തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ ബാബു എംഎല്‍എ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്വരാജിനോടും കെ ബാബുവിനോടും വാദങ്ങള്‍ എഴുതി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഹര്‍ജിയില്‍ കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.

തെരഞ്ഞെടുപ്പില്‍ മതചിഹ്നം ഉപയോഗിച്ച് കെ ബാബു വോട്ടു തേടിയെന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ബാബുവിനെതിരെ സ്വരാജ് നല്‍കിയ പരാതി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ കെ ബാബു നല്‍കിയ അപ്പീലിൽ ഹൈക്കോടതി നടപടികൾ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.

രാമക്ഷേത്രം ദര്‍ശിക്കാന്‍ പോകുകയാണോ?, നൂറ് ശതമാനം വരെ ക്യാഷ് ബാക്ക് ഓഫറുമായി പേടിഎം

രാമക്ഷേത്രം ദര്‍ശിക്കാന്‍ പോകുകയാണോ?, നൂറ് ശതമാനം വരെ ക്യാഷ് ബാക്ക് ഓഫറുമായി പേടിഎം

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ദര്‍ശിക്കാന്‍ പോകുന്ന ഭക്തര്‍ക്കായി മെഗാ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ പണമിടപാട് സംവിധാനമായ പേടിഎം. ബസ്, വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ നൂറ് ശതമാനം വരെ ക്യാഷ്ബാക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഓഫര്‍ ആണ് പേടിഎം പ്രഖ്യാപിച്ചത്.

ഈ ഓഫര്‍ പ്രയോജനപ്പെടുത്തുന്നതിന് ബസ്, വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ സമയത്ത് BUSAYODHYA, FLYAYODHYA പ്രോമോ കോഡുകള്‍ ഉപയോഗിക്കാനാണ് സഞ്ചാരികളോട് പേടിഎം നിര്‍ദേശിക്കുന്നത്. കോഡ് ഉപയോഗിക്കുന്ന ഓരോ പത്താമത്തെ ഉപയോക്താവിനും ബസ് യാത്രയ്ക്ക് പരമാവധി ആയിരം രൂപയും വിമാന ടിക്കറ്റ് ബുക്കിങ്ങിന് പരമാവധി 5000 രൂപ വരെ നല്‍കുന്നതാണ് ഓഫര്‍. ഇതിന് പുറമേ മറ്റൊരു ഓഫറായി സൗജന്യ കാന്‍സലേഷന്‍ ഓപ്ഷനും നല്‍കുന്നുണ്ട്. കാരണം ബോധ്യപ്പെടുത്താതെ തന്നെ പണം മുഴുവന്‍ റീഫണ്ട് ആയി ലഭിക്കുന്നതാണ് ഈ ഓഫര്‍.

75 കോടി ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

75 കോടി ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

ഡല്‍ഹി: ലക്ഷക്കണക്കിന് ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്. കമ്പനികളുടെ സിസ്റ്റത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ ടെലികോം സര്‍വീസ് ദാതാക്കളോട് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിച്ചു.

75 കോടി ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു എന്ന് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്ലൗഡ്‌സെക്കിന്റെ അവകാശവാദത്തിന് പിന്നാലെയാണ് നടപടി. ഉപയോക്താക്കളുടെ 1.8ടിബി ഡേറ്റാബേസ് ഹാക്കര്‍മാര്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായാണ് കഴിഞ്ഞയാഴ്ച ക്ലൗഡ്‌സെക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഹാക്കര്‍മാര്‍ നിഷേധിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നിയമ സംവിധാനങ്ങളില്‍ നിന്ന് തന്നെയാണ് ഡേറ്റ ശേഖരിച്ചത് എന്നാണ് ഹാക്കറുടെ വിശദീകരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പേര്, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം, ആധാര്‍ വിവരങ്ങള്‍ അടക്കം 75 ലക്ഷം ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നെന്നാണ് ക്ലോഡ്‌സെക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ടെലികോം ഓപ്പറേറ്റര്‍മാരോട് അവരുടെ സിസ്റ്റങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്താനാണ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

