ഹിമാചലില്‍ കനത്ത മഞ്ഞുവീഴ്ച; ആയിരത്തിലധികം റോഡുകള്‍ അടച്ചു, മണാലിയില്‍ നീണ്ട ഗതാഗതക്കുരുക്ക്

ഹിമാചലില്‍ കനത്ത മഞ്ഞുവീഴ്ച; ആയിരത്തിലധികം റോഡുകള്‍ അടച്ചു, മണാലിയില്‍ നീണ്ട ഗതാഗതക്കുരുക്ക്

ഷിംല: ഹിമാചല്‍ പ്രദേശില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും മഴയിലും സാധാരണ ജീവിതം സ്തംഭിച്ചു. പ്രതികൂല കാലാവസ്ഥയില്‍ സംസ്ഥാനത്തെ 1,250ലധികം റോഡുകള്‍ അടച്ചു. ചുരങ്ങളും ലിങ്ക് റോഡുകളും മഞ്ഞുമൂടിയ നിലയില്‍ തുടരുകയാണ്. പ്രധാന റോഡുകള്‍ സഞ്ചാരയോഗ്യമാക്കാനുള്ള പ്രവൃത്തികള്‍ തുടരുകയാണ്.

സ്‌നോ ബ്ലോവറുകള്‍, ജെസിബികള്‍, തൊഴിലാളികളുടെ ബറ്റാലിയനുകള്‍ എന്നിവ ഉപയോഗിച്ച് മഞ്ഞ് നീക്കം ചെയ്യല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കനത്ത മഞ്ഞുവീഴ്ചയും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് വിനോദസഞ്ചാരികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മണാലി, ഷിംല, ലാഹൗള്‍-സ്പിതി എന്നിവിടങ്ങളില്‍ പോയ വിനോദസഞ്ചാരികള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു. മണാലിയിലെ നിരവധി റോഡുകളില്‍ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങി. പ്രതികൂല കാലാവസ്ഥ കാരണം വിനോദസഞ്ചാരികള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഹിമാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച മൂലം വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടു. റോഡുകള്‍ മഞ്ഞുമൂടി ട്രാന്‍സ്ഫോര്‍മറുകളും വൈദ്യുതി തൂണുകളും തകര്‍ന്നു. നിരവധി ജില്ലകളില്‍ വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടിട്ടുണ്ട്. റോഡുകളില്‍ വാഹനമോടിക്കുമ്പോള്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ക്കൊല; കൊടുംകുറ്റവാളി അഴകുരാജയെ പൊലീസ് വെടിവെച്ച് കൊന്നു

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ക്കൊല; കൊടുംകുറ്റവാളി അഴകുരാജയെ പൊലീസ് വെടിവെച്ച് കൊന്നു

ചെന്നൈ: തമിഴ്നാട്ടില്‍ കുപ്രസിദ്ധ ഗുണ്ട അഴകുരാജ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പെരമ്പലൂര്‍ ജില്ലയിലെ തിരുമാന്തുറൈ വനമേഖലയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ തലയ്ക്ക് വെടിയേറ്റതിന് പിന്നാലെയാണ് മരണം. ഇയാള്‍ക്കെതിരെ അഞ്ചിലധികം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

ഇന്നലെ രാത്രി ഊട്ടിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഴക് രാജ ഉള്‍പ്പെടെ ഏഴ് പ്രതികളെ മംഗലമേട് ഇന്‍സ്‌പെക്ടര്‍ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പിന്നീട് വനമേഖലയില്‍ കൊണ്ടുപോയി ഒളിപ്പിച്ച ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്വയരക്ഷയ്ക്കായി വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്.

30ഓളം കേസുകളില്‍ പ്രതിയായ കാളിമുത്തുവിനെ ദിവസങ്ങള്‍ക്കു മുന്‍പ് പൊലീസ് അകമ്പടിയോടെ ജയിലിലേക്കു കൊണ്ടുപോകവേ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ കേസിലാണ് അഴകുരാജയെ പൊലീസ് പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ പിടികൂടാന്‍ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു.

തിരുനെല്‍വേലി ഭാഗത്ത് ഇയാള്‍ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് സംഭവം. പൊലീസിന് നേരെ ആക്രമണം നടത്തിയ അഴകുരാജയെ കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴകുരാജയുടെ പേരില്‍ കൊലപാതകം, വധശ്രമം, ക്വട്ടേഷന്‍ ആക്രമണങ്ങള്‍ തുടങ്ങി മുപ്പതിലധികം കേസുകള്‍ നിലവിലുണ്ട്.

