യുവാവിന്റെ മൃതദേഹം വീട്ടില്‍ ജീര്‍ണ്ണിച്ച നിലയില്‍; കൊലപാതകമെന്ന് കണ്ടെത്തി, പ്രതി അറസ്റ്റില്‍

യുവാവിന്റെ മൃതദേഹം വീട്ടില്‍ ജീര്‍ണ്ണിച്ച നിലയില്‍; കൊലപാതകമെന്ന് കണ്ടെത്തി, പ്രതി അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട മൂഴിയാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭാര്യാ സഹോദരന്‍ മഹേഷിനെ അറസ്റ്റ് ചെയ്തു. കാരക്കല്‍ അജിയുടെ മൃതദേഹമാണ് കൊച്ചാണ്ടിയിലെ വീട്ടില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി വീട്ടില്‍ വെച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അജിയെ കമ്പിപ്പാര ഉപയോഗിച്ച് അടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം സ്ഥലത്തു നിന്നും മുങ്ങിയ മഹേഷിനെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ഇന്നലെ രാവിലെയാണ് വീടിനുള്ളില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. വനമേഖലയോട് ചേര്‍ന്നാണ് മരിച്ച അജിയുടെ വീട്.

സപ്ലൈകോ പ്രതിസന്ധിയില്‍ സഭയില്‍ വാക്‌പോര്; മാവേലിയെ പറയിപ്പിക്കരുത്, ‘കെ’ വെച്ച് പേരിടണമെന്ന് ഷാഫി പറമ്പില്‍

സപ്ലൈകോ പ്രതിസന്ധിയില്‍ സഭയില്‍ വാക്‌പോര്; മാവേലിയെ പറയിപ്പിക്കരുത്, ‘കെ’ വെച്ച് പേരിടണമെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. സപ്ലൈകോയ്ക്ക് 3000 കോടിയുടെ കടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സപ്ലൈകോയില്‍ പ്രതിസന്ധി രൂക്ഷമാണെന്ന് നോട്ടീസ് നല്‍കിയ ഷാഫി പറമ്പില്‍ പറഞ്ഞു.

സിപിഐ നേതാവായ ഭക്ഷ്യമന്ത്രിയുടെ ഭാര്യ പോലും മുഖ്യമന്ത്രിയെ കുറ്റം പറയുന്നു. കേരളത്തില്‍ ആകെ വിലക്കുറവുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ്. ആള്‍ക്കാരു മാവേലി സ്റ്റോറില്‍ പോകുന്നു. സാധനങ്ങളില്ല, തിരിച്ചു വരുന്നു. വഴിയില്‍ നില്‍ക്കുന്നവര്‍ ചോദിച്ചാല്‍ പറയും മാവേലിയില്‍ പോയിട്ടു വരികയാണെന്ന്. എന്തെങ്കിലും കിട്ടിയോ. ഒന്നും കിട്ടിയില്ല.

ദയവായി മാവേലിയെ പറയിപ്പിക്കുന്നതെങ്കിലും ഒന്നു നിര്‍ത്തണം. മാവേലി സ്റ്റോറിന് കെ വെച്ച് വല്ല പേരും ഇടണമെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു. ആളുകള്‍ക്ക് വലിയ പ്രതീക്ഷയും ഉണ്ടാകില്ല. മാവേലിയെ പറയിപ്പിക്കുന്നതെങ്കിലും ചുരുങ്ങിയ പക്ഷം നിര്‍ത്താന്‍ പറ്റും. സപ്ലൈകോയ്ക്ക് ധനമന്ത്രി പണം അനുവദിക്കുന്നില്ലെങ്കില്‍ ഭക്ഷ്യമന്ത്രി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് പോരാടണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

തൃപ്പൂണിത്തുറ സ്‌ഫോടനം: മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്

തൃപ്പൂണിത്തുറ സ്‌ഫോടനം: മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: തൃപ്പൂണിത്തുറയില്‍ വെടിക്കെട്ടിന് കൊണ്ടുവന്ന കരിമരുന്ന് പൊട്ടിത്തെറിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഭരണകൂടം. സബ് കലക്ടര്‍ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഉത്തരവിട്ടു. പുതിയകാവ് ദേവീക്ഷേത്രത്തില്‍ വെടിക്കെട്ടിനായി കൊണ്ടു വന്ന കരിമരുന്നാണ് പൊട്ടിത്തെറിച്ചത്.

സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 22 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമീപത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സ്‌ഫോടനത്തില്‍ പൊലീസ് അന്വേഷണവും ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികള്‍ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്‌ഫോടക വസ്തു നിയമപ്രകാരം അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
സ്ഫോടക വസ്തുക്കൾ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വെടിക്കെട്ട് കരാറുകാർക്കെതിരെ പോത്തൻകോട് പൊലീസും കേസെടുത്തു. അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനാണ് കേസെടുത്തത്. കരാറുകാരൻ ആദർശിൻ്റെ സഹോദരൻ്റെ പേരിൽ വാടകക്കെടുത്ത വീട്ടിലാണ് സഫോടക വസ്തുക്കൾ ശേഖരിച്ചത്.

രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി പുറപ്പെട്ടു

രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി പുറപ്പെട്ടു

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേക്ക് യാത്ര തിരിച്ചു. വൈകീട്ട് ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന അഹ്‌ലന്‍ മോദി എന്ന സ്വീകരണ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. യാത്ര പുറപ്പെടുന്നതിന് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി ഖത്തര്‍ അമീറിന്റെ നേതൃത്വത്തെ പുകഴ്ത്തി.

ഖത്തര്‍ വന്‍ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്നുവെന്ന് മോദി പറഞ്ഞു. അബുദാബി പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തും. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹാര്‍ദ്ദം ശക്തമാക്കാനുള്ള നടപടികള്‍ ചര്‍ച്ചയിലുണ്ടാകുമെന്ന് മോദി പറഞ്ഞു.

തുടര്‍ന്ന് ദുബായിലേക്ക് പോകും. അബുദാബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും. രണ്ടു രാജ്യങ്ങളുടേയും സഹിഷ്ണുതയുടേയും മൂല്യങ്ങളുടേയും തെളിവാണിതെന്ന് മോദി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഖത്തറും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി അടക്കം എട്ടു മുന്‍ നാവിക ഉദ്യോഗസ്ഥരെ ഖത്തര്‍ കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. ഇതില്‍ ഇന്ത്യയുടെ നന്ദി പ്രധാനമന്ത്രി ഖത്തര്‍ അമീറിനെ നേരിട്ട് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ മയക്കു വെടിവെച്ചു

കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ മയക്കു വെടിവെച്ചു

കണ്ണൂര്‍: കൊട്ടിയൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കടുവയെ മയക്കു വെടിവെച്ചു. കടുവ മയങ്ങിയാല്‍ കടുവയെ വനംവകുപ്പ് കൂട്ടിലേക്ക് മാറ്റും. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.
പുലര്‍ച്ചെയോടെ പന്ന്യാമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. കമ്പിവേലിയില്‍ കുടുങ്ങിയ നിലയിലാണ് കടുവയെ കണ്ടത്. രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ കണ്ടെത്തിയത്.

കടുവ കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പൊലീസ് ഇവിടേക്കുള്ള റോഡുകളെല്ലാം അടച്ചിരുന്നു. ആന ഇറങ്ങാറുണ്ടെങ്കിലും ആദ്യമായിട്ടാണ് കടുവ കൃഷിയിടത്തിലെത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 80 രൂപ എന്ന നിരക്കിലാണ് സ്വര്‍ണത്തിന് വിലയിടിഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 46080 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5760 രൂപയും നല്‍കേണ്ടി വരും. ഇതോടെ ഫെബ്രുവരി മാസത്തില്‍ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇന്ന് സ്വര്‍ണമെത്തി.

ശനിയാഴ്ച മുതല്‍ മാറ്റമില്ലാതെ തുടര്‍ന്ന നിരക്കിലാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. 46,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാമിന് 5770 രൂപ നല്‍കണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില.