തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാക്കൊല; മരിച്ചത് റൗഡി ലിസ്റ്റില്‍പ്പെട്ടയാള്‍

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാക്കൊല; മരിച്ചത് റൗഡി ലിസ്റ്റില്‍പ്പെട്ടയാള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാക്കൊലപാതകം. ബീമാപ്പള്ളി സ്വദേശി ഷിബിലിയാണ് കൊല്ലപ്പെട്ടത്. പൊലീസ് റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ് ഷിബിലി. പ്രതിയെന്ന് സംശയിക്കുന്ന ഹിജാസ് ഒളിവിലാണ്.

ഇന്നു പുലര്‍ച്ചെ 12 നും ഒരു മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പൂന്തുറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ബീമാപ്പള്ളിയില്‍ വെച്ചാണ് കൊലപാതകം നടന്നത്. കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ലഹരിക്കടത്ത്, ക്വട്ടേഷന്‍ ആക്രമണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഷിബിലി. പൂന്തുറ ഭാഗത്ത് താമസിക്കുന്ന ഹിജാസ് എന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

തൊഴിൽ ഉറപ്പു തൊഴിലാളികൾ സ്വതന്ത്ര ദിനം ആഘോഷിച്ചു

തൊഴിൽ ഉറപ്പു തൊഴിലാളികൾ സ്വതന്ത്ര ദിനം ആഘോഷിച്ചു

കടക്കാവൂർ ഗ്രാമപഞ്ചായത് മേലാറ്റിങ്ങൾ 1ആം വാർഡിൽ വൈക്കോട്ടു കോണം കുളത്തിൻ കരയിൽ തൊഴിൽ ഉറപ്പു തൊഴിലാളികൾ സ്വതന്ത്ര ദിനം ആഘോഷിച്ചു. അമൃത് സരോവർന്റെ ഭാഗമായി വാർഡ് മെമ്പർ പേരുംകുളം അൻസർ പതാക ഉയർത്തി. മേറ്റുമാരായ പ്രമീള അധ്യക്ഷതയും സിജി സ്വാഗത പ്രസംഗവും നടത്തി. നൂറോളം തൊഴിൽ ഉറപ്പു തൊഴിലാളിൽ പങ്കെടുത്തു. തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും

ഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്. വൈകുന്നേരം 3 മണിക്കാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്. 2022 ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചിത്രങ്ങളാണ് ഇക്കുറി അവാർഡിനായി പരിഗണിച്ചിരിക്കുന്നത്.

ഡൽഹിയിലെ ദേശീയ മാധ്യമ സെന്ററിൽ പ്രഖ്യാപനങ്ങൾ നടക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. മികച്ച ചിത്രം, ഫീച്ചർ ഫിലിം, നോൺ ഫീച്ചർ ഫിലിം, മികച്ച തിരക്കഥ, ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. കൂടാതെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരങ്ങളും ആർക്കൊക്കെ ലഭിക്കുമെന്ന് അറിയാം.

100 ൽ അധികം ചിത്രങ്ങളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യകതമാക്കുന്നു. ഇത് സംബന്ധിച്ചുള്ള ജൂറിയുടെ യോഗങ്ങൾ അടക്കം പൂർത്തിയായി നിലവിൽ പുരസ്‌കാര പട്ടിക കൈമാറിയതായാണ് വിവരം. അതേസമയം, 2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനവും ഇന്ന് മൂന്ന് മണിക്കാണ് നടക്കുന്നത്.

തലസ്ഥാനത്തു നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് പൊലീസ്

തലസ്ഥാനത്തു നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ ആളെ പൊലീസ് കണ്ടെത്തി. തിരുനെല്‍വേലി സ്വദേശി ഉമറിനെയാണ് (23) തട്ടിക്കൊണ്ടുപോയത്. ഇയാളെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണക്കടത്ത് സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

വിദേശത്തു നിന്നെത്തുന്ന കാരിയർമാരിൽ നിന്നും സ്വർണം വാങ്ങികൊണ്ടു പോകുന്നയാളാണ് ഉമർ. ഇയാൾ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട ആളാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വിദേശത്ത് നിന്നും വന്ന ആളില്‍ നിന്നും 64 ഗ്രാം സ്വര്‍ണം വാങ്ങാനാണ് ഉമര്‍ എത്തിയത്. എന്നാല്‍ സ്വര്‍ണം കൈമാറിയിരുന്നില്ല. ഉമറിന്‍റെ കൈവശം സ്വര്‍ണം ഉണ്ടെന്ന ധാരണയിലാണ് സംഘം തട്ടിക്കൊണ്ടുപോയത്. സ്വര്‍ണം ഇല്ലെന്ന് മനസിലാക്കിയതോടെ ഉമറിനെ വിട്ടയക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വലിയതുറ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘമാണ് ഉമറിനെ തട്ടികൊണ്ടുപോയത്. ഇവർക്കായി അന്വേഷണം നടക്കുകയാണ്.

അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നാണ് ഉമർ കഴിഞ്ഞദിവസം പുലർച്ചെ ഓട്ടോ വിളിക്കുന്നത്. തമ്പാനൂർ സ്റ്റാൻഡിലേക്ക് പോകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. യാത്രക്കിടെയാണ് വെള്ള സ്വിഫ്റ്റ് കാറിലെത്തിയ അക്രമിസംഘം ഓട്ടോ ഡ്രൈവറെ കയ്യേറ്റം ചെയ്ത ശേഷം ഉമറിനെ തട്ടിക്കൊണ്ടുപോയത്. ഓട്ടോ ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നാലെ പൂന്തുറ ഭാഗത്തു നിന്നും കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വർണക്കടത്ത് സംഘമാണെന്ന് ഇന്നലെ തന്നെ പൊലീസ് ഉറപ്പിച്ചിരുന്നു.

കേരള പ്രദേശ് കർഷക കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രവർത്തക സമ്മേളനം സംഘടിപ്പിച്ചു

കേരള പ്രദേശ് കർഷക കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രവർത്തക സമ്മേളനം സംഘടിപ്പിച്ചു

കേരള പ്രദേശ് കർഷക കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രവർത്തക സമ്മേളനം മനോജ് ബിൽഡിങ്ങിൽ വച്ച് നടന്നു. മണ്ഡലം പ്രസിഡന്റ് ഷൈജു ചന്ദ്രന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ്പ്രസിഡന്റ് അടയമൺ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കർഷകരുടെ ഇന്നത്തെ തകർച്ചയ്ക്ക് കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടുകളാണ്.

കർഷകരെ മറന്നു ഒരുകാലത്തും ഒരു സർക്കാരിനും മുന്നോട്ടു പോകാൻ കഴിയില്ല. കഴിഞ്ഞ യുപിഎ സർക്കാർ കർഷകരുടെ കടം 76,000 കോടി എഴുതിത്തള്ളി. കേന്ദ്ര ബഡ്ജറ്റിൽ കർഷകരെ പൂർണമായും അവഗണിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലാ ഭാരവാഹികളായ എച്ച് ബഷീർ, മണനാക്ക് ഷിഹാബുദ്ദീൻ, മനോജ്, ബ്ലോക്ക് പ്രസിഡന്റ് മണമ്പൂർ സതീഷ്, സുകുമാരപിള്ള എന്നിവർ പ്രസംഗിച്ചു.

അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ കായികമേള സംഘടിപ്പിച്ചു

അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ കായികമേള സംഘടിപ്പിച്ചു

അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ കായികമേള 2024 സംഘടിപ്പിച്ചു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന മേള അന്താരാഷ്ട്ര ഖോ ഖോ റഫറീസ് പാനൽ അംഗം കെ. മണികണ്ഠൻ നായർ പതാകയുയർത്തി ഉദ്ഘാടനം ചെയ്തു. അഞ്ഞൂറോളം കായിക താരങ്ങൾ വിവിധ ഇനങ്ങളിൽ മത്സരിച്ചു.

സ്കൂൾ പി.ടി.എ. പ്രസിഡന്റ് ജി.ആർ. ജിബി അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.എം.സി. ചെയർമാൻ ആർ. ചിത്രകുമാർ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, എൻ. സാബു, ആർ.എസ്. ലിജിൻ, രഞ്ജിത്കുമാർ എന്നിവർ പങ്കെടുത്തു. സ്കൂളിലേക്ക് സമീക്ഷ കലാകായിക സമിതി വാങ്ങി നൽകിയ ക്രിക്കറ്റ് കിറ്റ് ഭാരവാഹികളായ ദീപു, വിഷ്ണു എന്നിവർ ചേർന്ന് ഹെഡ്മാസ്റ്റർക്ക് കൈമാറി.