‘നമ്മൾ ഈ സീനൊക്കെ പണ്ടേ വിട്ടതാ മക്കളേ…’; ജെൻ സി പിള്ളേരെ ഞെട്ടിച്ച് ഇന്ദ്രൻസിന്റെ ഡാൻസ്, വൈറലായി വിഡിയോ

‘നമ്മൾ ഈ സീനൊക്കെ പണ്ടേ വിട്ടതാ മക്കളേ…’; ജെൻ സി പിള്ളേരെ ഞെട്ടിച്ച് ഇന്ദ്രൻസിന്റെ ഡാൻസ്, വൈറലായി വിഡിയോ

മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് ഇന്ദ്രൻസ്. കോമഡി വേഷങ്ങൾ മാത്രമല്ല കാരക്ടർ റോളുകൾ ചെയ്തും മലയാളികളുടെ മനസിനെ കീഴടക്കിയ ഇന്ദ്രൻസ് ഇന്ന് മലയാളികളുടെ തന്നെ അഭിമാനമാണ്. എന്നാൽ അതിന്റെ യാതൊരു തലക്കനവും ഇല്ലാതെ സാധാണക്കാരനിൽ സാധാരണക്കാരനായി എളിമയും വിധേയത്വവും കൊണ്ട് നമുക്ക് മുന്നിലൂടെ അദ്ദേഹം നിറ ചിരിയോടെ നടന്നടുക്കുന്നുണ്ട്.

വേറിട്ട അഭിനയത്തിലൂടെ തിളങ്ങുന്ന ഇന്ദ്രൻസിന്റെ ഡാൻസ് നമ്പറാണ് കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു സിനിമാ പ്രൊമോഷനിടെ കോളജ് വിദ്യാർത്ഥികൾക്ക് മുന്നിൽ എത്തിയതായിരുന്നു ഇന്ദ്രൻസ്. എല്ലാവരുടേയും പ്രേത്സാഹനം കൊടുമ്പിരി കൊണ്ടപ്പോൾ അദ്ദേഹം ജെൻ സി പിള്ളേർക്കൊപ്പം ഡാൻസ് കളിച്ചു.

പയ്യന്മാരെ പിന്നിലാക്കി ‘ജന നായകനി’ലെ ​ഗാനത്തിന് ചുവടുവച്ച ഇന്ദ്രൻസിനെ കണ്ട് ഏവരും കയ്യടിച്ചു. ഇതിനിടയിൽ അദ്ദേഹത്തിന്റെ പഴയൊരു ഡാൻസ് വിഡിയോ ഓർമിപ്പിച്ച് ‘ഈ സീൻ മൂപ്പര് പണ്ടേ വിട്ടതാ’ എന്ന് പറയുകയാണ് ആരാധകർ. പാർവതി പരിണയം എന്ന ചിത്രത്തിലെ ​ഗാനരം​ഗമാണിത്.

‘കള്ളിപ്പെണ്ണേ..’ എന്ന് തുടങ്ങുന്ന ​ഗാനരം​ഗത്ത് ഇന്ദ്രൻസിന്റെ കലക്കൻ ഡാൻസ് കാണാം. നടനൊപ്പം അഞ്ജു അരവിന്ദാണ് പെയറായി എത്തിയത്. ഈ ​ഗാനത്തിൽ സമീപ​കാലത്ത് ഇറങ്ങിയ പല സിനിമകളുടെ പാട്ടുകൾ ഉൾപ്പെടുത്തി ഷോർട്ട് വിഡിയോകൾ പുറത്തിറങ്ങിയിരുന്നു.

ഐഎസ്എൽ: ഗാനമേള, കാർ ലോഞ്ചിങ്, ചെന്നൈയുടെ ഹോം ഗ്രൗണ്ടും കുളമാകും; ചിത്രങ്ങൾ പുറത്ത്

ഐഎസ്എൽ: ഗാനമേള, കാർ ലോഞ്ചിങ്, ചെന്നൈയുടെ ഹോം ഗ്രൗണ്ടും കുളമാകും; ചിത്രങ്ങൾ പുറത്ത്

ചെന്നൈ: ഐ എസ് എൽ മത്സരങ്ങൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ സ്റ്റേഡിയം സംബന്ധിച്ച് പല ക്ലബ്ബുകൾക്കും ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോടേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ഇത് വരെ സ്റ്റേഡിയം ക്ലബിന് കൈമാറിയിട്ടില്ല. കോർപ്പറേഷൻ സ്റ്റേഡിയത്തിലെ പണി പൂർത്തിയാക്കാൻ ഇനിയും സമയം ആവശ്യമായി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇതേ സാഹചര്യത്തിലൂടെയാണ് ചെന്നൈയിൻ എഫ് സിയും കടന്ന് പോകുന്നത്. ഐ എസ് എൽ ആരംഭിച്ചത് മുതൽ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായിരുന്ന ചെന്നൈ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെയും അവസ്ഥയും മോശമാണെന്നാണ് പുറത്ത് വന്ന ചിത്രങ്ങൾ പറയുന്നത്.

