ആലുവ റെസ്റ്റ് ഹൗസ് തിരിച്ചുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍

ആലുവ റെസ്റ്റ് ഹൗസ് തിരിച്ചുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: ദീര്‍ഘകാലത്തേക്ക് സ്വകാര്യ പാട്ടത്തിനു നല്‍കിയ ആലുവ പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസ് (മഹാനാമി ഹോട്ടല്‍) സംസ്ഥാന സര്‍ക്കാര്‍ തിരികെ പിടിച്ചു. റെസ്റ്റ് ഹൗസ് ഉടന്‍ ഏറ്റെടുക്കാനും റിപ്പോര്‍ട്ട് നല്‍കാനും പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

മഹാനാമി ഹോട്ടലിന്റെ പാട്ടക്കരാര്‍ റദ്ദ് ചെയ്തതായുള്ള സര്‍ക്കാര്‍ ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കി. 2003ലാണ് പൊതുമരാമത്ത് വകുപ്പിന്റെ പക്കല്‍നിന്ന് ആലുവ റെസ്റ്റ് ഹൗസ് 30 വര്‍ഷത്തേക്ക് മൂവാറ്റുപുഴ മഹാനാമി ഹെറിറ്റേജ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് പാട്ടത്തിന് ഏറ്റെടുക്കുന്നത്. റെസ്റ്റ് ഹൗസിനോടു ചേര്‍ന്നുള്ള അധിക ഭൂമി 2005ല്‍ കൈമാറി. പുനരുദ്ധരിക്കുക, അറ്റകുറ്റപ്പണി നടത്തുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറ്റം ചെയ്യുക എന്ന അടിസ്ഥാനത്തിലാണ് റെസ്റ്റ് ഹൗസ് പാട്ടത്തിന് നല്‍കിയത്. കരാര്‍പ്രകാരം നല്‍കേണ്ട പണയത്തുക ആദ്യകാലത്ത് കൃത്യമായി നല്‍കിയെങ്കിലും പിന്നീട് മുടങ്ങി. 15 ശതമാനം പലിശ ഉള്‍പ്പെടെ സര്‍ക്കാരിലേക്ക് നല്‍കേണ്ട തുക 47.84 ലക്ഷം രൂപയായി. ഇതോടെ 2014ല്‍ കരാറുകാരനെ ഒഴിവാക്കി സര്‍ക്കാര്‍ നോട്ടീസ് നല്‍കി.

തുക ലഭിക്കാതായതോടെ 2015 ഏപ്രില്‍ 16ന് പാട്ടക്കരാര്‍ സര്‍ക്കാര്‍ റദ്ദ് ചെയ്തു. ഇതിനെതിരേ ഹോട്ടല്‍ ഉടമ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് വിധി പറഞ്ഞ ഹൈക്കോടതി, കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും പണമടയ്ക്കാന്‍ രണ്ടാഴ്ച കൂടി സമയം അനുവദിക്കാനും നിര്‍ദേശിച്ചു. അനുവദിച്ച സമയത്തിനുള്ളില്‍ പണമടയ്ക്കാന്‍ കരാറുകാരന് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ റെസ്റ്റ് ഹൗസ് തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയായിരുന്നു.

അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റില്‍

അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ വിദ്യാര്‍ഥിയെ ഡയറി എഴുതിയില്ലെന്ന കാരണത്താല്‍ അധ്യാപികയായ സെലിന്‍ അടിച്ചുവെന്ന പരാതിയിലാണ് നടപടി.

സംഭവത്തില്‍ നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. അധ്യാപിക സ്വമേധയാ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിവരെ കോടതി അധ്യാപികയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

ഡയറി എഴുതിയില്ലെന്ന് ആരോപിച്ച് ക്ലാസ് ടീച്ചറായ സെലിന്‍ കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെ ക്രൂരമായി തല്ലുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കെയാണ് ഇന്നലെ അറസ്റ്റ് ചെയ്യുന്നത്.

സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും താന്‍ വഴങ്ങിയില്ലെന്നും രക്ഷിതാവ് പറഞ്ഞു. മാനേജുമെന്റിന്റെ സ്വാധീനത്തിന് വഴങ്ങി അധ്യാപികയെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. അതേസമയം, അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

70 കിലോമീറ്ററിൽ അധികമാണ് വേഗമെങ്കിൽ ഗ്ലാസ് തകർത്തു പുറത്തേക്ക് വന്നേക്കാം, സീറ്റ് ബെൽറ്റ് എന്തുകൊണ്ട് ധരിക്കണം?; മോട്ടോർ വാഹനവകുപ്പിന്‍റെ വിശദീകരണം

70 കിലോമീറ്ററിൽ അധികമാണ് വേഗമെങ്കിൽ ഗ്ലാസ് തകർത്തു പുറത്തേക്ക് വന്നേക്കാം, സീറ്റ് ബെൽറ്റ് എന്തുകൊണ്ട് ധരിക്കണം?; മോട്ടോർ വാഹനവകുപ്പിന്‍റെ വിശദീകരണം

തിരുവനന്തപുരം: ഏറ്റവും പ്രധാനമായ സുരക്ഷാ ഘടകമാണ് സീറ്റ് ബെൽറ്റുകൾ എന്നത്. കൂട്ടിയിടിക്കുമ്പോഴോ പെട്ടെന്ന് നിർത്തുമ്പോഴോ ഉള്ള ഗുരുതരമായ പരിക്കുകളിൽ / മരണത്തിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കുന്ന ഒന്നാണിത്. സ്വയം സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്നു മാത്രമല്ല മറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചു എന്ന് ഉറപ്പ് വരുത്തേണ്ടതും ഡ്രൈവറുടെ ഉത്തരവാദിത്തമാണെന്ന് മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

‘കാറിൽ സഞ്ചരിക്കുമ്പോൾ മണിക്കൂറിൽ 60 കി മീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ പോലും സെക്കണ്ടിൽ 16 മീറ്റർ വേഗതയിൽ നമ്മൾ പറന്ന് കൊണ്ടിരിക്കുകയാണ് എന്ന് നമുക്ക് തോന്നാറില്ല എന്നാൽ വാഹന അപകടം ഉണ്ടാകുമ്പോൾ ഈ വേഗതയിൽ നമ്മുടെ ശരീരം എടുത്ത് എറിയുകയാണ് ചെയ്യുന്നത് ഒരു വാഹനാപകടം ഗുരുതരമാക്കുന്നത് നമ്മുടെ ശരീരം ശക്തമായി എവിടെ എങ്കിലും ഇടിക്കുകയും ആന്തരാവയവങ്ങൾ ശക്തമായി വാരിയെല്ലിലും മറ്റും ഇടിക്കുന്നതും ആണ്. മണിക്കൂറിൽ 70 കി.മീ അധികമാണ് വേഗത എങ്കിൽ ഗ്ലാസ് തകർത്തു ചിലപ്പോൾ പുറത്തേക്ക് തന്നെ വന്നേക്കാം …ആ ഒരൊറ്റ ആഘാതത്തിൽ തന്നെ ആന്തരിക അവയവങ്ങൾ തകർന്ന് ഗുരുതരമായ പരിക്കോ മരണമോ തന്നെ സംഭവിച്ചേക്കാം.’ – മോട്ടോർ വാഹനവകുപ്പ് ഓർമ്മിപ്പിച്ചു. ഇത് ധരിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച വിശദമായ കുറിപ്പ് മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചു.

കുറിപ്പ്:

പിന്നെയും പിന്നെയും ഓർമ്മപ്പെടുത്തേണ്ടിയിരിക്കുന്നു….ഏറ്റവും പ്രധാനമായ സുരക്ഷാ ഘടകമാണ്

സീറ്റ് ബെൽറ്റുകൾ എന്നത്. കൂട്ടിയിടിക്കുമ്പോഴോ പെട്ടെന്ന് നിർത്തുമ്പോഴോ ഉള്ള ഗുരുതരമായ പരിക്കുകളിൽ / മരണത്തിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കുന്ന ഒന്ന്.

