വർക്കല ആലിയിറക്കം ബീച്ചിൽ  യുവാവ് തിരയിൽപ്പെട്ട് കാണാതായി

വർക്കല ആലിയിറക്കം ബീച്ചിൽ യുവാവ് തിരയിൽപ്പെട്ട് കാണാതായി

വർക്കല ആലിയിറക്കം ബീച്ചിൽ യുവാവ് തിരയിൽപ്പെട്ട് കാണാതായി. വൈകിട്ട് 5 മണിയോടെയാണ് സംഭവം. അടൂർ നെടുമൺ സ്വദേശി ശ്രീജിത്ത്‌ (29) നെയാണ് കാണാതായത്. സുഹൃത്ത് കൊട്ടാരക്കര പട്ടാഴി സ്വദേശി ശ്യം മോഹനൊപ്പം കടലിൽ കുളിക്കവേ ശക്തമായ തിരയിൽപ്പെട്ടു കാണാതാവുകയായിരുന്നു. ഇവരുടെ ഭാര്യമാർക്ക് ഒപ്പം കഴിഞ്ഞ ദിവസമാണ് വർക്കലയിൽ എത്തിയത്. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.

വിഴിഞ്ഞം തുറമുഖത്തിന് വന്‍നേട്ടം; ജിഎസ്ടിയായി കിട്ടിയത് 7.4 കോടി

വിഴിഞ്ഞം തുറമുഖത്തിന് വന്‍നേട്ടം; ജിഎസ്ടിയായി കിട്ടിയത് 7.4 കോടി

തിരുവനന്തപുരം: സംസ്ഥാനത്തിന് വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസത്തിനിടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകളെന്ന് മന്ത്രി വിഎന്‍ വാസവന്‍. 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയില്‍പ്പെടുന്ന എംഎസ്‌സി ക്ലോഡ് ഗിരാര്‍ഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകള്‍ എത്തിച്ചേര്‍ന്നതായും മന്ത്രി പറഞ്ഞു.

മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

കേരളത്തിന്റെ വികസനചരിത്രത്തില്‍ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസങ്ങള്‍ പിന്നിട്ടതോടെ ഒന്നിനു പിന്നാലെ ഒന്നായി ലോകത്തിലെ വമ്പന്‍ ചരക്ക് കപ്പലുകള്‍ കേരളത്തിന്റെ തീരത്തെത്തിക്കഴിഞ്ഞു. ഇന്നലെ രാത്രിയോടെ ഒരു ലക്ഷം TEU കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞം.

നവംബര്‍ ഒന്‍പത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 1,00807 ഠഋഡ വാണ് ഇവിടെ കൈകാര്യം ചെയ്തത്.ജൂലൈ മാസത്തില്‍ 3, സെപ്റ്റംബറില്‍ 12 ,ഒക്ടോബറില്‍ 23 ,നവംബര്‍ മാസത്തില്‍ ഇതുവരെ 8 എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേര്‍ന്ന കപ്പലുകളുടെ എണ്ണം. 7.4 കോടി രൂപയുടെ വരുമാനമാണ് ജി.എസ്. ടി. ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്.

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയില്‍പ്പെടുന്ന എം.എസ്.സി ക്ലോഡ് ഗിരാര്‍ഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകള്‍ എത്തിച്ചേര്‍ന്നു. ഇവയ്ക്ക് പിന്നാലെ മറ്റ് അതിഥികളും എത്തിച്ചേരും. അങ്ങനെ വിഴിഞ്ഞം ഇന്ത്യയുടെ സുവര്‍ണ്ണതീരമായി മാറുകയാണ്.

മല്ലു ഹിന്ദു ഓഫീസേഴ്സ്‌: വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

മല്ലു ഹിന്ദു ഓഫീസേഴ്സ്‌: വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ ‘മല്ലു ഹിന്ദു ഓഫീസേഴ്സ്‌’ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വിവാദത്തില്‍ ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തില്ലെന്ന് റിപ്പോര്‍ട്ടിലുള്ളത്. നേരത്തെ വിഷയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡിജിപിയോട് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ കെ. ഗോപാലകൃഷ്ന്‍ ഐഎഎസ്സിനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടി.

