വടക്കൻ ​ഗാസയിൽ സ്കൂളിനു നേരെ ഇസ്രയേൽ ആക്രമണം; 20 മരണം, നിരവധി പേർക്ക് പരിക്ക്

വടക്കൻ ​ഗാസയിൽ സ്കൂളിനു നേരെ ഇസ്രയേൽ ആക്രമണം; 20 മരണം, നിരവധി പേർക്ക് പരിക്ക്

​ഗാസയിൽ സ്കൂളിനു നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 20 പേർ മരിച്ചു. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. വടക്കൻ ​ഗാസയിലെ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളിനു നേരെയാണ് ആക്രമണമെന്നു ഹമാസ് ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.

വടക്കൻ ​ഗാസയിലെ അൽ സഫ്താവിയിലാണ് സ്കൂൾ. നിരവധി ടാങ്ക് മോർട്ടാർ ഷെല്ലുകളാണ് കെട്ടിടത്തിൽ പതിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇസ്രയേല്‍ സൈന്യം ഗാസയില്‍ എല്ലാവിധ ശക്തിയോടെയും ആക്രമണം നടത്തുകയാണെന്നും ഹമാസിനെ നശിപ്പിക്കുന്നതിലും ബന്ദികളാക്കിയവരെ തിരികെ നാട്ടിലെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് ഡാനിയല്‍ ഹഗാരി നേരത്തെ വ്യക്തമാക്കിയിരുന്നു.

യുഎഇയെ മറികടന്നു; 2024 ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാൾ

യുഎഇയെ മറികടന്നു; 2024 ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാൾ

2024 ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാൾ. ഏഷ്യാ ക്വാളിഫയർ സെമിഫൈനലിൽ യുഎഇയെ എട്ടുവിക്കറ്റിന് തകർത്താണ് നേപ്പാളിൻ്റെ നേട്ടം. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് അടുത്ത വർഷം ടി-20 ലോകകപ്പ് നടക്കുക.

ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റൺസ് നേടി. 64 റൺസ് നേടിയ വൃത്യ അരവിന്ദാണ് യുഎഇയുടെ ടോപ്പ് സ്കോറർ. നേപ്പാളിനായി കുശാൽ മല്ല 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ 51 പന്തിൽ 64 റൺസ് നേടിയ ആസിഫ് ഷെയ്ഖും 20 പന്തിൽ 34 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് പൗഡലും ചേർന്ന് നേപ്പാളിനെ അനായാസ വിജയത്തിലെത്തിക്കുകയായിരുന്നു. ഇരുവരും നോട്ടൗട്ടാണ്.

യുപിയില്‍ നടുക്കുന്ന ക്രൂരത; ദലിത് യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, ശരീരം മൂന്നായി മുറിച്ചു

യുപിയില്‍ നടുക്കുന്ന ക്രൂരത; ദലിത് യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, ശരീരം മൂന്നായി മുറിച്ചു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ദലിത് യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി ശരീരം കഷണങ്ങളായി മുറിച്ചു. ബന്ദയില്‍ നാല്‍പ്പതുകാരിയാണ് ക്രൂരതയ്ക്കിരയായത്.

രാജ്കുമാര്‍ ശുക്ല എന്നയാളുടെ മില്ലില്‍ ജോലിക്കെത്തിയ യുവതിയെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം. ഇരുപതുകാരിയായ മകള്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറിയില്‍നിന്ന് അമ്മയുടെ നിലവിളി കേട്ടു. മുറി അകത്തുനിന്നു പൂട്ടിയിരുന്നെന്ന് മകള്‍ പറഞ്ഞു. കുറച്ചുകഴിഞ്ഞ് മുറി തുറന്നപ്പോള്‍ അമ്മയുടെ ശരീരം മൂന്നു കഷണമായി മുറിച്ച നിലയിലായിരുന്നെന്ന് മകള്‍ പറഞ്ഞു. മകളാണ് പൊലീസിനെ വിവരം അറിയിച്ചത്.

രാജ്കുമാര്‍ ശുക്ല, സഹോദരന്‍ ബവുവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഇവര്‍ ഒളിവിലാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണമെന്നു കുറ്റപ്പെടുത്തി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തുവന്നു. യുപിയില്‍ സ്ത്രീകള്‍ ഭയപ്പെട്ടാണ് കഴിയുന്നതെന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഗാസയില്‍ മരണ സംഖ്യ 9000 കവിഞ്ഞു; യുദ്ധത്തിന്റെ കൊടുമുടിയിലാണെന്ന് നെതന്യാഹു

ഗാസയില്‍ മരണ സംഖ്യ 9000 കവിഞ്ഞു; യുദ്ധത്തിന്റെ കൊടുമുടിയിലാണെന്ന് നെതന്യാഹു

ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ പലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9,061 ആയി. മരണ സംഖ്യ ഉയരുമ്പോഴും ഇസ്രായേല്‍ ഗാസയില്‍ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 3,760 കുട്ടികളും ഇതുവരെ കൊല്ലപ്പെട്ടു. അതേസമയം 230 വിദേശികളെ ഹമാസ് ബന്ദികളാക്കിയിരിക്കുകയാണ്.

