by Midhun HP News | Mar 8, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. ഇന്നലെ ആദ്യമായി 48,000 കടന്ന പവന്‍ വില ഇന്ന് 120 രൂപ കൂടി ഉയര്‍ന്ന് 48,200ല്‍ എത്തി. ഗ്രാം വില 6025 രൂപ. ഇന്നലെ പവന് 320 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 20 ദിവസത്തിനിടെ 2500 രൂപയിലധികമാണ് ഉയര്‍ന്നത്.
by Midhun HP News | Mar 8, 2024 | Latest News, കേരളം
തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിൽ ഇത്തവണയും വോട്ടര്‍ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് സിറ്റിംഗ് എം പി അടൂര്‍ പ്രകാശ്. പരാതി കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾ പരിശോധിച്ച് വരികയാണ്. ഒരാളുടെ പേരിൽ തന്നെ രണ്ടും മൂന്നും തിരിച്ചറിയൽ കാര്‍ഡ്, ഒരാളുടെ പേര് തന്നെ ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയിലുണ്ടെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി വോട്ടര്‍ പട്ടികയിലെ പേജ് അടക്കം വിശദമായ പരാതിയാണ് നൽകിയിട്ടുള്ളതെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്. കഴിഞ്ഞ തെരഞ്ഞടുപ്പിൽ 1,12,322 പേരുകളില്‍ ഇരട്ടിപ്പ് ചൂണ്ടിക്കാട്ടിയാണ് അടൂര്‍ പ്രകാശ് പരാതി നല്‍കിയതെങ്കിൽ ഇത്തവണയത് 1,72,000 ആണ്.
പരാതി പരിശോധിച്ച് വരികയാണെന്നാണ് കളക്ട്രേറ്റിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ലഭിക്കുന്ന മറുപടി. പ്രചാരണത്തിനിറങ്ങും മുമ്പെ കോൺഗ്രസിന് പരാജയ ഭീതിയാണെന്നും പരാതിയുള്ളവര്‍ പോയി പരിഹരിക്കട്ടെ എന്നും ഇടതുമുന്നണി പ്രതികരിച്ചു.
by Midhun HP News | Mar 8, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ മുരളീധരന്‍ എത്തുന്നതോടെ മത്സരം ഒന്നുകൂടി ഗംഭീരമായെന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. കോണ്‍ഗ്രസിന്റെ കാര്യം അവരോട് ചോദിക്കുക, ബിജെപിയുടെ കാര്യങ്ങള്‍ തന്നോട് ചോദിക്കൂ എന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
മുരളീധരനെത്തുന്നതോടെ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; മൂന്നാം സ്ഥാനത്തോ പത്താം സ്ഥാനത്തോ പോകട്ടെ, അത് അവരല്ലല്ലോ തീരുമാനിക്കുക. ജനമല്ലേ തീരുമാനിക്കുന്നത്. തനിക്ക് മറ്റ് സ്ഥാനാര്‍ഥികള്‍ ആരാണെന്ന് പ്രസക്തമല്ല. വോട്ടോഴ്‌സ് മാത്രമാണ് പ്രസക്തമായ ഘടകമെന്നും സുരേഷ് ഗോപി പറഞ്ഞു.തൃശൂരില്‍ ഏത് സ്ഥനാര്‍ഥി വന്നാലും കുഴപ്പമില്ലെന്ന് വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. തന്റെ ലക്ഷ്യം ഇടതുപക്ഷം വിജയിക്കുകയെന്നത് മാത്രമാണെന്നുമായിരുന്നു സുനില്‍കുമാറിന്റെ പ്രതികരണം.
by Midhun HP News | Mar 8, 2024 | Latest News, കേരളം
ആലുവ: ശിവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി ക്ഷേത്രങ്ങൾ. പൂര്‍വികര്‍ക്ക് ബലിതര്‍പ്പണം അര്‍പ്പിക്കാനായി പതിനായിരക്കണക്കിന് പേരാണ് ആലുവ മണപ്പുറത്തേക്ക് എത്തുക. ഇന്ന് അർധരാത്രിയോടെ മഹാദേവക്ഷേത്രത്തിൽ പിതൃകർമങ്ങൾ ആരംഭിക്കും. ഉച്ചയോടെ തന്നെ ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ബലിതര്‍പ്പണത്തിനായി ആലുവ മണപ്പുറത്ത് എത്തുന്നത്. ഭക്തർക്ക് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസി, കൊച്ചി മെട്രോ എന്നിവയും റെയിൽവേയും ഇന്നും നാളെയും പ്രത്യേക സർവീസുകൾ നടത്തും. ആലുവയിലേക്ക് ഭക്തർക്ക് എത്തിച്ചേരുന്നതിനായി കെഎസ്ആർടിസി വിവിധ യൂണിറ്റുകളിൽനിന്ന് അധിക സർവീസുകൾ നടത്തുന്നുണ്ട്.
പ്രത്യേക ട്രെയിൻ സർവീസുകൾ
ശിവരാത്രി ദിവസമായ മാര്‍ച്ച് 8 വെള്ളിയാഴ്ച വൈകീട്ടത്തെ 16325 നിലമ്പൂര്‍ – കോട്ടയം എക്‌സ് പ്രസ്സ്, മറ്റ് സ്റ്റോപ്പുകള്‍ക്ക് പുറമെ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളില്‍ കൂടി നിര്‍ത്തും. അന്നേദിവസം രാത്രി 06461 ഷൊര്‍ണ്ണൂര്‍ – തൃശ്ശൂര്‍ എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ ആലുവ വരെ ഓടുന്ന തരത്തിലാണ് ക്രമീകരണം. രാത്രി 23.15ന് തൃശ്ശൂര്‍ വിടുന്ന വണ്ടി എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തിയ ശേഷം അര്‍ധരാത്രി 00.45ന് ആലുവയില്‍ എത്തും.