വാട്സ്ആപ്പ് ഗ്രൂപ്പ് വിഷയത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നേരത്തെ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹാക്കിങ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് കൈമാറിയതും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടില്‍ തന്റെ വിലയിരുത്തലുകള്‍ കൂട്ടിച്ചേര്‍ത്താണ് ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

കെ ഗോപാലകൃഷ്ണന്റെ പ്രവര്‍ത്തികള്‍ സംശയാസ്പദമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രണ്ട് ഫോണുകളും ഫോര്‍മാറ്റ് ചെയ്താണ് ഗോപാലകൃഷ്ണന്‍ നല്‍കിയത്. ഇതില്‍ പൊലീസിന് ശക്തമായ സംശയമുണ്ട്. നാലുതവണ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതായും സ്വകാര്യവിവരങ്ങള്‍ നീക്കം ചെയ്തതായും പൊലീസ് കണ്ടെത്തിയിരുന്നു. ഫൊറന്‍സിക്ക് പരിശോധനയിലും ഗൂഗിളിന്റെ പരിശോധനയിലും ഫോണ്‍ ഹാക്കിങ് സാധ്യത തള്ളിയിരുന്നു.

അശാസ്ത്രീയ വാർഡ് വിഭജനനീക്കം പുന പരിശോധിക്കണം – സിപിഐ എം

അശാസ്ത്രീയ വാർഡ് വിഭജനനീക്കം പുന പരിശോധിക്കണം – സിപിഐ എം

പെരുമാതുറ: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയ വാർഡ് വിഭജന നീക്കത്തിനെതിരെ സിപിഐ എം.ഗ്രാമപഞ്ചായത്തിലെ തീരദേശ മേഖലയിലെ വാർഡുകളെ വെട്ടിചുരുക്കാനുള്ള നീക്കത്തിനെതിരെയാണ് സി.പി.എം രംഗത്തെത്തിയത്. വാർഡ് വിഭജനത്തിലെ അപ്രായോഗികവും ജനദ്രോഹവുമായ നീക്കം പുന പരിശോധിക്കണമെന്ന് സി.പി.എം പെരുമാതുറ, ഹാർബർ ബ്രാഞ്ച് കമ്മികളുടെ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡ് ഒറ്റപ്പന, 11-ാം വാർഡ് പെരുമാതുറ, 12-ാം വാർഡ് പൊഴിക്കര, 14-ാം വാർഡ് മുതലപ്പൊഴി വാർഡുകളെ കരട് രേഖ പ്രകാരം പെരുമാതുറ, പൊഴിക്കര എന്നീ വാർഡുകളാക്കാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. ഇതോടെ നിലവിലെ ഒറ്റപന, മുതലപ്പൊഴി വാർഡുകൾ ഇല്ലാതാകും. പെരുമാതുറ വാർഡിൻ്റെ അതിർത്തിയും പൊഴിക്കര വാർഡിൻ്റെ അതിർത്തിയും തമ്മിൽ 5 കിലോമീറ്റർ ദൈർഘ്യം വരും.

മത്സ്യമേഖലയിൽ വാർഡുകളെ യോജിപ്പിക്കുന്നതിലൂടെ മത്സ്യതൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ലഭിക്കേണ്ട അനുകൂല്യങ്ങൾക്കും പദ്ധതി വിഹിതങ്ങൾക്കും കാര്യമായി കുറവുണ്ടാകും. പ്രത്യേക പരിഗണന ലഭിക്കേണ്ട മത്സ്യമേഖലയിലെ വാർഡുകളെ വെട്ടിച്ചുരുക്കി കൊണ്ടുള്ള കരട് രേഖ അപ്രയോഗികമാണെന്നും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും സി.പി.ഐ എം വ്യക്തമാക്കി.ജനസംഖ്യ അടിസ്ഥാനത്തിലും വീടുകളുടെ എണ്ണത്തിലും വളരെ മുന്നിൽ നിൽക്കുന്ന പ്രദേശത്ത് നിലവിലുള്ള വാർഡുകൾക്ക് പുറമേ ഒരു വാർഡ് കൂടി അധികരിപ്പിക്കണമെന്നും സിപിഐ എം ബ്രാഞ്ച് കമ്മിറ്റികൾ ആവശ്യപ്പെട്ടു.

തർബിയ ക്യാമ്പ് ‘അന്നൗറ – 24’ നാളെ നടക്കും

തർബിയ ക്യാമ്പ് ‘അന്നൗറ – 24’ നാളെ നടക്കും

തിരുവനന്തപുരം: വിസ്‌ഡം ഇസ്‌ലാമിക് വിമൺ ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും വിസ്‌ഡം ഗേൾസ് ജില്ലാ കമ്മിറ്റിയും സംയുക്തമായി ടീനേജ് പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന തർബിയ ക്യാമ്പ് ‘അന്നൗറ – 24’ ഞായറാഴ്ച നടക്കും. നവംബർ 10 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ മണക്കാട് വലിയ പള്ളി കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

