പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആറ് ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായി, ഒരാളെ കാണാതായി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആറ് ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായി, ഒരാളെ കാണാതായി

ഡല്‍ഹി: മൂന്നാഴ്ച പിന്നിടുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ഇതുവരെ ആറ് ഇന്ത്യക്കാര്‍ മരിച്ചതായി വിദേശകാര്യ മന്ത്രാലയം. സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ഉണ്ടായ ഡ്രോണ്‍ – മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി മരിച്ചവരുടെ കണക്കുരകളാണ് വിദേശകാര്യ മന്ത്രാലയം പങ്കുവച്ചത്. സംഘര്‍ഷം ബാധിച്ചിട്ടുള്ള ഗള്‍ഫ്, പശ്ചിമേഷ്യന്‍ മേഖലയില്‍ ഏകദേശം ഒരു കോടിയിലധികം ഇന്ത്യക്കാരുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ബുധനാഴ്ച റിയാദിന് നേരെ നടന്ന ആക്രമണത്തിലാണ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടത്. സൗദിയില്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെടുന്ന ആദ്യ വ്യക്തിയാണ് ഇത്. ഒമാനിലെ വ്യാവസായിക മേഖലയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായി. സംഘര്‍ഷം രൂക്ഷമായ ദിവസങ്ങളില്‍ മേഖലയ്ക്ക് സമീപത്ത് ചരക്ക് കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളില്‍ മൂന്ന് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാളെ കാണാതയായതായും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ( ഗള്‍ഫ്) അസീം മഹാജന്‍ അറിയിച്ചു.

അതിനിടെ, സംഘര്‍ഷങ്ങളെ തുടര്‍ന്ന് തകരാറിലായ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു. സാഹചര്യങ്ങള്‍ ക്രമേണ മെച്ചപ്പെട്ടു വരികയാണ്. നിരവധി പേര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 28 മുതല്‍ ഏകദേശം 300,000 യാത്രക്കാര്‍ മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിതായും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

‘പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കി’ രാഹുലിനെതിരെ പരാതിക്കാരി മുദ്രവച്ച കവര്‍ കൈമാറി

‘പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കി’ രാഹുലിനെതിരെ പരാതിക്കാരി മുദ്രവച്ച കവര്‍ കൈമാറി

ഡല്‍ഹി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍യുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രധാന രേഖകള്‍. കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ അഭിഭാഷകന്‍ മുഖേനെ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയതത്. ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ സുപ്രീം കോടതി ഈ ഹര്‍ജി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എന്‍കെ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ പരാതിക്കാരിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയുടെ അഭിഭാഷകന്‍ കെആര്‍സുഭാഷ് ചന്ദ്രന്‍ മുദ്ര വെച്ച കവറില്‍ ചില രേഖകള്‍ കോടതിക്ക് കൈമാറിയത്. എന്നാല്‍ മുദ്ര വെച്ച കവറിലെ രേഖകള്‍ എന്താണെന്ന് വ്യക്തമല്ല.

മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുള്‍പ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവില്‍ ഉണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

‘ലക്ഷ്യത്തിന് അടുത്തെത്തി, ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ആലോചന’; യുഎസ്

‘ലക്ഷ്യത്തിന് അടുത്തെത്തി, ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ആലോചന’; യുഎസ്