സൈന്യം ഗാസ സിറ്റിയെ വളഞ്ഞുവെന്നും യുദ്ധവുമായി മുന്നോട്ടു പോകുകയാണെന്നും വെടിനിര്‍ത്തലിനായുള്ള അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നു. യുദ്ധത്തിന്റെ കൊടുമുടിയിലാണുള്ളതെന്നും വിജയങ്ങള്‍ നേടിയെന്നും ഗാസയിലെ ഉള്‍പ്രദേശങ്ങള്‍ കടന്ന് മുന്നേറുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

അമേരിക്ക വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ചെറുക്കുന്ന സാഹചര്യത്തിലും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് ഇസ്രയേലിലേക്ക് പോകുമെന്നാണ് നേരത്തെ അറിയിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ബ്ലിങ്കന്‍ സന്ദര്‍ശിച്ചിരുന്നു. ഇസ്രയേലിന് അടിയന്തര സഹായം നല്‍കുന്നതിനായി പ്രത്യേക ബില്‍ പാസാക്കണമെന്ന് ബ്ലിങ്കന്‍ നേരത്തെ തന്നെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള യുഎസ് ജനപ്രതിനിധി സഭ ഇസ്രായേലിന് 14.3 ബില്യണ്‍ ഡോളര്‍ സഹായം നല്‍കുന്ന ബില്‍ പാസാക്കി ഒക്ടോബര്‍ 7 ന് ശേഷമുള്ള മൂന്നാമത്തെ ഇസ്രയേല്‍ സന്ദര്‍ശനമാണിത്.

ഒക്ടോബര്‍ 7-ന് ഹമാസ് ഗ്രൂപ്പ് നടത്തിയ ആക്രമണത്തില്‍ 1,400 പേര്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടു. 19 സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പറയുന്നു.

വിവാഹം കഴിഞ്ഞിട്ട് മൂന്നുദിവസം മാത്രം; നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി

വിവാഹം കഴിഞ്ഞിട്ട് മൂന്നുദിവസം മാത്രം; നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടില്‍ നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. 23 കാരനായ മാരിശെല്‍വവും 21 വയസ്സുള്ള ഭാര്യ കാര്‍ത്തികയുമാണ് മരിച്ചത്.

വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് ഇവര്‍ കൊല്ലപ്പെടുന്നത്. ഒക്ടോബര്‍ 30 നാണ് സ്ഥലത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരാകുന്നത്. ഒരു ഷിപ്പിംഗ് കമ്പനിയിലെ ജോലിക്കാരനാണ് മാരിശെല്‍വം.

ഇവര്‍ ഇരുവരും ഒരേ സമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ഇവരുടെ വിവാഹത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വൈകീട്ട് 6.45 ഓടെ ഒരു സംഘം ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെത്തി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ഇരട്ടക്കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും, പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. കേജ്‌രിവാളിന്റെ കത്ത് ഇത് വരെ ലഭിച്ചില്ല എന്ന് ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. കേജ്‌രിവാൾ ഇന്ന് ഹാജരാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കേജ്‌രിവാൾ ബനാറസിലേക്ക് തിരിച്ചേക്കുമെന്നാണ് സൂചന. അവിടെ നിന്ന് മധ്യപ്രദേശിലേക്ക് പോകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മധ്യപ്രദേശിലേക്ക് പോകുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മധ്യപ്രദേശ് പ്രചരണത്തിന് ഇറങ്ങുമെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം ഇന്ന് മധ്യപ്രദേശിലെ സിങ്ഗ്രൗലിയിൽ കേജ്‌രിവാൾ റോഡ് ഷോ നടത്തും.

കേജ്‌രിവാളിനെതിരായ ഇഡി നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തുവന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചനയാണെന്ന് മമത ആരോപിച്ചു.കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇതേ കേസിൽ സിബിഐ അരവിന്ദ് കേജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു.

ഇതേ കേസിൽ ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോടതി ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കകമാണ് ഇഡി മുഖ്യമന്ത്രി കേജ്‌രിവാളിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. 2022 ഓഗസ്റ്റിലാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും കേസ് രജിസ്റ്റർ ചെയ്തത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് മനീഷ് സിസോദിയയുടെ ഹർജി തള്ളിയത്. വിചാരണ മന്ദഗതിയിലായാൽ സിസോദിയയ്ക്ക് വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്ന് രണ്ടംഗ ബെഞ്ച് പറഞ്ഞു. ഫെബ്രുവരി 26 നാണ് കേസിൽ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐയുടെയും ഇഡിയുടെയും രണ്ട് കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്.

സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി നിഷേധിച്ചത് എഎപി നേതൃത്വത്തിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി എംപി മനോജ് തിവാരി പ്രതികരിച്ചു. എഎപി നേതൃത്വത്തിന് അഴിമതിയിൽ പങ്കുള്ളതിനാൽ അരവിന്ദ് കേജ്‌രിവാൾ ഉടൻ അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു.