അരളിച്ചെടികൾ തിന്ന നാല് പശുക്കൾ ചത്തു

അരളിച്ചെടികൾ തിന്ന നാല് പശുക്കൾ ചത്തു

നെയ്യാറ്റിൻകര ഇരുമ്പിൽ അരളിച്ചെടികൾ തിന്ന നാല് പശുക്കൾ ചത്തു. ഇരുമ്പിൽ ചക്കാലക്കൽ പുത്തൻവീട്ടിൽ വിജേഷിന്റെ വളർത്തുപശുക്കളിൽ നാലെണ്ണമാണ് അരളിച്ചെടികൾ തിന്നതിനെ തുടർന്ന് ചത്തത്. രണ്ടു ദിവസം മുൻപായിരുന്നു സംഭവം.
വിജേഷിന് 17 ഓളം പശുക്കളും കിടാങ്ങളുമുണ്ട്. ശേഷിക്കുന്ന പശുക്കൾക്ക് സ്ഥലത്തെത്തിയ മൃഗഡോക്ടർ അടിയന്തര ചികിത്സ നൽകി. ഇവ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. ചികിത്സകൾ തുടരുകയാണ്. 50000ത്തോളം രൂപ വിലയുള്ള പശുക്കളാണ് ചത്തത്.

വർഷങ്ങളായി വിജേഷിന് പശുവളർത്തലാണ് ഉപജീവനമാർഗം. വിജേഷിന്റെ കുടുംബവും മാതാവ് നന്ദിനിയും വായ്പയെടുത്തും കടം വാങ്ങിയുമാണ് പശുക്കളെ വളർത്തിയിരുന്നത്. ദിവസം 60 ലിറ്ററോളം പാൽ ലഭിക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം പശുവിന് പുല്ലുചെത്തിയപ്പോൾ റെയിൽവേ പുറംപോക്കിൽ നിന്ന അരളിച്ചെടിയും വിജേഷ് അറുത്തെടുത്ത് പശുക്കൾക്ക് നൽകിയിരുന്നു. അരളിച്ചെടികൾ കൂടുതൽ കഴിച്ച പശുക്കളാണ് ചത്തത്. വിവരം അറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ ഡോ.അയ്യൻകണ്ണിനോട് വിജേഷ് അരളിച്ചെടി നൽകിയ കാര്യം പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പശുക്കളുടെ മരണം അരളിച്ചെടി കഴിച്ചാണെന്ന് സ്ഥിരീകരിച്ചത്.

ജ്വാലാകവിതകൾ സാഹിത്യവേദിയുടെ ജ്വാലാമൃതം 2024 ആഘോഷത്തിന്റെ പ്രസ്സ് റിലീസ് നടന്നു

ജ്വാലാകവിതകൾ സാഹിത്യവേദിയുടെ ജ്വാലാമൃതം 2024 ആഘോഷത്തിന്റെ പ്രസ്സ് റിലീസ് നടന്നു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ജ്വാലാകവിതകൾ സാഹിത്യവേദിയുടെ വാർഷികാഘോഷമായ ജ്വാലാമൃതം 2024 ന് മുന്നോടിയായുള്ള വാർത്താ സമ്മേളനം ആറ്റിങ്ങൽ എലെഗൻസ് എൻട്രൻസ് കോച്ചിംഗ് സെന്ററിൽ വെച്ച് കഴിഞ്ഞ ദിവസം നടന്നു .

ജ്വാലാകവിതകൾ സാഹിത്യവേദിയുടെ പ്രതിനിധികളായ വി .സന്ദീപ് വാസുദേവൻ (പ്രസിഡന്റ്), മനോജ്. കെ.സി.( അംബാസിഡർ), അഞ്ജലി ജയപാൽ (സെക്രട്ടറി), ആതിരാഷാജി (ജോയിന്റ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ നടന്ന പത്രസമ്മേളനത്തിൽ ജ്വാലയുടെ ആഭിമുഖ്യത്തിൽ 2024 ജൂലൈ 27 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതൽ ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ജ്വാലാമൃതം 2024 ൽ സാംസ്കാരികസമ്മേളനവും ജ്വാല ഈ വർഷം ഏർപ്പെടുത്തിയിരിക്കുന്ന കലാ – സാഹിത്യ – പരിസ്ഥിതി പുരസ്കാരങ്ങളുടെ വിതരണവും നടക്കും.