പിറ്റേന്ന് രാവിലെ 5.15ന് ആലുവയില്‍ നിന്നും പുറപ്പെടുന്ന 16609 തൃശ്ശൂര്‍ – കണ്ണൂര്‍ എക്‌സ് പ്രസ്സ് രാവിലെ 6.40ന് തൃശ്ശൂരിലെത്തി പതിവു പോലെ കണ്ണൂരിലേക്ക് യാത്ര തുടരും. ഈ വണ്ടി ആലുവയ്ക്കും ഷൊര്‍ണ്ണൂരിനുമിടയിലുള്ള എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും.
കെഎസ്ആർടിസി സ്പെഷ്യൽ സർവീസ്
210 സ്പെഷ്യൽ സർവീസുകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. ആലുവ, വടക്കൻ പറവൂർ, മാള, പുതുക്കാട്, പെരുമ്പാവൂർ, തൃശൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, അങ്കമാലി ഡിപ്പോകളിൽനിന്നാണ് ഈ സർവീസുകൾ. തൃശൂർ ഭാഗത്തേക്കുള്ള ബസുകൾ മണപ്പുറം സ്റ്റാൻഡിൽനിന്നും പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്തേക്ക് ഗാന്ധി സ്ക്വയർ സ്റ്റോപ്പിൽ നിന്നും ചേർത്തല ഭാഗത്തേക്ക് നഗരസഭ ബസ് സ്റ്റാൻഡിൽ നിന്നുമാകും സർവീസ് നടത്തുക. മണപ്പുറത്ത് താൽക്കാലികമായി ഒരു സ്റ്റേഷൻ മാസ്റ്റർ ഓഫീസും പ്രവർത്തിച്ച് വരുന്നുണ്ട്..
മെട്രോ 4.30 മുതല്‍ 11.30 വരെ
ആലുവയില്‍ നിന്നും തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്നും മാര്‍ച്ച് എട്ട്,വെള്ളിയാഴ്ച്ച രാത്രി 11.30 വരെ ട്രെയിന്‍ സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വ്വീസ്. മാര്‍ച്ച് 9ന് പുലര്‍ച്ചെ 4.30 മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിക്കും. പുലര്‍ച്ചെ 4.30 മുതല്‍ രാവിലെ 6 മണിവരെ 30 മിനിറ്റ് ഇടവിട്ടാണ് ട്രെയിന്‍ സര്‍വ്വീസ്.
by liji HP News | Mar 7, 2024 | Latest News, കേരളം
സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 48,000 കടന്നു. ഇന്ന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 48,000 കടന്നത്. നിലവില്‍ 48,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് ഉയര്‍ന്നത്. 6010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 20 ദിവസത്തിനിടെ 2500 രൂപയിലധികമാണ് ഉയര്‍ന്നത്.
by liji HP News | Mar 7, 2024 | Latest News, കേരളം
കൊച്ചി: അഭിമന്യു കൊലക്കേസിലെ കുറ്റപത്രം അടക്കമുള്ള രേഖകള്‍ കോടതിയില്‍ നിന്നും അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ടെന്ന് അഭിമന്യുവിന്റെ കുടുംബം. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ രേഖകള്‍ കാണാതായത് ഞെട്ടിക്കുന്ന സംഭവമാണ്. ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണം. രേഖകള്‍ മാറ്റിയവരെ പൊതു സമൂഹത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്ത് ആവശ്യപ്പെട്ടു.
അഭിമന്യു കൊലക്കേസിന്റെ രേഖകള്‍ കാണാതായത് ഞെട്ടിച്ചെന്ന് സിപിഎം നേതാവ് എകെ ബാലന്‍ പറഞ്ഞു. ഹൈക്കോടതി സമഗ്ര അന്വേഷണം നടത്തണം. വര്‍ഗീയ സംഘടനയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നും എ കെ ബാലന്‍ പറഞ്ഞു. അഭിമന്യൂ കൊലക്കേസിലെ രേഖകള്‍ കാണാതായത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കണമെന്ന് എസ്എഫ്‌ഐയും ആവശ്യപ്പെട്ടു.
എറണാകുളം സെന്‍ട്രല്‍ പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച, കുറ്റപത്രം അടക്കമുള്ള പത്തിലേറെ രേഖകളാണ് നഷ്ടമായത്. കുറ്റപത്രം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കാഷ്വല്‍റ്റി രജിസ്റ്റര്‍, സൈറ്റ് പ്ലാന്‍ തുടങ്ങിയ രേഖകളാണ് കാണാതായത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകള്‍ കാണാതാകുന്നത്. രേഖകള്‍ നഷ്ടമായ വിവരം സെഷന്‍സ് ജഡ്ജി ഡിസംബറില്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ 26 ക്യാമ്പസ് ഫ്രണ്ട് – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. 2018 ജൂലൈ ഒന്നിന് പുലർച്ചെയാണ് അഭിമന്യു മഹാരാജാസ് കോളജ് ക്യാമ്പസില്‍ കൊല്ലപ്പെട്ടത്. ഇതേ കോളജിലെ അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിക്കും കുത്തേറ്റിരുന്നു. മഹാരാജാസിലെ വിദ്യാര്‍ത്ഥിയും ഒന്നാം പ്രതിയുമായ മുഹമ്മദ് ചൂണ്ടിക്കാണിച്ചത് പ്രകാരം ഒന്‍പതാം പ്രതി ഷിഫാസ് അഭിമന്യുവിനെ പിടിച്ചുനിര്‍ത്തുകയും സഹല്‍ കത്തികൊണ്ട് കുത്തുകയായിരുന്നുമെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
Recent Comments