ടിഎന്‍ പ്രതാപന് വേണ്ടി തൃശൂരില്‍ വീണ്ടും ചുവരെഴുത്ത്

ടിഎന്‍ പ്രതാപന് വേണ്ടി തൃശൂരില്‍ വീണ്ടും ചുവരെഴുത്ത്

തൃശൂര്‍: ടിഎന്‍ പ്രതാപന് വേണ്ടി തൃശൂരില്‍ വീണ്ടും ചുവരെഴുത്ത്. എളവള്ളിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതാപന് വേണ്ടി പ്രചരണം ആരംഭിച്ചത്. ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷമെ സ്ഥാനാര്‍ഥിയുടെ പേര് എഴുതാവൂ എന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി ടിഎന്‍ പ്രതാപന്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.

പ്രതാപന്‍ തുടരും പ്രതാപത്തോടെ’ എന്ന മുദ്രാവാക്യത്തോടെയുള്ള ചുവരെഴുത്തില്‍ കൈപ്പത്തി ചിഹ്നവും വരച്ചിട്ടുണ്ട്. നേരത്തെ സമാനമായ രീതിയില്‍ തൃശൂരിലെ വെങ്കിടിങ്ങിലും പ്രതാപനായി പ്രചാരണം നടത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതാപന്‍ തന്നെ ഇടപെട്ടാണ് മായ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.

‘കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് സ്ഥാനാര്‍ഥികളുടെ പേരെഴുതാന്‍ പാടില്ല. ഇതുസംബന്ധിച്ച് താഴേത്തട്ടില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിഹ്നം മാത്രമാണ് വരയ്ക്കാന്‍ അനുമതിയുള്ളത്. എഴുതിയ പേരുകളെല്ലാം മായ്പ്പിച്ചു’ എന്നായിരുന്നു പ്രതാപന്റെ പ്രതികരണം.

മഹാരാജാസ് കോളജിൽ ഭിന്നശേഷി അധ്യാപകനെ ആക്രമിച്ച് വിദ്യാർഥി, കൊല്ലുമെന്ന് ഭീഷണി

മഹാരാജാസ് കോളജിൽ ഭിന്നശേഷി അധ്യാപകനെ ആക്രമിച്ച് വിദ്യാർഥി, കൊല്ലുമെന്ന് ഭീഷണി

കൊച്ചി: മഹാരാജാസ് കോളജിലെ ഭിന്നശേഷിക്കാരനായ അധ്യാപകനു വിദ്യാർഥിയുടെ മർദ്ദനം. അറബിക് വിഭാ​ഗം അസി. പ്രൊഫസർ ഡോ. കെഎം നിസാമുദ്ദീനാണ് മർദ്ദനമേറ്റത്. അറബിക് മൂന്നാം വർഷ വിദ്യാർഥി മു​​ഹമ്മദ് റാഷിദാണ് അധ്യാപകനെ ആക്രമിച്ചത്. അധ്യാപകന്റെ പരാതിയിൽ സെൻട്രൽ പൊലീസ് കേസെടുത്തു.

ബുധനാഴ്ചയായിരുന്നു സംഭവം. അറബിക് ഡിപ്പാർട്മെന്റിൽ എത്തിയ മു​ഹമ്മദ് റാഷിദ് അധ്യാപകനോടു വളരെ പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. എന്നാൽ സംസാരിക്കാൻ താത്പര്യമില്ലെന്നു പറഞ്ഞ് അധ്യാപകൻ പ്രിൻസിപ്പൽ റൂമിലേക്ക് പോയി.

അതിനിടെ കോണിപ്പടിയിൽ വച്ച് മുഹമ്മദ് റാഷിദ് അധ്യാപകനെ തടഞ്ഞു. അരയിൽ കരുതിയിരുന്ന കത്തി പോലുള്ള ആയുധത്തിന്റെ പിടികൊണ്ടു അധ്യാപകന്റെ പിറകിൽ രണ്ട് തവണ ഇടിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും അഭ്യം പറയുകയും ചെയ്തു. പരിക്കേറ്റ അധ്യാപകനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈയടുത്ത് വിനോദ യാത്രക്കിടെ ടൂറിസം ക്ലബ് അം​ഗങ്ങളെ ഒരു സംഘം വിദ്യാർഥികൾ ട്രെയിനിൽ കയറി ആക്രമിച്ചിരുന്നു. തുടർന്നു കോളജിൽ നടന്ന വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് നടപടിയെടുക്കാൻ അധ്യാപകൻ കോളജ് പ്രിൻസിപ്പലിനു പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാ​ഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു.

