ബൈക്കിന് മുന്നിലേക്ക് കരടി ചാടി; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്

ബൈക്കിന് മുന്നിലേക്ക് കരടി ചാടി; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്

മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് കരടി ചാടുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് യുവാവ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം കര്‍ഷകര്‍ സ്ഥാപിച്ച തേനീച്ച പെട്ടികളും കരടി നശിപ്പിച്ചിരുന്നു. നിരന്തരമായ വന്യമൃഗശല്യം ഉണ്ടാകുന്ന സ്ഥലമാണ് പൂക്കോട്ടുംപാടം.

അതേമയം വയനാട് വാകേരിയില്‍ യുവാവിനെ കൊന്ന കടുവയ്ക്കായുള്ള തെരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. കൂടല്ലൂര്‍ ഗ്രാമത്തില്‍ മൂന്നിടത്ത് കടുവയെ പിടികൂടാനായി കൂടുവച്ചിട്ടുണ്ട്. കടുവയ്ക്കായുള്ള തെരച്ചില്‍ നടത്തനായി സംഘത്തില്‍ രണ്ടു കുങ്കിയാനകളെ കൂടി എത്തിച്ചിട്ടുണ്ട്.

ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് സർപ്രൈസ് പരിശീലകന്‍; വിവിഎസ് ലക്ഷ്മണും അല്ല

ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് സർപ്രൈസ് പരിശീലകന്‍; വിവിഎസ് ലക്ഷ്മണും അല്ല

ജൊഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടീം ഇന്ത്യയുടെ ഏകദിന പരമ്പരയില്‍ പരിശീലക സംഘത്തില്‍ അവസാന നിമിഷം മാറ്റം. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിന് പകരം ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ സിതാന്‍ഷും കൊടാക് നേതൃത്വം നല്‍കുന്ന പരിശീലക സംഘമാണ് ഇന്ത്യന്‍ ടീമിനെ തയ്യാറാക്കുക. ദ്രാവിഡിന്‍റെ അഭാവത്തില്‍ സാധാരണയായി ടീമിനെ ഒരുക്കാറുള്ള എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്മണ്‍ ഇത്തവണയില്ല എന്നതും ശ്രദ്ധേയമാണ്. മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ളത്. ആദ്യ ഏകദിനം നാളെ (ഡിസംബർ 17) ജൊഹന്നസ്ബർഗില്‍ നടക്കും.

മൂന്ന് വീതം ട്വന്‍റി 20, ഏകദിന പരമ്പരകളും രണ്ട് ടെസ്റ്റുമാണ് ടീം ഇന്ത്യയുടെ മുഴുനീള ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ളത്. ഇതിന് പുറമെ ഇന്ത്യന്‍ എ ടീമും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ്. ടി20 പരമ്പര ഇതിനകം അവസാനിച്ചപ്പോള്‍ ഡിസംബർ 17, 19, 21 തിയതികളാണ് ഏകദിന മത്സരങ്ങള്‍. അതേസമയം തന്നെ ഡിസംബർ 20-22 തിയതികളില്‍ വരുന്ന ത്രിദിന സന്നാഹ മത്സരത്തിനായി രാഹുല്‍ ദ്രാവിഡും അദേഹത്തിന്‍റെ പരിശീലക സംഘവും പോകുന്നതിനാലാണ് മൂന്ന് ഏകദിനങ്ങള്‍ക്കായി താല്‍ക്കാലി പരിശീലനെ ബിസിസിഐ ആശ്രയിക്കുന്നത്.

നിർണായകമായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പുള്ള പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധ പുലർത്താനാണ് ദ്രാവിഡിന്‍റെ പദ്ധതി. ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ സിതാന്‍ഷു കൊടാക് മുഖ്യപരിശീലകനായും അജയ് രാത്ര ഫീല്‍ഡിംഗ് പരിശീലകനായും റജീബ് ദത്ത ബൗളിംഗ് കോച്ചാമായുള്ള സംഘമാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ കെ എല്‍ രാഹുലിനെയും കൂട്ടരെയും പരിശീലിപ്പിക്കുക.

മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ഏകദിന സ്ക്വാഡിലുണ്ട്.ഏകദിന പരമ്പരയില്‍ നിന്ന് രാഹുല്‍ ദ്രാവിഡ് മാറി നില്‍ക്കുന്നത് ടെസ്റ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് എന്നാണ് റിപ്പോർട്ട്. സെഞ്ചൂറിയനില്‍ ഡിസംബർ 26, ന്യൂലന്‍ഡ്സില്‍ 2024 ജനുവരി 3 തിയതികളിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകള്‍ തുടങ്ങുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ നിർണായ പോയിന്‍റുകള്‍ നേടാനായി ഈ മത്സരങ്ങള്‍ക്ക് മുമ്പ് ബുദ്ധി കൂർപ്പിക്കുകയാണ് ദ്രാവിഡ്.

ഇതോടൊപ്പം ദക്ഷിണാഫ്രിക്കയില്‍ ചരിത്ര ടെസ്റ്റ് പരമ്പര ജയവും ഇന്ത്യ നോട്ടമിടുന്നു. അവസാനം ദക്ഷിണാഫ്രിക്കയില്‍ നടന്ന 2021-22 പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ ജയിച്ച ശേഷം അടുത്ത രണ്ട് മത്സരങ്ങളും ഇന്ത്യ കൈവിട്ടിരുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ടീമിന്‍റെ പരിശീലനവും സന്നാഹ മത്സരങ്ങളും പൂർണമായും രാഹുല്‍ ദ്രാവിഡിന്‍റെ മേല്‍നോട്ടത്തിലായിരിക്കും.

തൃശ്ശൂര്‍ എടക്കളത്തൂരില്‍ മകന്‍റെ വെട്ടേറ്റ് അമ്മ മരിച്ചു

തൃശ്ശൂര്‍ എടക്കളത്തൂരില്‍ മകന്‍റെ വെട്ടേറ്റ് അമ്മ മരിച്ചു

തൃശ്ശൂര്‍ എടക്കളത്തൂരില്‍ മകന്‍റെ വെട്ടേറ്റ് അമ്മ മരിച്ചു. എടക്കളത്തൂര്‍ സ്വദേശി 68 വയസ്സുള്ള ചന്ദ്രമതി ആണ് മരിച്ചത്. എടക്കളത്തൂരിലെ വാടക വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കിനിടെ മകന്‍ 38 കാരനായ സന്തോഷ്, അമ്മ ചന്ദ്രമതിയെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു.
തലക്കും താടിക്കുമാണ് വെട്ടേറ്റത്. വെട്ടിയ ശേഷം സന്തോഷ് തന്നെയാണ് വിവരം പേരാമംഗലം പോലീസിനെ വിളിച്ച് അറിയിച്ചത്. പേരാമംഗലം പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ചന്ദ്രമതി രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഉടന്‍ പോലീസ് ആംബുലന്‍സ് വിളിച്ച് ചന്ദ്രമതിയെ മെഡി. കോളേജില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സന്തോഷിനെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പേരമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷിന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

തന്റെ അംഗരക്ഷകര്‍ പ്രതിഷേധക്കാരെ മാറ്റിയത് സ്വാഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തന്റെ അംഗരക്ഷകര്‍ പ്രതിഷേധക്കാരെ മാറ്റിയത് സ്വാഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പത്തനംതിട്ട: തന്റെ അംഗരക്ഷകര്‍ പ്രതിഷേധക്കാരെ മാറ്റിയത് സ്വാഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അംഗരക്ഷകര്‍ തനിക്കൊന്നും സംഭവിക്കരുതെന്ന് കരുതി കൂടെ നില്‍ക്കുന്നവരാണ്. തനിക്ക് സുരക്ഷയൊരുക്കേണ്ടത് അവരുടെ ചുമതലയാണ്. ഒരുപാട് വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇയാള്‍ മരിച്ചുകിട്ടാത്തതെന്ത് എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടല്ലോ?. അങ്ങനെയുള്ള വികാരത്തോടെയുള്ള ആളുകള്‍ പാഞ്ഞടുത്താല്‍ സ്വാഭാവികമായും ഇത്തരക്കാരെ മാറ്റുമല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘എന്റെ കൂടെയുള്ള അംഗരക്ഷകര്‍ എനിക്കൊന്നും സംഭവിക്കരുതെന്ന് കരുതി കൂടെ നില്‍ക്കുന്നവരാണ്. ഒരിടത്ത് സംഭവിച്ചത് ഒരാള്‍ ക്യാമറയും കൊണ്ട് സാധാരണ നിലയില്‍ നിന്ന് വ്യത്യസ്തമായി തള്ളിവരികയാണ്. അയാളെ ഗണ്‍മാന്‍ തള്ളിമാറ്റുന്നത് ഞാന്‍ കണ്ടതാണ്. അതാണ് മാധ്യമങ്ങള്‍
കഴുത്തിന് പിടിച്ച് തള്ളലാക്കിയത്’ -പിണറായി പറഞ്ഞു.

