂർവം ​ഗുളികയിൽ മൊട്ടുസൂചി വച്ചതായി സംശയിക്കുന്നവെന്നു പരാതിയിൽ പറയുന്നു.

നേരത്തെ, വിഷയത്തിൽ ആരോ​ഗ്യ വകുപ്പ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. സൂചി കണ്ടെന്ന പരാതി വ്യാജമാണെന്നും പിന്നിൽ ​ഗൂഢാലോചനയുണ്ടോ എന്നു പരിശോധിക്കണമെന്നും ആരോ​ഗ്യ വകുപ്പ് ഡയറക്ടർ രേഖാമൂലം ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.സർക്കാരിന്റെ മരുന്നു വിതരണ സംവിധാനത്തെ തകർക്കാൻ ബോധപൂർവമുള്ള ശ്രമമാണ് പിന്നിലെന്നു സംശയിക്കുന്നതായും പരാതിയിലുണ്ട്. ​മൊട്ടുസൂചി കിട്ടിയെന്നു പരാതി നൽകിയ രോ​ഗിയുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടായിരുന്നു. ഇതോടെയാണ് ആരോ​ഗ്യ വകുപ്പ് രേഖാമൂലം പരാതി നൽകിയത്.

വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്നായിരുന്നു പരാതി. മേമല ഉരുളക്കുന്ന് സ്വദേശി വസന്തയ്ക്ക് ശ്വാസംമുട്ടലിനു നൽകിയ സി–മോക്സ് ക്യാപ്സൂളിനുള്ളിൽ നിന്നാണ് മൊട്ടുസൂചി ലഭിച്ചത്.

സംഭവത്തിൽ തെളിവെടുപ്പും പരിശോധനയും നടത്തിയ ആരോ​ഗ്യ വകുപ്പ് പരാതിയിൽ കഴമ്പില്ലെന്നു കണ്ടെത്തി. പരാതിക്കാരിക്കു നൽകിയ ബാക്കി ​ഗുളികകളിലോ, മറ്റു സ്റ്റോക്കിലോ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.

സ്വര്‍ണത്തിന്റെയും രത്നങ്ങളുടെയും ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ ബാധകമാക്കി

സ്വര്‍ണത്തിന്റെയും രത്നങ്ങളുടെയും ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ ബാധകമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണത്തിന്റെയും രത്നങ്ങളുടെയുംചരക്ക് നീക്കത്തിന് ജനുവരി 20മുതല്‍ ഇ-വേ ബില്‍ ബാധകമാക്കി. 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ളവയുടെ ചരക്ക് നീക്കത്തിനാണ് ഇ-വേ ബില്‍ ബാധകമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണര്‍ അറിയിച്ചു.

2025 മുതല്‍ 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വര്‍ണ്ണത്തിന്റെയും, മറ്റ് വിലയേറിയ രത്നങ്ങളുടെയും രജിസ്ട്രേഷന്‍ ഉള്ള വ്യക്തി/ സ്ഥാപനം നടത്തുന്ന ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇ-വേ ബില്‍ ജനറേഷന്‍ പോര്‍ട്ടലിലെ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ഇത് താത്കാലികമായി മാറ്റിവച്ചിരുന്നു. നിലവില്‍ ഈ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചതായും കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്തിന് അകത്തുള്ള ചേരക്ക് നീക്കം സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങള്‍ക്കായാലും (എക്സിബിഷന്‍, ജോബ് വര്‍ക്ക്, ഹാള്‍മാര്‍കിങ് തുടങ്ങിയവ), രജിസ്ട്രേഷന്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്ന് വാങ്ങുന്ന സന്ദര്‍ഭത്തിലായാലും, രജിസ്ട്രേഷനുള്ള വ്യക്തി / സ്ഥാപനമാണ് പ്രസ്തുത ചരക്ക് നീക്കം നടത്തുന്നതെങ്കില്‍ ജനുവരി 20 മുതല്‍ ചരക്ക് നീക്കം നടത്തുന്നതിന് മുന്‍പ് ഇ-വേ ബില്ലിന്റെ പാര്‍ട്ട് -എ ജനറേറ്റ് ചെയ്തിരിക്കേണ്ടതാണ്.

‘എൻ.എച്ച് 66 രാമച്ചംവിള മേൽപ്പാലത്തിന്റെ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കുക’; സി.പി.ഐ എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി

‘എൻ.എച്ച് 66 രാമച്ചംവിള മേൽപ്പാലത്തിന്റെ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കുക’; സി.പി.ഐ എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി

ആറ്റിങ്ങൽ: നാഷണൽ ഹൈവേ 66ന്റെ രാമച്ചംവിള മേൽപ്പാലത്തിന്റെ നിർമ്മാണം വൈകുന്നതതിലും കേന്ദ്ര സർക്കാരിന്റെയും നാഷണൽഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അവഗണനയിൽ പ്രതിഷേധിച്ച് സി.പി.ഐ എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമച്ചവിളയിൽ ധർണ്ണ നടത്തി.

