അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ തത്കാലം നല്‍കേണ്ടതില്ലെന്ന് ഡിജിപി

അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ തത്കാലം നല്‍കേണ്ടതില്ലെന്ന് ഡിജിപി

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ തത്കാലം നല്‍കേണ്ടതില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി. അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണവും സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണവും നിലനില്‍ക്കുന്നതിനാലാണ് തീരുമാനം. മെഡല്‍ പ്രഖ്യാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് സാധാരണ മെഡല്‍ നല്‍കാറില്ല. അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ അജിത് കുമാറിന് മെഡല്‍ നല്‍കേണ്ടെന്ന് മുഖ്യമന്ത്രിക്ക് ഡിജിപി കത്തയക്കുകയായിരുന്നു.

നേരത്തെ പ്രഖ്യാപിച്ച ലിസ്റ്റില്‍ പേരുണ്ടായിരുന്നെങ്കിലും പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ മെഡല്‍ വിതരണം ചെയ്യേണ്ടെന്ന് എഐജി പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.

രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 267 പേര്‍ക്കാണ് ഇത്തവണ പൊലീസ് മെഡലുള്ളത്. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ വിതരണം ചെയ്യുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍, സൈബര്‍ ഡിവിഷന്‍ എസ്.പി. ഹരിശങ്കര്‍ എന്നിവരായിരുന്നു പൊലീസ് മെഡലിന് അര്‍ഹരായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍. സിവില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ മുതല്‍ എഡിജിപിവരെയുള്ളവരെയാണ് പൊലീസ് മെഡലിനായി പരിഗണിക്കുന്നത്. കുറ്റാന്വേഷണം, ക്രമസമാധാനം, സൈബര്‍ അന്വേഷണം, ബറ്റാലിയന്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവരെ മെഡലിന് പരിഗണിച്ചിട്ടുണ്ട്.

ഉമ്മൻചാണ്ടിയുടെ 82-ആം ജന്മദിനം സേവന ദിനമായി ആചരിച്ചു

ഉമ്മൻചാണ്ടിയുടെ 82-ആം ജന്മദിനം സേവന ദിനമായി ആചരിച്ചു

ഉമ്മൻചാണ്ടിയുടെ 82-ആം ജന്മദിനത്തിൽ – സേവന ദിനമായി ആചരിച്ചുകൊണ്ട് – ദളിത് കോൺഗ്രസ്- മംഗലാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ – മംഗലപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ- ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ദളിത് കോൺഗ്രസ് മംഗലപുരം മണ്ഡലം പ്രസിഡന്റ് തോന്നയ്ക്കൽ ഷിജുവിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പുതുക്കരി പ്രസന്നൻ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു.

ദളിത് കോൺഗ്രസ് മംഗലപുരം ബ്ലോക്ക് പ്രസിഡന്റ് സനിൽ ബാംസുരി സ്വാഗതം ആശംസിച്ചു. എസ്. കെ. സുജി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മൻസൂർ
(മംഗലപുരം), ഉദയകുമാരി (ചെമ്പകമംഗലം), നിസാർ എ ആർ (പെരുംകുഴി), കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അനിൽകുമാർ എസ് ജി, വേങ്ങോട് മുൻ. മണ്ഡലം പ്രസിഡന്റ് സാഗർ ഖാൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മഞ്ജു കുമാരി, അഖിലേഷ്, ഐ എൻ ടി യു സി നേതാക്കളായ രാജൻ ജി കെ, സാജൻപോൾ, പ്ലാവറ മണികണ്ഠൻ, പ്രിജി, സജു തുടങ്ങിയവർ പരിപാടിയ്ക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും നേതൃത്വം നൽകുകയും ചെയ്തു. സതീഷ് കുമാർ കൃതജ്ഞത രേഖപ്പെടുത്തി.

