പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്ലാ ഹർജികളും സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്ലാ ഹർജികളും സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ഡൽഹി: പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ എന്നിവരടക്കം നൽകിയ ഹർജികൾ ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഉടൻ പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതോടെയാണ് ചൊവ്വാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. 237 ഹർജികളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിലുളളത്. എല്ലാ ഹർജികളും കോടതി പരിഗണിക്കും. വിശദവാദം കേൾക്കും. വാദം കേൾക്കുന്നതിൽ എതിർപ്പില്ലെന്ന നിലപാടിലാണ് കേന്ദ്രം. പൗരത്വം നൽകുന്നതിനെ ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് അവകാശമില്ലെന്നും കേന്ദ്ര സർക്കാർ കോടതിയിൽ നിലപാടെടുത്തു.

നേരത്തെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും നിയമം ചോദ്യം ചെയ്ത് ഹർജികൾ സമർപ്പിച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്ലാ ഹർജികളും സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ഇത്രയും പോരാ, ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിക്കൂ, എസ്ബിഐയ്ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസിലെ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐയ്ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. നിലവില്‍ എസ്ബിഐ നല്‍കിയ രേഖകള്‍ പൂര്‍ണമല്ലെന്നും തിങ്കളാഴ്ചയക്കകം മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിച്ചെങ്കിലേ ബോണ്ട് വാങ്ങിയ ആള്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാണ് പണം നല്‍കിയതെന്നു വ്യക്തമാകൂ. നിലവില്‍ നല്‍കിയ രേഖയില്‍ സീരിയല്‍ നമ്പറുകള്‍ ഇല്ല. സീരിയല്‍ നമ്പറുകള്‍ ഉള്‍പ്പെടാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.ബാങ്കിന്റെ അഭിഭാഷകന്‍ എവിടെയെന്നും കോടതി ചോദിച്ചു. കേസില്‍ ബാങ്ക് കക്ഷി അല്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കിയത്.

സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ഇന്നലെ രാത്രി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. മാര്‍ച്ച് 12നാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കമ്മീഷന് എസ്ബിഐ കൈമാറിയത്. വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സാവകാശം തേടിയുള്ള എസ്ബിഐയുടെ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെയാണ് എസ്ബിഐ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറിയത്. 2019 ഏപ്രില്‍ 12 മുതല്‍ ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ബോണ്ടുകളുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്.

പേടിഎം ഇടപാടുകള്‍ക്ക് ഇന്നുമുതല്‍ നിയന്ത്രണം; ഏതൊക്കെ സേവനങ്ങളെ ബാധിക്കും?

പേടിഎം ഇടപാടുകള്‍ക്ക് ഇന്നുമുതല്‍ നിയന്ത്രണം; ഏതൊക്കെ സേവനങ്ങളെ ബാധിക്കും?

ഡല്‍ഹി: പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന് (പിപിബിഎല്‍) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇന്നുമുതല്‍ നിരവധി പേടിഎം സേവനങ്ങള്‍ ലഭ്യമാകില്ല. ഈ വര്‍ഷം ജനുവരി 31ന് തുടര്‍ച്ചയായ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പേടിഎമ്മിന് ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

2024 ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങളോ ക്രെഡിറ്റോ സ്വീകരിക്കുന്നതില്‍ നിന്ന് പിപിബിഎലിന് ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ സമയപരിധി പിന്നീട് 15 ദിവസം കൂടി നീട്ടി മാര്‍ച്ച് 15 വരെയാക്കുകയായിരുന്നു.

മമതാ ബാനര്‍ജിക്ക് ഗുരുതര പരിക്ക്; ചിത്രം പങ്കിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്

മമതാ ബാനര്‍ജിക്ക് ഗുരുതര പരിക്ക്; ചിത്രം പങ്കിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റതായി തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്ന മമതാ ബാനര്‍ജിയുടെ ചിത്രം തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവച്ചു.

അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്എസ്‌കെഎം ആശുപത്രിയില്‍ മമതയെ പ്രവേശിപ്പിച്ചു. നെറ്റിയില്‍ നിന്ന് രക്തം വരുന്ന രീതിയില്‍ ആശുപത്രി കിടക്കയില്‍ നിന്നുള്ള മമതയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കുവച്ചത്.

സൗത്ത് കൊല്‍ക്കത്തയിലെ ബാലിഗംഗില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയതിന് തൊട്ടുപിന്നാലെ മമത തന്റെ വസതിയിലെ ഫര്‍ണിച്ചറുകളില്‍ തല ഇടിച്ച് വീഴുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ഞങ്ങളുടെ അധ്യക്ഷ മമതാ ബാനര്‍ജിക്ക് ഗുരുതരമായി പരിക്കേറ്റു. നിങ്ങളുടെ പ്രാര്‍ഥനയില്‍ അവരെ കൂടി ഉള്‍പ്പെടുത്തൂ.’ എന്ന കുറിപ്പോടെയാണ് തൃണമൂല്‍കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് പേജില്‍ പരിക്കേറ്റ മമതയുടെ ചിത്രങ്ങള്‍ എത്തിയത്.

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്; സമിതി റിപ്പോര്‍ട്ടില്‍ പ്രധാനമായും 10 നിര്‍ദേശങ്ങള്‍, വിശദാംശങ്ങള്‍

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്; സമിതി റിപ്പോര്‍ട്ടില്‍ പ്രധാനമായും 10 നിര്‍ദേശങ്ങള്‍, വിശദാംശങ്ങള്‍

ഡല്‍ഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റതെരഞ്ഞെടുപ്പ് നടത്താനുള്ള ശുപാര്‍ശകള്‍ മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ചു. ആദ്യ ചുവടുവയ്പ്പായി ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കണമെന്നാണു ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സമിതിയുടെ ശുപാര്‍ശ. ഒറ്റതെരഞ്ഞെടുപ്പ് രാജ്യത്തിന്റെ വികസനത്തിനും സാമൂഹിക ഏകീകരണത്തിനും ജനാധിപത്യ അടിത്തറയെ ശക്തമാക്കാനും ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനും സഹായകമാകുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുമ്പോള്‍ വിഭവങ്ങളുടെ അനാവശ്യ ഉപയോഗം തടയാനും വികസനവേഗത്തിലെ തടസങ്ങള്‍ ഒഴിവാക്കാനും ജനാധിപത്യ അടിത്തറ ഉറച്ചതാക്കാനും കഴിയുമെന്ന് 18,000 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ 321 പേജുകളാണ് മാധ്യമങ്ങള്‍ക്കു ലഭ്യമാക്കിയത്.

പ്രധാനമായും പത്ത് നിര്‍ദ്ദേശങ്ങളാണ് സമിതി മുന്നോട്ട് വച്ചിട്ടുള്ളത്.

എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പ് വരുന്നത് വികസനത്തെ ബാധിക്കും, ഒരേ ജോലികള്‍ ആവര്‍ത്തിക്കേണ്ടിവരുന്നു, വിഭവങ്ങളുടെ അനാവശ്യമായ ഉപയോഗത്തിനിടയാക്കുന്നു.

ആദ്യ ചുവടുവയ്പ്പായി ലോക്‌സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുക. 100 ദിവസത്തിനുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പുകളും നടത്തുക.

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സിറ്റിങ് എന്നായിരിക്കണമെന്നു രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കണം.

ആദ്യ സിറ്റിങ് നടക്കുന്നത് നിയമന ദിനമായി പരിഗണിക്കണം.

തൂക്ക് സഭ, അവിശ്വാസപ്രമേയം തുടങ്ങി കാലാവധി പൂര്‍ത്തിയാക്കും മുമ്പ് നിയമസഭകളോ ലോക്സഭയോ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായാല്‍ അവശേഷിക്കുന്ന സമയത്തേക്ക് മാത്രം തെരഞ്ഞെടുപ്പ്.

സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം.

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പു നടത്താന്‍ അനുച്ഛേദം 324എ എന്നൊരു വകുപ്പ് കൂടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തണം.

എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡും വോട്ടര്‍ പട്ടികയും വേണം, ഇതിനും ഭരണഘടനാ ഭേദഗതി.

തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കുമ്പോള്‍ അധികമായി വോട്ടിങ് യന്ത്രങ്ങള്‍ അടക്കം ക്രമീകരിക്കണം.

47 രാഷ്ട്രീയ കക്ഷികളാണ് രാംനാഥ് കോവിന്ദ് സമിതിക്കു മുന്നില്‍ അഭിപ്രായം അറിയിച്ചത്. 32 പാര്‍ട്ടികള്‍ ആശയത്തെ പിന്തുണച്ചു. കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, ഇടതുപാര്‍ട്ടികള്‍ തുടങ്ങി 15 പാര്‍ട്ടികള്‍ എതിര്‍ത്തു. ബിജെപിയും എന്‍ഡിഎയുടെ ഭാഗമായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും മാത്രമാണ് ഏകീകൃത തെരഞ്ഞെടുപ്പിനെ അനുകൂലിച്ച ദേശീയ പാര്‍ട്ടികള്‍.

‘നോമ്പെടുത്ത് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക’; സുരക്ഷാ മാർഗനിർദേശങ്ങളുമായി ഖത്തർ ട്രാഫിക്

‘നോമ്പെടുത്ത് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക’; സുരക്ഷാ മാർഗനിർദേശങ്ങളുമായി ഖത്തർ ട്രാഫിക്

ഖത്തറിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി റമദാൻ മാസത്തിൽ ഗതാഗത നിയമങ്ങളും ഡ്രൈവിംഗ് മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാനുള്ള ജാഗ്രതയുടെയും ഉത്തരവാദിത്തത്തിൻ്റെയും പ്രാധാന്യത്തെ കുറിച്ചും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

ജാഗ്രത പാലിക്കുകയും അമിത വേഗത ഒഴിവാക്കുകയും ചെയ്യുക. വേഗ പരിധികൾ പാലിക്കുന്നതും നോമ്പ് കാരണം ഡ്രൈവിംഗ് രീതിയെ ബാധിച്ചേക്കാവുന്ന ശീലങ്ങൾ നിയന്ത്രിക്കുന്നതും വളരെ പ്രധാനമാണ്.

ഇഫ്താർ, സുഹൂർ സമയങ്ങളിൽ ഡ്രൈവിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ,അത് കഴിഞ്ഞു മാത്രം യാത്ര തുടരുന്നതാണ് നല്ലത്.

കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതിന് മുമ്പ് എല്ലാ ദിശകളിൽ നിന്നും റോഡ് വ്യക്തമായി കാണാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. തിരക്കുള്ള സമയങ്ങളിൽ നിയുക്ത സീബ്രാ ക്രോസിംഗുകൾ ഉപയോഗിക്കുക.

രാത്രിയിൽ കുട്ടികൾ തെരുവുകളിൽ, പ്രത്യേകിച്ച് താമസസ്ഥലങ്ങളോട് ചേർന്ന റോഡുകളിൽ കളിക്കരുത്. നിയുക്ത കളിസ്ഥലങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
ക്ഷീണമോ തലകറക്കമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഏകാഗ്രതയെ തടസ്സപ്പെടുത്തുന്ന മരുന്നുകളുടെയോ പദാർത്ഥങ്ങളുടെയോ സ്വാധീനത്തിൽ വാഹനമോടിക്കരുത്. വാഹനമോടിക്കാൻ ശരിയായ അവസ്ഥയിൽ എത്തുന്നതുവരെ വിശ്രമിക്കുന്നതാണ് നല്ലത്.