by Midhun HP News | Jun 28, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ പരിഷ്‌കരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നത തല സമിതി നിര്‍ദേശങ്ങള്‍ തേടുന്നു. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍ തുടങ്ങിയവരില്‍ നിന്നാണ് നിര്‍ദേശങ്ങള്‍ ക്ഷണിച്ചത്. ജൂലൈ ഏഴിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രത്യേക പ്ലാറ്റ്‌ഫോം വഴിയാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഇതിനായി https://innovateindia.mygov.in/examination-reforms-nta/ എന്ന വെബ്സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ നീറ്റ്-യുജി പരീക്ഷ, യുജിസി-നെറ്റ് പരീക്ഷ എന്നിവയിലെല്ലാം വ്യാപകമായി ക്രമക്കേടുണ്ടെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പരീക്ഷകളുടെ സുതാര്യത ഉറപ്പു വരുത്തുന്നതിനു വേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാനായി ഉന്നതതല സമിതി രൂപീകരിച്ചത്.
മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള ഏഴംഗ സമിതിയെയാണ് കേന്ദ്രം ചുമതലപ്പെടുത്തിയിട്ടുള്ളത്. ഡൽഹി എയിംസ് മുൻ ഡയറക്ടർ രൺദീപ് ഗുലേറിയ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ബി ജെ റാവു, മദ്രാസ് ഐഐടിയിലെ സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസർ എമറിറ്റസ് കെ രാമമൂർത്തി, പീപ്പിൾ സ്ട്രോങ് സഹസ്ഥാപകനും കർമയോഗി ഭാരത് ബോർഡ് അംഗവുമായ പങ്കജ് ബൻസാൽ, ഐഐടി ഡൽഹി സ്റ്റുഡൻ്റ് അഫയേഴ്‌സ് ഡീൻ ആദിത്യ മിത്തൽ, കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാൾ എന്നിവരും സമിതിയിലുണ്ട്
എന്‍ടിഎ നടത്തുന്നത് അടക്കമുള്ള പൊതുപരീക്ഷകളിലെ പിഴവുകള്‍ കണ്ടെത്തുന്നതിനും പരിഷ്‌കാരം നിര്‍ദേശിക്കുന്നതിനുമായി നിയോഗിച്ച സമിതി രണ്ടുമാസത്തിനകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച, വഞ്ചന തുടങ്ങിയവ തടയാന്‍ കടുത്ത നടപടികള്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയമമാണ് പ്രാബല്യത്തില്‍ വന്നിട്ടുള്ളത്.
by Midhun HP News | Jun 28, 2024 | Latest News, കേരളം
കൊച്ചി: പറവൂരിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. വടക്കേക്കര പാല്യത്തുരുത്ത് കുറുപ്പുപറമ്പിൽ അനിരുദ്ധന്‍റെ മകൻ അഭിലാഷ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
തൊണ്ടയിൽ കല്ല് കുടുങ്ങിയിരിക്കുന്നു, വേദനയുണ്ടെന്ന് പറഞ്ഞ് അഭിഷേക് മൂർച്ചയേറിയ അരിവാൾ കൊണ്ട് കഴുത്തിൽ ആഞ്ഞുവലിക്കുകയായിരുന്നു. കഴുത്തിന്റെ ഒരു ഭാഗം മുറിഞ്ഞ യുവാവ് വീട്ടിൽനിന്ന് പുറത്തിറങ്ങി റോഡിൽ വീണു. നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി മരിച്ചു.
കുറച്ചു ദിവസമായി അഭിലാഷ് തൊണ്ടയിൽ കല്ല് കുടുങ്ങിയെന്നും കഴുത്തിൽ വേദനയുണ്ടെന്നും വീട്ടുകാരോടും സുഹൃത്തുക്കളോടും പറയാറുണ്ടായിരുന്നു. അവിവാഹിതനായ അഭിലാഷ് മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനായ ഇയാൾ സ്ഥിരം മദ്യപാനിയാണെന്ന് പറയപ്പെടുന്നു.
by Midhun HP News | Jun 28, 2024 | Latest News, കേരളം
കൊച്ചി: മൈക്രോ ഫിനാൻസുകാരുടെ സമ്മർദ്ദത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. പെരുമ്പാവൂർ അശമന്നൂർ പുളിയാമ്പിള്ളി മുഗൾ നെടുമ്പുറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി (29) ആണ് മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു.
ചാന്ദിനി സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് പണം വായ്പ എടുത്തിരുന്നു. ഇതിന്റെ ഗഡുക്കൾ അടയ്ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. സ്ഥാപനത്തിലെ ജീവനക്കാരി എത്തിയപ്പോൾ അടയ്ക്കാൻ പണം ഉണ്ടായിരുന്നില്ല. പണം അടയ്ക്കുന്നതിൽ കുടിശികയും ഉണ്ടായിരുന്നു.
പിരിവുകഴിഞ്ഞു വരുമ്പോഴേക്കും പണം സംഘടിപ്പിച്ചു നൽകാമെന്ന് ചാന്ദിനി പറഞ്ഞതായാണ് വിവരം. സ്ഥാപനത്തിലെ ജീവനക്കാരി തിരിച്ചെത്തുന്നതിന് മുമ്പ് വീട്ടിലെത്തിയ അയൽവാസിയാണ് ചാന്ദിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വായ്പാ തുക തിരിച്ചടക്കാൻ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും ചാന്ദിനിക്ക് സമ്മർദ്ദം ഉണ്ടായിരുന്നതായാണ് സൂചന. കേറ്ററിങ് യൂണിറ്റുകളുടെ കീഴിൽ ഭക്ഷണം വിളമ്പുന്ന ജോലിയായിരുന്നു ചാന്ദിനിക്ക്. ഭർത്താവ് വിഷ്ണു കേറ്ററിങ് സ്ഥാപനത്തിൽ ഡ്രൈവറാണ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