കാറിൽ സഞ്ചരിക്കുമ്പോൾ മണിക്കൂറിൽ 60 കി മീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ പോലും സെക്കണ്ടിൽ 16 മീറ്റർ വേഗതയിൽ നമ്മൾ പറന്ന് കൊണ്ടിരിക്കുകയാണ് എന്ന് നമുക്ക് തോന്നാറില്ല എന്നാൽ വാഹന അപകടം ഉണ്ടാകുമ്പോൾ ഈ വേഗതയിൽ നമ്മുടെ ശരീരം എടുത്ത് എറിയുകയാണ് ചെയ്യുന്നത്…മാത്രമല്ല നമ്മുടെ പ്രവേഗം വർദ്ധിക്കുന്നത് ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും ആഘാത തീവ്രത കൂട്ടുകയും ചെയ്യും…ഒരു വാഹനാപകടം ഗുരുതരമാക്കുന്നത് നമ്മുടെ ശരീരം ശക്തമായി എവിടെ എങ്കിലും ഇടിക്കുകയും ആന്തരാവയവങ്ങൾ ശക്തമായി വാരിയെല്ലിലും മറ്റും ഇടിക്കുന്നതും ആണ്. മണിക്കൂറിൽ 70 കി.മീ അധികമാണ് വേഗത എങ്കിൽ ഗ്ലാസ് തകർത്തു ചിലപ്പോൾ പുറത്തേക്ക് തന്നെ വന്നേക്കാം …ആ ഒരൊറ്റ ആഘാതത്തിൽ തന്നെ ആന്തരിക അവയവങ്ങൾ തകർന്ന് ഗുരുതരമായ പരിക്കോ മരണമോ തന്നെ സംഭവിച്ചേക്കാം. പുറകിൽ ഇരിക്കുന്ന യാത്രക്കാർ മുൻപിലിരിക്കുന്ന യാത്രക്കാരെ അപേക്ഷിച്ച് വാഹനം ഇടിക്കുന്നത് തിരിച്ചറിയുന്നതിനുള്ള റിയാക്ഷൻ സമയം കുറവായിരിക്കും അതുകൊണ്ട് തന്നെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാഹനം സഡൻ ബ്രേക്ക് ഇടുമ്പോഴോ ഇടിക്കുമ്പോഴോ ശരീരം സഞ്ചരിച്ചു കൊണ്ടിരുന്ന വേഗതയിൽ തന്നെ തെറിച്ച് പോയി മുൻപിലിരിക്കുന്ന യാത്രക്കാരെയൊ വിൻഡ് ഷീൽഡ് ഗ്ലാസ് തന്നെയൊ തകർത്ത് പുറത്ത് വരുന്നതിനൊ കാരണമാകും.

എന്ത് കൊണ്ട് ഇത് ധരിക്കണം ?

1. പരിക്കിന്റെ സാധ്യത കുറയ്ക്കൽ: ഒരു അപകടം സംഭവിക്കുമ്പോൾ, സീറ്റ് ബെൽറ്റുകൾ ഒരു വാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഗണ്യമായ അളവിൽ സംരക്ഷണം നൽകുന്നു. നെഞ്ച്, ഇടുപ്പ്, തോളുകൾ തുടങ്ങിയ ശരീരത്തിന്റെ ഏറ്റവും ശക്തമായ ഭാഗങ്ങളിൽ ആഘാതം ഡിസ്ട്രിബ്യൂട്ട് ചെയ്യപ്പെടുന്നതിനാൽ ഗുരുതരമായ പരിക്കുകളോ മരണമോ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

2. തെറിച്ചു പോകുന്നത് തടയൽ: അപകടസമയത്ത് വാഹനത്തിനുള്ളിൽ തന്നെ ഇരിക്കാൻ സീറ്റ് ബെൽറ്റുകൾ സഹായിക്കുന്നു, ഇത് വാഹനത്തിൽ നിന്ന് തെറിച്ചു പോകുന്നത് പുറത്തെടുക്കുന്നത് തടയാൻ കഴിയും. വാഹനാപകടങ്ങളിൽ മാരകമായ പരിക്കുകളുടെ / മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് വാഹനത്തിനുള്ളിലോ പുറത്തേക്കോ തെറിച്ചു പോകുന്നത്.

