by Midhun HP News | Dec 2, 2023 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയ്ക്കക്കും ചൈനയ്ക്കും ഇടയില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍. മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള അഞ്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ബെഡന്‍ ഭരണകൂടത്തിന് കത്തെഴുതി.
സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ മുതിര്‍ന്ന റിപ്പബ്ലിക്കന്‍ അംഗമായ റൂബിയോ, ജെ ഡി വാന്‍സ്, റിക്ക് സ്‌കോട്ട്, ടോമി ട്യൂബര്‍വില്ലെ, മൈക്ക് ബ്രൗണ്‍ എന്നീ അഞ്ച് സെനറ്റര്‍മാരാണു പ്രസിഡന്റിന് കത്തയച്ചത്.
ചൈനയില്‍ പടരുന്ന അസുഖത്തെ കുറിച്ച് കൂടുതല്‍ അറിയുന്നത് വരെ അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയില്‍ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തണം. പുതിയ രോഗത്തെ കുറിച്ചുള്ള ആശങ്കകളും സെനറ്റര്‍മാര്‍ പങ്കുവെച്ചു. യാത്രാ നിയന്ത്രണം കൊണ്ടുവരുന്നതോടെ മരണങ്ങളില്‍നിന്നും ലോക്ക്ഡൗണില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനാകുമെന്നും കത്തില്‍ പറയുന്നു.
”പൊതുജനാരോഗ്യ പ്രതിസന്ധികളെക്കുറിച്ചു നുണ പറയുന്ന ഒരു നീണ്ട ചരിത്രം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. കോവിഡ് മഹാമാരി കാലത്തെ സുതാര്യതയില്ലാത്ത ചൈനയുടെ സമീപനം മൂലം രോഗത്തെക്കുറിച്ചുള്ള പല വിവരങ്ങളും യുഎസില്‍നിന്നു മറഞ്ഞിരുന്നു. അമേരിക്കന്‍ ജനതയുടെ ആരോഗ്യവും സമ്പദ്‌വ്യവസ്ഥയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. പുതിയ രോഗത്തെക്കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുന്നതുവരെ യാത്രാ നിയന്ത്രണം കൊണ്ടുവരണം” കത്തില്‍ വ്യക്തമാക്കുന്നു.
പീഡിയാട്രിക്‌സ് ന്യുമോണിയ കേസുകളെക്കുറിച്ചുള്ള പഠനം ഉദ്ധരിച്ച് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച കേസുകളുടെ വര്‍ദ്ധനവില്‍ ചൈനയോട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
by Midhun HP News | Dec 2, 2023 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ ഉപയോക്താക്കളെ കബളിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും സേവനങ്ങളും ഉല്‍പന്നങ്ങളും വില്‍ക്കുന്ന ‘ഡാര്‍ക് പാറ്റേണുകള്‍’ വിലക്കി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ അന്തിമ വിജ്ഞാപനം. ചട്ടം ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍നിന്ന് 2019ലെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം 10 ലക്ഷം രൂപ വരെ പിഴ ഈടാക്കിയേക്കും. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് തുക ചേര്‍ക്കുന്നത്, ഒടിടി പ്ലാറ്റ്‌ഫോമിലെ സൗജന്യ ട്രയല്‍ ഉപയോഗിക്കാന്‍ പേയ്‌മെന്റ് വിവരങ്ങള്‍ (ഓട്ടോഡെബിറ്റ്) എന്നിങ്ങനെ ആളുകളെ കബളിപ്പിച്ച് നടത്തുന്ന വില്‍പനയും സേവനങ്ങള്‍ക്കുമാണ് പൂട്ട്‌വിണിരിക്കുന്നത്. നവംബര്‍ 30 മുതല്‍ ഇത്തരവ് പ്രാബല്യമുണ്ട്.
