by Midhun HP News | Oct 13, 2024 | Latest News, ജില്ലാ വാർത്ത
വർക്കല കാപ്പിൽ ബീച്ചിൽ കാണാതായ മാധ്യമ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. പരവൂർ സ്വദേശിയായ ശ്രീകുമാറിന്റെ(47) മൃതദേഹമാണ് കണ്ടെത്തിയത്. ശ്രീകുമാർ കോയമ്പത്തൂരിൽ നിന്നും വന്ന വിനോദയാത്ര സംഘത്തിനൊപ്പം വർക്കലയിൽ നിന്നും വഴികാട്ടിയായി ചേർന്നതാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ ഏഴരയോടെ പരവൂർ പൂത്തൂർ ഭാഗത്തുനിന്ന് പരവൂർ പോലീസാണ് മൃതദേഹം കണ്ടെത്തിയത്. കായലും കടലും ഒന്നായി ചേരുന്ന പൊഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോൾ ശക്തിയായ അടിയൊഴുക്കിൽപ്പെട്ട് ശ്രീകുമാറിനെ കാണാതാവുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
by Midhun HP News | Oct 13, 2024 | Latest News, ജില്ലാ വാർത്ത
സിപിഐ(എം )അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾക്ക് തുടക്കമായി. തൊഴിലുറപ്പ് പദ്ധതി നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ആദ്യ സെമിനാർ നെടുംങ്ങണ്ടയിൽ
വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു, എസ്.പ്രവീൺ ചന്ദ്രാ, വിജയ് വിമൽ, സരിത എന്നിവർ സംസാരിച്ചു.
by Midhun HP News | Oct 13, 2024 | Latest News, ജില്ലാ വാർത്ത
ചെറുന്നിയൂർ: വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് എതിരെ കറാത്തല സാംസ്കാരിക നിലയത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ്സ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികല യുടെ ആദ്യക്ഷതയിൽ വർക്കല സർക്കിൾ ഇൻസ്‌പെക്ടർ പ്രവീൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തൻസിൽ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ലത, ശിവകുമാർ, അഖിൽ, ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ജോസഫ് പെരേര എന്നിവർ ആശംസകൾ അർപ്പിച്ചു. എക്സൈസ് ഓഫീസർ സെബാസ്റ്റ്യൻ ക്ലാസ്സ് നയിച്ചു.
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. തിരുവനന്തപുരം മുളയറ സ്വദേശി സുശീലയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് തൊഴിലുറപ്പ് ജോലിക്കിടെ തേനിച്ചയുടെ ആക്രമണം ഉണ്ടാവുന്നത്. സുശീലയടക്കം 20 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു.
തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയാണ് അരുവിക്കര പഞ്ചായത്തിലെ ഭഗവതി വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലിനിടെ തേനീച്ച ആക്രമിച്ചത്. കാട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സുശീലയ്ക്കും മറ്റൊരു തൊഴിലാളിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ബാർജ് ഇടിച്ചുകയറി. കൂറ്റൻ ബാർജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജ് അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ബാർജിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി.
മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർ മരിച്ചതായി ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ നേരത്തെ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ പുലിമുട്ട് നിർമ്മാണത്തിലെ അപാകതകൾ കണ്ടെത്തി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ പൂനെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്.
by Midhun HP News | Oct 12, 2024 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ ഗുരുവിഹാർ ഇർഫാൻ ഹൗസിൽ ഹണിയുടെ ഉടമസ്ഥതയിലുള്ള KL 16 V 6320 രജിസ്ട്രേഷൻ നമ്പർ ഉള്ള നീല മാരുതി സ്വിഫ്റ്റ് കാർ 31/1/2024 നു വക്കം കായൽവാരത്തുള്ള അനസും അഞ്ചൽ സ്വദേശിയുമായ റിയാസ് ഖാനും ചേർന്ന് വാടകയ്ക്ക് എടുക്കുകയും കാലാവധി കഴിഞ്ഞ് തിരിച്ച് ആവശ്യപ്പെട്ട സമയം തിരിച്ചു കൊടുക്കാതെ വാഹനവുമായി പ്രതികൾ ഒളിവിൽ പോവുകയും ചെയ്തു. തുടർന്ന് ഹണിയുടെ പരാതിയിൽ കടയ്ക്കാവൂർ പോലീസ് കേസ് എടുത്ത് പ്രതികളെ അന്വേഷിച്ച് വരികയായിരുന്നു.
ഈ സമയം ഹണിയുടെ ഭർത്താവായ ശ്യാമിന്റെ മൊബൈലിൽ ബീമാപള്ളി സ്വദേശിയായ അർഷാദും ജവാദ്ഖാനും ഫോണിൽ വിളിച്ച് വാഹനം ഞങ്ങളുടെ കൈവശമുണ്ടെന്നും രണ്ട് ലക്ഷത്തി നാല്പതിനായിരം രൂപ തന്നാൽ തിരിച്ചു തരാം എന്ന് പറയുകയും ചെയ്തു. ഈ വിവരം കടയ്ക്കാവൂർ പോലീസിൽ അറിയിക്കുകയും ചെയ്തു. പോലീസിന്റെ നിർദ്ദേശാനുസരണം പരാതിക്കാരിയും ഭർത്താവും ഇവരോട് സംസാരിക്കുകയും തിരുവനന്തപുരത്തുള്ള വലിയതുറ എയർപോർട്ടിന് സമീപം പൈസയുമായി വരാൻ ജവാദ് ഖാൻ പറയുകയും ചെയ്തു.
പോലീസിന്റെ നിർദ്ദേശാനുസരണം പരാതിക്കാർ പൈസയുമായി അവരുടെ സ്വകാര്യ കാറിൽ എയർപോർട്ട് ഭാഗത്തേക്ക് പോയ സമയം കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം കാറിലും ഓട്ടോറിക്ഷയിലും ബൈക്കിലും ആയി വിവിധ സംഘങ്ങളായി തിരിഞ്ഞ് ഇവരെ പിന്തുടർന്ന് പരുത്തിക്കുഴിയെത്തി. ആസമയം ബൈക്കിൽ എത്തിയ മുട്ടത്തറ ബീമാപള്ളി വള്ളക്കടവ് ഷിഫ മൻസിൽ ജവാദ് ഖാൻ ഇവരിൽ നിന്നും രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപ വാങ്ങിയ സമയം പിന്തുടർന്ന പോലീസ് സംഘം ജവാദ് ഖാനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.
തുടർന്ന് ചോദ്യം ചെയ്യലിൽ ബീമാപള്ളി അർഷാദിനെ 2,20,000 രൂപയ്ക്ക് അനസും റിയാസ്ഖാനും ചേർന്ന് വ്യാജ രേഖയുണ്ടാക്കി കാർ വിറ്റതായി പറയുകയുണ്ടായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കടയ്ക്കാവൂർ എസ്,എച്ച്, ഓ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ജയപ്രസാദ്, ശ്രീകുമാർ ഷാഫി, വലിയതുറ സബ് ഇൻസ്പെക്ടർ, SCPO മാരായ സുഗുണൻ, ജയശങ്കർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അനസ്, റിയാസ് ഖാൻ, അർഷാദ് എന്നിവരെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം നടത്തിവരുന്നു.
Recent Comments