കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരിച്ചത് മലയാളികൾ ഉൾപ്പെടെ 23 പേർ; കാഴ്ച നഷ്ടമായത് നിരവധിപ്പേർക്ക്

കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരിച്ചത് മലയാളികൾ ഉൾപ്പെടെ 23 പേർ; കാഴ്ച നഷ്ടമായത് നിരവധിപ്പേർക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ 160 പേർ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം. ഇതിൽ ഭൂരിഭാഗം ആളുകളും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. സംഭവത്തിൽ കണ്ണൂര്‍ സ്വദേശിയായ പി സച്ചിന്‍ ഉൾപ്പെടെ 23 പേർ മരിച്ചതായി അധികൃതർ വ്യക്തമാക്കി. ചികിത്സയിൽ തുടരുന്ന പലരുടെയും ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപോർട്ടുകൾ.

ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരിൽ നിരവധിപ്പേരെ ഡയാലിസിന് വിധേയമാക്കി. ഐ സി യു, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവർക്കായി ഒരുക്കിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചികിത്സയിൽ തുടരുന്നവരുടെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കും. ഇതിനായി സുരക്ഷാ സേനകൾ പ്രത്യേക പരിശോധനകൾ നടത്തുമെന്നും കുവൈത്ത് അധികൃതർ വ്യക്തമാക്കി.

ദുരന്തങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ഇത്തരം ശീലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. നിയമ വിരുദ്ധമായ പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

വിഷ മദ്യ ദുരന്തത്തിൽ കണ്ണൂര്‍ സ്വദേശി പി സച്ചിന്‍ മരിച്ചു എന്ന വിവരം ലഭിച്ചു കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചു. 31 വയസുള്ള സച്ചിൻ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. നാലു വർഷം മുൻപാണ് ഇയാൾ കുവൈത്തിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുകൾ അറിയിച്ചു. അതെ സമയം സംഭവത്തിൽ കൂടുതൽ മലയാളികൾ മരിച്ചതായും ചികിത്സയിൽ തുടരുന്ന പലരുടെയും കാഴ്ച ശക്തി നഷ്ട്ടപ്പെട്ടതായും സൂചനകൾ ഉണ്ട്‌.

40 ഇന്ത്യക്കാർ ചികിത്സയിൽ തുടരുന്നതായി കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്ക് ലഭ്യമായിട്ടില്ല എന്നാണ് അധികൃതർ പറയുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം പുറത്ത് വിടാൻ തയ്യാറാകാത്തതാണ് ഇതിന് കാരണം.

മരണമടഞ്ഞവരുടെയും ചികിത്സയിൽ തുടരുന്നവരുടെയും കുടുംബങ്ങൾക്ക് ബന്ധപ്പെടുന്നതിന് വേണ്ടി ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ചതായി എംബസി അറിയിച്ചു. +965-65501587 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി വ്യക്തമാക്കി.

വിഷ മദ്യ ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ ചികിത്സയ്ക്കായി ആശുപത്രികളുമായും കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും എംബസി അറിയിച്ചു.

മഹാത്മാ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍; പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റര്‍; വിവാദം

മഹാത്മാ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍; പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റര്‍; വിവാദം

ഡല്‍ഹി:സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്ററില്‍ മഹാത്മ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം. സ്വാതന്ത്ര്യദിന പോസ്റ്ററിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ‘സ്വാതന്ത്ര്യം അവരുടെ പോരാട്ടമായിരുന്നു. ഭാവിക്ക് രൂപം നല്‍കുക നമ്മുടെ ലക്ഷ്യമാണെന്ന് പോസ്റ്ററില്‍ പറയുന്നു.

‘രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ നമുക്ക് ഒരു കാര്യം സ്മരിക്കാം. ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും പ്രവൃത്തിയിലൂടെയും സ്വാതന്ത്ര്യത്തെ പരിപോഷിപ്പിക്കാം. എങ്കില്‍ മാത്രമേ അത് കൂടുതല്‍ കരുത്താര്‍ജിക്കൂ. സ്വാതന്ത്ര്യദിനാശംസകള്‍’- എന്നു പറഞ്ഞാണ് പെട്രോളിയം മന്ത്രാലയം പോസ്റ്റര്‍ പങ്കുവച്ചത്. പോസ്റ്ററില്‍ ഏറ്റവും മുകളിലാണ് സവര്‍ക്കറുടെ ചിത്രം. അതിന് താഴെ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് എന്നിവരാണ് ഉള്ളത്.

ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം; 79ാം സ്വാതന്ത്ര്യദിനത്തിലെ മോദിയുടെ റെക്കോര്‍ഡുകള്‍

ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം; 79ാം സ്വാതന്ത്ര്യദിനത്തിലെ മോദിയുടെ റെക്കോര്‍ഡുകള്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നടത്തിയ 103 മിനിറ്റ് നീണ്ട പ്രസംഗം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമായി. പ്രസംഗത്തില്‍ സ്വന്തം റെക്കോര്‍ഡാണ് മോദി മറികടന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലെ മോദിയുടെ പ്രസംഗ ദൈര്‍ഘ്യം 98 മിനിറ്റ് ആയിരുന്നു.

2016-ല്‍ 96 മിനിറ്റ് പ്രസംഗിച്ചതാണ് 2024-ന് മുമ്പ് അദ്ദേഹത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം. അതേസമയം 2017ലെ 56 മിനിറ്റ് പ്രസംഗമാണ് മോദിയുടെ ഏറ്റവും ചെറിയ പ്രസംഗം. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തില്‍, തുടര്‍ച്ചയായി 12 തവണ ചെങ്കോട്ടയില്‍ പ്രസംഗിച്ച് ഇന്ദിരാഗാന്ധിയുടെ റെക്കോര്‍ഡും മോദി മറികടന്നു. തുടര്‍ച്ചയായി 17 സ്വാതന്ത്ര്യദിന പ്രസംഗങ്ങള്‍ നടത്തിയ ജവഹര്‍ലാല്‍ നെഹ്റു മാത്രമാണ് മോദിക്ക് മുന്നിലുള്ളത്.

2014ല്‍ മോദിയുടെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗം 65 മിനിറ്റായിരുന്നു. 2015ല്‍ ഇത് 88 മിനിറ്റായി ഉയര്‍ന്നു. 2018ല്‍ 83 മിനിറ്റും 2019ല്‍ 92 മിനിറ്റും 2020ല്‍ 90 മിനിറ്റുമായിരുന്നു. 2021ല്‍ 88 മിനിറ്റും 2022ല്‍ 74 മിനിറ്റും 2023ല്‍ 90 മിനിറ്റുമായിരുന്നു മോദിയുടെ പ്രസംഗം.

മോദിക്ക് മുമ്പ് ജവഹര്‍ലാല്‍ നെഹ്റു 1947ല്‍ 72 മിനിറ്റും, ഐകെ ഗുജ്‌റാള്‍ 1997ല്‍ 71 മിനിറ്റും പ്രസംഗിച്ചിട്ടുണ്ട്. നെഹ്റു 1954ല്‍ 14 മിനിറ്റും ഇന്ദിരാഗാന്ധി 1966ല്‍ 14 മിനിറ്റും പ്രസംഗിച്ചതാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ഏറ്റവും കുറഞ്ഞ സമയം. മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങും അടല്‍ ബിഹാരി വാജ്‌പേയിയും സമയ ദൈര്‍ഘ്യമില്ലാത്ത സ്വാതന്ത്ര്യദിന പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. 2012ല്‍ 32 മിനിറ്റും 2013ല്‍ 35 മിനിറ്റുമായിരുന്നു മന്‍മോഹന്‍സിങിന്റെ പ്രസംഗസമയം. വാജ്‌പേയി 2002ല്‍ 25 മിനിറ്റും 2003ല്‍ 30 മിനിറ്റുമാണ് സംസാരിച്ചത്.

ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം; 79ാം സ്വാതന്ത്ര്യദിനത്തിലെ മോദിയുടെ റെക്കോര്‍ഡുകള്‍

യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി; ദീപാവലി സമ്മാനമായി ജിഎസ്എടി നിരക്കുകള്‍ കുറയ്ക്കും; പ്രധാനമന്ത്രി

ഡല്‍ഹി: ദൈനംദിനാവശ്യത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ജിഎസ്ടി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത ദീപാവലിയോടെ ജിഎസ്ടി പരിഷ്‌കരിക്കുമെന്നും വിലകുറയന്നതോടെ സാധാരണക്കാര്‍ക്ക് അത് വലിയ ആശ്വാസമാകുമെന്നും മോദി പറഞ്ഞു. എല്ലാ മേഖലയിലും രാജ്യം മുന്നേറുന്നു. ലോകവിപണി ഇന്ത്യ നിയന്ത്രിക്കുന്ന കാലം വിദൂരമല്ലെന്നും പ്രധാനമന്ത്ര പറഞ്ഞു. . 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

രാജ്യത്തെ യുവജനങ്ങള്‍ക്ക് വേണ്ടി ഒരുലക്ഷം കോടിയുടെ പദ്ധതി ഇന്നുമുതല്‍ നിലവില്‍ വരും. വികസിത് ഭാരത് റോസ്ഗാര്‍ യോജനയുടെ ഭാഗമായി 3.5 കോടി യുവജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിക്കുന്ന യുവജനങ്ങള്‍ക്ക് ഒറ്റവത്തവണയായി 15,00 രൂപ ലഭിക്കും.

ലോകം നമ്മുടെ പുരോഗതി ശ്രദ്ധിക്കുന്നുവെന്നും മോദി പറഞ്ഞു. സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ നമ്മുടെ സ്വന്തം പാത രൂപപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് സ്വന്തം സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വേണമെന്നും വിദേശ പ്ലാറ്റ് ഫോമുകളെ ആശ്രയിക്കുന്നത് എന്തിനെന്നും പ്രധാനമന്ത്രി ചോദിച്ചു.

മുദ്ര പദ്ധതി നമ്മുടെ പെണ്‍മക്കള്‍ക്ക് പ്രയോജനം ചെയ്യുന്നുവെന്നും വനിതാ സ്വയം സഹായ സംഘങ്ങള്‍ ഒരു വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. നൂതന ആശയങ്ങള്‍ക്കായി അഭ്യര്‍ത്ഥിക്കുകയാണ്. അതിനായി യുവാക്കളോട് മുന്‍കൈയെടുക്കണം. ഇന്ത്യയെ തടയാന്‍ കഴിയില്ല. ഒരു നിമിഷം പോലും പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വപ്നം കാണാനുള്ള സമയമാണിത്. ഞാന്‍ വ്യക്തിപരമായി യുവാക്കളോടൊപ്പമാണെന്നും പ്രധാനമന്ത്രി.

പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ടെന്ന് ആവർത്തിച്ച മോദി, സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഓർമിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്നത് ഇന്ത്യയുടെ രോഷത്തിന്റെ പ്രകടനമാണെന്നും പ്രതികാരത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ച സൈന്യം സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് രാജ്യത്തിനായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആത്മ നിർഭർ‌ ഭാരത് എന്താണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചു. രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ രാജ്യം തയ്യാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീര്‍ മേഘവിസ്‌ഫോടനം: മരണം 46 ആയി, 200 ലേറെ പേരെ കാണാനില്ല; മിന്നൽ പ്രളയത്തിൽ കനത്ത നാശം

കശ്മീര്‍ മേഘവിസ്‌ഫോടനം: മരണം 46 ആയി, 200 ലേറെ പേരെ കാണാനില്ല; മിന്നൽ പ്രളയത്തിൽ കനത്ത നാശം

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ മേഖലയിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽപ്രളയത്തിലും മരണം 46 ആയി ഉയർന്നു. 160 പേരെ രക്ഷപ്പെടുത്തി. 200 ലേറെ പേരെ കാണാതായതായിട്ടാണ് റിപ്പോർട്ട്. ഇതുവരെ 46 മൃതദേഹങ്ങൾ ലഭിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.

മരിച്ചവരിൽ രണ്ടു സിഐഎസ്എഫ് ജവാന്മാരും ഉൾപ്പെടുന്നു. ചോസ്തി, ഗാണ്ടർബാൾ, പഹൽഗാം മേഖലകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. മാതാ ചണ്ഡിയുടെ ഹിമാലയന്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചസോതിയിലാണ് അപകടമുണ്ടായത്. തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടതിലേറെയും. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

സൈന്യവും, എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങളും രക്ഷാപ്രവർത്തനത്തിനുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സാധ്യമായ എല്ലാ സഹായവും ഉറപ്പു നൽകി. വിദൂരഗ്രാമമായ ചഷോത്തിയിൽ ഇന്നലെ ഉച്ചയ്ക്ക് 12നും ഒരു മണിക്കും ഇടയിലാണ് ദുരന്തമുണ്ടായത്.

മചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള വാർഷിക തീർത്ഥാടനത്തിന്റെ സമയമായതിനാൽ ഗ്രാമത്തിൽ ഒട്ടേറേ ആളുകളുണ്ടായിരുന്നു. ചഷോതി ഗ്രാമം വരെയാണ് വാഹനസൗകര്യമുള്ളത്. ഇവിടെനിന്ന് കാൽനടയായി എട്ടര കിലോമീറ്റർ സഞ്ചരിച്ചാണ് മലമുകളിലെ ക്ഷേത്രത്തിലെത്തേണ്ടത്. ഈ പാതയടക്കം മിന്നൽ പ്രളയത്തിൽ മുങ്ങി. മലയടിവാരത്തുണ്ടായിരുന്ന ഒട്ടേറെ വീടുകൾ ഒലിച്ചുപോയിട്ടുണ്ട്.

ആണവായുധം കാട്ടി വിരട്ടേണ്ട; സിന്ധു നദീ ജലക്കരാറില്‍ പുനരാലോചനയില്ല; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി മോദി

ആണവായുധം കാട്ടി വിരട്ടേണ്ട; സിന്ധു നദീ ജലക്കരാറില്‍ പുനരാലോചനയില്ല; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി മോദി

ന്യൂഡല്‍ഹി: ഭരണഘടനയാണ് രാജ്യത്തിന്റെ വഴി കാട്ടിയെന്നും ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 79 ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം നിറവില്‍ രാജ്യം. 140 കോടി ജനങ്ങള്‍ രാജ്യത്തിന്റെ വിജയം ആഘോഷിക്കുന്നുവെന്നും സ്വാതന്ത്ര്യദിനം അഭിമാനത്തിന്റെ ഉത്സവമാണെന്നും മോദി പറഞ്ഞു. രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയില്‍ എത്തിയത്.

പാകിസ്ഥാന്‍ ആണവായുധം കാട്ടി വിരട്ടേണ്ടതില്ലെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീരജവാന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് എന്നും മോദി പറഞ്ഞു. സിന്ധുനദീ ജലക്കരാറില്‍ ഇനി ഒരുപുനരാലോചനയും ഇല്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്നും മോദി പറഞ്ഞു. മതം ചോദിച്ചാണ് തീവ്രവാദികള്‍ നിഷ്‌കളങ്കരായവരെ കൊലപ്പെടുത്തിയത്. അവരെ പിന്തുണച്ചവര്‍ക്കും തക്കതായ ശിക്ഷ നല്‍കാന്‍ രാജ്യത്തിനായി.

പഹല്‍ഗാമില്‍ ഭീകരവാദികള്‍ ഭാര്യമാരുടെ മുന്നില്‍ വച്ച് ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തി. കുട്ടികളുടെ മുന്നില്‍ അവരുടെ പിതാക്കന്മാരെ കൊലപ്പെടുത്തി. നമ്മുടെ സൈന്യം ഓപ്പറേഷന്‍ സിന്ദൂറിലൂടെ ചുട്ട മറുപടി നല്‍കി. സൈന്യത്തിനു സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യമാണ് നല്‍കിയതെന്നും പ്രധാനമന്ത്രി.പ്രസംഗത്തില്‍ സ്വാതന്ത്ര്യസമരസേനാനികളെയും ഭരണഘടനാ ശില്‍പികളെയും മോദി അനുസ്മരിച്ചു. മലയാളിയായ ദാക്ഷയണി വേലായുധനെയും പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചു.

സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ടയിലും പരിസരത്തുമായി 11,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക് പൊലീസിനെയും നിയോഗിച്ചു. നഗരത്തിലുടനീളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന ശക്തമാക്കി. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്.