അനിയന്ത്രിതമായ മൊബൈൽ ഫോൺ ഉപയോഗവും ലഹരിയുടെയും മറ്റു തിന്മകളുടെയും സ്വാധീനവും ആൺമക്കളിലേതു പോലെ തന്നെ പെൺമക്കളിലും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. റീൽസും ഷോർട്ട്സും ഹരമായി മാറിയിരിക്കുന്നു. ക്യാമ്പസുകളിൽ നിന്ന് പിടികൂടിയ നവലിബറൽ ചിന്താഗതികൾ ധാർമിക ബോധത്തിൽ നിന്നും സാംസ്കാരിക പാരമ്പര്യത്തിൽ നിന്നും അവരറിയാതെ അവരെ അകറ്റി കൊണ്ടിരിക്കുന്നു.

തിന്മകളുടെ കുത്തൊഴുക്കിൽ നമ്മുടെ മക്കൾ അകപ്പെടാതിരിക്കാൻ അവർക്ക് ആവശ്യമായ ബോധവത്കരണം നാം നൽകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. എല്ലാ വർഷവും നടത്തി വരാറുള്ള ക്യാമ്പിന്റെ നാലാം പതിപ്പാണിത്.

വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ്‌ നസീർ വള്ളക്കടവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് അധ്യക്ഷനാകും. പ്രഗൽഭ മന:ശാസ്ത്ര വിദഗ്ധനും ഫാറൂഖ് ട്രെയ്നിംഗ് കോളേജ് പ്രൊഫസറുമായ ഡോ.ജൗഹർ മുനവ്വർ, മോട്ടിവേറ്ററും കരിയർ ഗൈഡൻസ് ഫാക്കൽറ്റിയുമായ മുഹമ്മദ് ഐക്കൺ ലക്ഷദ്വീപ്, മുനവ്വർ സ്വലാഹി, നസീമ ടീച്ചർ വാടാനപ്പള്ളി, വിസ്‌ഡം വിമൺ ജില്ലാ സെക്രട്ടറി ഷമീല ടീച്ചർ, വിസ്‌ഡം ഗേൾസ് ജില്ലാ സെക്രട്ടറി നേഹ ഫാത്തിമ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും.

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്, തിങ്കളാഴ്ച തുടക്കം

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്, തിങ്കളാഴ്ച തുടക്കം

തിരുവനന്തപുരം: വര്‍ഷങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സീപ്ലെയിന്‍ സര്‍വീസ് സംസ്ഥാനത്ത് യാഥാര്‍ഥ്യമാകുന്നു.സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസിന് തിങ്കളാഴ്ച തുടക്കമാകും. 11 ന് കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യും.

ഉഡാന്‍ റീജണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി കേരളത്തിലെത്തുന്ന ഡി ഹാവ്‌ലാന്‍ഡ് കാനഡ എന്ന സീപ്ലെയിന്‍ ആണ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. ഫ്‌ളാഗ് ഓഫിനുശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സര്‍വീസ് നടത്തും. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നല്‍കും. ഞായര്‍ പകല്‍ രണ്ടിനാണ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക.

സീപ്ലെയിന്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ടൂറിസം വികസനത്തില്‍ വലിയ കുതിച്ചുചാട്ടത്തിനാണ് കളമൊരുങ്ങുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സ്വിറ്റ്‌സര്‍ലാന്‍ഡില്‍നിന്നുള്ള സ്വകാര്യ കമ്പനിയും സ്‌പൈസ്‌ജെറ്റും ചേര്‍ന്നാണ് ഡി ഹാവ്‌ലാന്‍ഡ് കാനഡയുടെ സര്‍വീസ് നിയന്ത്രിക്കുന്നത്. ജലാശയങ്ങളുടെ നാടായ കേരളത്തില്‍ സീപ്ലെയിന്‍ പദ്ധതിക്ക് വലിയ സാധ്യതയാണുള്ളത്. എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വാട്ടര്‍ ഡ്രോമുകള്‍ ഒരുക്കാനാകും. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കല്‍ തുടങ്ങിയ സ്ഥലങ്ങളും വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കാന്‍ പരിഗണനയിലുള്ളവയാണ്.

റണ്‍വേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്താനും ജലത്തില്‍തന്നെ ലാന്‍ഡിങ് നടത്താനും കഴിയുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളില്‍നിന്നാണ് യാത്രക്കാര്‍ വിമാനത്തില്‍ കയറുക. 9, 15, 20, 30 സീറ്റുകളുള്ള ചെറു വിമാനങ്ങളാണിത്.