ആധാര്‍ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അനാവശ്യമായി ശേഖരിക്കുക, നിശ്ചിത ആപ്, ന്യൂസ്‌ലെറ്റര്‍ എന്നിവയെടുത്താല്‍ മാത്രമേ സേവനം ലഭിക്കൂവെന്നുള്ള നിബന്ധനകള്‍, ഒടിടിയില്‍ ഉള്‍പ്പെടെ സൗജന്യ ട്രയല്‍ കാലാവധി തീര്‍ന്ന് പെയ്ഡ് സേവനത്തിലേക്കു മാറുമ്പോള്‍ ഉപയോക്താവിനെ അറിയിക്കാതെ പണം ഈടാക്കുക, സിനിമ ബുക്ക് ചെയ്യുമ്പോള്‍ ചാരിറ്റി എന്ന പേരില്‍ തുക ഉള്‍പ്പെടുത്തുക, ആവശ്യപ്പെടാത്ത സേവനങ്ങളും ഉല്‍പന്നങ്ങളും ഓണ്‍ലൈന്‍ ‘കാര്‍ട്ടി’ല്‍ ചേര്‍ക്കുക. പോപ് അപ് വിന്‍ഡോകളിലെ ക്ലോസ് ബട്ടണില്‍ ക്ലിക് ചെയ്യുമ്പോള്‍ ക്ലോസ് ആകുന്നതിനു പകരം പുതിയ പരസ്യം കാണിക്കുക. തുടങ്ങിയവയെല്ലാം ഡാര്‍ക്ക് പാറ്റേണുകളാണ്.
by Midhun HP News | Dec 1, 2023 | Latest News, ദേശീയ വാർത്ത
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. അരിഹാൾ പ്രദേശത്തെ ന്യൂ കോളനിയിൽ ഭീകരർക്കായി സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ. പിന്നാലെയാണ് ഭീകരനെ വധിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏതു തീവ്രവാദി ഗ്രൂപ്പിലാണ് അംഗമെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ലെന്നു അധികൃതർ വ്യക്തമാക്കി.
by Midhun HP News | Dec 1, 2023 | Latest News, ദേശീയ വാർത്ത
ചെന്നൈ: നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. നവംബര്‍ 18 ന് നിയമസഭ ചേര്‍ന്ന് വീണ്ടും പാസ്സാക്കിയ 10 ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ ഡിഎംകെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ആര്‍ എന്‍ രവിയുടെ നീക്കം. രണ്ടാമതും നിയമസഭ പാസ്സാക്കി അയച്ച ബില്ലുകളില്‍ ഗവര്‍ണറുടെ നടപടി ഉറ്റുനോക്കുകയാണെന്ന് കഴിഞ്ഞദിവസം ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു.
ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനമെടുക്കാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത് വൈകിക്കല്‍ തന്ത്രത്തിന്റെ ഭാഗമാണെന്ന് തമിഴ്‌നാട് നിയമമന്ത്രി എസ് രഘുപതി ആരോപിച്ചു. നേരത്തെ കേരള ഗവര്‍ണറും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിന്റെ തലേന്ന് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു.
by Midhun HP News | Nov 29, 2023 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന അജ്ഞാത ന്യൂമോണിയയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ്, തമിഴ്‌നാട് എന്നീ ആറു സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
ശ്വാസകോശ സംബന്ധമായ അസുഖവുമായി എത്തുന്ന രോഗികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും പരിപൂര്‍ണ സജ്ജമായിരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. സീസണലായി ഉണ്ടാകുന്ന പനി പോലുള്ള അസുഖങ്ങളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
സീസണല്‍ ഇന്‍ഫ്‌ലുവന്‍സയുടെ പട്ടിക പ്രസിദ്ധീകരിച്ച ആരോഗ്യവകുപ്പ് ലക്ഷണങ്ങളും അപകടസാധ്യത ഘടകങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. അസുഖമുള്ളപ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടുക, ഇടയ്ക്കിടെ കൈ കഴുകുക, മുഖം തൊടുന്നത് ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, സീസണല്‍ രോഗങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് രാജസ്ഥാന്‍ ആരോഗ്യ വകുപ്പും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചൈനയിലെ രോഗവ്യാപനം കണക്കിലെടുത്ത് കോവിഡ് സാഹചര്യത്തിലേതിന് സമാനമായി ആരോഗ്യപരിരക്ഷയ്ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ പറഞ്ഞു.