മനോജ്.കെ.സി.,പന്തളം (അംബാസിഡർ, ജ്വാല) കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. വി.സന്ദീപ് വാസുദേവൻ (പ്രസിഡന്റ്, ജ്വാല) പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.
വി.സന്ദീപ് വാസുദേവൻ അദ്ധ്യക്ഷത വഹിക്കുന്ന ജ്വാലാമൃതം 2024 സാംസ്കാരികസമ്മേളനം ഡോ. ദിവ്യ എസ് അയ്യർ ഐ എ എസ് (വിഴിഞ്ഞം തുറമുഖപദ്ധതി സെക്രട്ടറി) ഉദ്ഘാടനം ചെയ്യും. Live India Live for India പ്രഭാഷണപരമ്പരകളിലൂടെ പ്രശസ്തനായ
ഡോ .എം.എം.ബഷീർ (കുന്നിക്കോട്, പുനലൂർ) മുഖ്യപ്രഭാഷണവും പ്രശസ്ത നോവലിസ്റ്റ് യു.കെ.കുമാരൻ, ഡോ സുനിൽരാജ് (കവി, ഗാനരചയിതാവ്), പ്രശസ്ത കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, പ്രശസ്തപരിസ്ഥിതി പ്രവർത്തകൻ വാവാ സുരേഷ്, പ്രശസ്ത ഫോക്ക് സോങ്ങ് ഗായകൻ അജിൽ മുത്ത് എന്നിവർ ചടങ്ങിൽ ആശംസാ പ്രസംഗങ്ങൾ നിർവ്വഹിക്കും.

മനോജ്.കെ.സി. മുഖ്യ അവതാരകനായും അഞ്ജലി ജയപാൽ സ്വാഗതവും ആതിരാഷാജി കൃതജ്ഞതയും രേഖപ്പെത്തുന്ന ജ്വാലാമൃതം 2024 സാംസ്കാരിക സമ്മേളനത്തിൽ ജ്വാലാ സി.വി.രാമൻപിള്ള സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത നോവലിസ്റ്റ് യു.കെ.കുമാരനും, ജ്വാലാ എ ആർ രാജരാജവർമ്മ സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ ഡോ വി സുനിൽരാജിനും. ജ്വാലാ വി സാംബശിവൻ പുരസ്കാരം പ്രശസ്ത കാഥികൻ അയിലം ഉണ്ണികൃഷ്ണനും, ജ്വാലാ ഡോ .സലിംഅലി പരിസ്ഥിതി പുരസ്കാരം പ്രശസ്ത പരിസ്ഥിതി പ്രവർകനായ വാവാ സുരേഷിനും നൽകും.

ജ്വാലാ കാളിദാസ സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത കവിയും പ്രഭാഷകനും സംഘാടകനുമായ മനോജ്.കെ.സി.പന്തളത്തിനും ജ്വാലാ കാവാലം സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത സാഹിത്യകാരനും കവിയുമായ വി.സന്ദീപ് വാസുദേവനും, ജ്വാലാ ഉറൂബ് സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത ചെറുകഥാകൃത്തും മനുഷ്യാവകാശ പ്രവർത്തകയുമായ അഞ്ജലി ജയപാലിനും, ജ്വാലാ തകഴി സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത ചെറുകഥാകൃത്ത് മോഹൻദാസ് എവർഷൈനും, ജ്വാലാ ഇടശ്ശേരി സാഹിത്യപ്രതിഭാപുരസ്കാരം പ്രശസ്ത കവിയും കഥാകൃത്തുമായ മുഹമ്മദ് ലത്തീഫിനും, ജ്വാലാ എൻ എൻ കക്കാട് പുരസ്കാരം പ്രശസ്ത കവയത്രി ആതിരാഷാജിയ്ക്കും സമ്മാനിക്കും.

ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരേദിവസം സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിക്കുന്നു വേണുകുമാറും ഷീജാകുമാരിയും

ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരേദിവസം സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിക്കുന്നു വേണുകുമാറും ഷീജാകുമാരിയും

ആറ്റിങ്ങല്‍: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ ഭര്‍ത്താവും സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യയും ഒരേദിവസം സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിക്കുന്നു. ആറ്റിങ്ങല്‍ എല്‍.എം.എസ്.ജങ്ഷന്‍ വൈഷ്ണവം വീട്ടില്‍ (കെ.പി.ആര്‍.എ-96) ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട് മെന്റിലെ സീനിയര്‍ ഓഡിറ്റ് ഓഫീസറായ വി.വേണുകുമാറും(60) ഭാര്യ തിരുവനന്തപുരം ഡയറ്റ് പ്രിന്‍സിപ്പലായ ഡോ.ടി.ആര്‍.ഷീജാകുമാരിയുമാണ് (56) വെള്ളിയാഴ്ച സര്‍ക്കാര്‍ സേവനങ്ങളില്‍ നിന്ന് വിരമിക്കുന്നത്. വേണുകുമാറിന് 36 വര്‍ഷത്തെയും ഷീജാകുമാരിക്ക് 26 വര്‍ഷത്തെയും സര്‍ക്കാര്‍ സേവനമുണ്ട്.

