സോഷ്യല്‍ മീഡിയയിലെ അശ്ലീലം: ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

സോഷ്യല്‍ മീഡിയയിലെ അശ്ലീലം: ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

ഡല്‍ഹി: സോഷ്യല്‍ മീഡിയയിലെയും ഒടിടി പ്ലാറ്റ്‌ഫോമുകളിലെയും അശ്ലീല ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. നിയമ വിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കങ്ങളില്‍-2021 പ്രകാരം ഐടി നിയമങ്ങള്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് പുതിയ നിര്‍ദേശം. ഇക്കാര്യം ഒടിടി പ്ലാറ്റ്‌ഫോമുകളും ഉത്തരവാദിത്തപ്പെട്ട സെല്‍ഫ് റെഗുലേറ്ററി ബോഡികളും ഉറപ്പുവരുത്തണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍, സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ എന്നിവ വിദ്വേഷ പ്രചാരണത്തിനും, അശ്ലീല, പോണോഗ്രാഫി ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്നു എന്നതാണ് നിര്‍ദേശത്തിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം സൂചിപ്പിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

ഉള്ളടക്കങ്ങളില്‍ പ്രായാധിഷ്ഠിത വര്‍ഗ്ഗീകരണം, ധാര്‍മിക വ്യവസ്ഥകള്‍ എന്നിവ കര്‍ശനമായി പാലിക്കണമെന്നും പുതിയ മാര്‍ഗനിര്‍ദേശം പറയുന്നു. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ സംപ്രേഷണം ചെയ്യരുത്. പ്രായാധിഷ്ഠിത ഉള്ളടക്ക വര്‍ഗ്ഗീകരണം നടത്തി ‘എ’ റേറ്റുചെയ്ത ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കണം. ഇക്കാര്യത്തില്‍ നിമയം അനുശാസിക്കുന്ന ജാഗ്രത പുലര്‍ത്തണം എന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്.

ആകാശത്ത് കാണാം ആ ദൃശ്യവിസ്മയം; മഹാ കുംഭമേളയുടെ അവസാന ദിവസം സൗരയൂഥത്തിൽ അപൂർവ്വ പ്രതിഭാസം

ആകാശത്ത് കാണാം ആ ദൃശ്യവിസ്മയം; മഹാ കുംഭമേളയുടെ അവസാന ദിവസം സൗരയൂഥത്തിൽ അപൂർവ്വ പ്രതിഭാസം

മഹാ കുംഭമേള അതിന്റെ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുകയാണ്. കുംഭ മേളയുടെ പുണ്യസ്നാനത്തിന് വേണ്ടി ലക്ഷക്കണക്കിന് ഭക്തരാണ് പ്രയാഗ് രാജിലേക്ക് ഒഴുകിയെത്തുന്നത്. ഏറ്റവും അവസാനമായി പുറത്തുവന്ന കണക്ക് പ്രകാരം 52 കോടി ഭക്തർ പുണ്യസ്നാനത്തിന് വേണ്ടി എത്തി. ഫെബ്രുവരി 26ന് മഹാശിവരാത്രിയോട് അനുബന്ധിച്ചുള്ള അവസാനത്തെ സ്നാനത്തിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോഴിതാ മഹാകുംഭമേള അവസാനിക്കുന്ന ദിവസം ആകാശത്ത് നടക്കുന്ന ഒരു അപൂർവ ജ്യോതിഷ പ്രതിഭാസത്തെക്കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. സൗരയൂഥത്തിലെ ഏഴ് ഗ്രഹങ്ങളും ഭൂമിയിൽ നിന്ന് നോക്കിയാൽ ദൃശ്യമാകുന്ന കാഴ്ചയാണ് ഈ അപൂർവ്വ ജ്യോതിഷ പ്രതിഭാസം. സൗരയൂഥത്തിലെ ഏഴ് ഗ്രഹങ്ങളായ ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നിവ ഇന്ത്യയിൽ നിന്ന് രാത്രി ആകാശത്ത് ദൃശ്യമാകും.ആകാശത്തിലെ ഈ ദൃശ്യവിസ്മയം മഹാകുംഭ മേളയ്ക്ക് സവിശേഷമായ ഒരു പ്രധാന്യം നൽകുന്നു. കാരണം ഈ പ്രപഞ്ച പ്രതിഭാസങ്ങൾ ആത്മീയ ഊർജത്തെ ഉത്തേജിപ്പിക്കുമെന്ന് പലരും വിശ്വസിക്കുന്നു. 2025 ജനുവരിയിൽ ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നിവയുടെ ദൃശ്യതയോടെയാണ് ഈ പ്രതിഭാസം ആരംഭിച്ചത്. ഫെബ്രുവരിയിൽ ഈ നിരയിലേക്ക് ബുധൻ കൂടി എത്തിച്ചേർന്നതിന് ശേഷമാണ് പ്രതിഭാസം അവസാനിക്കുന്നത്.2025 ഫെബ്രുവരി 28ന് ഈ പ്രതിഭാസം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത്. അന്ന് ഏഴ് ഗ്രഹങ്ങളും സൂര്യന്റെ ഒരു വശത്ത് ദൃശ്യമാകും. സൂര്യൻ ആകാശത്തിന് കുറുകെ കണ്ടെത്തുന്ന പാത അവയുടെ ഭ്രമണപഥങ്ങൾ ഏകദേശം ഒരേ തലത്തിലായതിനാൽ ഈ ആകാശഗോളങ്ങൾ ക്രാന്തിവൃത്തത്തിലാണ് ദൃശ്യമാകുക.ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ അഞ്ച് ഗ്രഹങ്ങളുടെ ദൃശ്യവിസ്മയം യാതൊരുവിധ സഹായവുമില്ലാതെ നിരീക്ഷകർക്ക് കാണാൻ സാധിക്കും. എന്നാൽ യൂറാനസിനെയും നെപ്റ്റ്യൂണിനെയും കാണാൻ ബൈനോക്കുലറുകളോ ദൂരദർശിനികളോ ആവശ്യമായി വരും. സൂര്യാസ്തമയത്തിനു ശേഷമുള്ള സന്ധ്യാസമയത്തോ സൂര്യോദയത്തിനു മുമ്പോ ആയിരിക്കും നിരീക്ഷണത്തിന് ഏറ്റവും അനയോജ്യമായ സമയം, ഈ സമയങ്ങളിൽ ഗ്രഹങ്ങൾ ആകാശത്ത് ഉയർന്ന നിലയിലായിരിക്കും.

