യുവാവിനെ വെട്ടി ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ

യുവാവിനെ വെട്ടി ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം കടയ്ക്കുള്ളിലിട്ട് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികളെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ് അഷ്റഫ് (30), മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം എ.ആർ.എസ്. മൻസിലിൽ ഷഹീൻ കുട്ടൻ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കാപ്പ കേസിൽ തടവിൽ കഴിഞ്ഞിറങ്ങിയ ഇവർ വധശ്രമം, അടിപിടി, കഞ്ചാവ് കേസുകളിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മോഹനപുരം ഖബറഡി നെടുവം ദാരുൽ ഇഹ്സാൻ വീട്ടിൽ നൗഫലി(27) എന്നയാൾക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് വെട്ടേറ്റത്. ഖബറഡി ജങ്ഷന് സമീപം ബൈക്കിലെത്തിയ പ്രതികൾ നൗഫലിനെ വെട്ടിയെങ്കിലും രക്ഷപ്പെടാൻ തൊട്ടടുത്തുള്ള കടയിലേക്ക് ഓടിക്കയറുകയായിരുന്നു.

ടാങ്ക് വേധ മിസൈല്‍ നാഗ് മാര്‍ക്ക് 2 പരീക്ഷണം വിജയം

ടാങ്ക് വേധ മിസൈല്‍ നാഗ് മാര്‍ക്ക് 2 പരീക്ഷണം വിജയം

ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാഗ് മാര്‍ക്ക് 2 മിസൈല്‍ പരീക്ഷണം വിജയകരം. മൂന്നാം തലമുറ ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് നിര്‍വഹിച്ചത്.

പൊഖ്‌റാന്‍ ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലിന്റെ ഫീല്‍ഡ് ട്രയല്‍സ് പരീക്ഷണമാണ് നടന്നത്. പരീക്ഷണം വിജയകരമായിരുന്നെന്നും മിസൈല്‍ ഇനി സൈന്യത്തിന്റെ ഭാഗമാകുമെന്നും ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു.മിസൈല്‍ അസാധാരണമായ കൃത്യതയും വിശ്വാസ്യതയും പ്രദര്‍ശിപ്പിച്ചതായും പരമാവധി, കുറഞ്ഞ ദൂര പരിധികളിലെ എല്ലാ ലക്ഷ്യങ്ങളെയും തകര്‍ത്തതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആധുനിക കവചിത ഭീഷണികളെ നിര്‍വീര്യമാക്കുന്നതിനാണ് നാഗ് മാര്‍ക്ക് 2 മിസൈല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിക്ഷേപിക്കുന്നതിന് മുമ്പ് ലക്ഷ്യസ്ഥാനം കൃത്യമായി ഉറപ്പാക്കി ലോക്ക് ചെയ്യാന്‍ ഓപ്പറേറ്റര്‍മാരെ പ്രാപ്തരാക്കുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. സങ്കീര്‍ണ്ണമായ യുദ്ധ സാഹചര്യങ്ങളില്‍ പോലും കൃത്യമായ ആക്രമണങ്ങള്‍ ഉറപ്പാക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും പ്രതിരോധമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

പരീക്ഷണ വിജയത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഡിആര്‍ഡിഒയെയും സൈന്യത്തെയും വ്യവസായ പങ്കാളികളെയും അഭിനന്ദിച്ചു. പ്രതിരോധ നിര്‍മ്മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത നാഗ് എംകെ 2 ന്റെ വിജയകരമായ പരീക്ഷണങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മകര സംക്രാന്തി ദിനത്തിൽ ‘അമൃത സ്നാന‘ത്തിന് 3 കോടി ഭക്തർ

മകര സംക്രാന്തി ദിനത്തിൽ ‘അമൃത സ്നാന‘ത്തിന് 3 കോടി ഭക്തർ

ലഖ്നൗ: ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സം​ഗമമായ മഹാ കുംഭമേളയിൽ ഇന്ന് സവിശേ ദിനം. മകര സംക്രാന്തി ദിനത്തിലെ അമൃത സ്നാനം ഇന്ന് നടക്കും. 45 ദിവസം നീളുന്ന തീർഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണിത്. ഇന്ന് 3 കോടിയിൽപ്പരം ഭക്തർ പുണ്യ സ്നാനത്തിനായി പ്രയാ​ഗ് രാജിൽ എത്തുമെന്നാണ് പ്രതീക്ഷ.