ഈ സീസണിന്റെ ഉദ്‌ഘാടന ദിവസമായ ഫെബ്രുവരി 14 ന് തന്നെ സ്റ്റേഡിയത്തിൽ വെച്ച് എ ആർ റഹ്മാന്റെ സംഗീത പരിപാടി നടക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒരു കാർ കമ്പനിയുടെ ലോഞ്ചിങ് പരിപാടി ജനുവരി 26ന് ആണ് സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുമുണ്ട്. ഈ രണ്ട് പ്രോഗ്രാമുകളും കഴിയുമ്പോൾ മൈതാനത്തിന്റെ അവസ്ഥ എന്താകുമെന്നാണ് ക്ലബ് അധികൃതരുടെ ആശങ്ക. ടൂർണമെന്റ് എത്രയും വൈകിയത് കാരണം പല ക്ലബ്ബുകൾക്കും അവരുടെ ഹോം ഗ്രൗണ്ടുകളുടെ പ്രവർത്തനം പൂർണ്ണ സജ്ജമാക്കാൻ സാധിച്ചിട്ടില്ല.

ഈ അവസ്ഥ തുടരുകയാണെങ്കിൽ ഐ എസ് എല്ലിന്റെ മത്സരക്രമം പുറത്തിറക്കാൻ ഇനിയും വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

എംപി ഫണ്ട്: സുരേഷ് ഗോപി പിന്നില്‍; ഷാഫി ചെലവഴിച്ചത് നാലു ശതമാനം മാത്രം

എംപി ഫണ്ട്: സുരേഷ് ഗോപി പിന്നില്‍; ഷാഫി ചെലവഴിച്ചത് നാലു ശതമാനം മാത്രം

ഡല്‍ഹി: 18-ാം ലോക്‌സഭ നിലവില്‍ വന്നിട്ട് 20 മാസം പൂര്‍ത്തിയായപ്പോള്‍ എംപി ഫണ്ട് വിനിയോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം വളരെ പിന്നില്‍. കേരളത്തിലെ എംപിമാരുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. മണ്ഡലത്തിലെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിവര്‍ഷം 5 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ കേവലം ആറു ശതമാനത്തിന് അടുത്ത് മാത്രമാണ് (5.97 ശതമാനം) തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ചെലവഴിച്ചിട്ടുള്ളത്.

എംപി ഫണ്ട് ചെലവഴിക്കലില്‍ ലോക്‌സഭ എംപിമാരുടെ ദേശീയ ശരാശരി 28.1 ശതമാനമാണ്. രാജ്യസഭ എംപിമാരുടേത് 44.2 ശതമാനവും. എന്നാല്‍ കേരളത്തിലെ എംപിമാരുടെ ചെലവഴിക്കല്‍ വളരെ കുറവാണ്. 11.4 ശതമാനം മാത്രമാണ് കേരളത്തിലെ ലോക്‌സഭ എംപിമാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപിമാരാകട്ടെ 14.74 ശതമാനവും ചെലവഴിച്ചുവെന്നാണ് 2026 ജനുവരി 21 ലെ എംപിഎല്‍എഡിഎസ് ഡാഷ്‌ബോര്‍ഡ് വ്യക്തമാക്കുന്നത്.

കേരളത്തിലെ ലോക്‌സഭ എംപിമാരില്‍ എം കെ രാഘവന്‍, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നാണ് കണക്കുകള്‍. അബ്ദുസമദ് സമദാനി 0.33 ശതമാനം ചെലവഴിച്ചപ്പോള്‍, കെ ഫ്രാന്‍സിസ് ജോര്‍ജ്, ഷാഫി പറമ്പില്‍ എന്നിവര്‍ നാലു ശതമാനമാണ് ചെലവഴിച്ചത്. ശശി തരൂര്‍ – 13.28 ശതമാനം, പ്രിയങ്കാ ഗാന്ധി വധ്ര – 13.37 ശതമാനം, അടൂര്‍ പ്രകാശ് – 14.25 ശതമാനം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ – 14.32 ശതമാനം, ഹൈബി ഈഡന്‍ – 15.23 ശതമാനം എന്നിങ്ങനെയാണ് മറ്റ് എംപിമാര്‍ ചെലവാക്കിയിട്ടുള്ളത്.