ഈ പ്രതിഭാസം വീണ്ടും സംഭവിക്കുമോ?

ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, 2025 ഓഗസ്റ്റിന്റെ മദ്ധ്യത്തിൽ രാവിലെ ആകാശത്ത് ആറ് ഗ്രഹങ്ങൾ ദൃശ്യമാകുന്ന സമാനമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധിക്കുമെന്നാണ് പറയുന്നത്. എന്നാൽ ഈ സമയത്ത് യുറാനസിനെയും നെപ്റ്റിയൂണിനെയും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. ഉപകരണങ്ങളുടെ സഹായത്താൽ അവയെ കാണാൻ സാധിക്കും.ഹരിദ്വാർ, ഉജ്ജയിൻ, നാസിക് എന്നീ മൂന്ന് പുണ്യസ്ഥലങ്ങളിൽ നാല് വർഷത്തിലൊരിക്കലും 12 വർഷത്തിലൊരിക്കൽ പ്രയാഗ്രാജിലും നടക്കുന്ന ഈ ദൃശ്യവിസ്മയം വിശ്വാസികളെയാണ് ഏറെ ആകർഷിക്കുന്നത്. ഈ കാലയളവിൽ പുണ്യനദികളിൽ കുളിക്കുന്നത് ജീവിത-മരണ ചക്രത്തിൽ നിന്ന് മോചനം നേടുമെന്ന് വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകരുണ്ട്.

വിശാഖപട്ടണം ചാരക്കേസ്: മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

വിശാഖപട്ടണം ചാരക്കേസ്: മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വിശാഖപട്ടണം ചാരക്കേസില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയില്‍ നിന്നും വേദന്‍ ലക്ഷ്മണ്‍ ടന്‍ഡേല്‍, അക്ഷയ് രവി നായിക് എന്നിവരെയും പിടികൂടി.

രഹസ്യ നാവിക പ്രതിരോധ വിവരങ്ങൾ ഉൾപ്പെടെ ചോർത്തിയ കേസിലാണു നടപടി. ഇതോടെ അറസ്റ്റിലായവരുടെ ആകെ എണ്ണം എട്ടായി. പിടിയിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.

അറസ്റ്റിലായ മൂന്നുപേരും കാര്‍വാര്‍ നാവിക സേന ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും സുപ്രധാന വിവരങ്ങള്‍ കൈമാറുകയും അതിന് പണം കൈപ്പറ്റുകയും ചെയ്‌തുവെന്നും എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി. നാവികസേനയുടെ സുപ്രധാന വിവരങ്ങള്‍ പാക് ചാരസംഘടനയ്ക്ക് കൈമാറിയെന്നാണ് കേസ്. കേസില്‍ നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു.

