വായ്പ കൂടുതല്‍ ചെലവേറിയതാകും; പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാനിരക്ക് കൂട്ടി

വായ്പ കൂടുതല്‍ ചെലവേറിയതാകും; പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാനിരക്ക് കൂട്ടി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാനിരക്ക് കൂട്ടി. എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കാണ് വര്‍ധിപ്പിച്ചത്. വിവിധ വായ്പകളുടെ പലിശനിരക്കില്‍ അഞ്ചു ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഉപഭോക്താക്കളുടെ വായ്പ കൂടുതല്‍ ചെലവേറിയതാകും.

ഒരു വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്ക് 8.85 ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായി ഉയര്‍ന്നു. വാഹന, വ്യക്തിഗത അടക്കമുള്ള മിക്ക ഉപഭോക്തൃ വായ്പകള്‍ക്കും പലിശനിരക്ക് നിശ്ചയിക്കാന്‍ ഉപയോഗിക്കുന്നത് ഒരു വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്ക് ആണ്. മൂന്ന് വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്ക് 9.20 ശതമാനമായാണ് ഉയര്‍ന്നത്. വിവിധ കാലാവധിയുള്ള മറ്റു എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കും ഉയര്‍ന്നിട്ടുണ്ട്. പുതിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വന്നു.

രണ്ട് നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര ജല കമ്മീഷൻ

രണ്ട് നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര ജല കമ്മീഷൻ

തിരുവനന്തപുരം: കനത്തമഴയെത്തുടർന്ന് കേരളത്തിലെ നദികളിൽ ജലനിരപ്പ് ഉയരുന്നു. അപകടകരമായി ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ പുഴ (പാലക്കടവ് സ്റ്റേഷൻ), ഗായത്രി പുഴ (കൊണ്ടാഴി സ്റ്റേഷൻ) എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശ്ശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), കാസർകോട് ജില്ലയിലെ പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളോട് ചേർന്നുള്ള കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. കേരള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അധീനതയിലുള്ള എട്ട് അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മൂഴിയാര്‍, മാട്ടുപ്പെട്ടി, പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുറ്റ്യാടി, ബാണാസുര സാഗര്‍ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്.

ഇടുക്കിയിലെ കുണ്ടള അണക്കെട്ടില്‍ നീല മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂരിലെ പെരിങ്ങല്‍കുത്തില്‍ യെല്ലോ അലര്‍ട്ടുമാണ്. പെരിങ്ങല്‍കുത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി നിയന്ത്രിത അളവില്‍ വെള്ളം തുറന്നു വിടുന്നുണ്ട്. കുണ്ടളയില്‍ ഒന്നാം ഘട്ട മുന്നറിയിപ്പ് എന്ന നിലയിലാണ് നീല അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

‘വീടുകളെ ചെളി മൂടിയിരിക്കുന്നു; അകത്തുനിന്ന് ദുര്‍ഗന്ധം’ രക്ഷാപ്രവര്‍ത്തനം വന്‍ വെല്ലുവിളി

‘വീടുകളെ ചെളി മൂടിയിരിക്കുന്നു; അകത്തുനിന്ന് ദുര്‍ഗന്ധം’ രക്ഷാപ്രവര്‍ത്തനം വന്‍ വെല്ലുവിളി

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭുമിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി മൂന്നാം ദിനവും തിരച്ചില്‍ തുടരുന്നു. എന്നാല്‍ ആവശ്യത്തിനുള്ള യന്ത്രസാമഗ്രികളുടെ അപര്യാപ്തത തിരച്ചിലിന് തടസമാകുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ യന്ത്രങ്ങള്‍ ആവശ്യമുണ്ടെന്ന് മുണ്ടൈക്കയില്‍ തിരച്ചില്‍ തുടരുന്ന രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. കൂടുതല്‍ യന്ത്രസാമഗ്രികള്‍ ലഭിച്ചാല്‍ മാത്രമേ കടപുഴകി വീണ വന്‍മരങ്ങള്‍ വെട്ടിമാറ്റുന്നതിനും ചെളിയില്‍ മൂടിക്കിടക്കുന്ന വീടിന്റെ ടെറസുകള്‍ നീക്കം ചെയ്യാനും കഴിയുകയുള്ളുവെന്ന് അവര്‍ പറയുന്നു

‘ഞങ്ങള്‍ ഒരു വീടിന്റെ ടെറസിന് മുകളിലാണ് ഉള്ളത്. അടിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു. ഇതിനകത്ത് മൃതദേഹങ്ങള്‍ ഉള്ളതായി തോന്നുന്നു. കെട്ടിടം പൂര്‍ണമായും ചെളിയില്‍ മൂടിയിരിക്കുന്നു. ചുറ്റും കടപുഴകിയെത്തിയ മരങ്ങളും മൂടിയിരിക്കുകയാണ്’ രക്ഷാപ്രവര്‍ത്തകന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ഹിറ്റാച്ചികള്‍ ഉണ്ടെങ്കിലും അതുമാത്രം പോരാ, വന്‍ മരങ്ങള്‍ നീക്കം ചെയ്യുന്നതിനും തകര്‍ന്ന കെട്ടിടങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനും കൂടുതല്‍ യന്ത്രങ്ങള്‍ ആവശ്യമാണെന്നും എങ്കില്‍ മാത്രമേ തിരച്ചിലില്‍ പുരോഗതി കൈവരിക്കാനാകൂയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇന്ന് കണ്ടെടുത്തത് മൂന്ന് മൃതദേഹങ്ങള്‍. ചാലിയാര്‍ പുഴയുടെ വഴികളായ പനങ്കയത്തുനിന്ന് ഒരു മൃതദേഹവും പൂക്കോട്ടുമണ്ണ പാലത്തിന് സമീപത്തുനിന്ന് രണ്ടുമൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഏതാനും ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകരും അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്നാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞരണ്ടുദിവങ്ങളില്‍ 100ലധികം മൃതദേഹങ്ങളാണ് ഇവിടെനിന്ന് കണ്ടെത്തിയത്.

അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 282 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാതായെന്നാണ് വിവരം. അതേസമയം, കൂടുതല്‍ യന്ത്രങ്ങളെത്തിച്ചാണ് മൂന്നാം നാളിലെ തിരച്ചില്‍. 15 മണ്ണുമാന്തി യന്ത്രങ്ങള്‍ ഇന്നലെ രാത്രി മുണ്ടക്കൈയില്‍ എത്തിച്ചു. കൂടുതല്‍ കട്ടിങ് മെഷീനുകളും ആംബുലന്‍സുകളും എത്തിക്കും. സൈന്യം നിര്‍മിക്കുന്ന ബെയ്ലി പാലം ഇന്ന് പ്രവര്‍ത്തനക്ഷമമാകുന്നതോടെ രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയിലാകും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വയനാട്ടില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വയനാട് സന്ദര്‍ശനത്തിന്റെ ഭാഗമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കണ്ണൂരിലെത്തി. റോഡ് മാര്‍ഗം ഉച്ചയ്ക്ക് ശേഷം ഇവര്‍ മേപ്പാടിയിലെത്തും. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരേയും ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും ഇരുവരും സന്ദര്‍ശിക്കും.

വയനാട് ഉരുള്‍ പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് ഉരുള്‍ പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയില്‍ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാംപുകള്‍ കുറച്ചുനാള്‍ കൂടി തുടുരുമെന്നും നല്ല നിലയില്‍ പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു,

തല്കാലം ആളുകളെ ക്യാംപില്‍ താമസിപ്പിക്കുമെന്നും പുനരധിവാസ പക്രിയ ഫലപ്രദമായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ സ്വീകരിച്ച അനുഭവം നമുക്ക് ഉണ്ട്. ക്യാംപ് കുറച്ചുനാള്‍ കൂടി തുടരും.

ക്യാംപുകളില്‍ താമസിക്കുന്നത് വ്യത്യസ്ത കുടുംബങ്ങളിലുള്ളവരാണ്. ഓരോ കുടുംബത്തിനും ആ കുടുംബത്തിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കണം ക്യാംപ്.

ക്യാംപിനകത്തേക്ക് ക്യാമറയുമായി മാധ്യങ്ങള്‍ വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെയെങ്കിലും കാണണമെങ്കില്‍ ക്യാംപിന് പുറത്തുവച്ച് മാധ്യമങ്ങള്‍ക്ക് കാണാം. ക്യാമ്പിനകത്ത് താമസിക്കുന്നവരെ കാണാന്‍ വരുന്നവര്‍ക്ക് അകത്തേക്ക് കയറാന്‍ അനുമതി ഉണ്ടാകില്ല. ക്യാംപിന് പുറത്ത് ഒരു റിസപ്ഷന്‍ ഉണ്ടാക്കും. ക്യാംപിനകത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുണ്ടക്കൈ ദുരന്തം; മരണം 276 ആയി, തെരച്ചിൽ തുടരുന്നു

മുണ്ടക്കൈ ദുരന്തം; മരണം 276 ആയി, തെരച്ചിൽ തുടരുന്നു

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുകയാണ്. ഇന്ന് മരണം 276 ആയി ഉയർന്നു. കനത്ത മഴ രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയെങ്കിലും രാവിലെ കാലാവസ്ഥ തെളിഞ്ഞത് രക്ഷാപ്രവർത്തനം ഊർജിതമാക്കി. ബെയ്‌ലി പാലം നിർമാണം പൂർത്തിയാക്കാനൊരുങ്ങുകയാണ് സൈന്യം. നിലവിൽ പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ഇന്ന് ഉച്ചയ്ക്ക് പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് സൈന്യത്തിന്‍റെ പ്രതീക്ഷ. ജില്ലയിൽ അതിതീവ്ര മഴ പെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യയുണ്ടെന്ന ജാഗ്രതാ നിർദ്ദേശവുമുണ്ട്. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരുന്നുണ്ട്.

വെള്ളാർമല സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെള്ളാർമല സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തക‍ർന്ന വെള്ളാർമല സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടിയന്തിരമായി ഇക്കാര്യത്തിൽ നടപടി എടുക്കും. ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്കൂളിന് നിർമ്മിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മാണം നടത്തും. സ്‌കൂളിന് ചുറ്റുമത്തിലും പണിയും. ബജറ്റിൽ ഒരു ജില്ലയിൽ ഒരു മാതൃക സ്കൂൾ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്കൂൾ വെള്ളാർമല സ്കൂൾ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.