ചൈനയിലെ അജ്ഞാത ന്യൂമോണിയയുടെ പശ്ചാത്തലത്തില്‍ സര്‍വ സജ്ജമായിരിക്കാന്‍, സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികള്‍ക്കും തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഇതുവരെ കുട്ടികളില്‍ ന്യൂമോണിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും മുന്‍കരുതല്‍ നടപടിയായി ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
by Midhun HP News | Nov 28, 2023 | Latest News, ദേശീയ വാർത്ത
ദെഹ്‌റാദൂണ്‍: കൊല്ലം ആശ്രാമത്തുനിന്നുള്ള ആശ്വാസവാര്‍ത്തയ്ക്കു പിന്നാലെ ഉത്തരകാശിയില്‍നിന്നും ആ ശുഭവാര്‍ത്ത എത്തി. ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് 7.05-ഓടെ ആരംഭിച്ച രക്ഷാദൗത്യത്തിന്റെ അവസാനഘട്ടം ഒന്നരമണിക്കൂറില്‍ വിജയം കണ്ടു, മുഴുവന്‍ തൊഴിലാളികളും പുറത്തെത്തിച്ചു.
തുരങ്കത്തിന് പുറത്ത് സജ്ജമാക്കി നിര്‍ത്തിയ ആംബുലന്‍സില്‍ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. ആദ്യത്തെ കുറച്ച് തൊഴിലാളികളെ സ്‌ട്രെച്ചറിലാണ് പുറത്തെത്തിച്ചത്. എല്ലാ തൊഴിലാളികളും ആരോഗ്യവാന്മാരാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും കേന്ദ്രമന്ത്രി വി.കെ. സിങ്ങും ചേര്‍ന്നാണ് പുറത്തെത്തിയ തൊഴിലാളികളെ സ്വീകരിച്ചത്.
“ഡല്‍ഹിയില്‍നിന്നുള്ള റാറ്റ് മൈനര്‍, മുന്ന ഖുറേഷിയാണ് തൊഴിലാളികളുടെ അടുത്തേക്ക് ആദ്യമെത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അവസാനത്തെ പാറ ഞാനാണ് നീക്കം ചെയ്തത്. എനിക്ക് അവരെ കാണാന്‍ കഴിഞ്ഞു. തുടര്‍ന്ന് ഞാന്‍ മറുവശത്തേക്ക് ചെന്നു. അവര്‍ ഞങ്ങളെ കെട്ടിപ്പിടിക്കുകയും എടുത്തുയര്‍ത്തുകയും ചെയ്തു. രക്ഷിക്കാനെത്തിയതിന് അവര്‍ നന്ദി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂര്‍ ഞങ്ങള്‍ തുടര്‍ച്ചയായി ജോലി ചെയ്യുകയായിരുന്നു. എനിക്ക് എന്റെ സന്തോഷം പ്രകടിപ്പിക്കാനാകുന്നില്ല. ഞാന്‍ എന്റെ രാജ്യത്തിനുവേണ്ടിയാണിത് ചെയ്തത്. അവര്‍ (കുടുങ്ങിയ തൊഴിലാളികള്‍) ഞങ്ങള്‍ക്ക് നല്‍കിയ ബഹുമാനം എനിക്ക് എന്റെ ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല, മുന്നയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
തൊഴിലാളികള്‍ പുറത്തെത്തിയതിന് പിന്നാലെ പ്രദേശവാസികള്‍ മധുരവിതരണം നടത്തി. നവംബര്‍ 12-ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ബ്രഹ്‌മകമല്‍-യമുനോത്രി ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയത്. ഉടന്‍ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകസംഘം തൊഴിലാളികള്‍ക്ക് പൈപ്പമാര്‍ഗത്തിലൂടെ ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ എത്തിച്ചു നല്‍കി. ഓക്‌സിജനും പൈപ്പ് മാര്‍ഗം തൊഴിലാളികള്‍ക്ക് എത്തിച്ചു നല്‍കിയിരുന്നു.
Recent Comments