കേരളത്തിലെ ലോക്‌സഭ എംപിമാരില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചിട്ടുള്ളത് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസാണ്. 24.33 ശതമാനം. കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ – 21.42 ശതമാനം, വി കെ ശ്രീകണ്ഠന്‍ – 18.73 ശതമാനം എന്നിവരാണ് കൂടുതല്‍ പണം വിനിയോഗിച്ച എംപിമാര്‍. രാജ്യസഭ എംപിമാരില്‍ മികച്ച ഫണ്ട് വിനിയോഗം ജോണ്‍ബ്രിട്ടാസിനാണ്. 26.32 ശതമാനമാണ്. കേരളത്തിലെ മൊത്തം രാജ്യസഭാംഗങ്ങളുടെ ഫണ്ട് വിനിയോഗം വെറും 14.74 ശതമാനം മാത്രമാണ്.

കേരള എംപിമാരുടെ താരതമ്യേന മോശം ഫണ്ട് വിനിയോഗത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ‘ഭരണപരമായ വീഴ്ചകളാണ്’ ഫണ്ട് വിനിയോഗത്തിലെ മോശം അവസ്ഥയ്ക്ക് കാരണമെന്നാണ് സുരേഷ് ഗോപി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. ‘പരിഷ്‌കരിച്ച എംപിഎല്‍എഡിഎസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഓരോ നിര്‍ദ്ദേശവും ജില്ലാ നിര്‍വ്വഹണ അതോറിറ്റി 45 ദിവസത്തിനുള്ളില്‍ അംഗീകരിക്കണം. എന്നാല്‍, പ്രായോഗികമായി നടപ്പാക്കല്‍ ഓഫീസുകളില്‍ നിന്ന് എസ്റ്റിമേറ്റുകളും നിര്‍ബന്ധിത രേഖകളും ലഭിക്കുന്നതില്‍ പതിവായി കാലതാമസം ഉണ്ടാകാറുണ്ട്. ഇത് പല പദ്ധതികളും സമയപരിധി മൂലം നഷ്ടപ്പെടാന്‍ കാരണമാകുന്നു.’ സുരേഷ് ഗോപി പറഞ്ഞു.

അബുദാബിയിൽ ഉയരും ‘ഇന്ത്യയുടെ വീട് ’; തീരുമാനം പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ ഇന്ത്യാ സന്ദർശനത്തിൽ

അബുദാബിയിൽ ഉയരും ‘ഇന്ത്യയുടെ വീട് ’; തീരുമാനം പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ ഇന്ത്യാ സന്ദർശനത്തിൽ

അബുദാബി: ഇന്ത്യ– യുഎഇ തമ്മിലുള്ള സാംസ്കാരിക വിനിമയം ശക്തിപ്പെടുത്താൻ അബുദാബിയിൽ ഹൗസ് ഓഫ് ഇന്ത്യ സ്ഥാപിക്കുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനത്തിലെ സുപ്രധാന തീരുമാനങ്ങളിലൊന്നായി ഇത്. ഇന്ത്യൻ സംസ്കാരം, കല, സാഹിത്യം, പൈതൃകം എന്നിവ യുഎഇയിലെ ജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും പരിചയപ്പെടുത്തുക എന്നതാണ് സാദിയാത്ത് കൾചറൽ ഡിസ്ട്രിക്റ്റിൽ സ്ഥാപിക്കുന്ന കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.

ഇരുരാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തിന്റെ അടയാളമായിരിക്കും ഈ കേന്ദ്രം. ലൂവ്ര് അബുദാബി പോലുള്ള ലോകോത്തര മ്യൂസിയങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയിൽ തന്നെ ഹൗസ് ഓഫ് ഇന്ത്യ സ്ഥാപിക്കാൻ അനുവദിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.

ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും കലാരൂപങ്ങളും പ്രദർശിപ്പിക്കുന്ന ഗാലറികൾ, ക്ലാസിക്കൽ നൃത്തങ്ങൾ, സംഗീത പരിപാടികൾ, യോഗ സെഷനുകൾ തുടങ്ങി സാംസ്കാരിക പരിപാടികൾക്കുള്ള വേദികൾ, ഇന്ത്യൻ സാഹിത്യത്തെയും ഭാഷകളെയും കുറിച്ചുള്ള പുസ്തകങ്ങൾ ലഭ്യമാകുന്ന ഗവേഷണ കേന്ദ്രം, ഇന്ത്യൻ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാവുന്ന കഫേകളും ഭക്ഷണശാലകളും തുടങ്ങി ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്നതാകും ഈ കേന്ദ്രം.