വേണുകുമാര്‍ മികച്ച സേവനത്തിന് മൂന്ന് പ്രാവശ്യം മെറിറ്റോറിയസ് വര്‍ക്കിനുള്ള ക്യാഷ്അവാര്‍ഡ് നേടിയിട്ടുണ്ട്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 12 തസ്തികകളില്‍ ജോലി ചെയ്തിട്ടുള്ള ഷീജാകുമാരി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി വി.എച്ച്.എസ്.ഇ അധ്യാപികയായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. പ്രൈമറിസ്‌കൂള്‍ അധ്യാപികയായി വിദ്യാഭ്യാസവകുപ്പില്‍ സ്ഥിരജോലിയില്‍ ചേര്‍ന്ന ഷീജാകുമാരി പടിപടിയായി ഉയര്‍ന്ന് 2020 മുതല്‍ തിരുവനന്തപുരം ഡയറ്റ് പ്രിന്‍സപ്പലിന്റെ പൂര്‍ണ്ണ അധികച്ചുമതല വഹിച്ചു വരികയായിരുന്നു. വിരമിക്കുന്നതിന് മൂന്ന് ദിവസം മാത്രം ബാക്കിനില്ക്കുമ്പോഴാണ് ചൊവ്വാഴ്ച ഷീജാകുമാരിയെ ഡയറ്റ് പ്രിന്‍സിപ്പലായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ടായത്.

മികച്ച ടീച്ചര്‍ എജ്യുക്കേറ്റര്‍ അവാര്‍ഡ് നേടിയിട്ടുള്ളയാളാണ് ഷീജാകുമാരി.
അധ്യാപനരംഗത്തെന്നപോലെ സാഹിത്യരംഗത്തും ശോഭിച്ചിട്ടുള്ള ഡോ.ടി.ആര്‍.ഷീജാകുമാരിക്ക് മികച്ച പരിസ്ഥിതി പുസ്തകത്തിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഒരു കവിതാസമാഹാരവും ബാലസാഹിത്യകൃതികളുമായി 15 പുസ്തകങ്ങള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന് പുതിയ പുസ്തകങ്ങള്‍ അച്ചടിയിലാണ്. ആനുകാലികങ്ങളിലും എഴുതുന്നുണ്ട്.

വിരമിച്ചശേഷം ടാക്സ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാനിഷ്ടപ്പെടുന്ന വേണുകുമാറും വിദ്യാഭ്യാസ-സാഹിത്യപ്രവര്‍ത്തനങ്ങളില്‍ സജീവമാകാനിഷ്ടപ്പെടുന്ന ഷീജാകുമാരിയും സാമൂഹികപ്രവര്‍ത്തനങ്ങളും ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാനഡയില്‍ ഡേറ്റാഅനലിസ്റ്റായി ജോലി ചെയ്യുന്ന നിതിന്‍വേണു, എഞ്ചിനീയറിങ് ബിരുദധാരിയായ നിരഞ്ജനവേണു എന്നിവര്‍ മക്കളാണ്. ഇരുവരും സാമൂഹ്യ-സാംസ്‌കാരികപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കൃഷ്ണപുരം റസിഡന്‍സ് അസോസിയേഷന്റെ പ്രസിഡന്റാണ് വേണുകുമാര്‍. ആറ്റിങ്ങലില്‍സൗജന്യമത്സരപരീക്ഷാപരിശീലനകേന്ദ്രം ഉള്‍പ്പെടെയുള്ള മാതൃകാപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ റസിഡന്‍സ് അസോസിയേഷനാണിത്.

‘ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കണം’; എസ് എഫ് ഐ ഏരിയ സെക്രട്ടറി

‘ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കണം’; എസ് എഫ് ഐ ഏരിയ സെക്രട്ടറി

ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് എസ് എഫ് ഐ ഏരിയ സെക്രട്ടറി വിജയവിമൽ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. ജില്ലയിലെ സർക്കാർ കലാലയങ്ങളിൽ മികവ് പുലർത്തുന്ന കലാലയങ്ങളിൽ ഒന്നാണ് ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജെന്നും എല്ലാ അധ്യയനവർഷവും റാങ്കുകൾ ഉൾപ്പടെ ഉന്നത വിജയങ്ങൾ കോളേജിന് നേടിയെടുക്കാൻ കോളേജിന് കഴിയുന്നുവെന്നും
എന്നാൽ സാധ്യതക്ക് അനുസരിച്ചു കെട്ടിടങ്ങളും മറ്റ് എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടായിട്ടും കോളേജിൽ കൂടുതൽ കോഴ്സുകൾ ലഭിക്കുന്നില്ലെന്നുമാണ് കത്തിൽ പറയുന്നത് .

നിലവിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കോളേജിൽ ബി എ (മലയാളം,
ഇംഗ്ലീഷ്), ബിഎസ് സി (ഫിസിക്സ്), എം എ( ഹിസ്റ്ററി) എന്നീ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത് .

നാരായണഗുരുകുലാദ്ധ്യക്ഷൻ ഗുരുമുനിനാരായണപ്രസാദിന് പത്മശ്രീ പുരസ്കാരം കൈമാറി; ചീഫ് സെക്രട്ടറി വി. വേണു

നാരായണഗുരുകുലാദ്ധ്യക്ഷൻ ഗുരുമുനിനാരായണപ്രസാദിന് പത്മശ്രീ പുരസ്കാരം കൈമാറി; ചീഫ് സെക്രട്ടറി വി. വേണു

വർക്കല നാരായണഗുരുകുലത്തിൽ എത്തിയാണ് പുരസ്കാരം ഗുരുമുനി നാരായണപ്രസാദിന് ഔദ്യോഗികമായി കൈമാറിയത്. രാഷ്ട്രപതിയുടെ ദൂതൻ ആയിട്ടാണ് ചീഫ് സെക്രട്ടറി എത്തിയത്. ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കിയാണ് പുരസ്കാരം നൽകിയത്. ഗുരുകുല ബന്ധുക്കളുടെ സന്തോഷത്തിൽ പങ്ക് ചേർന്ന് പുരസ്കാരം സ്വീകരിക്കുന്നതായി മുനി നാരായണ പ്രസാദ് പറഞ്ഞു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ , സ്റ്റാഫ് ഓഫീസർ അർജ്ജുൻ , സ്വാമി ത്യാഗീശ്വരൻ, സ്വാമി തന്മയ , ഡോ. പി.കെ.സാബു, ഡോ. സുഗീത, തുടങ്ങിയവർ പങ്കെടുത്തു.

വിവേകാനന്ദപ്പാറയിൽ മോദി 45 മണിക്കൂർ ധ്യാനമിരിക്കും; സുരക്ഷ ഒരുക്കാൻ 2000 പൊലീസ് ഉദ്യോ​ഗസ്ഥർ

വിവേകാനന്ദപ്പാറയിൽ മോദി 45 മണിക്കൂർ ധ്യാനമിരിക്കും; സുരക്ഷ ഒരുക്കാൻ 2000 പൊലീസ് ഉദ്യോ​ഗസ്ഥർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. സ്വാമി വിവേകാനന്ദ സ്‌മാരകത്തിൽ 45 മണിക്കൂറാണ് മോദി ധ്യാനനിമ​ഗ്നനാകുക. എട്ട് ജില്ലാ പൊലീസ് മേധാവിമാരടക്കം രണ്ടായിരത്തിലധികം പൊലീസുകാരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്കായി കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുള്ളത്

നാളെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വൈകിട്ട് 4.55ന് കന്യാകുമാരിയില്‍ എത്തും. തുടര്‍ന്ന് കന്യാകുമാരി ക്ഷേത്രദര്‍ശനത്തിനു ശേഷം ബോട്ടില്‍ വിവേകാനന്ദപ്പാറയിലേക്കു പോകും. ഇന്ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്റര്‍ പരീക്ഷണപ്പറക്കല്‍ നടത്തി. ധ്യാനത്തിനു ശേഷം ജൂണ്‍ ഒന്നിന് വൈകീട്ടോടെ പ്രധാനമന്ത്രി തിരുവനന്തപുരം വഴി ഡല്‍ഹിയിലേക്ക് തിരിച്ചുപോകും.

ആദ്യമായാണ് വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത്. 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കേദാര്‍നാഥ് ഗുഹയിൽ മോദി ധ്യാനമിരിന്നിരുന്നു. 1892 ഡിസംബര്‍ 23, 24, 25 തീയതികളില്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന പാറയില്‍ 1970 ലാണു സ്മാരകം പണിതത്. കരയില്‍ നിന്ന് 500 മീറ്ററോളം അകലെയാണ് പാറ. കന്യാകുമാരി ദേവിയുടെ പാദമുദ്ര പതിഞ്ഞ പാറയാണെന്നാണ് സങ്കല്‍പം.