ധർണ്ണാസമരം സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എം പ്രദീപ് ഉദ്ഘാടനം ചെയ്തു.ഏര്യാകമ്മിറ്റി അംഗം സി ദേവരാജൻ അധ്യക്ഷത വഹിച്ചു.വെസ്റ്റ് ലോക്കൽകമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ സ്വാഗതം പറഞ്ഞു.ഏര്യാകമ്മിറ്റി അംഗങ്ങളായ ആർ രാജു,എം മുരളീധരൻ ,സി.ജി വിഷ്ണുചന്ദ്രൻ, മുനിസിപ്പൽ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, ലോക്കൽകമ്മിറ്റി അംഗം സന്തോഷ് എന്നിവർ സംസാരിച്ചു.

പരാതി സമർപ്പിച്ചു

പരാതി സമർപ്പിച്ചു

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് -ഈസ്റ്റ് വില്ലേജ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പട്ടികജാതി നഗറുകൾ സന്ദർശിച്ച് ശേഖരിച്ച പരാതികളും നിവേദനങ്ങളും ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരിക്ക് കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി ആർ രാജു കൈമാറി.
ഈസ്റ്റ് വില്ലേജ് കമ്മിറ്റി സെക്രട്ടറി സതീഷ് ശർമ്മ അധ്യക്ഷത വഹിച്ചു. വെസ്റ്റ് വില്ലേജ് സെക്രട്ടറി എസ് സതീഷ് കുമാർ സ്വാഗതം പറഞ്ഞു. ഏര്യാസെക്രട്ടറി ആർ രാജു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, കൗൺസിലർമാരായ ആർ.എസ് അനൂപ്, എസ് ഗിരിജ, എ നജാം, വി വിശ്വംഭരൻ, സി.പി.ഐ.എം ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ചന്ദ്രബോസ് എന്നിവർ പങ്കെടുത്തു.
.

ഓടയുടെ സ്ലാബ് തകർന്നു, കാൽ നട യാത്ര അപകടത്തിൽ

ഓടയുടെ സ്ലാബ് തകർന്നു, കാൽ നട യാത്ര അപകടത്തിൽ

പാർവതിപുരം ഗ്രാമം റോഡിൽ നിന്നും സ്വകാര്യ മാർക്കറ്റിലേക്കുള്ള നടപ്പാതയുടെ സ്ലാബാണ് തകർന്നത്. ആറ്റിങ്ങൽ പാലസ് റോഡിൽ നിന്നുള്ള ഓടയിലെ മലിനജലം അട്ടക്കുളം ഭാഗത്തേക്ക് ഒഴുകുന്ന ഓടയ്ക്കു മുകളിൽ സ്ലാബ് നിരത്തിയാണ് ഈ ഭാഗത്ത് നടപ്പാതയൊരുക്കിയിരിക്കുന്നത്.

ഈ സ്ലാബ് തകർന്നതോടെ മാർക്കറ്റിലേക്കുള്ള കാൽനടയാത്ര അപകടാവസ്ഥ സൃഷ്ടിക്കുന്നു. ആയിരക്കണക്കിന് ആൾക്കാരാണ് ഈ മാർക്കറ്റിൽ പ്രതിദിനം വന്നു പോകുന്നത്. ഈ നടപ്പാതയുടെ തന്നെ വശങ്ങളിലും തെരുവ് കച്ചവടം വ്യാപകമാണ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ കച്ചവട കേന്ദ്രങ്ങളിൽ ഒന്നാണ് ഈ മാർക്കറ്റും മാർക്കറ്റിലേക്കുള്ള നടപ്പാതയും. സ്ലാബ് തകർന്ന് വഴി തടസ്സപ്പെട്ടതോടെ സമീപത്തെ തെരുവ് കച്ചവടക്കാർ പലകകൾ സംഘടിപ്പിച്ച് ഈ ഭാഗത്ത് സ്ഥാപിച്ച താൽക്കാലികമായി നടക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

എന്നാൽ ഈ താൽക്കാലിക സംവിധാനവും നിലവിൽ ബാക്കിയുള്ള ഓടയുടെ സ്ലാബുകളും അപകടാവസ്ഥയിലാണ്. ഇത് കാൽനടയാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നുണ്ട്. ഇടുങ്ങിയ പാതയിലൂടെ നടന്നുവരുന്ന ജനങ്ങൾ ആരും തന്നെ ഈ അപകടാവസ്ഥ തിരിച്ചറിയാറില്ല. ഇത് ആശങ്ക സൃഷ്ടിക്കുന്നു.