അധ്യാപകൻ പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്. പ്രിൻസിപ്പൽ അന്വേഷണ കമ്മീഷനെ നിയോ​ഗിച്ചു. കേൾവി പരിമിതികളുള്ള അധ്യാപകനാണ് നിസാമുദ്ദീൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് ഇടനാഴി വികസനത്തിന് കുതിപ്പേകും; 4000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് ഇടനാഴി വികസനത്തിന് കുതിപ്പേകും; 4000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

കൊച്ചി: നാലായിരം കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ മൂന്നു വന്‍കിട പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഷിപ്പ് യാര്‍ഡിലെ പുതിയ ഡ്രൈഡോക്ക് രാജ്യത്തിന് അഭിമാനമാണ്. പുതിയ പദ്ധതികള്‍ വികസനത്തിന്റെ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പുതിയ പദ്ധതികല്‍ യാഥാര്‍ത്ഥ്യമായതോടെ ചരക്കുകപ്പലുകള്‍ക്ക് കാത്തുകെട്ടിക്കിടക്കേണ്ട സാഹചര്യം ഒഴിവായി. കപ്പല്‍ അറ്റകുറ്റപ്പണിക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാകും. ഇതുവഴി കോടികള്‍ വിദേശത്തേക്ക് ഒഴുകുന്നത് നില്‍ക്കും. പദ്ധതികല്‍ ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി വികസനത്തിന് കുതിപ്പേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര പരിഷ്‌കരണ നടപടികള്‍ കാരണം തുറമുഖ മേഖലയില്‍ നിക്ഷേപം വര്‍ധിച്ചു. തൊഴില്‍ അവസരം ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് ആണ് കൊച്ചിയിലേത്. പുതിയ പദ്ധതിയോടെ കൊച്ചി കപ്പല്‍ശാലയുടെ ശേഷി പലമടങ്ങായി വര്‍ധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ കേരളീയര്‍ക്കും എന്റെ നല്ല നമസ്‌കാരം എന്നു മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത്. ഇന്ന് ഭാഗ്യദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഭാഗ്യം ലഭിച്ചു. തൃപ്രയാറിലെ രാമക്ഷേത്രത്തിലും ദര്‍ശനം നടത്താന്‍ സൗഭാഗ്യമുണ്ടായി. കേരളത്തിന്റെ വികസനോത്സവത്തില്‍ പങ്കെടുക്കാനും അവസരം കിട്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കൊച്ചി കപ്പല്‍ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണിശാല എന്നിവയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനലുമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്.

വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ നേരിട്ട് വന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു. നാലിയരം കോടിയുടെ പദ്ധതികള്‍ കേരള മണ്ണില്‍ നിന്ന് സമര്‍പ്പിക്കുന്നത് നാടിനാകെ അഭിമാനകരമായ കാര്യമാണ്. ഡ്രൈ ഡോക്ക്, കപ്പല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റിയിലും കൂടി നാലായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഐഎസ്ആര്‍ഒ ദൗത്യങ്ങളില്‍ കേരളം നല്‍കിയ സംഭാവനകള്‍ മുഖ്യമന്ത്രി എടുത്തു പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ് സോനോവാള്‍, വി മുരളീധരന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

കോട്ടയം മെഡിക്കല്‍ കോളജിലെ ക്ലോസറ്റില്‍ യുവതിയുടെ കാലു കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ് സംഘം

കോട്ടയം മെഡിക്കല്‍ കോളജിലെ ക്ലോസറ്റില്‍ യുവതിയുടെ കാലു കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ് സംഘം

കോട്ടയം: മെഡിക്കല്‍ കോളജിലെ ക്ലോസറ്റില്‍ കാലു കുടുങ്ങി യുവതിക്ക് പരിക്ക്. രോഗിക്ക് കൂട്ടിരിക്കാന്‍ വന്ന 24 കാരിയുടെ കാലാണ് ശുചിമുറിയുടെ ക്ലോസറ്റില്‍ കുടുങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം.കോട്ടയം മെഡിക്കല്‍ കോളജ് മാനസികരോഗ ചികിത്സാ വിഭാഗത്തിലെ ശുചിമുറിയുടെ ക്ലോസറ്റിലാണ് യുവതിയുടെ കാലു കുടുങ്ങിയത്. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ജീവനക്കാരികളെത്തി ക്ലോസറ്റില്‍ നിന്ന് കാല് എടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടര്‍ന്ന് കോട്ടയത്തു നിന്നുമെത്തിയ ഫയര്‍ ഫോഴ്‌സ് സംഘമാണ് യുവതിയെ രക്ഷിച്ചത്. ക്ലോസറ്റ് പൊട്ടിച്ചാണ് യുവതിയുടെ കാല് പുറത്തേയ്ക്ക് എടുത്തത്.