ഇന്നലെയാണ് കുംഭമേളയ്ക്ക് തുടക്കമായത്. ആദ്യ ദിനമായ ഇന്നലെ ഒന്നരക്കോടിയിലേറെ പേർ ത്രിവേണി സം​ഗമത്തിലെ പവിത്ര സ്നാനത്തിൽ പങ്കെടുത്തു. ശംഖ നാദങ്ങളും ഭജനാലാപനവും മുഴങ്ങിയ അന്തരീക്ഷത്തിൽ പൗഷ് പൗർണമിയിലെ പുണ്യ സ്നാനത്തോടെയാണ് കുംഭമേളയ്ക്ക് തുടക്കമായത്. ഷാഹി സ്നാൻ ചടങ്ങിനായി നിരവധി പേരാണ് ഇന്നലെ എത്തിയത്. കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 30,000 പൊലീസുകാർ, എൻഡിആർഫ്, കേന്ദ്ര സേനകളും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് എഐ ക്യാമറകൾ, വെള്ളത്തിനടിയിൽ പരിശോധന നടത്താൻ ഡ്രോണുൾപ്പെടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

പയര്‍ മാത്രമല്ല, ബഹിരാകാശത്ത് ചീരയും മുളയ്ക്കും; പരീക്ഷണം വിജയകരം

പയര്‍ മാത്രമല്ല, ബഹിരാകാശത്ത് ചീരയും മുളയ്ക്കും; പരീക്ഷണം വിജയകരം

ന്യൂഡല്‍ഹി: മുംബൈയിലെ അമിറ്റി സര്‍വകലാശാല ബഹിരാകാശത്തേക്ക് അയച്ച ചീര കോശങ്ങള്‍ (കോളസ് ടിഷ്യു) മുളച്ചതായി റിപ്പോര്‍ട്ട്. ഐഎസ്ആര്‍ഒ പിഎസ്എല്‍വി- സി 60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച പോയെം-4 (പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സിപിരിമെന്റ് മൊഡ്യൂള്‍) ദൗത്യത്തിന്റെ ഭാഗമായാണ് ചീര കോശങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചത്. 350 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റുന്ന പേടകമാണ് പോയെം-4. ഈ പേടകത്തില്‍ കൊണ്ടുപോയ ചീര കോശങ്ങള്‍ മുളച്ചതിന്റെ ലക്ഷണങ്ങള്‍ കാണിച്ചതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു.

‘മൈക്രോ ഗുരുത്വാകര്‍ഷണത്തിന് കീഴില്‍ ബഹിരാകാശത്ത് സസ്യങ്ങള്‍ വളര്‍ത്തുന്നത് ബഹിരാകാശ ജൈവ ഗവേഷണരംഗത്ത് പ്രധാന നാഴികക്കല്ലാണ്. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യങ്ങളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും. ദീര്‍ഘനാള്‍ ഗവേഷകര്‍ക്ക് ബഹിരാകാശത്ത് നില്‍ക്കേണ്ടി വരുമ്പോള്‍ ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞേക്കും. പോയെം-4 പ്ലാറ്റ്ഫോമില്‍ നിന്ന് ലഭിച്ച പ്രാരംഭ ഡാറ്റ ചീര വിത്തുകളില്‍ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്,’- അമിറ്റി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എ ഡബ്ല്യു സന്തോഷ് കുമാര്‍ പറഞ്ഞു. അമിറ്റി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ആസ്‌ട്രോബയോളജിയിലെ പ്രധാന ശാസ്ത്രജ്ഞന്‍ കൂടിയാണ് സന്തോഷ് കുമാര്‍.

ഐഎസ്ആര്‍ഒയില്‍ നിന്ന് ലഭിച്ച ഡാറ്റ പ്രതീക്ഷ നല്‍കുന്നതാണെന്നും പേടകത്തിന്റെ ആരോഗ്യം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 30 ന് രണ്ട് സ്‌പെഡെക്‌സ് ഉപഗ്രഹങ്ങളെയും വഹിച്ച് ഭൂമിയുടെ ഭ്രമണപഥം ലക്ഷ്യമിട്ട് പറന്നുയര്‍ന്ന പിഎസ്എല്‍വി- സി 60 റോക്കറ്റില്‍ അമിറ്റി സര്‍വകലാശാലയുടെ പ്ലാന്റ് എക്സ്പെരിമെന്റല്‍ മൊഡ്യൂള്‍ ഇന്‍ സ്പേസ് (APEMS) അയച്ചിരുന്നു.

വര്‍ണ്ണ നിരീക്ഷണത്തിലൂടെ വളര്‍ച്ചയിലും ആരോഗ്യത്തിലുമുള്ള മാറ്റങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാന്‍ ഗവേഷകര്‍ക്ക് സാധിക്കും എന്നത് കൊണ്ടാണ് പരമ്പരാഗത വിത്തുകള്‍ക്ക് പകരം കോളസ് ടിഷ്യു ( കോശ സമൂഹം) വളര്‍ത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചീര പച്ച നിറത്തിലാണ്. അതിനാല്‍ വളര്‍ച്ചയിലും കരിഞ്ഞുപോയാലും ഉണ്ടാകുന്ന ഏത് നിറവ്യത്യാസവും ഇന്‍-ബില്‍റ്റ് കാമറയിലൂടെ പകര്‍ത്താന്‍ കഴിയുമെന്നും കുമാര്‍ പറഞ്ഞു.

ചീര കോളസ് ടിഷ്യു വേഗത്തില്‍ വളരുന്നുണ്ടെന്നും വിത്ത് മുളയ്ക്കുന്ന പ്രക്രിയയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളര്‍ച്ചാ നിരക്ക് എളുപ്പത്തില്‍ അളക്കാമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ ദൗത്യങ്ങളില്‍ ഭക്ഷണത്തിന്റെയും പോഷകാഹാരത്തിന്റെയും സാധ്യത കണ്ടെത്താന്‍ കോളസ് ടിഷ്യു വഴി സസ്യങ്ങളുടെ വളര്‍ച്ച പര്യവേക്ഷണം ചെയ്യുക എന്നതാണ് ഈ പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. ഈ പരീക്ഷണത്തില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍, ഉയര്‍ന്ന പ്രദേശങ്ങളിലെ സസ്യങ്ങള്‍ ഗുരുത്വാകര്‍ഷണത്തിന്റെയും പ്രകാശത്തിന്റെയും ദിശ എങ്ങനെ മനസ്സിലാക്കുന്നുവെന്ന് തിരിച്ചറിയാന്‍ സഹായിക്കും.ഗുരുത്വാകര്‍ഷണ സമ്മര്‍ദ്ദത്തോട് പ്രതികരിച്ച് വളര്‍ച്ചയുടെ ദിശ നിയന്ത്രിക്കുന്നതിന് സ്വയം എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്ന് മനസ്സിലാക്കാനും ഇത് സഹായിക്കുമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ബഹിരാകാശത്ത് പയര്‍വിത്ത് മുളപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒ നിര്‍ണായകമായ നേട്ടം കൈവരിച്ചിരുന്നു. പോയെം-4 ദൗത്യത്തിന്റെ ഭാഗമായി തന്നെയാണ് എട്ട് പയര്‍വിത്തുകള്‍ ബഹിരാകാശത്ത് എത്തിച്ചത്. ബഹാരാകാശത്തെത്തി നാലുദിവസങ്ങള്‍ക്കകമാണ് വിത്തുകള്‍ മുളപൊട്ടിയത്.

പോയം-4 ദൗത്യത്തിലെ 24 പരീക്ഷണ ഉപകരണങ്ങളിലൊന്നായ കോംപാക്റ്റ് റിസര്‍ച്ച് മൊഡ്യൂള്‍ ഫോര്‍ ഓര്‍ബിറ്റല്‍ പ്ലാന്റ് സ്റ്റഡീസ് അഥവാ ക്രോപ്സ് ഉപയോഗിച്ചാണ് ഐഎസ്ആര്‍ഒ വിത്തുകള്‍ മുളപ്പിച്ചത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്‌സി) ആണ് ക്രോപ്സ് വികസിപ്പിച്ചത്. മൈക്രോഗ്രാവിറ്റിയില്‍ വിത്ത് മുളയ്ക്കുന്നതിനെ കുറിച്ചും സസ്യങ്ങളുടെ നിലനില്‍പ്പിനെ കുറിച്ചും പഠിക്കുന്നതിനായുള്ള സ്വയം പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ക്രോപ്സ്.

പിവി അന്‍വര്‍ തൃണമൂല്‍ സംസ്ഥാന കണ്‍വീനര്‍; രാജിയ്ക്ക് പിന്നാലെ നിയമനം

പിവി അന്‍വര്‍ തൃണമൂല്‍ സംസ്ഥാന കണ്‍വീനര്‍; രാജിയ്ക്ക് പിന്നാലെ നിയമനം

ഡല്‍ഹി: എംഎല്‍എ സ്ഥാനം രാജിവച്ച പിവി അന്‍വറിന് പുതിയ ചുമതല. പിവി അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനറായി നിയമിച്ചു. മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരണമാണ് നടപടിയെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വൈകാതെ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം സംസ്ഥാനത്ത് എത്തുമെന്നാണ് സൂചന. സംസ്ഥാനത്ത് പാര്‍ട്ടി ശക്തിപ്പെടുത്തുന്നതും നേതൃസ്ഥാനത്തേക്ക് കൂടുതല്‍ പേരെ നിയമിക്കുന്നതുള്‍പ്പടെയുള്ള തീരുമാനം നേതാക്കളുട സന്ദര്‍ശനത്തോടനുബന്ധിച്ച് ഉണ്ടാകും. നിലവില്‍ സംസ്ഥാനത്തിന്റെ ചുമതല സുസ്മിത ദേബിനും മഹുവാ മൊയ്ത്രയ്ക്കുമാണ്. അവരുടെ നേതൃത്വത്തിലാവും സന്ദര്‍ശനം.