നവകേരള സദസ് ഏതെങ്കിലും ഒരുപാര്‍ട്ടിക്ക് വേണ്ടിയാണോ? യുഡിഎഫ് എല്‍ഡിഎഫ് എന്ന നിലയില്‍ വ്യത്യസ്തമായ അഭിപ്രായം ഉണ്ടാകും. അതൊക്കെ നമുക്ക് ആളുകളുടെ മുന്നില്‍ പറയാം. ഏതാണ് ശരിയെന്ന് അവര്‍ തീരുമാനിക്കട്ടെ. എന്നാല്‍ മാധ്യമങ്ങള്‍ക്ക് അതൊന്നും പ്രശ്‌നമല്ല. നിങ്ങള്‍ നാടിന് വേണ്ടി നില്‍ക്കുന്നവരാണെന്ന് പറയും. ഇതൊന്നും നിങ്ങള്‍ കാണില്ലെന്നും പിണറായി പറഞ്ഞു. നിങ്ങള്‍ എന്തിനാണ് ഇങ്ങനെയൊരു പ്രത്യേകമനോഭാവവും കൊണ്ടുനടക്കേണ്ട കാര്യം. എന്താണ് ഈ നാടിനെതിരെ ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്?. ഈ നാടിന് വേണ്ടിയല്ലേ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്?. ഇന്ന വീഴ്ചയുണ്ടെന്നല്ലേ നിങ്ങള്‍ പറയേണ്ടത്?. എന്തിനാണ് കണ്ണടച്ച് ഇരുട്ടാക്കുന്നത്?. എന്തുകൊണ്ട് പ്രതിപക്ഷത്തിന്റെ നിഷേധാത്മകസമീപനത്തെ കുറിച്ച് മിണ്ടാത്തത്?. നിര്‍ഭാഗ്യകരമായ അവസ്ഥയാണിത്’ – മുഖ്യമന്ത്രി പറഞ്ഞു.

എത്രയോ ക്യാമറക്കാര്‍ നമ്മുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നില്ലേ. അങ്ങനെ ആരെങ്കിലും ചെയ്യാറുണ്ടോ?. പിന്നിലേക്ക് വന്ന ഘട്ടത്തിലാണ് ഗണ്‍മാന്‍ അയാളെ തള്ളിമാറ്റിയത്. അത് സ്വാഭാവികമാണ്. അതിനല്ലേ അയാള്‍ ഡ്യൂട്ടിക്കുള്ളത്. ഒരുപാട് വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇയാള്‍ മരിച്ചുകിട്ടാത്തതെന്ത് എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടല്ലോ?. അങ്ങനെയുള്ള വികാരത്തോടെയുള്ള ആളുകള്‍ പാഞ്ഞടുത്താല്‍ സ്വാഭാവികമായും ഇത്തരക്കാരെ മാറ്റും. അതിന്റെ അര്‍ഥം നിങ്ങള്‍ എല്ലാവരും താന്‍ അപകടത്തില്‍പ്പെടണമെന്ന് കരുതുന്നവരല്ല, നിങ്ങളില്‍ അത്തരത്തില്‍ ചിന്തിക്കുന്നവരുമുണ്ട്’- പിണറായി പറഞ്ഞു.