എൻ എസ് എസ്സിന്റെ 110 ആം പതാക ദിനം ആഘോഷിച്ചു

എൻ എസ് എസ്സിന്റെ 110 ആം പതാക ദിനം ആഘോഷിച്ചു

എൻ എസ് എസ്സിന്റെ 110 ആം പതാക ദിനം തോട്ടവാരം കരയോഗത്തിൽ ആഘോഷിച്ചു. സമുദായാചാര്യന്റെ മുന്നിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് കരയോഗം പ്രസിഡന്റ് എസ് ശശിധരൻ നായർ പതാക ഉയർത്തി. ശേഷം പ്രതിജ്ഞ പുതുക്കലും നടന്നു. അജിത് പ്രസാദ്, ശശിധരൻ നായർ, സുരേഷ് കുമാർ വി ജെ, രാജൻപിള്ള, രാമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

സഹ്യ പുരസ്കാരങ്ങൾ നൽകി

സഹ്യ പുരസ്കാരങ്ങൾ നൽകി

സഹ്യ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. സ്കൂൾ ഓഫ്‌ ആർട്ടിസ്റ്റിക്‌ ഹോമിയോപതി ഫോർ യങ്ങ്സ്റ്റേർസ് ആൻഡ്‌ അഡൽറ്റ്സ്‌ (സഹ്യ) യുടെ ഈ വർഷത്തെ അവാർഡുകൾ സമ്മാനിച്ചു. ഏറ്റവും മികച്ച വനിതാ ഡോക്റ്റർക്കുള്ള അവാർഡ്‌ ആറ്റിങ്ങൽ സാന്ത്വന ഹോമിയോപതി ഹോസ്പിറ്റലിലെ ഡോ. സൗമ്യ കൃഷ്ണനും ജൂനിയർ ഡോ. പുരസ്കാരം തിരുവനന്തപുരം മെഡ്‌വിൻ ഹോമിയോപതി സ്പെഷ്യാലിറ്റി ക്ലിനിക്കിലെ ഡോ.അഖിൽ ശാന്ത ഷാജിക്കും നൽകി ആദരിച്ചു. ചെറുതുരുത്തി റിവർ റിട്രീറ്റിൽ നടന്ന ചടങ്ങിൽ അന്താരാഷ്ട്ര ഫിലിം മേക്കർ ഡോ. ഡി ബിജുകുമാർ പുരസ്കാരങ്ങൾ നൽകി.

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും ഉമ്മൻചാണ്ടി ജന്മദിനവും ആചരിച്ചു

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും ഉമ്മൻചാണ്ടി ജന്മദിനവും ആചരിച്ചു

കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ ജംഗ്ഷനിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും ഉമ്മൻചാണ്ടി ജന്മദിനവും ആചരിച്ചു. ഇന്ദിരാ പ്രിയദർശിനിയുടെയും ഉമ്മൻചാണ്ടിയുടെയും ഫോട്ടോ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം എം കെ ജ്യോതി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ സുരേന്ദ്ര കുറുപ്പ് മുൻ മണ്ഡലം പ്രസിഡന്റ് എസ് ജാബിർ, അഡ്വക്കേറ്റ് എ നാസിമുദ്ദീൻ മുൻ പഞ്ചായത്ത് മെമ്പർ ലൈല ബീവി, മണ്ഡലം വൈസ് പ്രസിഡന്റ് താഹിർ വഞ്ചിയൂർ, ബൂത്ത് പ്രസിഡന്റ് പള്ളിമുക്ക് അബ്ദുൽ അസീസ്, ഷെഫീഖ് ഷറഫുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