രാവിലെ സ്പീക്കര്‍ എഎന്‍ ഷംസീറിനെ കണ്ടാണു പിവി അന്‍വര്‍ രാജിക്കത്തു കൈമാറിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായതിനു പിന്നാലെയാണ്, അയോഗ്യത ഒഴിവാക്കാനായി അന്‍വര്‍ രാജിവച്ചത്. ശനിയാഴ്ചതന്നെ രാജിക്കത്ത് ഇമെയില്‍ അയച്ചിരുന്നെന്നും നേരിട്ടു നല്‍കേണ്ടതിനാലാണു ഇന്നു സ്പീക്കറെ കണ്ട് കത്തു കൈമാറിയതെന്നും അന്‍വര്‍ വ്യക്തമാക്കി. ഇടതുപക്ഷവുമായി തെറ്റിയശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെയാണ് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചത്.

രാജി സ്പീക്കര്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ബംഗാളിലെത്തി മമതയെ കണ്ട് നേരിട്ട് ടിഎംസി മെമ്പര്‍ഷിപ്പ് എടുക്കുമെന്നും അന്‍വര്‍ പറഞ്ഞു. രാജിവയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല കൊല്‍ക്കത്തയിലേക്ക് പോയത്. ബംഗാള്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിശദീകരിക്കുകയും ചെയ്തു. വന്യജീവിനിയമം കാരണം കേരളം ബുദ്ധിമുട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദീദിയെ അറിയിച്ചു. പാര്‍ട്ടിയുമായി സഹകരിച്ചുപോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് മമതാ ബാനര്‍ജി തനിക്ക് ഉറപ്പുനല്‍കുകയും ചെയ്തു. ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി ഈ വിഷയം ഉന്നയിക്കുമെന്നും മമത പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവെച്ച് പോരാട്ടത്തിനിറങ്ങാന്‍ മമത നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നും അന്‍വര്‍ പറഞ്ഞു.

സാക്ഷി മതി, ആയുധം കണ്ടെത്താത്തതുകൊണ്ട് കേസ് തള്ളാനാകില്ല: സുപ്രീംകോടതി

സാക്ഷി മതി, ആയുധം കണ്ടെത്താത്തതുകൊണ്ട് കേസ് തള്ളാനാകില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: നേരിട്ടുള്ള വിശ്വസനീയമായ സാക്ഷികളുണ്ടെങ്കില്‍ ആയുധം കണ്ടെത്തിയില്ല എന്നതുകൊണ്ടുമാത്രം പ്രോസിക്യൂഷന്‍ കേസ് തള്ളാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. ഛത്തീസ്ഗഢിലെ ഒരു കൊലപാതകക്കേസിലെ പ്രതികളുടെ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുമ്പോഴുണ്ടായിരുന്ന രണ്ട് സാക്ഷികള്‍ കൂറുമാറിയതാണ് പ്രതികള്‍ ചൂണ്ടിക്കാട്ടിയത്. ആയുധം കണ്ടെടുക്കുന്നത് കണ്ടെന്ന മെമ്മോയില്‍ ഇവര്‍ ഒപ്പുവെച്ചിരുന്നെങ്കിലും അത് സമ്മര്‍ദം കൊണ്ടാണെന്നും അതിലെന്താണ് എഴുതിയിരുന്നത് എന്ന് അറിയുമായിരുന്നില്ലെന്നുമാണ് കൂറുമാറിയ സാക്ഷികള്‍ പറഞ്ഞത്. എന്നാല്‍, ഈ മൊഴികള്‍ വിശ്വസനീയമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. മൂര്‍ച്ചയുള്ള ആയുധംകൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മാത്രവുമല്ല, കൊലപാതകം നേരിട്ടുകണ്ട സാക്ഷികളുണ്ട്. വിശ്വസനീയമായ ദൃക്സാക്ഷിമൊഴികളുണ്ടെങ്കില്‍ ആയുധം കണ്ടെത്തിയില്ലെങ്കില്‍പ്പോലും കേസിനെ ബാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.