3.എയർബാഗുകളിൽ നിന്നുള്ള സംരക്ഷണം: എയർബാഗുകൾ സീറ്റ് ബെൽറ്റുമായി ചേർന്ന് പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഒരു യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ, എയർബാഗ് തുറന്ന്, അത് ശരീരവുമായി ഉണ്ടാകുന്ന കൂട്ടിയിടി തന്നെ ഗുരുതരമായ പരിക്കുകൾക്ക്, പ്രത്യേകിച്ച് ആന്തരിക ക്ഷതങ്ങൾക്ക് / മരണത്തിന് കാരണമാകും.

4. യാത്രക്കാരെ സ്ഥാനത്ത് നിർത്തുക: കൂട്ടിയിടിയുടെ ശക്തിയിൽ നിന്ന് സംരക്ഷിക്കുന്നതിനു പുറമേ, സാധാരണ ഡ്രൈവിംഗ് സമയത്ത് യാത്രക്കാരെ ശരിയായ സ്ഥാനത്ത് നിർത്താനും സീറ്റ് ബെൽറ്റുകൾ സഹായിക്കുന്നു. ദിവസേനയുള്ള ഡ്രൈവിങ്ങിനിടെ സംഭവിക്കാവുന്ന പെട്ടെന്നുള്ള സ്റ്റോപ്പുകളിലോ സ്വെർവുകളിലോ ഉണ്ടാകുന്ന പരിക്കുകൾ തടയാൻ ഇത് സഹായിക്കും.

5. നിയമപരമായ ആവശ്യകത: വാഹനമോടിക്കുമ്പോഴോ വാഹനത്തിൽ സഞ്ചരിക്കുമ്പോഴോ സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിയമപരമായ ആവശ്യകത കൂടിയാണ്. ഡ്രൈവിംഗ് റെഗുലേഷൻസ് 2017 clause 5(7) പ്രകാരം സ്വയം സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്നു മാത്രമല്ല മറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചു എന്ന് ഉറപ്പ് വരുത്തേണമെന്നതും ഡ്രൈവറുടെ ഉത്തരവാദിത്വമാക്കി മാറ്റിയിരിക്കുന്നു …

ഓർക്കുക സീറ്റ് ബെൽറ്റ് ഒരു ബന്ധനമല്ല, അത് ഒരു രക്ഷാകവചം ആണ്…

കമന്‍റ് ബോക്സ് അടച്ചുപൂട്ടി, നവീന്‍ ബാബുവിന് ആദരാഞ്ജലിയര്‍പ്പിച്ച് കണ്ണൂര്‍ കലക്ടര്‍

കമന്‍റ് ബോക്സ് അടച്ചുപൂട്ടി, നവീന്‍ ബാബുവിന് ആദരാഞ്ജലിയര്‍പ്പിച്ച് കണ്ണൂര്‍ കലക്ടര്‍

കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന് ആദരാഞ്ജലിയര്‍പ്പിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുണ്‍ കെ വിജയന്‍. കമന്റ് ബോക്സ് പൂട്ടിയാണ് കലക്ടര്‍ കണ്ണൂരിന്റെ ഫെയ്സ്ബുക്ക് പേജിലും ഇൻസ്റ്റ​ഗ്രാം പേജിലും പോസ്റ്റിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിലിട്ട പോസ്റ്റുകൾക്ക് താഴെ രൂക്ഷവിമർശനങ്ങള്‍ ഉയർന്ന സാഹചര്യത്തിലാണ് കലക്ടർ കമന്റ് ബോക്സ് പൂട്ടിയത്.

എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ കലക്ടര്‍ അരുണിന്‍റെ സാന്നിധ്യത്തിലാണ് അദ്ദേഹത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ പരസ്യമായി അപമാനിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തത്. ക്ഷണിക്കാതെ കയറിവന്ന ദിവ്യയെ തടഞ്ഞില്ലെന്ന് മാത്രമല്ല അവർ പറഞ്ഞതെല്ലാം മിണ്ടാതെ കേട്ടിരുന്നതുമാണ് സോഷ്യൽമീഡിയയെ പ്രകോപിപ്പിച്ചത്.