വാഷിങ്ടൻ: ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി യുഎസ്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു അടുത്തെത്തിയെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. തന്റെ സമൂഹ മാധ്യമമായ ദി ട്രൂത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമൂസ് കടലിടുക്ക് യുഎസ് സംരക്ഷിക്കില്ലെന്നും അതുപയോ​ഗിക്കുന്നവർ സംരക്ഷിക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാന്റെ തീവ്രവാദ ഭരണകൂടവുമായി ബന്ധപ്പെട്ട് തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു വളരെ അടുത്ത് അമേരിക്ക എത്തിക്കഴിഞ്ഞു. അതിനാൽ പശ്ചിമേഷ്യയിലെ സൈനിക നടപടികൾ അവസാനിപ്പിക്കുന്നത് പരി​ഗണനയിലാണ്. ഹോർമൂസ് കടലിടുക്ക് ഉപയോ​ഗിക്കുന്ന രാജ്യങ്ങൾ തന്നെ അതിനെ ആവശ്യാനുസരണം സംരക്ഷിക്കുകയും നിയന്ത്രിക്കുകയും വേണം. ആവശ്യപ്പെടുകയാണെങ്കിൽ ഈ രാജ്യങ്ങളെ തങ്ങൾ സഹായിക്കുമെന്നും ഇറാന്റെ ഭീഷണി ഇല്ലാതായാൽ അത് ആവശ്യമായി വരരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതിനിടെ ഹോർമൂസിനെ ലക്ഷ്യമിടുന്ന ഇറാനിയൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ യുഎസിനു തങ്ങളുടെ താവളങ്ങൾ ഉപയോ​ഗിക്കാൻ ബ്രിട്ടൻ അനുമതി നൽകിയിരുന്നു. എന്നാൽ യുകെയുടെ തീരുമാനം വൈകിപ്പോയെന്നു ട്രംപ് പറഞ്ഞു. അവർ തങ്ങളുടെ ആദ്യ സഖ്യകക്ഷിയായിരുന്നു. ബന്ധം വളരെ നല്ലതാണെന്നും പക്ഷേ ഇത് മുൻപ് ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ചാ​ഗോസ് ദ്വീപുകളുടെ ഭാ​ഗമായ ഡീ​ഗോ ​ഗാർസിയയുടെ പരമാധികാരം യുകെ മൗറീഷ്യസിനു വിട്ടുകൊടുത്തിരുന്നെങ്കിലും സേനാ താവളങ്ങൾ പിന്നീട് പാട്ടത്തിനെടുത്തിരുന്നു.

അതേസമയം ഇറാൻ കേന്ദ്രങ്ങൾ ആക്രമിക്കാനായി തങ്ങലുടെ സേനാ താവളങ്ങൾ ഉപയോ​ഗിക്കാൻ യുഎസിനു അനുമതി നൽകിയ യുകെ നടപടി അപകടകരമെന്നു ഇറാൻ വിദേശ കാര്യ മന്ത്രി പ്രതികരിച്ചു. ബ്രിട്ടീഷ് ജീവനുകളെ കിയ സ്റ്റാമർ അപകടത്തിലാക്കുകയാണെന്നു അബ്ബാസ് അരാ​ഗ്ചി ആരോപിച്ചു. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇറാൻ പ്രയോ​ഗിക്കുമെന്നു ആ​ദ്ദേഹം മുന്നറിയിപ്പ് നൽകി.

‘സംയമനം കീഴടങ്ങലല്ല, ശക്തി’ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കേന്ദ്ര നിലപാടിനെ പിന്തുണച്ച് ശശി തരൂര്‍

‘സംയമനം കീഴടങ്ങലല്ല, ശക്തി’ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കേന്ദ്ര നിലപാടിനെ പിന്തുണച്ച് ശശി തരൂര്‍

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ഇന്ത്യ സ്വീകരിക്കുന്ന നയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. യുഎസ്-ഇസ്രയേല്‍ സഖ്യവും ഇറാനും കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണയ്ച്ചാണ് തരൂര്‍ രംഗത്തെത്തിയത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയോടുള്ള ഇന്ത്യയുടെ പ്രതികരണം ‘ഉത്തരവാദിത്തമുള്ള രാഷ്ട്രതന്ത്രത്തിന്റെ’ ഉദാഹരണം എന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. അസ്ഥിരമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സംയമനം ബലഹീനതയെയല്ല, ശക്തിയെയാണ് അടയാളപ്പെടുത്തുന്നത് എന്നാണ് തരൂരിന്റെ പ്രതികരണം.