ചോര്‍ന്ന വിവരങ്ങള്‍ പഴയതാണെന്ന് ടെലികോം ഓപ്പറേറ്റര്‍മാര്‍ അനൗദ്യോഗികമായി ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ അപകടസാധ്യതയില്ലെന്നാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ പറഞ്ഞത് എന്നും ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇനി ഡിവൈഎസ്പി; ദീപ്തി ശര്‍മയ്ക്ക് മൂന്ന് കോടി പാരിതോഷികം നല്‍കി യുപി സര്‍ക്കാര്‍

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇനി ഡിവൈഎസ്പി; ദീപ്തി ശര്‍മയ്ക്ക് മൂന്ന് കോടി പാരിതോഷികം നല്‍കി യുപി സര്‍ക്കാര്‍

ലഖ്‌നൗ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയെ ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പൊലീസ് നിയമിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവച്ച 26കാരിക്ക് സര്‍ക്കാര്‍ മുന്ന് കോടി രൂപ പാരിതോഷികവും നല്‍കി. നിയമന ഉത്തരവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീപ്തിക്ക് കൈമാറി.

സര്‍ക്കാരിന്റെ അംഗീകാരത്തിന് നന്ദി അറിയിച്ച ദീപ്തി, സംസ്ഥാനത്ത് വനിതാ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹം അറിയിക്കുകയും ചെയ്തു. കായികരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ആഗ്രയിലെ മറ്റ് കായികതാരങ്ങളെയും ചടങ്ങില്‍ ആദരിച്ചു. പാരാ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത ജതിന്‍ കുശ്‌വാഹയ്ക്കും യാഷ് കുമാറിനും അഞ്ച് ലക്ഷം രൂപ വീതവും ദേശീയ ഗെയിംസിലെ വിജയത്തിന് സ്നൂക്കര്‍ ചാമ്പ്യന്‍ പരാസ് ഗുപ്തയെയും റൈഫിള്‍ ഷൂട്ടര്‍ ആയുഷി ഗുപ്തയെയും ആദരിച്ചു.

നടൻ ശ്രീനിവാസന്റെ സഹോദരൻ അന്തരിച്ചു

നടൻ ശ്രീനിവാസന്റെ സഹോദരൻ അന്തരിച്ചു

തിരുവനന്തപുരം: നടൻ ശ്രീനിവാസന്റെ സഹോദരൻ രവീന്ദ്രൻ എംപികെ അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് കണ്ണൂർ, മമ്പറം മൈലുള്ളി മൊട്ടയിലെ സഹോദരിയുടെ വസതിയിൽ വെച്ച് നടക്കും. പട്യം കോങ്ങാറ്റയിലെ പരേതനായ ഉച്ചനമ്പള്ളി ഉണ്ണി മാസ്റ്ററുടേയും ലക്ഷ്മിയുടേയും മകനാണ്.
രാജഗോപാൽ, വനജ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

ഗാന്ധി സ്മരണയില്‍ രാജ്യമെങ്ങും ദിനാചരണം

ഗാന്ധി സ്മരണയില്‍ രാജ്യമെങ്ങും ദിനാചരണം

ഡൽഹി: മഹാത്മ ഗാന്ധിയുടെ എഴുപത്താറാമത് രക്തസാക്ഷിത്വ ദിനം ഇന്ന്. ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം സമർപ്പിക്കും. തുടർന്ന് സർവമത പ്രാർത്ഥനയും നടക്കും. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

അതേസമയം, ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ഇന്ന് മതസൗഹാർദ ദിനമായി ആചരിക്കാൻ തമിഴ്നാട്. ജില്ലാ ആസ്ഥാനങ്ങളിൽ വിവിധ മതാവിഭാഗങ്ങളിൽപ്പെട്ട വർ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. രാജ്യത്തിന്റെ നാനാത്വവും ഏകത്വവും പ്രതിഫലിപ്പിക്കുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്ന് സ്റ്റാലിൻ പറഞ്ഞു.