‘താങ്കളുടെ സാന്നിധ്യത്തിൽ ഒരു സഹപ്രവർത്തകനെ അപമാനിച്ചപ്പോൾ സാറെല്ലാം കണ്ടിരിക്കുകയായിരുന്നു..നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആകുമ്പോൾ ഇതല്ല ഇതിലപ്പുറവും ജനങ്ങൾ കാണേണ്ടി വരും’, ‘ആ സദസ്സിൽ താങ്കൾ അവസരോചിതമായി ഒന്ന് ഇടപെട്ടിരുന്നെങ്കിൽ, ഒരു പക്ഷേ, ആ സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാമായിരുന്നു’- എന്ന തരത്തിലാണ് കലക്ടറുടെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമനന്റുകൾ.

കലക്ടർ അരുൺ കെ വിജയന്‍റെ പോസ്റ്റ്

സഹപ്രവര്‍ത്തകനായ

കണ്ണൂര്‍ ജില്ല അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശ്രീ നവീന്‍ ബാബുവിന്‍റെ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

സൗമ്യനായി ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സര്‍വീസില്‍ സേവനമനുഷ്ഠിച്ച എല്ലായിടത്തും സഹപ്രവർത്തകരുടെ സ്നേഹാദരങ്ങൾ അദ്ദേഹം നേടിയെടുത്തിട്ടുണ്ട്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം കുടുംബത്തിന് കൈമാറി.

സംസ്കാര ചടങ്ങുകള്‍ നാളെ ഉച്ചയ്ക്ക് ശേഷം പത്തനംതിട്ടയിൽ നടക്കും.

വളരെ ദൗർഭാഗ്യകരമായ ഈ സന്ദർഭത്തിൽ

അദ്ദേഹത്തിന്‍റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നു.

ഗുരുവായൂരപ്പന് വഴിപാടായി 25 പവൻ തൂക്കം വരുന്ന പൊൻ കിരീടം

ഗുരുവായൂരപ്പന് വഴിപാടായി 25 പവൻ തൂക്കം വരുന്ന പൊൻ കിരീടം

തൃശൂർ: ഗുരുവായൂരപ്പന് 25 പവനിലധികം തൂക്കം വരുന്ന പൊന്നിൻ കിരീടം വഴിപാട് സമര്‍പ്പിച്ച് പ്രവാസി. ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് കിരീടം ക്ഷേത്രത്തിൽ സമർപ്പിച്ചത്. പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പന് പൊന്നിൻ കിരീടം ചാർത്തി.

200.53 ഗ്രം തൂക്കം വരുന്ന പൊന്നിന്‍ കീരിടെ ദുബായിലാണ് നിര്‍മിച്ചത്. രതീഷ് മോഹന് ദേവസ്വം തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങിയ ഗുരുവായൂരപ്പന്‍റെ വിശിഷ്ട പ്രസാദങ്ങൾ നൽകി. കഴിഞ്ഞ ഒക്ടോബറിൽ ഇദ്ദേഹം ഗുരുവായൂരപ്പന് പൊന്നോടക്കുഴൽ സമർപ്പിച്ചിരുന്നു.

ക്ഷേത്രം ഊരാളനും ദേവസ്വം ഭരണ സമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടാണ് കിരീടം ഏറ്റുവാങ്ങിയത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.മാനേജർ എ വി പ്രശാന്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അരുണ്‍കുമാര്‍ നമ്പൂതിരി പുതിയ ശബരിമല മേൽശാന്തി, മാളികപ്പുറത്ത് വാസുദേവന്‍ നമ്പൂതിരി

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി അരുണ്‍ കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുണ്‍ കുമാര്‍ നമ്പൂതിരി. പതിനാറാമതായാണ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തത്. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്.

അടുത്ത ഒരു വര്‍ഷം ശബരിമലയിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുന്നത് അരുണ്‍ കുമാര്‍ നമ്പൂതിരി ആയിരിക്കും. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം ടി വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു.

ഉഷപൂജക്ക് ശേഷം രാവിലെ 7.30യോടെയാണ് നറുക്കെടുപ്പ് നടന്നത്. ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബർ 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15നാണ് പുതിയ മേൽശാന്തിമാർ ചുമതല ഏറ്റെടുക്കുന്നത്.