പ്രോസിക്യൂഷന്റെ എതിര്‍പ്പു തള്ളി; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

പ്രോസിക്യൂഷന്റെ എതിര്‍പ്പു തള്ളി; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ ആയിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ചു, ഡിജിപി ഓഫിസ് മാര്‍ച്ചിലെ അക്രമം എന്നീ കേസുകളില്‍ കോടതി രാഹുലിനു ജാമ്യം നല്‍കി. പ്രോസിക്യൂഷന്റെ എതിര്‍പ്പു തള്ളിയാണ് കോടതി നടപടി. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുല്‍ ജയില്‍ മോചിതനാവുന്നത്.

കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത, സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസില്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തിങ്കളാഴ്ച തോറും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാവണം എന്നതാണ് മുഖ്യ ജാമ്യ വ്യവസ്ഥ. അന്‍പതിനായിരം രൂപയുടെ ആള്‍ജാമ്യത്തിലാണ് രാഹുലിനു പുറത്തിറങ്ങാനാവുക. ഡിജിപി ഓഫിസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ സിജെഎം കോടതിയാണ് ജാമ്യം നല്‍കിയത്. നേരത്തെ രണ്ടു കേസുകളില്‍ രാഹുലിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ചുവെന്നും അതിനാല്‍ രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ആക്രമണത്തില്‍ രാഹുല്‍ പ്രധാന പങ്കാളിയാണെന്നും നേതൃത്വം കൊടുക്കുകയായിരുന്നുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

പൊലീസ് തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്ന്് രാഹുലിന്റ അഭിഭാഷകന്‍ പറഞ്ഞു. ആറാം തീയതി വരെ ആശുപത്രിയിലായിരുന്നുവെന്നും ഏഴാം തീയതി വിവിധ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുവെന്നും എന്നിട്ടും നോട്ടീസ് പോലും നല്‍കാതെ രാഹുലിനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.
മെഡിക്കല്‍ രേഖകള്‍ വ്യാജമല്ല. കസ്റ്റഡി അപേക്ഷ പൊലീസ് നല്‍കിയിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വാദം. നിലവില്‍ ആരോപണങ്ങള്‍ മാത്രമാണുള്ളതെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

റിമാന്‍ഡില്‍ കഴിയുന്ന രാഹുലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിച്ചത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ചുവെന്ന കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

കൊച്ചിൻ ഷിപ്പ് യാർഡ്; 4000 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കൊച്ചിൻ ഷിപ്പ് യാർഡ്; 4000 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കൊച്ചി: കൊച്ചിൻ ഷിപ്പ് യാർഡിലെ 4000 കോടിയുടെ വികസന പദ്ധതികൾ ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. തുറമുഖങ്ങൾ വലിയ വളർച്ചയാണ് നേടിയത്. രാജ്യത്തിന് ഇന്ന് ഏറ്റവും വലിയ ഡ്രൈ ഡോക്ക് സ്വന്തമായി.

ഗ്ലോബൽ ട്രേഡിലും ഭാരതത്തിന് വലിയ സ്ഥാനമാണുള്ളത്. രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം, ഡ്രൈ ഡോക്ക് എന്നിവയും ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനലുമടക്കമുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

രാജ്യം ഷിപ്പ് റിപ്പറിനിങ്ങിലെ പ്രധാന സെന്റർ ആയി മാറുകയാണ്. പുതിയ പദ്ധതികൾ കപ്പൽ അറ്റകുറ്റപ്പണിക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിൽ നിന്നും മാറ്റമുണ്ടാക്കും. കൊച്ചി വാട്ടർ മെട്രോക്കായി വെസ്സൽ കൊച്ചി ഷിപ് യാർഡിൽ നിർമിച്ചു. രാജ്യത്തെ മറ്റു നഗരങ്ങൾക്കു വേണ്ടിയും ഷിപ് യാർഡ് മെട്രോ വെസലുകൾ നിർമ്മിക്കുകയാണ്. മെട്രോ ബോട്ടുകൾ നിർമിച്ചതിന് ഷിപ് യാർഡിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

നേരത്തെ, ഗുരുവായൂരിൽ നിന്നും തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ദർശനം നടത്തിയിരുന്നു. ഒന്നേകാല്‍ മണിക്കൂറോളം തൃപ്രയാര്‍ ക്ഷേത്രത്തില്‍ ചെലവഴിച്ചശേഷമാണ് നരേന്ദ്ര മോദി കൊച്ചിയിലേക്ക് എത്തിയത്. ഗുരൂവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം ഹെലികോപ്ടറിലാണ് രാവിലെ പത്തു മണിയോടെ മോദി തൃപ്രയാറിലെത്തിയത്. ദർശനത്തിനു ശേഷം ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ടും നടത്തിയാണ് പ്രധാനമന്ത്രി മടങ്ങിയത്.