‘സംയമനം കീഴടങ്ങലല്ല. സംയമനമാണ് ശക്തി… നമ്മുടെ താല്‍പ്പര്യങ്ങള്‍ എന്താണെന്ന് നമുക്കറിയാം. നമ്മുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആദ്യം പ്രവര്‍ത്തിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചന. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിന് ക്രിയാത്മകമായ നയതന്ത്ര പങ്ക് വഹിക്കണം. സമാധാനത്തിനായി ആഹ്വാനം ചെയ്യാന്‍ മുന്‍കൈയെടുക്കുക ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ ചെയ്യേണ്ടത്.

സംഘര്‍ഷത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ ഇരുപക്ഷത്തിനും വഴിയൊരുക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്’ എന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കി അഭിമുഖത്തില്‍ തരൂര്‍ വ്യക്തമാക്കി. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തില്‍ ഇന്ത്യ നേരത്തെ അനുശോചനം രേഖപ്പെടുത്തേണ്ടതായിരുന്നു എന്നും തരൂര്‍ വ്യക്തമാക്കി. ‘അപലപിക്കലും അനുശോചനവും തമ്മില്‍ വ്യത്യാസമുണ്ട്. അനുശോചനം സഹതാപത്തിന്റെ പ്രകടനമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിലെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം നിരന്തരം രംഗത്തെത്തുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണം. തരൂരിന്റെ നിലപാട് പ്രതിപക്ഷത്തിന് എതിരെ ആയുധമാക്കുകയാണ് ബിജെപി.

തരൂരിന്റെ നിലപാട് തള്ളി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. പ്രതിസന്ധിയില്‍ ഇന്ത്യയുടെ ‘മൗനം’ അപലപനീയം തന്നെയാണെന്നാണ് തരൂരിന്റെ പരാമര്‍ശങ്ങളോട് കോണ്‍ഗ്രസ് നടത്തിയ പ്രതികരണം. സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന തരൂരിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് ആണ് പാര്‍ട്ടി വാദം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണ തരൂർ പറഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും പറഞ്ഞു. ഒരു നിലപാട് സ്വീകരിക്കാന്‍ വേണ്ടിയും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് ഗൗരവമായി എടുക്കരുത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യന്‍ പ്രതിസന്ധി; പ്രീമിയം പെട്രോള്‍ വില രണ്ട് രൂപ കൂട്ടി

പശ്ചിമേഷ്യന്‍ പ്രതിസന്ധി; പ്രീമിയം പെട്രോള്‍ വില രണ്ട് രൂപ കൂട്ടി

ഡല്‍ഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധിക്കിടെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്രീമിയം പെട്രോളായ ‘പവര്‍’ പെട്രോളിന് ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിപ്പിച്ചു. എന്നാല്‍ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നിലവില്‍ മാറ്റമില്ല.

ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധനവും പശ്ചിമേഷ്യന്‍ പ്രതിസന്ധിയും കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ നീക്കം. പ്രീമിയം പെട്രോളിന് വില വര്‍ദ്ധിപ്പിച്ചതോടെ ഉയര്‍ന്ന ശേഷിയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് അധിക ബാധ്യതയുണ്ടാകും.

പുതിയ വര്‍ദ്ധനവോടെ എച്ച്പിസിഎല്ലിന്റെ ‘പവര്‍’ പെട്രോളിന് ലിറ്ററിന് രണ്ട് രൂപയോളം അധികം നല്‍കണം. പ്രീമിയം വിഭാഗത്തില്‍പ്പെടുന്ന മറ്റ് എണ്ണക്കമ്പനികളുടെ ഇന്ധനങ്ങള്‍ക്കും സമാനമായ വര്‍ദ്ധനവുണ്ടായേക്കും. പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതോടെ ആഗോള എണ്ണ വിപണിയില്‍ വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഹെര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടാല്‍ വരും ദിവസങ്ങളില്‍ സാധാരണ പെട്രോളിനും വില വര്‍ദ്ധിച്ചേക്കും.