കുതിര വരുംപോലെ വന്നു, കുതിര പോയപോലെ പോയി; ദിവ്യക്കെതിരെ സുധാകരന്‍

കുതിര വരുംപോലെ വന്നു, കുതിര പോയപോലെ പോയി; ദിവ്യക്കെതിരെ സുധാകരന്‍

തിരുവനന്തപുരം: പെട്രോള്‍ പമ്പ് ബിനാമി ഇടപാടില്‍ കമ്മീഷന്‍ കിട്ടാത്തതാണ് ദിവ്യയുടെ ദേഷ്യത്തിന് കാരണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എഡിഎമ്മിന്റെ മരണത്തില്‍ നീതീപൂര്‍വകമായ അന്വേഷണം നടക്കില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സുധാകരന്‍ പറഞ്ഞു. കലക്ടറെ സിപിഎം സ്വാധിനിച്ചുവെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഒരുകൊലക്കേസിലെ പ്രതിയാണ് ദിവ്യ. എന്നിട്ട് ദിവ്യയെ സിപിഎം സസ്‌പെന്‍ഡ് ചെയ്‌തോ?. ദിവ്യയെ അവര്‍ എതുതരത്തിലും സംരക്ഷിക്കും. അവര്‍ ചെയ്യാന്‍ തീരമാനിച്ചത് അവര്‍ ചെയ്യും അതാണ് സിപിഎം സ്റ്റൈല്‍. എംഡിഎമ്മിന്റെ മരണത്തില്‍ നീതിപൂര്‍വകമായ അന്വേഷണം നടക്കുമെന്നും അതിന്റെ ഫലമായി ദിവ്യ ശിക്ഷിക്കപ്പെടുമെന്നും കരുതുന്നില്ല. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. അവരുടെ കുടുംബം കോടതിയില്‍ പോകുമെന്നാണ് മനസിലാക്കുന്നത്. അത് മാത്രമേ രക്ഷയുളളു. ഇവിടുത്തെ പൊലീസ് അന്വേഷിച്ചാല്‍ ഒരുചുക്കും ചുണ്ണാമ്പും ലഭിക്കില്ല’ – സുധാകരന്‍ പറഞ്ഞു.

‘സിപിഎം നേതാക്കള്‍ക്ക് പെട്രോള്‍ പമ്പ് ഒരു ബിസിനസ്സാണ്. അതില്‍ കമ്മീഷന്‍ പറ്റുകയാണ് കാലാകാലങ്ങളായി ഇവര്‍ ചെയ്യുന്നത്. പലര്‍ക്കും ഇതുപോലെ പെട്രോള്‍ പമ്പിന് ലൈസന്‍സ് വാങ്ങിക്കൊടുത്ത് കമ്മീഷന്‍ പറ്റുകയാണ്. ആ കമ്മീഷന്‍ കിട്ടാത്തതിന്റെ ചൂടൂം ചുടലുമാണ് ദിവ്യ കാണിച്ചത് അവിടെ. കുതിരവന്നതുപോലെ വന്നു, കുതിരപോകും പോലെ പോയി, എന്തൊരുവരവും പോക്കുമാണ്. സിനിമിയില്‍ പോലും ഇങ്ങനെ ഒരു രംഗം കാണില്ല’- സുധാകരന്‍ പറഞ്ഞു

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ അവസാനനിമിഷം കെ മുരളീധരന്‍ പങ്കെടുക്കും. അവിടെ മാധ്യമങ്ങള്‍ ഉണ്ടാക്കിയ വിവാദമല്ലാതെ മറ്റൊന്നുമില്ല. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിട്ട് എന്തിനാണ് മാധ്യമങ്ങള്‍ ഇപ്പോഴും ആ കടലാസും പിടിച്ച് നടക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു. ചോര്‍ന്നെന്ന് പറയാന്‍ അത്തരത്തില്‍ ഒരു കത്തൊന്നുമില്ല. അത് ഡിസിസി തീരുമാനത്തിന്റെ ഒരുപതിപ്പാണ്. എവിടെയോ ഇട്ടിടത്ത് നിന്ന് പോയി എന്നുമാത്രമേയുള്ളുവെന്ന് സുധാകരന്‍ പറഞ്ഞു.