by Midhun HP News | Jun 28, 2024 | Latest News, കേരളം
ഇടുക്കി: ഇടുക്കി ഏലപ്പാറ- വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.
പീരുമേട് മരിയാഗിരി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം. വാഗമണ്‍ ഭാഗത്തു നിന്നും വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് വരികയായിരുന്നു ബസ്.കട്ടപ്പനയില്‍ നിന്നും കോഴിക്കോട്ടേക്ക് പോയ കെഎസ്ആര്‍ടിസി ബസുമായിട്ടാണ് കൂട്ടിയിടിച്ചത്. ടൈഫോയിഡ് ജങ്ഷന് സമീപം വെച്ച് വളവു തിരിയുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

by Midhun HP News | Jun 28, 2024 | Latest News, കേരളം
കോഴിക്കോട്: ഫറോക്കില്‍ പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പൊതുകുളത്തില്‍ കുളിച്ചതാണ് രോഗം പിടിപെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
പൊതുകുളത്തില്‍ കുളിച്ച് ആറ് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പനി. ഛര്‍ദ്ദി, തലവേദന, ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്ന കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പന്ത്രണ്ടുകാരന് രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജലാശയങ്ങളില്‍ ക്ലോറിനേഷന്‍ ഉള്‍പ്പെട നടത്തി ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണുകകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യുകയാണ് പതിവ്. അമീബിക് മസ്തിഷ്‌ക ജ്വരം ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരില്ലെങ്കിലും സമീപകാലത്ത് ഇത്തരം കേസുകള്‍ അടുപ്പിച്ച് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പൊതുജനങ്ങളും ഡോക്ടര്‍മാരും ഇതേക്കുറിച്ച് അവബോധം പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

by Midhun HP News | Jun 28, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങുന്നുണ്ട്. ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുതി ഉപയോഗമാണ് കണ്ടെത്തുന്നതെന്ന് കെഎസ്ഇബി ഫെയ്സ്ബുക്കിൽ കുറിച്ചു.
‘ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു.രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്. ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും. ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും..സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.- കെഎസ്ഇബിയുടെ കുറിപ്പിൽ പറയുന്നു.

Recent Comments