‘അമേരിക്കയ്ക്കും ഇസ്രയേലിനും ‘സര്‍പ്രൈസ്’ കാത്തിരിക്കുന്നു’; പ്രഖ്യാപനത്തിനു പിന്നാലെ ഇറാന്‍ സൈനിക വക്താവിനെ വധിച്ചു

‘അമേരിക്കയ്ക്കും ഇസ്രയേലിനും ‘സര്‍പ്രൈസ്’ കാത്തിരിക്കുന്നു’; പ്രഖ്യാപനത്തിനു പിന്നാലെ ഇറാന്‍ സൈനിക വക്താവിനെ വധിച്ചു

ടെഹ്‌റാന്‍: ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈനിക വക്താവ് കൊല്ലപ്പെട്ടു. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് (ഐആര്‍ജിസ് ) വക്താവ് അലി മുഹമ്മദ് നൈനിയാണ് കൊല്ലപ്പെട്ടത്. നൈനിയുടെ മരണം ഇറാന്‍ സ്ഥിരീകരിച്ചു. അമേരിക്കന്‍- സയോണിസ്റ്റ് ക്രിമിനലുകളുടെ ആക്രമണത്തില്‍ നൈനി രക്തസാക്ഷിത്വം വഹിച്ചതായി ഐആര്‍ജിസി വ്യക്തമാക്കി.

ഇസ്രയേലുമായും അമേരിക്കയുമായും യുദ്ധം നടന്നിട്ടും തങ്ങളുടെ മിസൈല്‍ വ്യവസായം ‘ഏറ്റവും ഉയര്‍ന്ന നില’യിലെത്തിയെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു. ശത്രുക്കള്‍ക്ക് ചില ‘ആശ്ചര്യങ്ങള്‍’ കരുതിവെച്ചിട്ടുണ്ടെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധസമയത്തും ഇറാനില്‍ മിസൈല്‍ ഉത്പാദനം മികച്ച നിലയില്‍ നടക്കുന്നുണ്ട്. ആയുധ ശേഷിയെക്കുറിച്ച് ഒരു ആശങ്കയും വേണ്ടെന്നും ഐആര്‍ജിസി വക്താവ് നൈനി അഭിപ്രായപ്പെട്ടിരുന്നു.

ഇതിനു തൊട്ടുപിന്നാലെയാണ് സൈനിക വക്താവിന് നേര്‍ക്ക് യുഎസ്- ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകുന്നത്. മൂന്ന് ആഴ്ചത്തെ യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ മൂലം ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരണത്തിനോ ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കാനോ കഴിയില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടിരുന്നു. ഇതിനു മറുപടിയായിട്ടായിരുന്നു അലി മുഹമ്മദ് നൈനിയുടെ പ്രതികരണം.

ഒറ്റ ആഴ്ചയ്ക്കിടെ ഇറാന് നഷ്മാകുന്ന നാലാമത്ത ഉന്നത ഉദ്യോഗസ്ഥനാണ് അലി മുഹമ്മദ് നൈനി. ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരീജാനി, ഘോലംരേസ സുലൈമാൻ, ഇസ്മായിൽ ഖാത്തിബ് എന്നിവരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മറ്റ് ഇറാൻ ഉന്നതോദ്യോ​ഗസ്ഥർ. ഇസ്‍മായിൽ ഖാത്തിബിന്റെ മരണത്തിൽ ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖമേനി അനുശോചിച്ചു.

ശത്രുക്കൾ അനുഭവിക്കുന്ന സുരക്ഷിതത്വം ഇല്ലാതാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് അയച്ച സന്ദേശത്തിൽ മുജ്‌തബ ഖമേനി ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. പശ്ചിമേഷ്യയുടെ പല ഭാഗങ്ങളിലും ബഹ്റൈനിലും ഇസ്രയേലിലും വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങി. ഇറാന്റെ ഡ്രോണുകൾ മിന അൽ–അഹ്മദി എണ്ണ റിഫൈനറിയെ വീണ്ടും ആക്രമിച്ചെന്ന് കുവൈത്ത് ആരോപിച്ചു. നിരവധി യൂണിറ്റുകളിൽ തീപിടിത്തമുണ്ടായിട്ടുണ്ട്.