മുണ്ടക്കൈ ഉരുൾപൊട്ടൽ: മഴ കനത്താൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയെന്ന് വിദഗ്ധർ

മുണ്ടക്കൈ ഉരുൾപൊട്ടൽ: മഴ കനത്താൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയെന്ന് വിദഗ്ധർ

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസർ മൊഹാലിയിലെ ഗവേഷകർ. തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി നിന്ന് ഡാമിങ് ഇഫ്ക്ട് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ പഠനത്തിലുള്ളത്. മഴ കനത്താൽ മറ്റൊരു ഉരുൾപൊട്ടലുണ്ടായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൻ്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫ്ക്ട് അഥവാ അണക്കെട്ട് പ്രതിഭാസമെന്നാണ് ദുരന്തഭൂമി സന്ദർശിച്ചു പഠിച്ച വിദഗ്ധരെല്ലാം വിലയിരുത്തിയത്. ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയിൽ അടിഞ്ഞുകൂടി കെട്ടിനിന്നശേഷം, ജലപ്രവാഹം വർധിക്കുന്നതോടെ വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫ്കട് എന്ന് വിളിക്കുന്നത്.

തുലാമഴ സീസണിൽ, പെരുമഴ പെയ്താൽ ഇതെല്ലാം പ്രതീക്ഷിക്കാമെന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്. നിലവിൽ ഉരുൾപൊട്ടലിൻ്റെ പ്രഭവസ്ഥാനത്ത് വലിയ പാറകൾ ഇളകി നിൽപ്പുണ്ട്. ഇളകിയ മണ്ണ് ആകട്ടെ ഇപ്പോഴും ഉറച്ചിട്ടുമില്ല. വെള്ളരിമലയിൽ അതിശക്തമായ മഴപെയ്താൽ, ഇതെല്ലാം താഴേക്ക് വീണ്ടും കുത്തിയൊലിക്കാം. അതു മാത്രമല്ല, പുഞ്ചിരിമട്ടത്തിന് തൊട്ടുമുകളിലായി ഇക്കഴിഞ്ഞ ഉരുൾ പൊട്ടലിൽ തെളിഞ്ഞുവന്നൊരു വീതി കുറഞ്ഞ പാറയിടുക്കുണ്ട്.

കുത്തിയൊലിച്ചെത്തിയ ഉരുൾ ഇവിടെ വന്ന് അടിയാം. ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരമാണ്, ഇത്തരം ഇടുക്കിൽ ഉരുൾ അടിയുന്നത്. നിമിഷനേരം കൊണ്ട് മർദം താങ്ങാതെ ഇവിടെ അണക്കെട്ട് പൊട്ടുംപോലെ ദുരന്തം സംഭവിക്കാം. ഇത് മുന്നിൽക്കണ്ട് മതിയായ മുൻകരുതൽ എടുക്കണം എന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്.

ഉരുൾപൊട്ടലുണ്ടായ അതേസ്ഥലത്ത് കഴിഞ്ഞയാഴ്ച കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു എന്നതുകൂടി പരിഗണിക്കുമ്പോഴാണ്ഐസർ മൊഹാലിയുടെ പഠനം പ്രാധാന്യമർഹിക്കുന്നത്. 2020ൽ ഉണ്ടായ ഉരുൾപൊട്ടലിൻ്റെ അവശിഷ്ടങ്ങൾ ഇതേ നദീതടത്തിലുണ്ടായിരുന്നു, ഇതും ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൻ്റെ ശക്തികൂട്ടാൻ വഴിവെച്ചിട്ടുണ്ടാകാം എന്ന് വിദഗ്ധസംഘം വിലയിരുത്തിയിരുന്നു.

കഴിഞ്ഞ പെട്ടിമുടി ദുരന്തത്തിൻ്റെ 35 ഇരട്ടി ആഘാതമായിരുന്നു മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലെന്നും പഠനത്തിലുണ്ട്. ചാലിയാറിലെ വെള്ളത്തിൽ ഉരുൾ അവശിഷ്ടങ്ങളുടെ കലർപ്പ് വളരെ കൂടുതലായിരുന്നു. ഇവ പെട്ടെന്ന് കടലിലേക്ക് ഒഴുകിപ്പോയതിനാൽ പുഴയിലെ ജീവികളെ കാര്യമായി ബാധിച്ചിട്ടില്ല. നിലവിൽ പുഞ്ചിരമട്ടത്തും മുണ്ടക്കൈയിലും ചൂരൽമലയിലും സുരക്ഷിത താമസ സ്ഥലങ്ങൾ ഉണ്ടോ എന്നടക്കം സർക്കാർ പരിശോധിക്കുമ്പോഴാണ്, മറ്റൊരു ദുരന്ത സാധ്യത ഐസർ പ്രവചിക്കുന്നത്. ഡോ.സജിൻ കുമാർ, ഡോ. യൂനുസ് അലി പുൽപാടൻ, പ്രൊഫ.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.