2021 ജനുവരിയിൽ ആന്ധ്രപ്രദേശിലെ കൗണ്ടർ ഇന്റലിജൻസ് സെൽ റജിസ്റ്റർ ചെയ്ത കേസ് 2023 ജൂണിൽ എൻഐഎ ഏറ്റെടുത്തു. ഒളിവിൽ പോയ 2 പാക്കിസ്ഥാനികൾ ഉൾപ്പെടെ 5 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പാക്ക് പൗരനായ മീർ ബാലജ് ഖാനും അറസ്റ്റിലായ ആകാശ് സോളങ്കിയും ചാരവൃത്തി റാക്കറ്റിൽ സജീവമായിരുന്നു. ഒളിവിൽ പോയ മറ്റൊരു പിഐഒ ആൽവെൻ, മൻമോഹൻ സുരേന്ദ്ര പാണ്ഡ, അമാൻ സലിം ഷെയ്ഖ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

തിരിച്ചുകയറി രൂപ, 87ല്‍ താഴെ തന്നെ; സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു

തിരിച്ചുകയറി രൂപ, 87ല്‍ താഴെ തന്നെ; സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു

ഡല്‍ഹി: ഡോളറിനെതിരെ മൂല്യം ഉയര്‍ന്ന് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 86.86 എന്ന നിലയിലാണ് രൂപ. വ്യാപാര കമ്മി വര്‍ധിച്ചതും ഡോളര്‍ ശക്തിയാര്‍ജിച്ചതും അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.

ഇന്നലെ പത്തുപൈസയുടെ നഷ്ടത്തോടെ 86.98 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത് അടക്കമുള്ള ഘടകങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യ ചുമത്തുന്ന തീരുവയ്ക്ക് സമാനമായി ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കന്‍ നിലപാടും രൂപയെ ദുര്‍ബലമാക്കുന്നതായും വിപണി വിദഗ്ധര്‍ പറയുന്നു.

ഓഹരി വിപണി നഷ്ടത്തിലാണ്. 400ലധികം പോയിന്റ് നഷ്ടത്തോടെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, ടിസിഎസ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിടുന്ന ഓഹരികള്‍. ഓഹരി വിപണി നഷ്ടത്തിലാണ്. 400ലധികം പോയിന്റ് നഷ്ടത്തോടെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, ടിസിഎസ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിടുന്ന ഓഹരികള്‍.

ടെസ്ല കാറുകള്‍ ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയില്‍; വില 21 ലക്ഷം രൂപ

ടെസ്ല കാറുകള്‍ ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയില്‍; വില 21 ലക്ഷം രൂപ

ഡല്‍ഹി: ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഏപ്രിലില്‍ തുടങ്ങാനാണ് പദ്ധതി. ബെര്‍ലിന്‍ പ്ലാന്റില്‍ നിന്ന് ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യാനാണ് ടെസ്ല ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഏകദേശം 25,000 യുഎസ് ഡോളര്‍ (ഏകദേശം 21 ലക്ഷം രൂപ) വിലയുള്ള വിലകുറഞ്ഞ ഇവി മോഡലുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ സെയില്‍സ് ഓപ്പറേഷന്‍ ആരംഭിക്കാനാണ് കമ്പനി നോക്കുന്നത്. ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുന്നതിന് സാധ്യതയുള്ള സ്ഥലങ്ങളായി ബികെസി, എയ്റോസിറ്റി മുംബൈ എന്നിവയെയാണ് കമ്പനി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ, ന്യൂഡല്‍ഹിയിലും മുംബൈയിലും രണ്ട് ഷോറൂമുകള്‍ക്കായി കമ്പനി സ്ഥലങ്ങള്‍ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ന്യൂഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള എയ്റോസിറ്റി ഏരിയയിലാണ് ഷോറൂമിനായി ടെസ്ല സ്ഥലം കണ്ടെത്തിയത്. സ്ഥലം പാട്ടത്തിനെടുക്കാനാണ് ആലോചന. മുംബൈയില്‍ ബാന്ദ്ര കുര്‍ള കോംപ്ലക്സിന്റെ ബിസിനസ്, റീട്ടെയില്‍ ഹബ്ബിലാണ് ടെസ്ല ഷോറൂമിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഡിവൈഎഫ്‌ഐയുടെ സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിന് ക്ഷണം

ഡിവൈഎഫ്‌ഐയുടെ സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിന് ക്ഷണം

ഡല്‍ഹി: ഡിവൈഎഫ്‌ഐ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിന് ക്ഷണം. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എംപി, സംസ്ഥാന സെക്രട്ടറി വി കെ സനോജ് എന്നിവര്‍ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്.

തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മാര്‍ച്ച് 1,2 തിയതികളിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തു ആദ്യമായാണ് ഒരു യുവജന സംഘടന സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവല്‍ നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.