‘ആരോഗ്യകരമായ ബന്ധമാണ് ഉണ്ടാവേണ്ടതെന്ന് എത്ര ആഗ്രഹിച്ചാലും അനാരോഗ്യകരമായ ബന്ധമേ ഉണ്ടാക്കൂ എന്ന് ചിന്തിച്ച് നടക്കുന്ന ആളുകള്‍ ഉണ്ടല്ലോ?. അതിന്റെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നത്. അല്ലെങ്കില്‍ ഇന്നത്തെ അവസ്ഥയില്‍ നവകേരള സദസിന് മുന്നിലേക്ക് കരിങ്കൊടിയുമായി ആരെങ്കിലും വരുമോ?. കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന തെറ്റായ നടപടികള്‍ക്കെതിരെ നമ്മുടെ സംസ്ഥാനം സുപ്രീം കോടതിവരെ പോയല്ലോ?. പ്രതിപക്ഷ സഹകരണം ആഭ്യര്‍ഥിച്ചപ്പോള്‍ നിങ്ങളുമായി ഒരു ബന്ധവും ഇല്ലെന്നാണ് അവര്‍ പറഞ്ഞത്. കേന്ദ്രം നല്‍കേണ്ടുന്ന ഫണ്ട് ലഭിച്ചില്ലെങ്കില്‍ നമ്മുടെ നാടിന്റെ ഭാവിയെന്താകും’ പിണറായി ചോദിച്ചു

കാത്തിരിപ്പ് അവസാനിക്കുന്നു; സലാറിന്റെ കേരളത്തിലെ ബുക്കിങ് ആരംഭിച്ചു

കാത്തിരിപ്പ് അവസാനിക്കുന്നു; സലാറിന്റെ കേരളത്തിലെ ബുക്കിങ് ആരംഭിച്ചു

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന പ്രഭാസ്, പൃഥ്വിരാജ് ബ്രഹ്മാണ്ഡ ചിത്രം സലാറിന്റെ കേരളത്തിലെ ബുക്കിങ് വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ആരംഭിച്ചു. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ബുക്ക് മൈ ഷോ, പേടിഎം, എന്നീ ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാവുന്നതാണെന്ന് ഹോംബാലെ ഫിലിംസ് ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു. സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.

ലോകവ്യാപകമായി ഡിസംബര്‍ 22 ന് തിയേറ്ററുകളിലേക്കെത്തുന്ന സലാറിന്റെ കേരള ബുക്കിങ്ങിന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ദേവയായി പ്രഭാസ്, വര്‍ദ്ധരാജ മന്നാര്‍ ആയി പൃഥ്വിരാജ് എന്നീ വേഷങ്ങളില്‍ എത്തുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാര്‍ പറയുന്നത്. ആദ്യ ഭാഗമായ ‘സലാര്‍: പാര്‍ട്ട് വണ്‍: സീസ് ഫയറി’ല്‍ പകുതി കഥയാണ് കാണിക്കുന്നത്. രണ്ട് ഭാഗങ്ങളുള്ള ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത് എന്നാണ് പ്രശാന്ത് നീല്‍ നേരത്തെ സലാറിനെ വിശേഷിപ്പിച്ചത്.

ശ്രുതി ഹാസന്‍, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വന്‍ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് ആണ്. രവി ബസ്രുര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍, കെ വി രാമ റാവു എന്നിവര്‍ ചേര്‍ന്നാണ് സലാര്‍ നിര്‍മ്മിക്കുന്നത്.

മികച്ച പൊതുപ്രവർത്തകനുള്ള ദേശീയ അവാർഡ് പൊയ്കമുക്ക് ഹരിയ്ക്ക്

മികച്ച പൊതുപ്രവർത്തകനുള്ള ദേശീയ അവാർഡ് പൊയ്കമുക്ക് ഹരിയ്ക്ക്

മികച്ച പൊതുപ്രവർത്തകനുള്ള ദേശീയ അവാർഡ് പൊയ്കമുക്ക് ഹരിയ്ക്ക്. ഭാരതീയ ദളിത് സാഹിത്യ അക്കാഡമി അഖിലേന്ത്യാ പ്രസിഡൻറ് ഡോ. എസ് പി സുമനാക്ഷനിൽ നിന്നുമാണ് പൊയ്കമുക്ക് ഹരി അവാർഡ് ഏറ്റുവാങ്ങിയത്. ഡൽഹിയിലെ ബുരാരി പഞ്ചശീൽ ആശ്രാമത്തിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്.