സംസ്ഥാനത്ത് അടുത്ത ആറുദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത ആറുദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ആറുദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാ​ഗ്രതയുടെ ഭാ​ഗമായി കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കിഴക്കൻ വിദർഭക്കും തെലുങ്കാനക്കും മുകളിലായി തീവ്ര ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്ക് – പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടു. മധ്യ പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സെപ്റ്റംബർ 5 ഓടെ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെയെല്ലാം ഫലമായി കേരളത്തിൽ വരുംദിവസങ്ങളിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്.വടക്ക് – പടിഞ്ഞാറൻ അറബിക്കടലിലെ അസ്‌ന ചുഴലിക്കാറ്റ് തീവ്ര ന്യുനമർദ്ദമായി ശക്തി കുറഞ്ഞു. തെക്ക് – തെക്ക് പടിഞ്ഞാർ ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദം ശക്തി കൂടിയ ന്യുന മർദ്ദമായി വീണ്ടും ശക്തി കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തമിഴ്‌നാടിന്റെ വാദം തള്ളി; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാ പരിശോധന, ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

തമിഴ്‌നാടിന്റെ വാദം തള്ളി; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാ പരിശോധന, ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാപരിശോധന നടത്തും. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കേരളത്തിന്റെ നിരന്തര ആവശ്യമായിരുന്നു വിശദമായ അണക്കെട്ട് സുരക്ഷാപരിശോധന. ഇതിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിയുടെ പതിനെട്ടാമത് യോഗമാണ് തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ കേന്ദ്ര ജലക്കമ്മിഷന്‍ ആസ്ഥാനത്ത് രാകേഷ് കശ്യപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നത്. സുരക്ഷാ പരിശോധന 2012 ലെ ഡാം സുരക്ഷാ നിയമപ്രകാരം നടത്തിയാല്‍ മതിയെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം. ഇത് തള്ളിക്കൊണ്ടാണ് കമ്മിറ്റിയുടെ തീരുമാനം.

2011ല്‍ സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയാണ് ഇതിന് മുമ്പ് ഇതുപോലൊരു സുരക്ഷാ പരിശോധന നടത്തിയത്. സ്വതന്ത്ര വിദഗ്ധന്‍മാര്‍ സമിതിയില്‍ ഉണ്ട്. കേരളത്തിന്റെ അജണ്ട കൂടി ഉള്‍പ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവ പരിശോധിക്കും. ഇതിന്റെ ഭാഗമായി അണക്കെട്ടിലും മറ്റ് വിദഗ്ധ സ്ഥാപനങ്ങളിലും നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനം കൈക്കൊള്ളും.

ഡിജിപി റിപ്പോര്‍ട്ട് കൈമാറി; സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യും

ഡിജിപി റിപ്പോര്‍ട്ട് കൈമാറി; സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യും. പി വി അന്‍വറുമായുള്ള ഫോണ്‍വിളിയില്‍ കുടുങ്ങിയതിനെ തുടർന്നാണ് നടപടി. എസ് പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി.

പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിനു നാണക്കേട് ഉണ്ടാക്കിയെന്നും, എസ് പി സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം എസ്പിയായിരിക്കെ, ഔദ്യോഗിക ക്വാര്‍ട്ടേഴ്‌സിലെ മരം മുറിച്ച് കടത്തി ഫര്‍ണിച്ചര്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് പിന്നീട് വലിയ പ്രശ്‌നമായി മാറിയത്. ഇതുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കണമെന്ന് സുജിത് ദാസ് പി വി അന്‍വര്‍ എംഎല്‍എയോട് അഭ്യര്‍ഥിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്. സംഭാഷണത്തില്‍ സുജിത് ദാസ് എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ സംസാരിക്കുന്നുണ്ട്.

മുകേഷിന് ജാമ്യം നല്‍കരുത്; എതിര്‍പ്പുമായി പൊലീസ് കോടതിയില്‍

മുകേഷിന് ജാമ്യം നല്‍കരുത്; എതിര്‍പ്പുമായി പൊലീസ് കോടതിയില്‍

കൊച്ചി: പീഡനക്കേസില്‍ എം മുകേഷ്എംഎല്‍എക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലിസ് ഹൈക്കോടതിയില്‍. മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പൊലീസ് നിലപാട് അറിയിച്ചത്.

നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

മുകേഷിനെതിരെ തൃശൂര്‍ വടക്കാഞ്ചേരിയിലും കേസ് എടുത്തിരുന്നു. 13 വര്‍ഷം മുന്‍പ് നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി. 2011 ല്‍ നടന്ന സംഭവമാണ് കേസിനാസ്പദമായത്.
നടന്‍ ഇടവേള ബാബുവും മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാതായി; അമ്മയെ ചോദ്യം ചെയ്ത് പൊലീസ്

ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാതായി; അമ്മയെ ചോദ്യം ചെയ്ത് പൊലീസ്

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ നവജാതശിശുവിനെ കാണാതായി. പള്ളിപ്പുറം സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞയാഴ്ചയാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശിനിയായ യുവതിയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കുന്നത്. 25നും 30നും ഇടയിലുള്ള ദിവസത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. പിന്നാലെ ആശുപത്രിയില്‍ നിന്ന ഡിസ്ചാര്‍ജ് ചെയ്ത് യുവതി വീട്ടിലെത്തി. പഞ്ചായത്തില്‍ നിന്ന് ആശാപ്രവര്‍ത്തകര്‍ കുഞ്ഞിന്റെയും അമ്മയുടെയും ക്ഷേമം അന്വേഷിക്കാനായി എത്തിയപ്പോഴാണ് കുഞ്ഞ് ഇവര്‍ക്കൊപ്പമില്ലെന്ന് മനസ്സിലാക്കിയത്.

കുഞ്ഞ് എവിടെയെന്ന് ആശാപ്രവര്‍ത്തക ചോദിച്ചപ്പോള്‍ മറ്റൊരാള്‍ക്ക് കൈമാറിയെന്നായിരുന്നു യുവതി പറഞ്ഞത്. പക്ഷേ ആര്‍ക്കാണ് കൈമാറിയതെന്നതുള്‍പ്പടെയുള്ള ഒരുകാര്യവും യുവതി തുറന്നുപറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് ജനപ്രതിനിധികള്‍ ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചേര്‍ത്തല ആശുപത്രിയിലെത്തി പൊലീസ് അന്വേഷണം നടത്തി. കുഞ്ഞിനെ ആര്‍ക്കെങ്കിലും വിറ്റതാണോ, അപായപ്പെടുത്തിയതാണോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.